ലീല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ലീല (ഖണ്ഡകാവ്യം)

രചന:എൻ. കുമാരനാശാൻ (1914)

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


ഒന്നാം സർഗ്ഗം[തിരുത്തുക]

-1-

“പ്രണയ പരവശേ, ശുഭം നിന-
ക്കുണരുക, യുണ്ടൊരു ദിക്കിൽ നിൻ പ്രിയൻ;
ഗുണവതി, നെടുമോഹ നിദ്ര വി-
ട്ടുണരുക, ഞാൻ സഖി, നിന്റെ മാധവി“.

-2-

സരള മധുരമീവിധം വച-
സ്സൊരു വിധി വാട്ടിയ കർണ്ണവീഥിയിൽ
വിരവിനോടു പതിച്ചു, പിച്ചിമേൽ
വിരള നവാംബുദബിന്ദുവെന്നപോൽ.

-3-

ഉദയപുരമതിന്നുപാന്തമായ്
വിദിത മഹീധര സാനു ഭൂമിയിൽ
സദന സുമ വനത്തിലൊന്നിലു-
ന്മദമരുളും മധുമാസ രാത്രിയിൽ,

-4-

വിലസി നറുനിലാവെഴും ലതാ-
വലയമിയന്ന നിലത്തൊരോമലാൾ
വിലയവിവശമേനി, വീണ പൂ-
ങ്കുലയതുപോലെ കിടന്നിതേകയായ്.

(യുഗ്മകം)


-5-

ക്ഷിതിയിലഹഹ! മർത്യ ജീവിതം
പ്രതിജനഭിന്ന വിചിത്ര മാർഗ്ഗമാം
പ്രതിനവരസമാ,മതോർക്കുകിൽ
കൃതികൾ മനുഷ്യ കഥാനു ഗായികൾ!

-6-

മരുവിയവിടെ മുമ്പു, ദുരമാം
മരുവിലകന്ന മഹാfപണങ്ങളിൽ
പെരുവഴി തുണ ചേർന്നു പോകുവോ-
രൊരുവകയാളുകൾ വൈശ്യ വൃത്തികൾ.

-7-

അവരുടെ കുലനാഥനുണ്ടൊരാൾ
അവനിയിൽ വിശ്രുതനർത്ഥപാലകൻ
അവനു തനയയായ് ജനിച്ചു പോ-
ലവികലമാനുഷ രൂപമാധുരീ.

-8-

ഭവന മണിവിളക്കു, സദ്ഗുണ-
പ്രവണതയാർന്നു വളർന്നു നന്ദിനി
അവനു മമതകൊണ്ടു തുല്യമാ-
യവളു, മസുക്കൾ, വസുക്കൾ താനുമേ.

-9-

കല, നിശിതകുശാഗ്രബുദ്ധിയാൾ
പലതു പഠിച്ചിതു ശക്തിപോലെയും
വലിയ ധനികനാം പിതാവുതൻ-
നിലയിൽ വിചക്ഷണ ലബ്ധിപോലെയും.

-10-

സകുതുകമഥ മത്സരിച്ചു താൻ
മികവൊടണിഞ്ഞിതു ശൈശവം മുതൽ
പ്രകൃതിയവളെയംഗകാന്തിയാൽ
സുകൃതി പിതാവു വിഭൂഷണങ്ങളാൽ.

-11-

ലലിത ലലിതമാർന്നു യൗവനം
കുലസുത ലീല-അതാണവൾക്കു പേർ;
ലലനകളുടെ ഭാഗ്യയന്ത്രമാ-
നിലയിൽ മനസ്സു തിരിഞ്ഞപോലെപോം.

-12-

മകളൊടുമൊരിമിച്ചു യാത്രയാ-
യകലെയൊരിക്കൽ വണിഗ്വരൻ, തദാ
സകുതുകമവൾകണ്ടു വർത്തക-
പ്രകരമടുപ്പതു താവളങ്ങളിൽ.

-13-

കൊടിയ വെയിലുമുഗ്രവായുവും
പൊടിയുമിടഞ്ഞു മഹാമരുക്കളിൽ
കടലിൽ ബഹുചരക്കുമാളുമായ്
പടവുകൾപോൽ വരുമൊട്ടകങ്ങളും,

-14-

പടകുടികൾ വെടിഞ്ഞു കുന്നുതൻ-
കൊടുമുടിവിട്ട വലാഹകങ്ങൾപോൽ
നെടുവഴികളിൽ നീണ്ടവാഹന-
പ്പടയൊടുപോമുരു സാർത്ഥവാഹരും.

-15-

പല ജനത, പലേ നിബന്ധനം
പല നഗരം പല വേഷഭാഷകൾ
പലതുമിതുകണക്കണഞ്ഞുക-
ണ്ട,ലമവൾ മോദവുമാർന്നു ബോധവും.

(വിശേഷകം)


-16-

വിഭവ,മതുകണക്കെ വിദ്യ,യീ-
സുഭഗത, ശോഭന, യൗവനാഗമം;
ശുഭഗുണയിവയിൽ ചരിക്കയാ-
യഭിമതവാപിയിൽ മുഗ്ദ്ധഹംസിപോൽ.

-17-

കരുതരുതുരു ഭുതികാൺകിലും
സ്ഥിരശുഭയാണിഹ ലീലയെന്നു നാം;
പരമരുചിരമാമഹർമ്മുഖം
ചരമധരോപരി കാറു നിൽക്കവേ.

-18-

ശരി, ഹതവിധിയായ മേഘമാർ-
‍ന്നിരുളുപരന്നിത, ലോകയാത്രയിൽ
മുറുകി വലിയ കോളു, കന്യയാം
ചെറുകളിവഞ്ചി കുടുങ്ങിയാടലിൽ.

-19-

വിജയപുരനിവാസി, വർത്തക-
വ്രജപതി, യാവഴിപോന്നുവന്നൊരാൾ
സ്വജനമൊടുവരിച്ചു ലീലയെ,
നിജസുതനായി വധൂകരിക്കുവാൻ

-20-

കമന, നഥ മകൾക്കവൻ‌ യുവാ
സമധനവംശനിണങ്ങുമെന്നുതാൻ
മമതയൊടുമുറച്ചുചെയ്തുപോയ്
സമയവുമങ്ങനെയർത്ഥപാലകൻ.

-21-

അവിഹിത മിഹ രക്ഷ്യരോടൊരാൾ-
ക്കവികലമാം പ്രഭുഭാവം; അല്ലതും
യുവജനഹൃദയം സ്വതന്ത്രമാ-
ണവരുടെ കാമ്യപരിഗ്രഹേച്ഛയിൽ.

-22-

‘മദന‘നിതി പുകഴ്ന്നു, മാധുരീ-
സദനമതായ സഖാ, ഗുണോത്തരൻ,
സദന നികടവർത്തിയുണ്ടൊരാൾ;
ഹൃദയമവന്നവൾ നൽകി മുന്നമേ.

-23-

ദുഹിതൃപരിണയോത്സവം യഥാ-
വിഹിതമൊരുക്കി വഴിക്കുവർത്തകൻ;
അഹഹ! പിതൃനിയോഗഖിന്ന, ദു-
സ്സഹമഴലപ്പൊഴറിഞ്ഞു ബാലിക.

-24-

പഴകിയതരുവല്ലി മാറ്റിടാം,
പുഴയൊഴുകുംവഴി വേറെയാക്കിടാം,
കഴിയുമവ;-മനസ്വിമാർ മന-
സ്സൊഴിവതശക്യമൊരാളിലൂന്നിയാൽ.

-25-

ഗുരുജനവചനം, കുലക്രമം,
തരുണികൾ തന്നുടെയസ്വതന്ത്രത,
കരുതിയിവ മറച്ചു കാമിതം
കരുമന പൂണ്ടിവൾ കാട്ടി ലൗകികം.

-26-

വിനയവതിയുഴിഞ്ഞു വിട്ടിടാം
ജനകഹിതത്തിനു തന്നെ തൻ‌ഹിതം;
അനഘനവ,നനന്യരാഗ,നാ-
യനുകനെയെങ്ങനെയാഴ്ത്തുമാർത്തിയിൽ?

-27-

കദനമതൊഴിയാതെ കഷ്ടമീ-
മദനഗതാശയ മാഴ്കി,-നിഷ്ഫലം
വിദയനിയതി, ദുസ്തരൗഘ,-യാ
നദിയെയെതിർത്തൊരു ജന്തുനീന്തുമോ?

-28-

സ്ഫുടമഥ വകതെറ്റിയേറ്റുമ-
ക്കൊടിയിയലും ധ്വജകോടിയെന്നപോൽ
ഒടുവിലവൾ വിവാഹമംഗളം
തടവി ഗളത്തില,നിഷ്ടദർശനം.

-29-

സുതയിലകമലിഞ്ഞു തൽ‌പതി-
ക്കതി ഗുണിതം ധനമേകി പോൽധനി
നദി വഴിയുദധിക്കുമേകുമി-
ങ്ങുദക സമൃദ്ധി ഘനാഢ്യനാം ഗിരി.

-30-

പ്രണയിയൊടു പിരിഞ്ഞു നാഥനോ-
ടണവതിനാക്കുമവൾക്കെഴുന്നഴൽ,
ഇണയെയകലെ വിട്ടു ദുരെ നിർ-
ഘൃണമിഹ വിറ്റ കപോതി ചൊൽകിലാം.

-31-

ഘനരുജയൊടു യാത്ര കൂട്ടുമ-
ജ്ജനക വിയോഗ മറിഞ്ഞതില്ലവൾ;
മനമഭിഹതമസ്തരാഗമാം,
സ്വനമിയലില്ല തകർന്ന വീണയിൽ.

-32-

സുതയുടെ മുഖമാധികർശിതം
ഗതനഥ ഖേദമൊടോർത്തു വർത്തകൻ;
അതു നിജ വിരഹാർത്തി മൂലമെ-
ന്നഥ കരുതീട്ടവനാശ്വസിക്കയായ്

-33-

വരസുഖ വിഭവങ്ങൾ മേൽക്കുമേൽ
വരനരുളുന്നതവൾക്കു ദു:ഖമായ്;
നരഹൃദയമതിന്നു ഭാവനാ-
പരികരമെങ്ങനെ, ഭോഗമെങ്ങനെ.

-34-

പതി പിതൃ കൃതനോർക്കിൽ യോഗ്യനാം;
കൃതമതിയാമവൾ,-എന്തഹോ ഫലം!
ക്ഷിതിയിലൊരു പുമാന്റെയെന്നിയേ
സതികൾ പരന്റെ ഗുണങ്ങൾ കാണുമോ?

-35-

ഘടന പതി വിലാസി ചെയ്കിലും
പിടമൃഗനേത്ര കൃപാർദ്രയാകിലും
സ്ഫുടമകലിയാതെ മേവിനാൾ
തടശില പോലെ തരംഗലീലയിൽ.

-36-

ദിനവു,മിതു കണക്കെ മാസവും,
പുനരഥപോ,യതി ദീർഘമബ്ദവും;
ഗുണവതിയവൾ നിന്നു നിഷ്ഠയിൽ
പ്രണയജമാമഴലെത്തി കാഷ്ഠയിൽ.

-37-

‘പിണയുമിനി വിപത്ത,ശക്തയീ-
പ്രണയിനി’യെന്നഥ ഹന്ത! കാട്ടിനാൻ
ക്ഷണ,മകരുണ, മന്യവൈഭവം
ഗുണ പരിണാമ പരീക്ഷകൻ വിധി!

-38-

അവളുടെ ശയനീയ ശായിയാ-
മവനൊരു ഷസ്സിലുണർന്നിടാതെയായ്;
യുവതയെവിടെ? - ജന്തുവിന്നു ഹാ!
വിവൃതകവാട,യനാരതം മൃതി.

-39-

അയി സുഭഗ! വെടിഞ്ഞു ഭൂമി നീ,
പ്രിയയുടെ രാഗമറിഞ്ഞതില്ലെടോ,
നിയതിഹതനിതോർക്കുകിൽ ഭവാൻ!
സ്വയമഭിമാനകൃതാർത്ഥനെങ്കിലും.

-40-

ഒടുവിലഹഹ! ബന്ധുരോദനം
നടുവിലശങ്കമവന്റെ യായുടൽ
ചടുലശിഖയിൽ നിർദ്ദയോദ്യമൻ
ഝടിതി ദഹിച്ചു ചിതാഹുതാശനൻ.

-41-

വിവിധ ഹൃദയവൃത്തിവിദ്ധയായ്,
വിവശതയാർന്നു, വിതന്തുവാമവൾ
മൃഗയുവതി കിരാതമുക്തയായ്
വൃകനിര തൻ‌വഴി ചെന്നുവീണപോൽ.

-42-

“പതിയെ യനുമരിച്ചു പുണ്യവും,
സതികൾപെറുന്നു, സമഞ്ജ, സൗഖ്യവും
വിധവ,വിദയ,വക്രശീലയീ-
വിധമിഹവാഴുകയായി പാപ ഞാൻ!!

-43-

പലരിനിയശുഭങ്ങളോർത്തിടാം,
പലരപവാദശരങ്ങൾ തൂകിടാം,
ഹതയിവളിൽ;-അഹോ! ഗുണത്തിനാം
പതിവനിതയ്ക്കനഭീഷ്ടനെങ്കിലും

-44-

പരമരിയ കിനാവിലെ പ്ഫലം
പറക, മന:ഖഗ, നീ ഭുജിക്കുമോ?
ഉരുരസമതുനോക്കിയേതിൽ നീ
മരുവിയി,താക്കനി വീണുപോയിതേ!“

-45-

ഇതി പലവിധമോർത്തുഴന്നു തൻ-
മതി, യവളന്നുരു പീഡതേടിനാൾ;
എതിരിടുമഴൽതാങ്ങുമാരു, മാ-
ർക്കതിരുജ ഭാവിഭയങ്ങൾ നൽകിടാ?

-46-

ഇളകിലുമിതുപോലവൾക്കുടൻ
ഗളിതഭയം, മദനോന്മുഖം മനം,
കള ഝടിതി പറിച്ചുഖിന്നമാം
മുളയതുപോലെ മുതിർന്നു പൊങ്ങുവാൻ.

-47-

വിനയവിഹിതദുഃഖ,വൈശ്യയീ-
യനുകനു മാനസപത്നി മുന്നമേ,
പുനരവരിലനിന്ദ്യ മംഗനാ-
ജനമതിനന്നു പുനർ വിവാഹവും,

-48-

വിശസനമതിൽ വാടിവീണിടും
ശ്വശുരരെ വിട്ടവൾ വല്ലവാറുമേ,
മദനനരികിൽ വാണു രമ്യമാ-
‘മുദയപുരി‘ക്കു മടങ്ങിയാത്രയായ്.

-49-

പരിജനമൊടു തണ്ടിലേറി വൻ-
പെരുവഴി തള്ളിയഖേദമുത്സുക,
ഒരു വഴിയെയൊഴുക്കു കാറ്റുമായ്,
ത്വരയൊടു പോം ചെറുതോണിപോലിവൾ.

-50-

പരിസര മതിലെത്തി ലക്ഷ്യമായ്
ചിരവിധുരം പിതൃസൗധമെങ്കിലും
ഉഴറിയുടനവൾക്കു തൃഷ്ണയാൽ
മിഴി, മദനാകൃതി മുമ്പു കാണുവാൻ.

-51-

പുനരുരു ദമ മാർന്നടുക്കുമ-
ഗ്ഗുണവതി ശൈശവ ഭാവനീതയായ്
ജനക ജനനിമാരെയോർത്തു കാൽ-
ക്ഷണമിടരാർന്നിതു കുട്ടിപോലവൾ.

-52-

“ചിരവിരഹിതരെന്നെയിന്നു ഹാ!
വിരവൊടു കണ്ടിടുമച്ഛനമ്മമാർ
ചൊരിയുമുടനെയശ്രുഹൃഷ്ടരായ്,
ചരിതമറിഞ്ഞഥ ഖിന്നരായുമേ!

-53-

ബത! ബഹുതരഭാഗ്യമഗ്നയാം
സുത ഹതദൈവ, യിവണ്ണമായിതേ!
ഹിതജനക, ഭവാനെ ഹേതുവായ്
സ്ഥിതിയിതിനോർപ്പതു, മോർത്തുമില്ലിവൾ.

-54-

തരുണിയുടെ ബലം വിശുദ്ധി, വേ-
റൊരു പൊരുളല്ലബലയ്ക്കതേ ബലം;
പരമതിനിഹ ഭംഗമേകുവാൻ
കരുതിയൊരെൻ വിധിയെത്ര ഘോരനാം!

-55-

പ്രഭുതയിതഥവാ നിനക്കുതാ-
നഭിജന സങ്കട ദേശചർ‌യ്യമേ,
അഭയമണവു നിന്നെ ഹാ! ജനം,
പ്രഭവ മനർത്ഥപരമ്പരയ്ക്കു നീ!

-56-

അകതളിരെയറുപ്പു ഹന്ത! ധീ-
വികലതയേകി വലപ്പു,വെത്രതാൻ,
അകരുണമനവദ്യ ലോകരെ-
പ്പകയൊടുകൊൽ‌വു പിശാചവൃത്തി നീ!“

-57-

പലതിതി ഭയശോകരാഗ സം-
കുലമുഴറിക്കമനിക്കു തൽക്ഷണം
ചല ഹൃദയ മിയന്നു ചിത്രമാം
ജലധരകാല ദിനാന്ത ലക്ഷണം.

-58-

അഥ ശിബികയിറക്കി വാതിലിൽ,
ദ്രുതമവൾ നോക്കി ഗൃഹം ഗതോത്സവം;
വ്യഥതടവി; യകത്തു നിന്നുടൻ-
ഭൃതകരണഞ്ഞു-പിതാക്കളല്ലഹോ!

-59-

പരിജനമുരചെയ്തു, തൽ‌പിതാ-
ധരണി വെടിഞ്ഞൊരു മാസമായതും
പെരുകുമഴൽ കെടാൻ ചിതാഗ്നിയാം
സരസിയിൽ മുങ്ങി ജനിത്രിപോയതും.

-60-

പരമിവളഴലാർന്നതോതുവാ-
നരുതഥവാ-ദൃഢരാഗബന്ധമേ,
പരഭയമതിൽ നിന്നു ജീ‍വിതം
കരയണയിക്കുമദൃശ്യബന്ധു നീ!

-61-

അവികലമഥ തന്നധീനമാ-
യവധി വെടിഞ്ഞ പിതൃസ്വമെങ്കിലും
അവിടെ വിലമതിച്ചതൊന്നുതാ-
നവളതു തന്റെ സഖീസമാഗമം.

-62-

ചിരവിരഹമകന്നു തോഴിയാൾ
പരമഥ മോദ മിയന്നുവെങ്കിലും
വിരവൊടു പറയേണ്ടിവന്നു ഹാ!
വിരസതരം മദനന്റെ വാർത്തതാൻ.

-63-

പ്രതിഹതികളകന്നഭീഷ്ടനാം
പതിയുടെ വേഴ്ചയിലാശ തേടവേ
ചതുരയിവളൊഴിഞ്ഞു,ചൊല്ലുവാൻ
മുതിരുവതാരതു ലീലയോടഹോ!

-64-

അപഥമതിലവൻ നടന്നതി,-
ല്ലപരയെയോർത്തതുമില്ല നാരിയായ്
അപകൃതനവളോടു വൈരമി-
ല്ലപചയ മാർന്നതുമില്ല സൗഹൃദം.

-65-

അരിയ മകളെ വിട്ടുവർത്തകൻ
തിരിയെ നിജാലയമെത്തിയോരുനാൾ,
ചരിതമവനറിഞ്ഞു, പിന്നെയാ-
പ്പുരിയവനെബ്ബത! കണ്ടതില്ലപോൽ!

-66-

ചെറുതു വികലബുദ്ധിപോലവൻ
തിരിയുവതന്നു സഖാക്കൾകണ്ടുപോൽ,
ഒരു കഥയുമതിന്നുശേഷ മി-
ങ്ങറിവതു മില്ലൊരു തുമ്പുമില്ലപോൽ.

-67-

വിധുരതയൊടു നീ തിരഞ്ഞൊരാ
നിധിയിത ഹാ! സതി, ശൂന്യഭാണ്ഡമായ്
ധൃതി തടവുക, യാർന്നിടാം ശുഭേ,
ച്യുതിയിഹ, ചുണ്ടിലണഞ്ഞപേയവും

-68-

ഇടരിനവധിയെത്തുവാനഹോ
തുടരുകയായ് സ്ഥിരശീല പിന്നെയും
ഇടയിലിഹ മഹാനിപാതയാം
തടിനി കണക്കെ തകർന്ന ജീവിതം.

-69-

പ്രിയതമനിലഥ പ്രവൃദ്ധമായ്
പ്രിയതയവൾക്കകതാരിലഞ്ജസാ
സ്വയമവനിവൾ മൂലമല്ലി ഹാ!
നിയതമകന്നു ജനാവലോകനം.

-70-

പ്രണയി, നിയത രാഗപാത്രമാം
പ്രണയിനിയാൾക്കപരാധിയെങ്കിലും;
ഗുണനിധിയിവനോടവൾക്കെഴും-
ഗണനയതോർക്കുകിലെത്രയേറണം?

-71-

അവിരളമഥപെയ്തു കണ്ണുനീ-
രവൾ, കുലനായിക, പോക്കി നാളുകൾ;
അവിഹിതത മറച്ചു നിന്നു ഹാ!
യവനിക പോൽ പിതൃശോക സംഗതി.

-72-

പ്രഥിതരഥ യുവാക്കളെത്തിപോൽ
സ്ഥിതിയറിയാതെ മനം ഹരിക്കുവാൻ;
വ്യഥിത, യുഡു ഗണങ്ങൾ ചൂഴിലും
ഗത വിധുവാം നിശപോലെ വാണിവൾ.

-73-

കൊതിയസുലഭ വസ്തുവിങ്കലായ്
മതികെടു മാറിനി മാഴ്കുമെത്രനാൾ
വിദുഷിയിവൾ-അഹോ! നിനയ്ക്കുകിൽ
ഹൃദയികളിങ്ങനെ തന്നെ ധന്യരാം.

-74-

വിലയെഴു മനുരാഗ മത്തലാൽ
തുലയുവതല്ല; മറിച്ചു മേൽക്കുമേൽ
വിലസിടു, മടിയേറ്റ വെള്ളിപോ,-
ലുലയതിലൂതിയ പൊന്നുപോലെയും.

-75-

വാടിപ്പെൺ കൊടി,യനുവാസരം വലഞ്ഞാ-
ളേവം, തല്പ്രിയതമനെ വിദഗ്ദ്ധയിഷ്ടതോഴി
തേടിപ്പോയ്, ശ്രുതിയുടെ ദൂരലീനമാകും
ഭാവത്തെ പ്രണിഹിതയായ ബുദ്ധിപോലെ

-76-

ഓരാണ്ടവൾ തിരഞ്ഞു കണ്ടൊടുവി-

ലേകയായ് രാത്രിയിൽ

സ്ഥിരാശ്രുതയൊരാബ്ദികീ, സുതിഥി-

പോലെ പോന്നെത്തിനാൾ;

ചിരാർദ്ദിത ശയിച്ചു ചന്ദ്രികയി-

ലോർക്കുവിൻ ‘ലീല‘-യാ-

വരാംഗിയൊടണഞ്ഞു വാങ്മധു-

പൊഴിഞ്ഞതിത്തോഴി താൻ.


രണ്ടാം സർഗ്ഗം[തിരുത്തുക]

-1-

മൊഴി കേട്ടിമവെട്ടി വീർത്തുടൻ
മിഴി ചാച്ചമ്പൊടു നോക്കി തോഴിയെ,
അഴൽ നീക്കു മുഷസ്സെയാർത്തിയാ-
ലുഴലും പദ്മിനിപോലെ സുന്ദരി.

-2-

സമഭിജ്ഞ കലർന്നു വിസ്മൃത-
ക്ലമ, കൈത്താരുകൾ പൊക്കിയോമലാൾ
സമസൗഹൃദ, താങ്ങിയംഗ മു-
ന്നമനോൽക്കം തഴുകീടിനാൾ സഖി.

-3-

നിമിഷം സ്ഥിതി നോക്കിനിന്നു, സം-
ക്രമിത സ്നേഹ, മൊഴുക്കുലയ്ക്കയാൽ
കമലങ്ങൾ കണക്കെ തങ്ങളിൽ
കമനീയാസ്യകളാഞ്ഞു പുൽകിനാർ.

-4-

“പ്രിയനെങ്ങു സഖീ,യനാമയ
ക്ഷയമില്ലല്ലിയവന്നു; ചൊല്ലു നീ;
പ്രിയവാദിനി, നിന്നൊടാ ചിര-
പ്രയതൻ പോന്നു വരാഞ്ഞതെന്തവൻ?”

-5-

പ്രണയാതുരയേവമന്തരാ
തുണയാം തോഴിയെ നോക്കിയോതിനാൾ;
ക്ഷണമാ സുകുമാരി മേലെഴും
മണലിൻ പാടുതലോടി നിന്നിവൾ.

-6-

“പറകെൻ പ്രിയതോഴി”യെന്നഹോ!
മുറയായാളുടനല്പഭാഷിണി,
“പറയാം സഖി”യെന്നുരച്ചു പുൽ-
ത്തറയിൽ താങ്ങിയിരുത്തി മാധവി.

-7-

ഉരചെയ്തു: “പൊറുക്ക, സംഭവം
വരുമെൻ തോഴിയതാതുതൻ വഴി
പരിണാമി മനുഷ്യജീവിതം
സ്ഥിരമാം സ്നേഹമനാഥമൂഴിയിൽ.

-8-

അറിവില്ലനുരാഗമേറെയാ-
ളറിവോർ തെറ്റിടു, മൊക്കെയൊക്കുകിൽ
നിറവേറുകയില്ല കാമിതം,
കുറയും ഹാ! സഖി, ഭാഗ്യശാലികൾ.

-9-

പ്രിയതോഴി! യിതോർത്തുമിന്നു നിൻ-
പ്രിയനസ്വസ്ഥനതോർത്തുമൊക്കെ നാം
ഭയമെന്നു നിനയ്ക്കു ഭാവി, നിർ
ഭയമെന്നാലതു ഭാഗ്യമെന്നുമേ.”

-10-

സഖി ചൊൽ‌വതിനുള്ളിലാപ്രിയോ-
ന്മുഖി ചോദിച്ചിതു പാരമാർത്തിയാൽ.
“അയി തോഴിയസൗഖ്യമെന്തഹോ!
ദയിതന്നെന്തു തടസ്ഥയായി നീ?

-11-

നരനേതു വിപത്തുതാൻ വരി-
ല്ലുരചെയ്തീടുകയജ്ഞയല്ല ഞാൻ,
പരമാ മുഖമൊന്നു കാണുവാൻ
ത്വരയുള്ളിൽ-തരമാകുമോ സഖീ?”

-12-

ഇതുകേട്ടനുകമ്പയേറി നീ
ഷ്കുതുകം വാർത്ത തുടർന്നു തോഴിയാൾ
സ്ഥിതിയോർത്തു വിഡംബനാർത്ഥമായ്
കൃതി കൈക്കൊൾവു ചിലപ്പോഴേവരും.

-13-

“മരുഭൂക്കളിനൊക്കെയപ്പുറ-
ത്തുരു ദൂരത്തുപദക്ഷിണാപഥം
ഉരസുന്നു നഭസ്സെ ‘വിന്ധ്യ’ നാം
പുരു മേഘാംബരഡംബരൻ ഗിരി.

-14-

പരിണാഹമെഴും മഹാവനം
ഹരിതാഭം തടവുന്നു സാനുമാൻ
പരപാർശ്വ മതിൽ ചരിപ്പു സ-
സ്വര ‘രേവാ’നദി സാഗരോന്മുഖി.

-15-

അവിളംബ മണഞ്ഞു കണ്ടുഞാ-
നവിടെ സ്സോദരി, നിന്റെ കാന്തനെ;
അവനെന്നറിയില്ല, ദുഃസ്ഥനാ-
ണവനത്തിന്നു വനത്തിലില്ലൊരാൾ

-16-

തനിയേയഴൽ പൂണ്ടു-തോന്നിടും
കനിവാർക്കും-കൃശഗാത്രനായവൻ
വനവഹ്നി തകർത്ത ശൈലമൊ-
ത്തനവദ്യാകൃതിയസ്ഥിശേഷനായ്

-17-

മൃഗപക്ഷികളോടു ചേർന്നുടൻ
ഭൃഗുവിൽ പ്രേതസമം നടന്നിടും
അകലത്തിലു മാളു കാൺകിലാ-
വികലാത്മാ വിടുമപ്പൊഴ സ്ഥലം

-18-

അതുകൊണ്ടഫല പ്രയാസയാ-
യതുല സ്നേഹനിധേ, മടങ്ങിനേൻ,
കൃതകൃത്യതയെങ്ങസാധ്യമാം
കൃതിയിൽ-കേട്ടിതു പിന്നെ വാർത്ത ഞാൻ

-19-

പലജന്തുപരീതനാമവൻ
നില കണ്ടാർദ്രതയാൽ സനാഥകൾ,
മല വേട്ട വെടിഞ്ഞു ദൂരവേ
വിലപിപ്പൂ, സഖി! വേടനാരിമാർ.

-20-

അവരോതിയശേഷമോമലേ
വിവരം കാനനപക്കണസ്ഥകൾ
പുരവാസികൾ തന്നനാർജ്ജവം
തിരിയാത്തോരതിശുദ്ധശീലകൾ.

-21-

ഇവർ കണ്ടൊരു രണ്ടുകൊല്ലമാം,
സവിധത്തിൽ സഖി, യന്നു സുന്ദരൻ,
അവശൻ ബത! ‘ലീല’ ‘ലീല’യെ-
ന്നവിടെപ്പാടി നടന്നു പോലവൻ.”

-22-

ഇതുകേട്ടകതാർ ഞടുങ്ങിയുൽ-
സ്രുതമായശ്രു കവിൾത്തടങ്ങളിൽ
വിതതേക്ഷണയാൾക്ക്; വിസ്ഫുരി-
ച്ചതു, കണ്ടാൾ സഖി വെണ്ണിലാവതിൽ.

-23-

ഇടറുന്നിതു കണ്ഠമസ്സഖി-
ക്കുടനാശിക്ഷിത ചിത്തമാരഹോ!
തുടരുന്നിതു ചൊൽക, കേൾക്കയും
സ്ഫുടമന്യോന്യമറിഞ്ഞു മാർത്തികൾ.

-24-

“പ്രിയ വല്ലഭയെപ്പിരിഞ്ഞു ഹാ!
ദയനീയൻ തിരിയുന്നു”വെന്നു താൻ
നിയതം കരുതി കിരാതിമാർ
സ്വയമോരും സഖി, സത്യമാരുമേ,

-25-

പലരീകഥ മൂളുവോർ, കൃതി-
ച്ചലിവോടും, സ്ഥിരരാഗലോലകൾ
മലയത്തിക, ളേതു ജാതിയും
കലരും പ്രാകൃത ചിന്തയൊന്നുതാൻ.

-26-

പരമത്ഭുതമെന്തുനിൻപ്രിയൻ
ചരലോകത്തെ വശീകരിക്കുകിൽ
ഒരു യോഗിയി വണ്ണമൻപെഴാ,-
നരരോടും സഖി ദേവരോടുമേ.

-27-

അനുരാഗമതാണവങ്കലാ-
ർന്നവശം വിട്ടു നിസർഗ്ഗ ചേഷ്ടകൾ,
വനസത്ത്വകുലങ്ങൾ ചുഴ്വതി-
ന്നവനെ,പ്പൂവിനെ മക്ഷികാളിപോല്.

-28-

അഥവാ-മൃതകല്പനിപ്പൊഴാ-
പ്രഥമാന പ്രണയാർത്ത; നോർക്കുകിൽ
കഥയും, സുകുമാരി, പിന്നെ, നിൻ
വ്യഥയും നീട്ടുവതെന്തിനിന്നു ഞാൻ?

-29-

സ്ഥിരമാത്മനിബന്ധനം സുഖം,
പരതന്ത്രം സുഖമൊക്കെ ദു:ഖമാം
പരമാർത്ഥമുരപ്പൊ തോഴിഞാൻ,
കരുതീടൊല്ല കഠോരയെന്നു നീ.

-30-

നില നിൽക്കുവതെത്ര കാലമു-
ജ്ജ്വലമാമി പ്രണയോഷ്ണരശ്മിയിൽ
വിലയോന്മുഖമായ തിങ്കളിൻ
കലപോൽ ഹാ! സഖിതേഞ്ഞുതേഞ്ഞവൻ.

-31-

കൃശമാക്കൊല കേണു ജീവിതം
കുശലേ, നിൻ കുശലം നിനയ്ക്ക നീ;
ശിശിരാർദ്ദിതമാദലം സഖീ,
ഭൃശമിത്തെന്നലിൽ വീണടിഞ്ഞുപോം.

-32-

കഥയിങ്ങനെ, പിന്നെയുത്തമം
വിധുരേ, നീയിതു വിസ്മരിക്കയാം
അഥവാ-ചില കാലമാസ്ഥയാൽ
മധുരസ്വപ്നസമം സ്‌മരിക്കയാം.

-33-

അനപത്യമതാം കുലത്തിനും
മനമെത്താത്ത മഹാധനത്തിനും
കനിയും സ്വജനത്തിനും സഖീ-
യിനിയിങ്ങോർക്കണ, മേകനാഥനീ

-34-

അതു നിൽക്കുക, ഭാഗ്യവാനവ-
ന്നിതു താനെന്തൊരു ചാരിതാർത്ഥ്യമാം?
അതിലോകമനോഹരാംഗി, നിൻ-
മതി തൽ‌പ്രേമ വിധേയമായിതേ!

-35-

നിരുപിക്കുക, നീ വരിപ്പൊരാ-
പ്പുരുഷൻ വൈകൃത മേനി,യെന്തതിൽ?
അരുളും ഭ്രമമൊന്നു കാൺ‌കിൽ നിൻ
തിരുമെയ് സുന്ദരി, നാരിമാർക്കുമേ

-36-

അതിനാൽ‌സ്സഖി, യെന്നു ചൊല്ലവേ
ശ്രുതിരണ്ടും ബത! പൊത്തിയാതുര,
‘മതി, കാന്ത ഗുണാവമാനിനീ,
മതി’ യെന്നാശു തടുത്തി തോതിനാൾ

-37-

‘അയി, ചാരുതരാന്തരംഗനെൻ
ദയിതൻ, ദേവസമൻ, മഹാമതി,
സ്വയമോർപ്പവനല്ലതോഴി, മൃൺ-
മയമീ ഭംഗുര ഭംഗിയാ മുടൽ

-38-

രതി നിത്യമൊരാൾക്കൊരാളിലായ്
സ്ഥിതിചെയ്കിൽ സഖി പെണ്ണിനാണിനും
അതിലും വലുതില്ലഹോ! വ്രതം;
ധൃതിമാനെന്തൊരു ധന്യനെൻ പ്രിയൻ!

-39-

അവനെ പ്രണയൈക വൃത്തിയാൽ
കബളിപ്പിച്ചു നൃശംസ ഞാൻ സഖീ;
നവരാഗി ഗണിച്ചതില്ലിവൻ
ഭവനാവസ്ഥയു,മെന്റെ ശോഭയും

-40-

അഥവാ, പറയേണ്ട, യോർപ്പുതൽ-
ക്കഥ ഞാൻ, തോഴി, യനാദരോക്തികൾ
വ്യഥ മാറ്റുകയില്ല; വേണ്ട, യു-
ന്മഥനം ചെയ്യുമതേറെയെന്മനം.

-41-

അയി, പിന്നെ വിലപ്പനായ മൽ-
പ്രിയനിൽ സ്നേഹമെഴാത്തനിൻ പ്രിയം
നയമോർക്ക;-യെനിക്കു നൽകണം
സ്വയമേറ്റം രുജ പക്ഷപാതിനീ!

-42-

ഉരചെയ്‌വ നവ ന്നധീനമെൻ
സ്ഥിരമാം ചേതന; യുക്തിയാൽ സഖീ,
കരുതായ്ക കര‍സ്ഥമാക്കുവാ-
നെരിയും ജ്വാലയെ, യിന്ധനം വിനാ

-43-

ഒരു കില്ലിനിവേണ്ട, ദൂരവും
നിരുപിക്കേണ്ട, നയിക്കയെന്നെ നീ
വിരവിൽ‌ സ്സഖി, ജീവിതേശ്വരൻ
മരുവെന്നേതൊരു ദിക്കിലെങ്കിലും

-44-

ഇവകേട്ടു കുഴങ്ങി, തോഴി തൻ
വ്യവസായം ദൃഢമോർത്തു കണ്ടുമേ
സഖിയാൾ, നിജ കൃത്യബോധമാം
ശിഖി ധൂമാകുലമാകയാലവൾ

-45-

‘ഇത വെള്ളിയുദിച്ചു; വാടിയിൽ
ബത! കൂവാൻ തുനിയുന്നു പക്ഷികൾ
സ്ഥിതി രാവിനു മാറിടുന്ന മു-
മ്പതി ദൂരം സഖി, പോക പോക നാം’

-46-

ഇതി പിന്നെയു മിദ്ധരാഗയാ-
ളധികോൽക്കണ്ഠ മഹോ ത്വരിക്കവേ,
മതിശാലിനി, വാച്യ ഭീതിയിൽ
ക്രുധയാർന്നിങ്ങനെയോതിനാൾ സഖി

-47-

മുറ മുഗ്ദ്ധമതേ, മറന്നു നീ
പുറമേ സ്വൈരിണി പോൽ ചരിക്കയോ!
പറകെങ്ങനെ സമ്മതിപ്പു ഞാൻ
വെറുമുന്മാദികൾ തന്റെയിത്തൊഴിൽ?

-48-

അതുപോട്ടെ, സുദീർഘയാത്രയാ-
ണതുമല്ലോർക്ക, സുഖാസനോചിതേ,
അതി ഭീകരമെങ്ങു വിന്ധ്യപ-
ദ്ധതി? നാമെങ്ങസഹായ നാരിമാർ?

-49-

ഇവയൊക്കെയുമാട്ടെ; തോഴി,യ-
ങ്ങെവിടെക്കാണുവതപ്പുമാനെ നീ?
അവനെത്തിരവോർ തിരഞ്ഞുപോം
പവനൻ തന്നെ വനാന്തരങ്ങളിൽ!

-50-

പരമിന്നതുമല്ലിതോർക്ക നീ
വരനില്ലാത്ത വിവാഹഘോഷമാം;
സ്ഥിരമല്ലസുബന്ധമാർക്കു; മാ-
നരകങ്കാള മതേലുമെത്ര നാൾ?

-51-

അതിവത്സല ഞാൻ; പരം സദാ
മധുരിക്കാ സഖി, സത്യഭാഷിതം
ബുധരപ്രിയസത്യമോതുകി-
ല്ല,തു കേൾ നീതി; യിതോർക്ക സൗഹൃദം

-52-

വിധി വിശ്വസുഖം സ്വദിക്കുവാൻ
മതിയും മർത്ത്യനു നൽകി രാഗവും;
രതിയാലസമീക്ഷ്യകാരിയാം
സുധി ധാതാവെയനാദരിക്കയാം

-53-

സ്ഥിതിയോർത്തു കഥിപ്പൂ നന്മ ഞാ-
നതി മോഹാകുല മിന്നു നിന്മനം
അതിനാൽ വിരമിക്ക; പോകുകിൽ
ക്ഷതിയുണ്ടാം സഖി, മാനഹാനിയും

-54-

പരമിമ്മൊഴി പീഡ നൽകി, യ-
ക്കരുണാർഹയ്ക്കു, കുലായമെത്തുവാൻ
ചിറകാശു വിതിർത്തുയർന്നിടും
ചെറു പക്ഷിക്കു ചുഴന്ന കാറ്റുപോൽ

-55-

പുനരെങ്കിലു മൂഢശക്തിയാം
മനതാർ വിങ്ങിയുടൻ വിടർന്നപോൽ
അനവദ്യ ഗുണാഢ്യ തൂവിയീ-
ഘനസൗരഭ്യമിയന്ന വാണികൾ;

-56-

“വിഹിതാവിഹിതങ്ങളോർത്തയേ,
മഹിത സ്നേഹമഹോ മറക്കൊലാ;
ഇഹ ധർമ്മരഹസ്യമന്തരാ-
നിഹിതം, നിത്യവിഭിന്നമാം നയം

-57-

അറിയും ജനനീതി സീമയെ-
ത്തിറമായ്ക്കാക്കുമപൂർണ്ണരാഗികൾ;
നിറയും രതി ലോകസംഗ്രഹം
കുറിയാക്കാ, സഖി, കൂസലാർന്നിടാ

-58-

സുപരീക്ഷിതമിപ്പൊഴെന്മന-
സ്സപശങ്കം സഖി, മുമ്പിതേലുകിൽ,
ത്രപ വിട്ടിവൾ ചെയ്യുമായിരു-
ന്നപരോക്ഷം പ്രിയ ഹസ്ത പീഡനം

-59-

ഉടലോർക്കുക ബാഹ്യ, മായതിൽ
തടവും ലോകമതീവ ബാഹ്യമാം;
സ്ഫുട സൗഹൃദ മാന്തരാത്മികം
വെടിയുന്നെങ്ങനെ തോഴി, ദേഹികൾ?

-60-

അലമിന്നതി ഭീതി;യെന്മന-
സ്സുലയാ; ഞാനിവയൊന്നു മൊർത്തിടാ;
കുലനീതിയെ മാംസകുഞ്ചുകം
വില വെയ്ക്കാത്തവർ പേടിയാ സഖീ

-61-

മരണം ഭയസീമയെന്നയേ,
കരുതും ജീവികളങ്ങനാരതം
വിരഹാർത്തയിവൾക്കഹോ, ഭയ-
ങ്കരമായ്ത്തീർന്നു ധരിക്ക ജീവിതം

-62-

പുനരെന്തുര ചെയ്‌വു? പോക നാം;
നിനയായ്കത്തൽ; നടക്കനാം ദ്രുതം
മനതാരരുളുന്നു; കാന്തനാ
വനഭാഗം സഖി, വിട്ടു പോയിടാ

-63-

പരമെൻ മിഴി കാണ്മൂ, വെന്നെയോ-
ർത്തെരിയും നെഞ്ചൊടു കൺ‌വിടുന്നു കേൾ
മരുഭൂ വെയിലിൽജ്ജലാർത്ഥിയായ്-
ത്തിരിയും മാനൊടു തുല്യമെൻ പ്രിയൻ

-64-

വരുവേൻ പ്രിയ! കേണിടായ്ക! യെൻ-
കരൾ നിൻ കൈയ്യിൽ, വപുസ്സുമെത്തുവാൻ
പുറകേ, ത്വരയാർന്നു പക്ഷിപോൽ
ചിറകില്ലാഞ്ഞതിലീർഷ്യ വയ്പു ഞാൻ

-65-

സ്ഫുടമെൻസഖി, ചൊല്‌വനെൻ പ്രിയൻ
വെടികില്ലെന്നെ വെടിഞ്ഞു ജീവിതം,
തടസീമയിൽ വിട്ടു രശ്മിയെ-
ക്കടലിൽ പോയ് രവി മുങ്ങിടാ സഖീ

-66-

സ്ഥിരചേതനകൾക്കഹോ, പര-
സ്പരമേലും സമവായ് വൈഭവം
പരനിങ്ങറിയില്ല്; പണ്ഡിതേ,
കരുതായ്കായതു മോഹമെന്നു നീ

-67-

ഇരവാശു കഴിഞ്ഞിടുന്നിതാ!
വിരഹോൽക്കണ്ഠ പൊറാഞ്ഞു വാപിയിൽ
തിരിയെ പ്രിയയെത്തലോടുവാൻ
കരയുന്നൂ സഖി, കോകനായകൻ

-68-

സ കരുണമിതു ചൊല്ലി, സ്സഹ്യമല്ലാഞ്ഞുതാപം
പികമൊഴിയഴുതപ്പോൾ, തോഴി കണ്ണീർ പൊഴിച്ചാൾ;
അകലെയുമനുകമ്പാശാലികൾക്കന്യ ദു:ഖം
പകരു;മിഹ സമക്ഷം പിന്നെയോതേണ്ടതുണ്ടോ?

-69-

രാവപ്പോൾ വിരമിക്കിലും, സഖി പരീക്ഷിച്ചെന്നവണ്ണം സ്വയം
ഭാവം മാറ്റിയുടൻ, പ്രസന്ന കുല ദൈവമ്പോലെയമ്പാർന്നവൾ,
പോവൻ ഭൃത്യരുമായ്ത്തുനിഞ്ഞു വെളിവായ് ലീലയ്ക്കു വിന്ധ്യേശ്വരീ
സേവാ ബദ്ധകുതൂഹലം ഹൃദയമെന്നങ്ങാരു മോരും വിധം

-70-

പിന്നിട്ടേറ്റം വഴി, പല ദിനം

കൊണ്ടണഞ്ഞാവനാന്തം

മുന്നിൽ ക്കണ്ടിട്ടവരിരുവരും

പോയിതക്കാടു നോക്കി

പിന്നിൽത്തള്ളിപ്പരിജനമതും,

സ്വപ്നമാകും പ്രപഞ്ചം

തന്നിൽബ്ബാഹ്യേന്ദ്രിയ മകലെയായ്

ചിത്തസത്വങ്ങൾ പോലെ.



മൂന്നാം സർഗ്ഗം[തിരുത്തുക]

-1-

അഥ വന തട മാർത്തിയാർന്നണഞ്ഞീ-
യധരിത കിന്നര നാരിമാരലഞ്ഞാർ
പൃഥുമികിലിലകന്ന കൂട്ടു തേടും
വിധുരവലാകകൾ പോലെയങ്ങുമിങ്ങും.

-2-

കുസുമിത വനകാന്തിയാത്മകാന്ത-
വ്യസനിനി ലീല വിചാരിയാതെ പോയാൾ;
അസുലഭമണി തേടുവോർ ഗണിക്കി-
ല്ലസദൃശമാകരമാർന്ന ധാതുഭംഗി.

-3-

ഒരു വഴി തിരിയുമ്പൊഴോമലാൾക്ക-
ങ്ങുരു തര ചമ്പക ഗന്ധമോടുമുള്ളം
പരിചിലഥ ഹരിച്ചു, ‘നർമ്മദോ’ ർമ്മീ-
പരിചയ ശൈത്യമിയന്ന മന്ദവായു.

-4-

“സുഖദമയി! വരുന്നിതെങ്ങു നിന്നോ
സഖി,യിത ചമ്പക ഗന്ധ,മെന്തു ചിത്രം!
മുഖരസമിതു മാറ്റി മിന്നുകല്ലീ
നിഖിലവനാവലി നിദ്രവിട്ടപോലെ?

-5-

നലമൊടു തരുനായകാന്തികത്തിൽ-
പ്പലതിത പക്ഷികൾ പാടിടുന്നു ഗീതം;
തളിരുമലരുമാർന്നു തെന്നലേറ്റീ
ലളിതലതാവലി ലാസ്യമാടിടുന്നു!

-6-

ഭിദുര, മഹഹ! പൂർവ്വവിസ്മൃതിക്കീ-
മൃദുതരവായുതരംഗ രംഗലോലം
ഹൃത ഹൃദയ, മഹോ! വരുന്നു തോഴീ,
ഹിതകരമീവഴി ഹേമപുഷ്പ ഗന്ധം!

-7-

ഇവിടെയിളയ തെന്നൽ തന്നിൽ മുങ്ങീ-
ട്ടവികല നിർമ്മലരാക പോകുവാൻ നാം;
എവിടെ മണമിതുത്ഭവിപ്പുവങ്ങെ-
ന്നവിതഥ ജീവിത ദൈവതം വസിപ്പൂ

-8-

വരുവിനിവിടെയെന്നലിഞ്ഞു നമ്മെ-
ത്തെരുതെരെയീയടവിക്കു തെക്കുമാറി,
ഉരുകിസലയ ചാരു ശാഖയാട്ടി-
ത്തരുനിര മാടി വിളിപ്പൂ, കാൺക തോഴീ”

-9-

അരുളിയവളിവണ്ണമാവഴിക്കായ്
ത്വരയൊടു മുമ്പു നടന്നു തെറ്റിടാതെ
കരുതിയ മുതൽ നോക്കുവാൻ വനത്തിൽ-
പ്പരിചിതയാമുടമസ്ഥ പോണപോലെ

-10-

ഗിരികടകമണഞ്ഞു മഞ്ജുരേവാ-
പരിസരമാർന്നവൾ കണ്ടു വിസ്മയിച്ചാൾ
ഉരുകുസുമമുദാര ശോഭമാരാ-
ലൊരു വനഭാഗമുഷസ്സു പോൽ മനോജ്ഞം

-11-

ഉടനെയുടൽ ഞടുങ്ങിയങ്ങു പൊൻപു-
വിടപികൾ കണ്ടതിമോഹലോഹിതാംഗി
തടവി പുളകപാളിയാംഗമെങ്ങും
സ്ഫുടമവൾ, പൂക്കുമശോക ശാഖിപോലെ.

-12-

തൊഴുതുകരമുയർത്തിയാ വനത്തെ-
പ്പൊഴിയുമനർഗ്ഗള ബാഷ്പവൃഷ്ടിയോടും,
തഴുകി നിഴൽ കണക്കെ മൂകയായ്ത്തൻ-
വഴി തുടരും സഖിതന്നെ വിഹ്വലാംഗി

-13-

തനുഭരമവൾ താങ്ങവേ വിലങ്ങു-
ന്നനലശിഖോജ്ജ്വലമാകുമേക ഹസ്തം
വനമതിലഥ ചൂണ്ടി നിന്നുവീണാ-
നിനദസമുദ്ഗത ഗദ്ഗദം കഥിച്ചാൾ;

-14-

“കുസുമ ശബള കാന്തിയാം നഭസ്സിൽ
പ്രസൃമരമാം സ്ഫുടചമ്പകാതപത്താൽ
അസമയ രമണീയ മത്രകണ്ടോ
സുസഖി, യുഷസ്സുഷമയ്ക്കു നിത്യഭാവം?

-15-

വിലസി വെയിലിലിങ്ങു ചിത്രവർണ്ണം
ചലദനിലം പ്രതി ചാരു ചിത്ര ഗന്ധം,
പല വിസൃമര ചിത്രനാദ, മൊന്നാ-
മുലകു തരുന്നു കുതൂഹലം വിഭിന്നം

-16-

ഗഗനതടമിടഞ്ഞു താണതൊക്കും
നഗപതി നീലനിതംബഭൂവിലേവം
ഭഗിനി, പറകയെന്തിതാർന്നതിങ്ങീ-
യഗണിത ദിവ്യവിഭൂതി മർത്ത്യലോകം!

-17-

അനഘ,നമര കല്പനെന്റെ നാഥൻ
വനമിതിൽ വാഴണ,മില്ല കില്ലുതോഴി,
തനതു ഗതി തടഞ്ഞു നിന്നുതേയെൻ
മനമിഹ, മന്ദുര കണ്ട വാജിപോലെ

-18-

അയി സഖി, നവ ചമ്പകോത്സുകൻ മ-
ദ്ദയിതനഹേതുകമായി, ഹേതുവോർത്തും
സ്വയമവനുമെനിക്കുമാളി, യേതൽ
പ്രിയകരമഞ്ജരി മഞ്ജുദൂതിയായി

-19-

അനഘനവനു ഹേമമഞ്ജരീ, ഹാ!
മനതളിരിൽ പ്രിയരിങ്ങു രണ്ടുപേർതാൻ;
അനിതരസമഭൂതി പൂവിൽ നീയും
വനിതകളിൽ ബ്ബത ഭാഗ്യഹീന ഞാനും

-20-

വിധുതയിളമരുത്തിനാൽ; മഹസ്സാ-
ലധരിത താരക താരിലോമലേ നീ;
മധുപമലിനർ തീണ്ടുകില്ല നിന്മെയ്
വിധുരവനാവലിവല്ലിലമ്പടന്മാർ

-21-

അഹഹ! രമണ, സാർത്ഥമിസ്സുമത്തിൻ
സ്സഹജരസം ഭവദീയ രാഗ യോഗം;
മഹദഭിമതമിങ്ങു ശീലമോരാൻ
സഹചരരേകനിദർശനം മഹാത്മൻ!“

-22-

ദ്രുമമതിലഥ നോക്കി നിശ്വസിച്ച-
സ്സമരുചിയാർന്ന മനോജ്ഞഹസ്തതാരാൽ
സുമമലിവൊടിറുത്തുമുത്തി, മാറിൽ
കമനിയണച്ചഥ ചൂടി ചൂഡതന്നിൽ

-23-

ക്ഷണമുടനെ നിനച്ചു നിന്നുസാദ്ധ്വീ-
മണിയഥ നിശ്ചയമാർന്നപോൽ നിവർന്നാൾ;
“പ്രണയിയിവിടെയുണ്ടു തോഴി, പോന്നി-
ങ്ങണയുമാലംകൃതയാക്കുകെന്നെ”യെന്നാൾ.

-24-

“അഹമിതമിതകേൾ പ്രതിധ്വനിക്കു-
ന്നവിരതമാർത്തിനിബന്ധനസ്വനങ്ങൾ;
ഇവിടെ വഴികൾഹന്ത! വേർതിരിക്കാ-
മവനുടെ സംഗമഗന്ധ ബന്ധുരങ്ങൾ

-25-

വെടിയുക വിചികിത്സ വത്സലേ, നീ
പടിമ മദിന്ദ്രിയ മാർന്നിടുന്നു പാരം
പൊടി ഝടിതി തുടർച്ച ദർപ്പണം പോ-
ലടിതെളിവാർന്നൊരു വാപി തൻ ഹ്രദം‌പോൽ

-26-

സ്വവശസുലഭ ഭൂഷയാലണിഞ്ഞെ-
ന്നവയവപംക്തിയലങ്കരിക്ക തോഴീ
സവിധമതിലണഞ്ഞുകാണണംകേ-
ളവികലശോഭയൊടെന്നെയാത്മനാഥൻ”

-27-

ത്വരിതമിതരുൾ ചെയ്തു തോഴിയോടായ്
സ്ഫുരിതതനുപ്രഭമോടി ബദ്ധവേഗം
തരുണി തരി നികഞ്ജമൊന്നു പുക്കാൾ
തരള തടില്ലത കന്ദരം കണക്കേ

-28-

ഉടനെ മതമറിഞ്ഞൊരുക്കി നൽപ്പൂ-
മ്പൊടി, പുതുപൂനിര, നല്ല പല്ലവങ്ങൾ
ഝടിതിയിവയൊടൊത്തു തോഴി വള്ളി-
ക്കുടിലതിലെത്തി വസന്തകാന്തിപോലെ

-29-

അനുപദമണിയിച്ചു ജന്മരമ്യം
തനു തെളിവാർന്നു വെളിക്കു നിർഗ്ഗമിച്ചാൾ
ഘന മനലപുടം വെടിഞ്ഞു കാളും
കനകശലാക കണക്കെ കോമളാംഗി.

-30-

വിരളമണിസുമങ്ങൾ പൂണ്ടു, മംഗം
പരിഹിതനീല നവാംബരാഭ കൊണ്ടും
പരിഗത സുമകാല തുല്യമാർന്നാൾ
സ്ഫുരിത പരാഗ മനോഹരം വരാംഗി.

-31-

അരികിലഥ വിചിത്രവർണ്ണമേലും
വിരിതടവിടുമോരാനതൻ പുറം‌പോൽ
തരു മലർ നിര വീണു ഭംഗി തേടു-
ന്നൊരു ശിലമേൽ തനുഗാത്രി ചെന്നിരുന്നാൾ

-32-

അവിടമറികയാലുമാളി, ലീലാ-
വ്യവസിതസിദ്ധിയിലാശവയ്ക്കയാലും
സവിധമതിൽ മറഞ്ഞു വിശ്രമിച്ചാ-
ളവയവ സാദ മസഹ്യമാകയാലും

-33-

മടുമലർശില തന്നിലന്തി മേഘ-
ക്കൊടുമുടി പറ്റിയ താരപോൽ വിളങ്ങി
തടമതിലഥ തന്വി നോക്കി, നോട്ടം
സ്ഫുടകിരണങ്ങൾ കണക്കെ നീട്ടി നീട്ടി

-34-

പ്രിയമൊഴി വനദേവരോതിടും പോൽ
സ്വയമഥ പൊങ്ങി കപോതഹൂതഘോഷം
പ്രിയനുടെ കഥപോൽ പ്രവൃദ്ധരാഗം
കുയിലുകൾ പാടി കുഹൂ കുഹൂനിനാദം

-35-

അളിപടലികൾ മൂളി; രന്ധ്രമേലും
മുളകൾ മരുത്തിലുലഞ്ഞു മെല്ലെയൂതി;
തളിർനിര മൃദുതാളമേകി;യേവം
കളകളമായതി മോഹനം വനത്തിൽ.

-36-

“വരിക ഹൃദയ നാഥ! വൈകി കാണ്മാൻ
തിരുവടി മൗലിയിൽ വയ്ക്കുവൻ മഹാത്മൻ!
തരിക ചിര വിയുക്തദർശനം, നീ
കരുണ വഹിക്കുക, ദാസി ഞാൻ ദയാലോ”

-37-

അരുതു ചെറുതുമെന്നില പ്രിയം;ഞാ-
നൊരു പിഴ ചെയ്‌വതിനോർക്ക ശക്തയാകാ
സ്ഥിരചരിത, മദീയ ജീവിതത്തിൽ
പ്പരമഭിവാഞ്ഛയെനിക്കുനിന്നിലല്ലോ

-38-

തരുമനുമതിതാത, നിങ്ങുകാലം-
വരുമതിനെന്നിവൾനാഥ, കാത്തിരുന്നേൻ;
ഗുരുജനഭയ പഞ്ജരസ്ഥ കഷ്ടം
പരനഥ പൈങ്കിളിപോലെ ദത്തയായേൻ

-39-

അതുവരെയഭിമാനമാർന്നു ഹാ ഞാ-
നതുല, ഭവാനൊടുതുല്യ ശീലയെന്നായ്
അഥ കരുതിയമൂല്യരത്നമേ, യീ-
ശ്ലഥമതി നിൻ ദയനീയ ഭൃത്യയെന്നായ്

-40-

കരുതുവതിഹ ചെയ്യവയ്യ, ചെയ്യാൻ
വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം;
പരമഹിതമറിഞ്ഞുകൂട; യായു,
സ്ഥിരതയുമില്ലതി നിന്ദ്യമീ നരത്വം.

-41-

പരവശയിവളപ്രഗൽഭയാം നാൾ
വിരസത ചേർത്തതിൽ വയ്ക്കൊലാ വിരോധം
വരിക, യനുഭവിക്ക, കയ്പുപോയി-
പ്പരിണതമാം ഫലമിപ്പൊഴോമനേ, നീ

-42-

ചിരതരമായി നാഥ, നിന്നിൽ വാണെൻ
കരളുമിയന്നു ഗുണോൽക്കരംസ്ഥിരാത്മൻ
കരുതുക, യതു മൂലമെന്നെയോർത്തീ-
ലൊരു നിമിഷാർദ്ധവുമന്യനുള്ളതായ് ഞാൻ

-43-

മതി ഭയമഥവാ, മദുത്സുകൻ നീ-
യതി വിമലാശയനന്യഥാ ധരിക്കാ;
ദ്യുതിയിലിരുളെഴില്ല, രാഗഭൂവാം
മൃതിയിൽ മലീമസശങ്കയങ്കുരിക്കാ

-44-

കുയിലിണയിലലിഞ്ഞു പാടിടുന്നു;
മയിലിത തൻ പിടയോടുമാടിടുന്നു
പ്രിയയെയനുനയിച്ചിടുന്നു സിംഹം
പ്രിയതമ, നീയണയാഞ്ഞു ഞാൻ വലഞ്ഞു

-45-

ശരി, നയനപഥത്തിൽ നിന്നിടുന്നു-
ണ്ടൊരു നിമിഷം പിരിയാതെയെൻ പ്രിയൻ നീ
പര, മതുനിഴൽ‌പോലെ യിന്ദ്രിയങ്ങൾ-
ക്കരതിദ ദർശനമായി, ഞാൻ വലഞ്ഞു

-46-

അവഭയമഴലേറി യോമനേ! പോ-
ന്നിവിടമണഞ്ഞിവൾ നിന്റെ മേനി കാണ്മാൻ
അവശത പെരുകുന്നു, നിന്നെ നീയി-
ന്നെവിടെ മറയ്പതു? നാഥ, ഞാൻ വലഞ്ഞു

-47-

പ്രണയ ശിഖിയിൽ വെന്തിടുന്നിതാത്മാ-
വണയുക, തെന്നലണഞ്ഞുചമ്പകത്തിൽ;
ഘൃണ തടവുക, യെന്റെയോമനേ, പോ-
ന്നണയുക, നിൻ പ്രിയ, ലീല ഞാൻ വലഞ്ഞു

-48-

കരുണ കരുണമീവിധം പുലമ്പി-
ക്കരുമനയാലവൾ മൂർച്ഛയാർന്നിരുന്നാൽ;
വിരതപവന വാപിപോലെ, വണ്ടിൻ-
വിരുതമടങ്ങിയ ഗുല്മമെന്നപോലെ

-49-

പ്രണയനിഭൃത ചിത്തമങ്ങനങ്ങാ-
തിണകളെ നോക്കി മൃഗങ്ങളൊക്കെ നിന്നു;
ഗണമൊടു പതഗങ്ങൾ പാതിപാടി
ക്ഷണമറിയാതെയിരുന്നു ശാഖിതോറും

-50-

ചടുലലതകളാടിടാതെ ചാഞ്ഞാ
വിടപികൾ മേലനുമൂ‍ർച്ഛയാർന്നു നിന്നു
അടവിയധിക മൗനമാർന്നു മേളം
ഝടിതി നിറുത്തിയ രംഗഭൂമിപോലെ.

-51-

നിയതചരമയാന, നപ്പൊഴോജഃ
ക്ഷയദയനീയനഹസ്കരൻ തലോടി
സ്വയമുപചിതരാഗമാം കരത്താൽ
പ്രിയമൊടു ഭൂമിയെ മന്ദമങ്ങുമിങ്ങും

-52-

ഹൃദയ ഹരണമാ വിലാപഗീതം
സദയത ചേർത്തിതു ചേതനത്തിനെല്ലാം
മദനനിവിടെയെത്തുകില്ലയോ? തൻ
ഗദവുമവസ്ഥയുമോർത്തിടാതെ തന്നെ.

-53-

ഉരഗനിരകൾ ധൂർത്തവംശരാഗം
തിരയു; -മലിഞ്ഞുവിഡംബഗാഥ കേട്ടും
സുരരണയു;-മലം ഫലാർഹമാണീ
സരള മനോഹരമായ സത്യഗാനം.

-54-

“അഴൽ മതി, വനമധ്യദീപികേ, നിൻ
നിഴലായി, നോക്കുക, പിന്നിലോമലേ നീ”
വഴിയെയിതി വിദഗ്ദ്ധ തോഴിയോതും
മൊഴിയവളംബരവാണിപോലെ കേട്ടു

-55-

ത്വരിത മുദിത ബോധയായ്ത്തിരിഞ്ഞ-
ങ്ങരികിലഹോ! സതി രൂപമൊന്നു കണ്ടാൾ
പരവശത പിണഞ്ഞാരംഗമോടും
വിരവിലതിന്നടി കൂപ്പിനാളെണീറ്റാൾ.

-56-

പറകിൽ വികൃത രൂപമാമതിൽത്താൻ
നിറയുമൊരമ്പൊടു ലീല കൈകൾ നീട്ടി
വിറയൊടുമിണ മുമ്പു വിസ്ഫുടാശം
ചിറകു വിതിർത്ത കപോതി പോലണഞ്ഞാൾ

-57-

അവനുമവശനെങ്കിലും സ്വബോധം
വ്യവഹിതമെങ്കിലുമാഞ്ഞു നോക്കിനിന്നാൾ
അവളെ യതി വിരൂപ, നസ്ഥിശേഷൻ;
ധ്രുവമിഹ മാംസനിബദ്ധമല്ല രാഗം

-58-

അവയവ മിതരേതരം തലോടാ-
നവനവളൊത്തു തുനിഞ്ഞു ലാക്കു തെറ്റി,
സ്വവദനമെതിരിട്ടു ദർപ്പണത്തിൻ
സവിധമണഞ്ഞൊരു കുട്ടി പോൽകുഴങ്ങി

-59-

ദയയൊടവൾ തലോടിയുമ്മ വെച്ചാൾ
ദയിതനെ രാഗമിരുന്ന ഹൃത്തടത്തിൽ;
നിയതമഴൽ പെടുന്ന നെറ്റിമേലും,
പ്രിയതമ, പൈതലെയമ്മയെന്നപോലെ

-60-

ഉടലവനിലണച്ചു ശുഷ്കമാകും
വിടപിയിൽ മോഹനവല്ലി പോലെ നിന്നാൾ;
തടവി വിവശമംഗ, ‘മോമനേ’, യെ-
ന്നിടറി വിളിച്ചവൾ കണ്ണുനീർ ചൊരിഞ്ഞാൾ

-61-

മദജനകമഭീഷ്ട രൂപവും തൽ-
കദന വിമർദ്ദന മംഗസംഗവും ഹാ!
സദയ മധുരവാക്കുമുള്ളിലാഴും
മദനനു മോഹമകന്നപോലെ തോന്നി

-62-

പ്രിയത കര കവിഞ്ഞു പാർത്തു വീണ്ടും
പ്രിയയുടെ മോഹന മോഹനം മുഖാബ്ജം
സ്വയ മലിവൊടുമൊന്നവൻ മുകർന്നാൻ
ഭയമുളവാ‍യതുപോലെ ഹാ! വെടിഞ്ഞാൻ

-63-

ക്ഷണമവൾ സുഖമീലിതാക്ഷിയാമ-
പ്രണയി മറഞ്ഞതറിഞ്ഞിടാതെ നിന്നാൾ;
അനുപദ മഥ നോക്കിനാൾ, ശപിച്ചാ-
ളനുകനെ വിട്ടൊരുധന്യ ബാഹുബന്ധം

-64-

“പ്രിയ ഖഗ, കരമായ കൂടു ഭാഗ്യ-
ക്ഷയമതിൽ വിട്ടു പറന്നു പോകിലാം നീ;
സ്വയ മഹഹ! ദുരന്തരാഗപാശം
പ്രിയവിടുകില്ലിവളെ”ന്നു പിന്തുടർന്നാൾ.

-65-

ഉടൽ വിളറി മുഷിഞ്ഞ വസ്ത്രലേശം
തടവുമവൻ മഹുദൂരലക്ഷ്യനായി
ഉടനെ വലിയ കാട്ടിൽ വന്മഴക്കാ-
റിടയിലിളം‌പാറ പോലെ ലീനനായി

-66-

തരള ഹൃദയ കഷ്ടമെത്ര ബാഢം
പരവശയാമതു കണ്ടൊരാ വരാംഗി?
തിരിയെ മദനനെന്തിനോടി?-യെന്താം
പരിണതി ഹാ! വിധി വാമ്യമെന്തു ചെയ്‌വൂ!

-67-

ഭൃശജവമവനെത്തുടർന്നു വീണ്ടും
ശശിയെയനുദ്രുതതാരപോലെ സാധ്വി;
അശരണയവളെത്തുടർന്നു താരാ-
വശഗതയാമുപതാരപോലെ തോഴി

-68-

അതിജവമോടണഞ്ഞു കണ്ടു ദൂരെ-
സ്സതി തടിനീതട ഗണ്ഡ ശൈലകൂടം;
ഗതിയിൽ മദനനേറിടുന്നതും ചെ
ന്നതിലൊരു ധൂസര മേഘരേഖപോലെ

-69-

ഉടനെയപരിഹാര്യമാമപായം
പെറ്റുമവനെന്നവൾ കണ്ടു കുണ്ഠയായി;
അടികളൊരു തരിമ്പു മുമ്പു നീങ്ങാ-
തുടൽ മരവിച്ചഥ കണ്ണുമന്ധമായി

-70-

സമയമതിലുയർന്ന ഘോരവാരി-
ഭ്രമമൊടകാലിക വൃദ്ധി രേവയാർന്നു
ഘുമഘുമരയഘോഷമേറ്റിയാരാൽ
യമപുരിതന്നിലടിച്ച ഭേരിപോലെ

-71-

രവി ജലധിയിലാശുമുങ്ങി, രേവാ-
സവിധവനങ്ങളിൽ നിന്നു രശ്മി നീങ്ങി;
പവനനുമഥവിട്ടു ചമ്പകത്തെ,
ഭുവനവുമപ്പൊഴുതപ്രസന്നമായി

-72-

അഥ മദനനകുന്നു ശൂന്യമായ് തൽ-
പഥമതുപക്ഷി വെടിഞ്ഞ ശാഖിപോലെ;
കഥയവസിതമെന്നു ബുദ്ധിയാലും
വ്യഥയെഴുമാസ്സതി കണ്ടു ശുദ്ധിയാലും

-73-

ഉടനെയഴൽ പൊറാഞ്ഞു വീണുരുണ്ടാൾ;
ഝടിതിയെണീറ്റു കൃതാർത്ഥപോൽ ഹസിച്ചാൾ,
ഒടുവിൽ മദനനെത്തി നിന്ന ദിക്കി-
ന്നുടനവൾ നിദ്രയിലെന്നപോൽ നടന്നാൾ

-74-

ജവമവിടെയണഞ്ഞു, ‘രേവ’ നീട്ടും-
ധവള തരംഗ കരങ്ങളിൽ സതോഷം
അവളുടനെ കുതിച്ചു കൊള്ളിമീൻ പോ-
ലവനതയാവതു ഹന്ത! തോഴി കണ്ടാൾ

-75-

മനമുഴറിനടുങ്ങിയാശു വീണാൾ
പുനരിവളേറ്റു വിഷണ്ണയായി നിന്നാൾ
അപഹൃത ധനനായ ലുബ്ധനെപ്പോ-
ലപഗതദീപനരണ്യപാന്ഥനെപ്പോൽ

-76-

“അയിസഖി,യയി സോദരീ,യഹോ നിൻ
ക്രിയയതി നിഷ്ഠുര”മെന്നെ നീ വെടിഞ്ഞു;
പ്രിയനെയനുഗമിച്ചു ധന്യയായ് നീ;
സ്വയമഥവാ-വിധിയിന്നു തൃപ്തനായി

-77-

എവിടമിവിടെ,മെങ്ങു വാസഭൂ,വേ-
തിവരുടെ കാംക്ഷിത, മെന്തു സംഭവിച്ചു?
അവിദിത പരിണാമമൊക്കെയോർക്കിൽ
ശിവ ശിവ! സർവ്വമനാഥമീ ജഗത്തിൽ!

-78-

അനിശമവനി ഗർഭമാർന്നുദിപ്പൂ
പുനരനിശം വ്യഥയാർന്നുപോയ് ലയിപ്പൂ
അനുഗതരയമാർന്നു നില്പുരേവേ,
മനുജനുമോർക്കുകിൽ നീയുമൊന്നുപോലെ

-79-

വിദിതമിതഥവാ ചലാചലത്വം
കദമിയന്നയി, കേഴൊലായിവണ്ണം,
നദി,-സപദി വഹിച്ചിടുന്നു നീയാ
ഹൃദയയുഗം സ്ഥിരസൗഹൃദം ഹ്രദത്തിൽ

-80-

ശരി, നിജചരിതത്താലീ ജഗൽ സ്വപ്നഭീതൻ
നരനു മുഥുനമേ, ഹാ നൽകിയാശംസ നിങ്ങൾ;
തിരിയെയെവിടെ നാം കാണുന്ന, തെൻ ധീയെയും ഹാ;
ധരയെയുമിത! തുല്യം മൂടി ഗാഢാന്ധകാരം

-81-

ആസക്താശയ കേണു മാധവി കിട-

ന്നേവം നിരാലംബയായ്

ഭൂ സംശ്ലേഷമിയന്നുറങ്ങി ശിശുപോൽ;

ജ്രംഭിച്ചു മുന്നിൽ തദാ

ഹാ, സിക്താംഗ,രതീവ സുന്ദരർ, യുവ-

സ്ത്രീ പുംസ ചിഹ്നം പരം

ഭാസിക്കും, പരിവേഷമാർന്ന വദന-

ശ്രീ പൂണ്ട രണ്ടാളുകൾ


-82-

“ആരും തോഴിയുലകിൽ മറയു-

ന്നില്ല; മാംസം വെടിഞ്ഞാൽ-

ത്തീരുന്നില്ലീ പ്രണയ ജടിലം

ദേഹിതൻ ദേഹബന്ധം;

പോരും ഖേദം; പ്രിയസഖി, ചിരം

വാഴ്ക മാഴ്കാതെ; വീണ്ടും

ചേരും നാം കേൾ;-വിരത ഗതിയാ-

യില്ല സംസാര ചക്രം”


-83-

ആ രാജമാനരിതു ചൊല്ലി; യുണർന്നു തൃഷ്ണ
തീരാതെ തോഴി;യവരങ്ങുടനേ മറഞ്ഞു;
പാരാകെ വീണ്ടുമവൾ കണ്ടു; വിളങ്ങിയേതു-
മോരാത്തപോലെ യുദയോപരി കർമ്മസാക്ഷി

-84-

അഥ സകലം നിനയ്ക്കുകിലു-

മടൽ‌വഹി, ച്ചട വീ-

പഥമവൾ വിട്ടു പോയി; -ജവ-

മാരുജ നീങ്ങുവതോ?

കഥയനുയാതരോടവൾ പറഞ്ഞു

കരഞ്ഞു പരം;

വ്യഥയൊടഹോ! മടങ്ങിയവർ,

തങ്ങിയൊരേടമവൾ


-85-

ശേഷം നാൾ സ്വയമാ സഖീ രമണനെ-

ത്തേടുന്നൊരന്നാർന്ന തൻ-

വേഷം സാർത്ഥകമാകുമാറുടനെ താൻ

കൈക്കൊണ്ടു ചീരാംബരം

ദോഷ സ്പർശമെഴാത്തതാം വ്രതമെടു-

ത്തന്യാർത്ഥമായ്, ജ്ജീവിതം

തോഷം പൂണ്ടു നയിച്ചു;ലൗകികസുഖം

തുച്ഛം കൊതിച്ചീലവൾ.


-ശുഭം-

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=ലീല&oldid=131514" എന്ന താളിൽനിന്ന് ശേഖരിച്ചത്