മണിമാല/അദ്ധ്യാപകവൃത്തി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മണിമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
അദ്ധ്യാപകവൃത്തി
(കിളിപ്പാട്ട്)

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

[ 14 ]


ഴമേഘത്തിൻ മുകൾഭാഗത്തു വെള്ളിച്ചിറ-
കഴകിൽപ്പരത്തുന്ന ഹംസത്തിൻ തൂമിന്നലായ്‌

വഴിയും കൃപയോടും കാണുവിൻ ശ്രീകേരള-
മൊഴിമാതാവിൻ ദിവ്യസാന്നിദ്ധ്യം മാന്യന്മാരേ.

സ്വച്‌ഛമാം സുരലോകസീമയിൽ ശ്രീമെത്തും ത-
ന്നുച്ചമാം സ്ഥാനം വെടിഞ്ഞുഴറിപ്പോന്നാൾ ദേവി

നിശ്‌ചയം നിജഭക്തർ കേണീടും ദിക്കിലെത്തും
സ്വച്‌ഛന്ദം സ്നേഹപരാധീനകൾ ദേവതകൾ‌.

ശങ്ക വേണ്ടതുമല്ല നിങ്ങൾക്കായ്‌ ദേവി മുഖ-
പങ്കജം വിടർന്നോലും മാധ്വിയാമനുഗ്രഹം

മാങ്കോമ്പിൽ മറഞ്ഞിരുന്നിമ്പമായ്‌ പാടീടുമീ
പൂങ്കുയിലിന്റെ നീണ്ട രാഗത്തിൽ കലർത്തുന്നു.

കേൾക്കുവിൻ കൌതൂഹലം കൈക്കൊണ്ടു മൃദുവാമാ
വാക്കുകൾ ഹിതമിതാക്ഷരങ്ങൾ വരിഷ്ഠങ്ങൾ‌.

ഉൾക്കാമ്പുല്ലസിപ്പിക്കുമതുകളാധിച്ചൂടാൽ‌
ശുഷ്കമാം ശ്രോതസിരതന്നെയും തണുപ്പിക്കും

"മംഗലം വത്സന്മാരേ, വഞ്ചിലക്ഷ്മിയാൾ വാഴും
തുംഗമാം മണിസൌധം താങ്ങീടും സ്തംഭങ്ങളേ.

ഗുരുനാഥന്മാർ നിങ്ങളെന്നിഷ്ടകുമാരന്മാ-
രരുതു ഖേദിക്കുവതീവിധമൊന്നുകൊണ്ടും‌.

[ 15 ]

വാടിയും വിളറിയും കാണുന്നു കഷ്ടം! കാന്തി-
ധാടിയിൽ നീന്തിടേണ്ടും നിങ്ങടെ മുഖാബ്ജങ്ങൾ‌.

പേടി വേണ്ടാ, നിങ്ങളെദ്ദുർഭിക്ഷരക്ഷസ്സിന്റെ
ചൂടേറും കുക്ഷിപോലും ദഹിയാ ഗുരുത്വത്താൽ‌.

കേടണച്ചീടാ നിങ്ങൾക്കാപത്തു, ഗുണമേലും
ഹാടകം കത്തിപ്പോകില്ലഗ്നിയിലറിഞ്ഞാലും.

മറിച്ചു മദ്‌ഭക്തർക്കു മാറ്റേറാൻ ചിലകാലം
കുരച്ചൊന്നുമല്ലല്ലൽ ഞാൻതന്നെ നല്കുന്നുണ്ടാം

തേഞ്ഞ വജ്രങ്ങൾ കാന്തിചിന്തുന്നു, വെയിലേറ്റു
കാഞ്ഞ ചൂതങ്ങൾ‌ കനിയുതിരാൻ പൂത്തീടുന്നു.

ആകയാൽ നിങ്ങളുടെ പവിത്രവൃത്തിതന്നി-
ലാകുലഭാവം വിട്ടു സോത്സാഹം വർത്തിക്കുവിൻ‌!

ജീവനും കാവ്യംതാനുമെന്നല്ല ധരണിയിൽ
പാവനാത്മാക്കൾ വസിഷ്ഠാദ്യരാമൃഷിമാരും

കേവലം കുലപരമ്പരയായ്‌ കൈകൊണ്ടുള്ള
ജീവനമദ്ധ്യാപനമുത്തമോത്തമമല്ലോ.

ചിരകാലമായ്‌ ധർമ്മംമാറീടും കാലചക്ര-
പരിവർത്തനത്തിലാവൃത്തിതൻ വ്യവസ്ഥയിൽ

പെരുതാം ഭേദം വന്നുപോകിലും പറ്റീട്ടില്ല
പരമാർത്ഥത്തിലതിൽക്കളങ്കമറിഞ്ഞാലും.

ബാലചിത്തത്തിൽ ഗുണാങ്കുരങ്ങൾ പാകാനുള്ള-
മേലായ ഭാഗ്യമിന്നും നിങ്ങടെ കൈക്കാകുന്നു.

ശീലചേഷ്ടകൾ പകർത്തീടുന്നതിന്നും വിദ്യാ-
മൂലതത്ത്വങ്ങൾ ചൊല്ലും ഗുരുവിൽനിന്നു ബാലൻ‌.

പാവനാശയന്മാരേ!യതിനാൽച്ചുരുക്കത്തിൽ
സാവധാനമായ്‌ കേൾപ്പിൻ ജനങ്ങൾ വിശ്വാസത്താൽ

ഭാവയാം വഞ്ചിരാജ്യം സൃഷ്ടിചെയ്യുവാനുള്ള
കേവലമായ മണ്ണു നിങ്ങളെയേല്പിക്കുന്നു.

ഭംഗിതാൻ വൈരൂപ്യംതാനാ ശില്പത്തിന്നു ഭവ-
ദംഗുലിവ്യാപാരത്തെയാശ്രയിച്ചിരിക്കും മേൽ‌.

ഭംഗമെന്നിയേ പരമോത്തരവാദമാർന്നു
തുംഗമാമസ്ഥാനത്തിൽ വർത്തിപ്പിൻ സദൃശരായ്‌.

[ 16 ]


ശരി, ലേഖനിയേന്തും നിങ്ങൾക്കു മൺവെട്ടിയോ
കരിയോ വഹിച്ചീടുമക്ഷരവിഹീനന്റെ

കൂലിയേക്കാളും കുറവായ വേതനം നല്കി
മാലേകും ലജ്ജാകരകഥ ഞാനറിയുന്നു.

സങ്കടം ഭദ്രന്മാരേ താമസിയാതെ തീരും
ശങ്കിയായ്‌വിൻ കുചേലശ്രീകൊണ്ടു ജാലം കാട്ടും

മലർമാതിൻകാന്തന്റെ മന്ദിരദാസൻ മൂല-
കുലശേഖരപ്പെരുമാൾ ചേർക്കും കൃപാദൃഷ്ടി."

(ഏപ്രിൽ 1920)
"https://ml.wikisource.org/w/index.php?title=മണിമാല/അദ്ധ്യാപകവൃത്തി&oldid=35147" എന്ന താളിൽനിന്ന് ശേഖരിച്ചത്