സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
യെഹെസ്കേൽ‌ പ്രവാചകന്റെ പുസ്തകം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

2 മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടതു:

3 തുറമുഖങ്ങളിൽ പാർക്കുംന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയുള്ളോവേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ പൂർണ്ണസുന്ദരിയാകുന്നു എന്നു നീ പറഞ്ഞിരിക്കുന്നു.

4 നിന്റെ രാജ്യം സമുദ്രമദ്ധ്യേ ഇരിക്കുന്നു; നിന്നെ പണിതവർ നിന്റെ സൌന്ദര്യത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു.

5 സെനീരിലെ സരളമരംകൊണ്ടു അവർ നിന്റെ പാർശ്വം ഒക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന്നു അവർ ലെബാനോനിൽനിന്നു ദേവദാരുക്കളെ കൊണ്ടുവന്നു.

6 ബാശാനിലെ കരുവേലംകൊണ്ടു അവർ നിന്റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളിൽനിന്നുള്ള പുന്നമരത്തിൽ ആനക്കൊമ്പു പതിച്ചു നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു.

7 നിനക്കു കൊടിയായിരിക്കേണ്ടതിന്നു നിന്റെ കപ്പൽപായ് മിസ്രയീമിൽനിന്നുള്ള വിചിത്രശണപടംകൊണ്ടു ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിൽനിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.

8 സീദോനിലെയും സർവ്വാദിലെയും നിവാസികൾ നിന്റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ നിന്റെ മാലുമികൾ ആയിരുന്നു.

9 ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ ഔരായപ്പണിക്കാരായിരുന്നു; സമുദ്രത്തിലെ എല്ലാകപ്പലുകളും അവയുടെ കപ്പൽക്കാരും നിന്റെ കച്ചവടം നടത്തേണ്ടതിന്നു നിന്നിൽ ഉണ്ടായിരുന്നു.

10 പാർസികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നു; അവർ പരിചയും തലക്കോരികയും നിന്നിൽ തൂക്കി നിനക്കു ഭംഗി പിടിപ്പിച്ചു.

11 അർവ്വാദ്യർ നിന്റെ സൈന്യത്തോടുകൂടെ ചുറ്റും നിന്റെ മതിലുകളിന്മേലും ഗമ്മാദ്യർ നിന്റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവർ നിന്റെ മതിലുകളിന്മേൽ ചുറ്റും ചരിപ തൂക്കി നിന്റെ സൌന്ദര്യത്തെ പരിപൂർണ്ണമാക്കി.

12 തർശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പു, വെള്ളീയം, കാരീയം എന്നിവ അവർ നിന്റെ ചരക്കിന്നു പകരം തന്നു.

13 യാവാൻ , തൂബാൽ, മേശൿ എന്നിവർ നിന്റെ വ്യാപാരികൾ ആയിരുന്നു; അവർ ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിന്നു പകരം തന്നു.

14 തോഗർമ്മാഗൃഹക്കാർ നിന്റെ ചരക്കിന്നു പകരം കുതിരകളെയും പടകൂതിരകളെയും കോവർകഴുതകളെയും തന്നു.

15 ദെദാന്യർ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു കപം കൊണ്ടുവന്നു.

16 നിന്റെ പണിത്തരങ്ങളുടെ പ്പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവർ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും നിന്റെ ചരക്കിന്നു പകരം തന്നു.

17 യെഹൂദയും യിസ്രായേൽദേശവും നിന്റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിന്നു പകരം തന്നു.

18 ദമ്മേശേൿ നിന്റെ പണിത്തരങ്ങളുടെ പെരുപ്പം നിമിത്തവും സകലവിധസമ്പത്തിന്റെയും പെരുപ്പം നിമിത്തവും ഹെൽബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ടു നിന്റെ വ്യാപാരി ആയിരുന്നു.

19 വെദാന്യരും ഊസാലിലെ യാവാന്യരും നിന്റെ ചരക്കുകൊണ്ടു വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്റെ ചരക്കിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു.

20 ദെദാൻ കുതിരപ്പുറത്തിടുന്ന വിശിഷ്ടപടം കൊണ്ടു നിന്റെ വ്യാപാരിയായിരുന്നു;

21 അരബികളും കേദാർപ്രഭുക്കന്മാരൊക്കെയും നിനക്കധീനരായ വ്യാപാരികൾ ആയിരുന്നു; കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ടു അവർ നിന്റെ കച്ചവടക്കാരായിരുന്നു;

22 ശെബയിലെയും രമയിലെയും വ്യാപാരികൾ നിന്റെ കച്ചവടക്കാരായിരുന്നു; അവർ മേത്തരമായ സകലവിധ പരിമളതൈലവും സകലവിധ രത്നങ്ങളും പൊന്നും നിന്റെ ചരക്കിന്നു പകരം തന്നു.

23 ഹാരാനും കല്നെയും ഏദെനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്റെ കച്ചവടക്കാരായിരുന്നു.

24 അവർ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതെപ്പുകളും പരവതാനികളും ബലത്തിൽ പിരിച്ച കയറുകളും നിന്റെ ചരക്കിന്നു പകരം തന്നു.

25 തർശീശ് കപ്പലുകൾ നിനക്കു ചരകൂ കൊണ്ടു വന്നു; നീ പരിപൂർണ്ണയും സമുദ്രമദ്ധ്യേ അതിധനികയും ആയിത്തീർന്നു.

26 നിന്റെ തണ്ടേലന്മാർ നിന്നെ പുറങ്കടലിലേക്കു കൊണ്ടു പോയി; കിഴക്കൻ കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു.

27 നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പൽക്കാരും മാലുമികളും ഔരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകല യോദ്ധാക്കളും നിന്റെ അകത്തുള്ള സർവ്വജനസമൂഹത്തോടും കൂടെ നിന്റെ വീഴ്ചയുടെ നാളിൽ സമുദ്രമദ്ധ്യേ വീഴും.

28 നിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പൽകൂട്ടങ്ങൾ നടുങ്ങിപ്പോകും.

29 തണ്ടേലന്മാരൊക്കെയും കപ്പൽക്കാരും കടലിലെ മാലുമികൾ എല്ലാവരും കപ്പലുകളിൽനിന്നു ഇറങ്ങി കരയിൽ നിലക്കും.

30 അവർ കൈപ്പോടെ ഉറക്കെ നിലവിളിച്ചു തലയൽ പൂഴി വാരിയിട്ടു ചാരത്തിൽ കിടന്നുരുളുകയും

31 നിന്നെച്ചൊല്ലി മൊട്ടയടിച്ച രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടെ കരകയും ചെയ്യും.

32 തങ്ങളുടെ ദുഃഖത്തിൽ അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു വിലപിക്കുന്നതു: സമുദ്രമദ്ധ്യേ നശിച്ചുപോയ സോരിനെപ്പോലെ ഏതൊരു നഗരമുള്ളു?

33 നിന്റെ ചരകൂ സമുദ്രത്തിൽ നിന്നു കയറിവന്നപ്പോൾ, നീ ഏറിയ വംശങ്ങൾക്കു തൃപ്തിവരുത്തി നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ടു ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.

34 ഇപ്പോൾ നീ സമുദ്രത്തിൽനിന്നു തകർന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്റെ ആഴത്തിൽ വീണിരിക്കുന്നു.

35 ദ്വീപുവാസികളൊക്കെയും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാർ ഏറ്റവും ഭയപ്പെട്ടു മുഖം വാടി നിലക്കുന്നു.

36 ജാതികളിലെ വ്യാപാരികൾ നിന്നെക്കുറിച്ചു ചൂളകുത്തുന്നു: നിനക്കു ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>