നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)/മായാലക്ഷണ നിരൂപണപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
രചന:ചട്ടമ്പിസ്വാമികൾ
മായാലക്ഷണ നിരൂപണപ്രകരണം
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

മായാലക്ഷണ നിരൂപണപ്രകരണം
[തിരുത്തുക]

ശി‌ഷ്യൻ: സ്വാമിൻ, അഖണ്ഡമായ വിരാഡഹന്തയും അതിൽ പ്രതിബിംബിച്ച ഒരു വിരാൾ ചൈതന്യവുംതന്നെ ജീവന്മാരുടെ മൂന്നവസ്ഥകൾക്കും ആധാരം എന്നു ബോധിച്ചു. എന്നാൽ പ്രളയാവസ്ഥയിൽ മാത്രം ഈ ജീവന്മാർക്കു ആധാരമായ ഈ വിരാഡഹന്തയും അതിൽ പ്രതിബിംബിച്ച ചൈതന്യവും അതിന്നാധാരമായ അവ്യക്തത്തോടുകൂടി അതുമാത്രമായി പരമാത്മവാസ്തുവിൽ ഒടുങ്ങി നിൽക്കേ, പ്രപഞ്ചമശേ‌ഷവും ആധാരംകൂടാതെ ആധേയങ്ങളായവകളും അതു മാത്രമായി ഒടുങ്ങിനിന്നുവെന്നും, പ്രളയത്തിനു മുൻപെട്ട അവസ്ഥയിൽ ജഗദാധാരമായ അഖണ്ഡവിരാഡഹന്തയും അതിൽ പ്രതിബിംബിച്ച വിരാൾചൈതന്യവും അതിന്നാധാരമായ അവ്യക്തവും ഒടുങ്ങാതിരിക്കെ ഈ ജീവന്മാർ മാത്രം സു‌ഷുപ്തിയാകുന്ന ദൈനന്ദിനപ്രളയത്തെ പ്രാപിച്ചുവെന്നും അരുളിചെയ്തതായി കാണുന്നു. അതെങ്ങനെ ചേരും?


ആചാര്യൻ: ആധാരമായ കാരണം നശിക്കുമ്പോൾ കാര്യവും നശിക്കുന്നതുപോലെ, കാരണം നശിക്കാതിരിക്കേ തന്നെ കാര്യം നശിച്ചുപോകുന്നതും അനുഭവത്തിൽ കണ്ടിരിക്കുന്നു. അതു വിരോധമല്ല. മൃത്ത്, അതിൻ കാര്യമായ ഘടം ഇവയെ നോക്കിയാൽ അറിയാവുന്നതാണ്.


ശി: ജീവേശഭേദത്തോടുകൂടിയ ജഡാജഡമായ ഈ ജഗത്ത് സങ്കോചവികാസത്തോടുകൂടിയിരിക്കയാൽ കാര്യവസ്തുവാകാം. ഇതിനു കാരണമേത്?


ആചാ: അവ്യക്തമായ മായതന്നെ കാരണമാകും. ആ മായയും ഈശന്റെ ദൃഷ്ടിയിൽ സ്വരൂപജ്ഞാനമായും ജീവദൃഷ്ടിയിൽ അജ്ഞാനമായും ഭവിച്ച് ഇരിക്കും. ആകയാൽ സൃഷ്ടി മുതൽ പ്രളയംവരെയുള്ള സമഷ്ടിജഗത്തിനു കാരണം മായയും ബന്ധം മുതൽ മോക്ഷം വരെയുള്ള ജാഗ്രദാദി ജീവസൃഷ്ടജഗത്തിന്നു കാരണം അജ്ഞാനവും ആകും.


ശി: എന്നാൽ അവ്യക്തമായ ഒരു മായാതത്ത്വം തന്നെ ഈശ ദൃഷ്ടിയിൽ സ്വരൂപജ്ഞാനമായും, ജീവദൃഷ്ടിയിൽ അജ്ഞാനമായും ഭവിക്കുന്നതെങ്ങനെ?

ആചാ: ഒരു സ്ഥാണു തന്നെ ഒരുവന്റെ നോട്ടത്തിൽ വ്യക്ഷമായും മറ്റൊരുവന്റെ നോട്ടത്തിൽ ചോരനായും കാണപ്പെടുന്നതു പോലെയാകും.

ശി: പ്രപഞ്ചത്തിനു കാരണം ഏതൊന്നാണ് എന്നു ശങ്കിച്ചതിനു മായ എന്നും, ആ മായയാകട്ടെ ഈശജീവന്മാരുടെ ദൃഷ്ടിഭേദത്താൽ സ്വരൂപജ്ഞാനമായും അജ്ഞാനമായും ഭവിക്കാമെന്നും അരുളിയപ്രകാരം ബോധിച്ചു. എന്നാൽ ഈശസൃഷ്ടമായും ജീവസൃ ഷ്ടമായും രണ്ടു വിധ സൃഷ്ടി പറയപ്പെട്ടതിൽ ഈശന്റെ സൃഷ്ടിമാത്രം ശാസ്ത്രങ്ങളിൽ പ്രസിദ്ധമായി കാണപ്പെടുന്നു. ജീവസൃഷ്ടി എങ്ങിനെ ചേരും? അവറ്റിൻ ഫലങ്ങളുടെ ഭേദം ഏതവസ്ഥയോട് കൂടിയതായിരിക്കും?


ആചാ: അവ്യക്തം മുതൽ സ്ഥൂലംവരെ ജഡാജഡങ്ങളായി കാണപ്പെടുന്ന ഈ പ്രപഞ്ചം തന്നെയാണ് ഈശസൃഷ്ടമെന്നത്. ഇതു ജീവന്മാരുടെ നിമിത്തം സുഖമായ ഫലത്തെ കൊടുക്കു ന്നതാകും. ആത്മാനാത്മവിചാരണ കൂടാതെ അഭിമാനംകൊണ്ട് അവറ്റിൻ ലാഭാലാഭങ്ങളെപ്പറ്റി കാമക്രാധലോഭമോഹമദമാത്സര്യാദികളെ ബഹിർമുഖമായും അന്തർമുഖമായും കല്പിച്ച് ആ അന്തർമുഖവാസനയെ സ്വപ്നമെന്നും ബഹിർമുഖ വാസനയെ ജാഗ്രത്ത് എന്നും ഈ രണ്ടു വാസനയും മാറി, തനതധി‌ഷ്ഠാനമാത്രമായിരുന്ന ജ്ഞാനസ്വരൂപാത്മവിങ്കൽ ബഹിർമുഖമായി വൃത്തി ഉദിക്കുമ്പോൾ വാസനകളുടെ ബീജാകാരമായ തമോവൃത്തി, അവിടെ തന്നാൽ കല്പിക്കപ്പെട്ട ആ തമസ്സ് ജഡമായതുകൊണ്ട് അതിനെയും പിരിച്ചറിയുന്നതിനു ശക്തിയില്ലാതെ, സ്വപ്രകാശമായ ആത്മാവും ജഡമായ വാസനാബീജരൂപതമസ്സും ഏകവസ്തുവായി കുറിക്കപ്പെട്ടു.ആ ഭ്രാന്തിക്കുറിപ്പിനാൽ അധി‌ഷ്ഠാനമായ തന്നിൽ അറിയായ്മ എന്ന അജ്ഞാനം കല്പിക്കപ്പെട്ട്, അതിന് സു‌ഷുപ്ത്യവസ്ഥയെന്നും, ഈ അവസ്ഥാഭേദങ്ങളെയും കാമാദികളെയും സൃഷ്ടിച്ച് അവറ്റിൻ ഫലമായി ദുഃഖത്തെത്തന്നെ ജീവൻ അനുഭവിക്കും. അപ്രകാരമേ ശ്രുതിയിൽ രണ്ടു വക സൃഷ്ടിയും പറയപ്പെട്ടിരിക്കുന്നു.


ശി: ഒരു ജീവൻതന്നെ തന്നാൽ കല്പിക്കപ്പെട്ട് അജ്ഞാനംകൊണ്ട് അജ്ഞനായും ആ കല്പനാധി‌ഷ്ഠാനമായ വിജ്ഞനായും ഭവിക്കുമെന്നുള്ളത് എങ്ങനെ ഒക്കും?


ആചാ: ഒരുവൻ തന്നാൽ കല്പിക്കപ്പെട്ട് സ്വപ്നത്തിൽ അവനെ മറന്ന്, കളവുപോയ വസ്തുക്കളിരിക്കുന്നേടം അറിയാതെ അന്വേ‌ഷിക്കുന്നവനായും, അപ്രകാരംതന്നെ തന്റെ സർവ്വജ്ഞശക്തിയാൽ ആ വസ്തുക്കളിരിക്കുന്നേടം അറിഞ്ഞു വരുത്തിക്കൊടുക്കുന്ന യോഗിയായും തീരുന്നതുപോലെയാകും.


ശി: സ്വമിൻ, അരുളിയപ്രകാരം ബോധിച്ചു. ഇനി ഈ ഈശജീവന്മാരുടെ നോട്ടത്തിൽക്കണ്ട, ജ്ഞാനാജ്ഞാനഭേദങ്ങളോടുകൂടിയ, ജഗത്കാരണമായ മായയുടെ ലക്ഷണത്തെയും അതിന്റെ കാര്യമായ ജഡാജഡരൂപമായ പ്രപഞ്ചത്തിന്റെ ലക്ഷണത്തെയും അരുളേണമേ!

ആചാ: മായയുടെ ലക്ഷണമാകുന്നത്:

അവിവേകദശയിൽ കാണപ്പെടും പ്രപഞ്ചത്തെ കാര്യവസ്തുവായി നിർണ്ണയിച്ചതു കൊണ്ട് അനുമാനത്താൽ ഇതിനു ഒരു കാരണം ഇരിക്കാമെന്ന് നിർണ്ണയിക്കപ്പെടുമ്പോൾ, അതിനെ അനുസരിച്ചു ശാസ്ത്ര പ്രമാണവും അപ്രകാരം നിർണ്ണയിച്ച ആ കാരണത്തെ മായയെന്നു പറയും. അപ്രകാരം രണ്ടു പ്രമാണങ്ങളാലും മായയുണ്ടെന്നു നിശ്ചയിക്കപ്പെട്ടതിനാൽ സദ്രുപമായും, അങ്ങിനെതന്നെ ആ നിശ്ചയത്തിൻപ്രകാരം കാരണമായി പ്രകാശിച്ചുവരുന്നതുകൊണ്ട് ചിദ്രുപമായും, സു‌ഷുപ്തി മൂർച്ഛാദ്യവസരങ്ങളിൽ കാര്യദൃഷ്ടികൂടാതെ കാരണമായയിൽ ലയിക്കുമ്പോൾ ദുഃഖം കാണപ്പെടാത്തതിനാൽ ആനന്ദരൂപമായും ഇരിക്കാം.

വിവേകദശയിലോ, ശ്രുതിയുക്ത്യനുഭവങ്ങളാൽ ശോധിക്കുമ്പോൾ ആ മായയുടെ സ്ഥിതി ജഗത്കാരണമായി സിദ്ധിക്കാത്തതിനാൽ അത് അസത്താണ്. അവിടെ അല്ലാത്തതുകൊണ്ട്, അസത്തായതിനാൽ, ഇല്ലാത്തതു പ്രകാശിക്കുകയുമില്ല. ആകയാൽ, പ്രകാശമറ്റത് ജഡമാകയാൽ, അതു ജഡവുമാണ്. സു‌ഷുപ്തി, മൂർച്ഛ ഇവകൾ വിടുമ്പോൾ ഞാൻസുഖമായുറങ്ങി, ഞാൻദുഃഖമറിയാതെ മൂർച്ഛിച്ചിരുന്നു എന്നുള്ള അനുഭവം അഹമർത്ഥത്തെ ചേർന്നതായി കാണപ്പെടുകയാൽ ആ അഹമർത്ഥം ശ്രുതിയുക്ത്യനുഭവ ങ്ങളാൽ, ചിദ്രൂപാത്മാവായി കാണപ്പെടുകയാൽ, ദുഃഖാന്തഭാവാഭാവവും ആത്മസ്വരൂപവുമായ ആനന്ദവും മായയുടേതാകയില്ല. മേലും അസത്തായും ജഡമായും നിർണ്ണയിക്കപ്പെടുകിൽ ആ വസ്തു ആനന്ദരൂപമാകുന്നതെങ്ങനെ? നീ അസത്ത്, നീ ജഡൻ എന്ന് അന്നാമങ്ങളെ മുഖത്തിൻ നേരെ പ്രയോഗിക്കുമ്പോൾ ആ പ്രയോഗത്തെ വലിയ കുറ്റമായി ധരിച്ച്, അഹംകാരാദികൾ മുറ്റി, പ്രയോഗിക്കുന്നവൻ, ആ പ്രയോഗത്തിനു പ്രത്യക്ഷമായിട്ടിരിക്കുന്നവൻ, ഈ രണ്ടുപേരും ദുഃഖത്തെത്തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അപ്രകാരം ആനന്ദമില്ലാത്തത് ദുഃഖരൂപമാകയാൽ ദുഃഖമെന്നും ആകാം. ഇങ്ങനെയാകുമ്പോൾ വിവേകാവിവേകദശകളെ പറ്റി, സച്ചിദാനന്ദയായും അനൃത ജഡദുഃഖയായും ജഗത്കാരണമായ ആ മായ കാണപ്പെടുകയാൽ സതി എന്നും, അസതി എന്നും, ഈ രണ്ടു സ്വഭാവത്തോടുകൂടിയതെന്നും, 14നിശ്ചയിക്കപ്പെടത്തക്കതല്ലാത്ത വിലക്ഷണലക്ഷണത്തോടുകൂടിയതെന്നും കാണപ്പെടും. [1]

ശി: അവിവേകവിവേകദശകൾ ഹേതുവായിട്ട് അനൃതജഡ ദുഃഖമായും, സച്ചിദാനന്ദനായും കാണപ്പെടുന്ന ആത്മാവു മാത്രം നിശ്ചയമായിട്ടു സച്ചിദാനന്ദലക്ഷണത്തോടുകൂടിയവനെന്നു പറയപ്പെടുവാനെന്ത്? അവനും ഈ ദോ‌ഷം വിടാത്തതായി ഭവിക്കുമല്ലോ?

ആചാ: പാലൂറിപ്പെരുകുന്ന മുലക്കാമ്പിൽ ഒരു ശിശുവിനാൽ പാനം ചെയ്യപ്പെടും രക്തത്തിന്റെ രുചികൊണ്ടു പാലിന്റെ രുചിയും അപ്രകാരമാകണമെന്നില്ല. ജഗദുത്പത്തിസ്ഥാനമായും ലയസ്ഥാനമായും ഉള്ള ഒരു വസ്തുവിന്റെ അവസ്ഥയെ നിദാനിക്കുന്നതിലേക്കു വന്ന ശ്രുതിയുക്ത്യനുഭവങ്ങളുടെ അഭിപ്രായം, ആയത് അധികാരികളുടെ അധികാരഭേദത്തെ അനുസരിച്ചിരുന്നാലും, ഉത്തമാധികാരിയെ സംബന്ധിച്ചുവന്ന യഥാർത്ഥമായ ഉത്തമപ്രമാണവും അതിന്റെ ലക്ഷ്യമായ പരമാർത്ഥവസ്തുവിന്റെ സ്വഭാവവും ഒരു കാലത്തും ഭേദിക്കില്ല. സു‌ഷുപ്തി, പ്രളയം ഈ രണ്ടവസ്ഥയേയും ശ്രുതിയുക്ത്യനുഭവങ്ങൾ ശോധന ചെയ്യുന്ന അവസരത്തിൽ അധികാരിഭേദം കൊണ്ട് വസ്തുനിർണ്ണയം ഭേദിച്ചു കാണപ്പെടുന്നതിനെ പര്യാലോചിച്ചാൽ, ഭിന്നഭിന്നങ്ങളായ വ്യാധികളും അവകൾക്ക് ശരിയായ പലപല ഔ‌ഷധങ്ങളും അവയുടെ ഫലങ്ങളും ശാസ്ത്രയുക്തി അനുഭവങ്ങളാൽ ഉണ്ടായാലും ആ വ്യാധികളെ നീക്കുന്ന ആ ഉപായങ്ങൾ, നീക്കുവാൻ കഴിയാത്ത മരണമെന്ന മഹാവ്യാധിയെ മാറ്റുന്നതിന് ഉപായങ്ങളായി ഭവിക്കാത്തതു പോലെയും, ആ മരണമെന്ന വ്യാധി നീങ്ങുന്നതിനുപായമായിട്ട്, ഏറ്റവും മഹാനായ മാർക്കണ്ഡേയൻ എന്ന മുനിക്ക് "മൃത്യുഞ്ജയൻ" എന്ന പരമശിവനെപ്പോലെയും, മറ്റുള്ള അധികാരികളും ആ അധികാരികളെ ചേർന്നു പ്രമാണങ്ങളും അവറ്റിൻ ഫലങ്ങളും ഉത്തമാധികാരിയും അവനെ സംബന്ധിച്ച പ്രമാണവും തത്ഫലവുമായി പ്രകാശിക്കും. ആകയാൽ സത്ത്, അസത്ത്, സദസത്ത് എന്ന് ലക്ഷണം പറയത്തക്കതല്ലാത്ത വിലക്ഷണത്വം മായയ്ക്കു മാത്രമല്ലാതെ ആത്മാവിനു ചേരുകയില്ല. സത്തെന്നും അസത്തെന്നും സദസത്തെന്നും നിശ്ചയിക്കത്തക്കതല്ലാത്തതു എന്നത് ആത്മാവിനെ സംബന്ധി ക്കുമ്പോൾ ആ ഉപാധിയിനാലാകട്ടെ സ്വയമായാകട്ടെ യാതൊരു സ്വരൂപവുമില്ലാത്തതിനാൽ മായയെ സംബന്ധിക്കു മ്പോൾ സ്വരൂപമില്ലാത്ത അവസ്തുവെന്നും നിർണ്ണയിക്കപ്പെടും.

ശി: വസ്തുത്വമേ മായയ്ക്കില്ലെങ്കിൽ അതിനെ ജഗത്കാരണമെന്നും, പറയാൻ പാടില്ലാത്ത വിലക്ഷണവസ്തുവെന്നും ശ്രുതിയിൽ എന്തിനായിട്ടു പറയപ്പെട്ടു?

ആചാ: ശ്രുതി എല്ലായിടത്തും അർത്ഥത്തോടുകൂടിയതായിട്ടു തന്നെ കാണപ്പെട്ടിരിക്കേ, അർത്ഥമെന്നതു വസ്തുവാക യാൽ, ആ വചനം മാത്രം എങ്ങനെ അർത്ഥത്തോടു കൂടാത്തതായിരിക്കാം?

ശി: ഇരിക്കിൽ അതു ശ്രുതിക്കു ദോ‌ഷമല്ലയോ?

ആചാ: ആ വചനങ്ങളുടെ അർത്ഥം തന്നെ ഉത്തരവുമാകും. മായാ എന്നാൽ, യാ=യാതൊന്ന്, മാ=ഇല്ലാത്തതോ, സാ=അത് മായയാകും.

ശി: എന്നാൽ ഒരു വിധത്തിലും, സ്വരൂപസിദ്ധിയില്ലാത്ത അവസ്തുവെ ജഗത്കാരണമായി പറഞ്ഞത് എന്തുനിമിത്തം?

ആചാ: സ്വരൂപമില്ലാത്ത കാരണംപോലെ കാര്യവും സ്വരൂപമില്ലാത്തതാകുന്നു എന്നറിയുന്നതിലേയ്ക്കു തന്നെയാണ്.

ശി: ഇങ്ങനെയാണെങ്കിൽ കർത്താ, ക്രിയ ഇവറ്റാൽ അലങ്കരിക്കപ്പെട്ട വിചിത്രങ്ങളായ ബഹുവിധനാമരൂപങ്ങളോടു കൂടിയ ഇഹപരമെന്ന അണ്ഡപിണ്ഡചരാചരമാകുന്ന ജഗത്ത് കാരണമായ മായയോടും അവസ്തുവെന്നാകിൽ, വന്ധ്യാ പുത്രൻ വിസ്താരമായാകട്ടെ ചുരുക്കമായാകട്ടെ ശുഭാശുഭ ങ്ങൾക്കു ആദരവായ ഗുണങ്ങളാൽ വചനിക്കുന്നതിനു വി‌ഷയ മായിട്ടു എപ്രകാരം ഇലയോ അപ്രകാരമേ, ഈ പ്രപഞ്ചവും ശ്രുതിക്കു വി‌ഷയമാകത്തക്കതാകയില്ല. വാക്കാലും മനസ്സാലും പ്രാപിച്ചുകൂടാത്തതെന്നുള്ള പ്രമാണത്താൽ പരമാത്മവസ്തുവും ആ ശ്രുതിക്കു വി‌ഷയമാകത്തക്കതാകയില്ല. ഇങ്ങനെ രണ്ടും നിർവി‌ഷയപ്പെടുമ്പോൾ ശ്രുതി ഏതിനെയാണ് വിസ്തരിച്ചു പറഞ്ഞത് അതിന് ഉത്തമപ്രമാണമെന്ന് പേരുള്ളതെങ്ങനെ?

ആചാ: പ്രപഞ്ചവും പരമാത്മവസ്തുവും നിർവി‌ഷയമായിരിക്ക ഹേതുവായിട്ടുതന്നെയാണ് ശ്രുതി, വിസ്തരിച്ചു പറയുന്നതായും ഉത്തമപ്രമാണമായും ഭവിച്ചത്. ശ്രുതി എന്നത് ഉപദേശരൂപ മാകയാൽ ആ ഉപദേശം അതീന്ദ്രിയമായ വസ്തുവിനെത്തന്നെ കുറിക്കുന്നതായിരിക്കും. പ്രത്യക്ഷമായിരിക്കുന്ന ഘടത്തെ കണ്ടവന്ന് ആ ഘടോപദേശം ലോകത്തു കണ്ടില്ല. അറിയാത്ത അർത്ഥത്തെ അറിയുംവണ്ണം ബോധിപ്പിക്കുന്നതത്ര ഉപദേശ ത്തിനുള്ള മാഹാത്മ്യം. ആ ഉപദേശത്താൽ വ്യവഹാരദശയിൽ അതീന്ദ്രിയങ്ങളായ പുണ്യപാപങ്ങളും, അവറ്റിൻ ഫലങ്ങളും, പരമാർത്ഥദശയിൽ സചിദാനന്ദമായ പരമാത്മാവും, ഉപദേശിക്ക പ്പെടും.

ശി: എന്നാൽ വ്യവഹാരപരമാർത്ഥഭേദങ്ങളാൽ ഉപദേശിക്കപ്പെടുന്ന അർത്ഥങ്ങൾ രണ്ടു വകയായിരിക്കയാൽ അവ പ്രപഞ്ചവും പരമാത്മാവും ആയിരിക്കാം. പുണ്യപാപസംബന്ധം ജഗത്തിനു ചേരത്തക്കതായിരിക്കുന്നതിനാൽ ഇങ്ങനെ ശ്രുതിയിൽത്തന്നെ പുണ്യപാപങ്ങളെ മുന്നിട്ട് പ്രപഞ്ചം ഉപദേശിക്കപ്പെട്ടിരിക്കേ അതിനെ അവസ്തുവെന്നു എങ്ങിനെ പറയാം? മേലും പരമാത്മാവു വാഗ്മനസ്സുകൾക്കു വി‌ഷയമായിട്ടില്ലാത്തതുകൊണ്ട് പ്രയോജനമറ്റതാകുമലോ? വി‌ഷയപ്രയോജനങ്ങൾ വിട്ടുനീങ്ങിയിടത്ത് ശാസ്ത്രപ്രവൃത്തി എങ്ങിനെ ചേരും?

ആചാ: വ്യവഹാരം എന്നത് ശാസ്ത്രപ്രമാണപ്പടി കല്പിക്കപ്പെട്ട്, സ്വപ്നത്തിൽ ഒരു രാജകുമാരന് ആ അവസ്ഥയിൽ രാജനീതി ചെയ്യുന്നതിനു ഉപകാരമായി അവനറിയാൻ പാടില്ലാത്ത നീതികളെ അവന്റെ മനോരാജിയെ അനുസരിച്ച് ഉപദേശി പ്പതുപോലെ, ഭ്രാന്തിയാൽ കല്പിക്കപ്പെട്ട വ്യവഹാരമെന്ന പ്രപഞ്ചത്തിൽ ഇഹപരങ്ങളെ പരിപാലനം ചെയ്യാൻ ഇച്ഛിച്ച അവന്റെ ഇച്ഛയെ അനുസരിച്ച് ഉപദേശിച്ചതാകും.

ശി: ശാസ്ത്രങ്ങളിൽ പ്രമാണജ്ഞാനമെന്നും ഭ്രാന്തിജ്ഞാനമെന്നും രണ്ടുവകയായി ചൊല്ലപ്പെട്ടു. അവയിൽ ഘടജ്ഞാനം പ്രമാണജ്ഞാനമെന്നും, ശുക്തിരജതജ്ഞാനം ഭ്രാന്തിജ്ഞാനമെന്നും, 15ഘടത്വത്തെ പ്രകാരമായവച്ഛദേമുടയ ഘടത്തിൽ[2] ആ ഘടത്വത്തെത്തന്നെ പ്രകാരമായുടയ ആ ഘടത്തിന്റെ ജ്ഞാനം പ്രമാണജ്ഞാനലക്ഷണമെന്നും, രജതത്തെ പ്രകാരമയുടയതായില്ലാത്ത അതിന്റെ ഭാവത്തെ ഉടയ ശുക്തിയിൽ രജതത്ത്വത്തെ പ്രകാരമായുടയ രജതജ്ഞാനം ഭ്രാന്തിജ്ഞാനലക്ഷണമെന്നും കാണപ്പെടുന്നതിനു വിരോധപ്പെടുമല്ലോ?

ആചാ: വിരോധപ്പെടുകയില്ല. ആ ശാസ്ത്രങ്ങളിൽ പറഞ്ഞ പ്രമാണങ്ങളുടെ ലക്ഷണം മാറിക്കൂടാ എന്നല്ലാതെ ആ പ്രമാണങ്ങളാൽ കുറിക്കപ്പെട്ട വസ്തുക്കൾ ഭേദിച്ചിരുന്നുകൂടാ എന്നില്ല. പ്രമാണങ്ങൾ പ്രയോഗിക്കുമ്പോൾ അവറ്റിൻ വി‌ഷയങ്ങളായ വസ്തുക്കൾ ഭേദിക്കപ്പെടാതിരുന്നാലും പ്രമാണങ്ങളുടെ വിവേകദശയിൽ ആ വസ്തുക്കൾ ഭേദിക്കപ്പെട്ടാൽ അതു പ്രമാണങ്ങളിൻ കുറ്റമാകയില്ല. 16മൃത്ഘടം[3] എന്ന സ്ഥലത്ത് മൃത് എന്നും ഘടം എന്നും രണ്ടു പേരുകളുണ്ടാകും. അവയിൽ ഘടം എന്ന ജ്ഞാനം പ്രമാണജ്ഞാനമായിരുന്നാലും ആ ഘടത്തെ മൃത്തായിട്ടു വിവേകിച്ചറിയുമ്പോൾ മുൻപറഞ്ഞ ഘടജ്ഞാനം ഭ്രാന്തിജ്ഞാനം തന്നെയാകും. അതെങ്ങിനെയെന്നാൽ, ഏതെങ്കിലും ഒരു പേരുള്ളതായിട്ട് പ്രമാണജ്ഞാനത്തിനു വി‌ഷയപ്പെടണമെന്നുവരുകിൽ ആ പൊരുൾ സ്വരൂപ ലക്ഷണത്തോടു കൂടിയതായിരിക്കണം. മൃത്തിൻ സ്വരൂപത്തിന് അന്യമായി ഘടത്തിന് സ്വരൂപം കാണപ്പെടാത്തതിനാൽത്തന്നെയാണ്. അപ്രകാരമേ ഇത് ഘടം എന്നതിൽ ഇദന്തയെ[4] പ്രകാരമായുടയ ഇത് എന്ന ഒരർത്ഥത്തേയും ഘടത്വത്തെ പ്രകാരമായുടയ ഘടമെന്ന ഒരർത്ഥത്തെയും പകുത്തു നോക്കിയാൽ ഘടത്വത്തെ പ്രകാരമായുടയതായില്ലാത്ത ഘടത്വാഭാവത്തെ ഉടയ ഇതെന്ന ജ്ഞാനത്തിൽ ഘടത്വത്തെ പ്രകാരമായുടയ ഘടമെന്ന ജ്ഞാനം പ്രമാണജ്ഞാനത്തിന്റെ ലക്ഷണമാകയില്ല. അപ്രകാരമേ ജഡാജഡമായ ഏതു പ്രപഞ്ച വ്യവഹാരജ്ഞാനവും ഇതെന്ന ജ്ഞാനത്തെ സംബന്ധിച്ചു തന്നെ കാണപ്പെടുകയാൽ വ്യവഹാരജ്ഞാനശേ‌ഷവും ഭ്രാന്തിജ്ഞാനം തന്നെയുണ്ടാകും. ആയാലും, ആ അവസ്ഥയിൽ സാമന്യാധികാരികൾക്കു വ്യവഹാരോപയോഗമായി അവരുടെ വിവേകത്തെ അനുസരിച്ച് ആ ജ്ഞാനം പ്രമാണജ്ഞാനമെന്നു പറയപ്പെടും. പരമാത്മാ വാഗ്മനസ്സുകൾക്കു എത്താത്തതു കൊണ്ട് വി‌ഷയപ്രയോജനങ്ങളില്ലാത്തതായി ശ്രുതി എങ്ങിനെ പ്രവർത്തിക്കാമെന്നതു ശരിയെന്നാലും, ജഡാജഡങ്ങളായ ഈ പ്രപഞ്ചം പോലെ വി‌ഷയമെല്ലെങ്കിലും ഈ പ്രപഞ്ചങ്ങളെല്ലാം ദൃശ്യമായിട്ടുതന്നെ ഏവന്നു വി‌ഷയമാകുന്നുവോ അവന് പ്രപഞ്ചത്തിനു വി‌ഷയമാകയില്ല എന്നു മാത്രമല്ലാതെ അവൻ സ്വപ്രാകശനായതുകൊണ്ട് വി‌ഷയവി‌ഷയീഭാവമില്ലാത്ത തനിക്കു താൻ അപ്രകാരം തന്നെ വി‌ഷയമായിരിക്കും. ശ്രുതികളുടെ ഉപാധികളെ നീക്കി അവനെ കരതലാമലകം പോലെ അധികാരിക്കു താനായി പ്രകാശിപ്പിക്കയാലും, ആ വിധം താനായ ആത്മലാഭത്തെക്കൂടാതെ മറ്റൊന്നും പ്രയോജനമെന്നു ലാഭമായിട്ടു ഇല്ലാത്തതിനാലും, താൻ തന്നെ തനിക്കു പ്രയോജനമായിരിക്കകൊണ്ട് അപ്രകാരമേ ശ്രുതിയും ആത്മലാഭത്തെ പെരുമയോടുകൂടിയതായി ചൊല്ലുകയാലും, വി‌ഷയപ്രയോജനങ്ങളും ഉണ്ട്. ശ്രുതിയുടെ പ്രവൃത്തി ചേരുകയും ചെയ്യും. (ശി‌ഷ്യൻ സ്വയംസിദ്ധമായി ആനന്ദനിധിയായി 18 സദോദിതാർക്കനായി[5] നിന്നു തന്നെ അറിയാതെ ഉഴലുന്ന ജീവന്മാരെ മായയെന്നറിഞ്ഞ്, തന്നെത്താനെന്നു ദർശിപ്പിക്കുന്ന കേവലം വസ്തുതന്ത്രമായ വേദമഹിമാവെ ആരറിയുന്നു, ആരോതുന്നു എന്നു ആനന്ദനടനം ചെയ്ത് മായാവിലക്ഷണസ്വരൂപിയായി പ്രകാശിച്ചു.)

കുറിപ്പുകൾ[തിരുത്തുക]

  1. സത്, അസത്, സദസത് എന്നീ മൂന്നുവിഭാഗത്തിലുംപെടാത്തതുകൊണ്ട് മായ അനിർവചനീയയാണു എന്നാണ് അദ്വൈതവേദാന്തമതം. "സന്നാസന്നസദസത്'" - മഹോപനി‌ഷത്ത് - 2.67
  2. ഘടത്വം എന്ന പ്രകാരം അവച്ഛദേകമായിട്ടുള്ള അഥവാ ഘടത്വത്തോടു കൂടിയ ഘടത്തിൽ എന്നർത്ഥം.
  3. മൃത് – മണ്ണ്, ഘടം – കുടം; മൃത്ഘടം – മൺകുടം
  4. ഇദന്തയെ = ഇതിന്റെ ഭാവം
  5. സദോദിതാർക്കനായി = സദാ ഉദിച്ചുനിൽക്കുന്ന സൂര്യനായി എന്നർത്ഥം.