സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
യെഹെസ്കേൽ‌ പ്രവാചകന്റെ പുസ്തകം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്തു നിന്റെ മുമ്പിൽ വെച്ചു അതിൽ യെരൂശലേംനഗരം വരെച്ചു, അതിനെ നിരോധിച്ചു,

2 അതിന്റെനേരെ കൊത്തളം പണിതു വാടകോരി പാളയം അടിച്ചു ചുറ്റും യന്ത്രമുട്ടികളെ വെക്കുക.

3 പിന്നെ ഒരു ഇരുമ്പുചട്ടി എടുത്തു നിനക്കും നഗരത്തിന്നും മദ്ധ്യേ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്റെനേരെ വെച്ചു, അതു നിരോധത്തിൽ ആകേണ്ടതിന്നു അതിനെ നിരോധിക്ക; ഇതു യിസ്രായേൽഗൃഹത്തിന്നു ഒരടയാളം ആയിരിക്കട്ടെ;

4 പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്നു യിസ്രായേൽഗൃഹത്തിന്റെ അകൃത്യം അതിന്മേൽ ചുമത്തുക; നീ ആ വശം കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കേണം.

5 ഞാൻ അവരുടെ അകൃത്യത്തിന്റെ സംവത്സരങ്ങളെ നിനക്കു ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസം നീ യിസ്രായേൽ ഗൃഹത്തിന്റെ അകൃത്യം വഹിക്കേണം.

6 ഇതു തികെച്ചിട്ടു നീ വലത്തുവശം ചരിഞ്ഞു കിടന്നു യെഹൂദാഗൃഹത്തിന്റെ അകൃത്യം നാല്പതു ദിവസം വഹിക്കേണം; ഒരു സംവത്സരത്തിന്നു ഒരു ദിവസംവീതം ഞാൻ നിനക്കു നിയമിച്ചിരിക്കുന്നു.

7 നീ യെരൂശലേമിന്റെ നിരോധത്തിന്നുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വെച്ചു അതിന്നു വിരോധമായി പ്രവചിക്കേണം.

8 നിന്റെ നിരോധകാലം തികയുവോളം നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന്നു ഞാൻ ഇതാ, കയറുകൊണ്ടു നിന്നെ കെട്ടുന്നു.

9 നീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്തു ഒരു പാത്രത്തിൽ ഇട്ടു അവകൊണ്ടു അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അതു തിന്നേണം.

10 നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്കു ഇരുപതു ശേക്കെൽ തൂക്കമായിരിക്കേണം; നേരത്തോടു നേരം നീ അതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.

11 വെള്ളവും അളവുപ്രകാരം ഹീനിൽ ആറിൽ ഒരു ഔഹരി നീ കുടിക്കേണം; നേരത്തോടുനേരം നീ അതു കുടിക്കേണം.

12 നീ അതു യവദോശപോലെ തിന്നേണം; അവർ കാൺകെ നീ മാനുഷമലമായ കാഷ്ഠം കാത്തിച്ചു അതു ചുടേണം.

13 ഇങ്ങനെ തന്നേ യിസ്രായേൽമക്കൾ, ഞാൻ അവരെ നീക്കിക്കളയുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ ആഹാരം മലിനമായി ഭക്ഷിക്കും എന്നു യഹോവ അരുളിച്ചെയ്തു.

14 അതിന്നു ഞാൻ : അയ്യോ, യഹോവയായ കർത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാൻ ബാല്യംമുതൽ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായിൽ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.

15 അവൻ എന്നോടു: നോക്കുക മാനുഷകാഷ്ഠത്തിന്നു പകരം ഞാൻ നിനക്കു പശുവിൻ ചാണകം അനുവദിക്കുന്നു; അതു കത്തിച്ചു നിന്റെ അപ്പം ചുട്ടുകൊൾക എന്നു കല്പിച്ചു.

16 മനുഷ്യപുത്രാ, അപ്പവും വെള്ളവും അവർക്കും മുട്ടിപ്പോകേണ്ടതിന്നും ഔരോരുത്തനും സ്തംഭിച്ചു അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിന്നും

17 ഞാൻ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവർ തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നും; അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും എന്നു അവൻ എന്നോടു അരുളിച്ചെയ്തു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>