നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)/ചിദനുഭവ നിരൂപണപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
രചന:ചട്ടമ്പിസ്വാമികൾ
ചിദനുഭവ നിരൂപണപ്രകരണം
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ചിദനുഭവ നിരൂപണപ്രകരണം
[തിരുത്തുക]

(ശി‌ഷ്യൻ മറുപടിയും മേലായ ശ്രദ്ധയോടെ ആചാര്യചരണ ദ്വയത്തെ വണങ്ങിയിട്ട് ഉള്ളപ്രകാരം പരമാത്മാവിന്റെ സ്വസ്വരൂപത്തെക്കുറിച്ച് വിചാരിക്കുമ്പോൾ, സമസ്തവും സ്വസ്വരൂപമായിത്തന്നെ സിദ്ധിച്ച് സന്മാത്രാനുഭൂതിയെ പ്രാപിച്ചിരുന്നാലും ചിദനുഭവത്തെയും അരുളിച്ചെയ്യേണമെന്ന് പ്രാർത്ഥിചു.)

ആചാ: പ്രത്യക്ഷമായനുഭവിക്കപ്പെട്ട പ്രപഞ്ചത്തിനും പഞ്ചഭൂത ത്തെ ഒഴിചു പ്രത്യക്ഷപ്രമാണപ്രകാരം വേറാദരവു കാണുന്നില്ല. ഇങ്ങനെയിരിക്കുന്ന പഞ്ചഭൂതങ്ങൾക്കും ശാസ്ത്രങ്ങളാൽ ലക്ഷണം പറയപ്പെടുമ്പോൾ, പൃഥ്വി, അപ്, തേജസ്സ്, വായു, ആകാശം എന്നിവകൾ ക്രമമായി ഗന്ധം, രസം, രൂപം, സ്പർശം, ശബ്ദം എന്നീ ഗുണങ്ങളോടു കൂടിയവയാകുന്നു. അവയിൽ പൃഥ്വി തനിക്കുള്ള ഒരു ഗുണത്തോടുകൂടി മറ്റേ നാലു കാരണഗുണങ്ങളോടുകൂടിയതെന്നും, മറ്റുള്ള ഭൂതങ്ങളും അപ്രകാരം തന്നെയാകുന്നുവെന്നും നിരൂപിക്കപ്പെടും.

ഇവറ്റെ ശോധിക്കിൽ ഈ പൃഥ്വി ഗന്ധഗുണത്തോടുകൂടിയത് എന്നതിൽ ഗന്ധഗുണം ലക്ഷണമായും അതോടുകൂടിയ പൃഥ്വി ലക്ഷ്യമായും ഇരിക്കും (ഭവിച്ചു). "ഈ പൃഥ്വി" എന്നതിനാൽ ഇതുതന്നെ പൃഥ്വിയെന്നാകും. "ഇതെ"ന്നാലോ പ്രത്യക്ഷാനുഭൂതി വി‌ഷയമാകും. ഇങ്ങനെയാകുമ്പോൾ അപരോക്ഷമായുള്ള പൃഥ്വിയെന്നു കാണപ്പെടുകയാൽ അതിനെയും ശോധന ചെയ്താൽ മുൻപറഞ്ഞ പ്രകാരം അഞ്ചുഗുണങ്ങളോടുകൂടിയ പൃഥ്വിയായത്, "ഇതു ഗന്ധഗുണത്തോടുകൂടിയ പൃഥ്വി"യെന്ന അനുഭവത്തിൽ പ്രത്യക്ഷമോ അപ്രത്യക്ഷമോ? ഗന്ധഗുണം ഘ്രാണേന്ദ്രിയത്താലും രൂപഗുണം നയനേന്ദ്രിയത്താലും രസഗുണം രസനേന്ദ്രിയത്താലും സ്പർശഗുണം ത്വഗിന്ദ്രിയ ത്താലും ശബ്ദഗുണം ശ്രവണേന്ദ്രിയത്താലും ഗ്രഹിക്കപ്പെടും. ഇവറ്റെ ഒഴിച്ച് പ്രത്യക്ഷാനുഭൂതിസാമഗ്രി വേറെയില്ലാത്തതിനാൽ പൃഥ്വി ബഹിരിന്ദ്രിയങ്ങളാൽ കാണപ്പെടാതെ ആ അവസ്ഥയിൽ "ഇതു പൃഥ്വി"യെന്ന വ്യവഹാരബലംകൊണ്ട് പൃഥ്വീതത്ത്വം ബാധിക്കപ്പെട്ടാലും "ഇതെ"ന്ന ഭാനം ബാധിക്കപ്പെടുകയില്ല. അപ്രകാരം പൃഥ്വീതത്ത്വം പ്രത്യക്ഷത്തിലല്ലാതെ ആകുമ്പോൾ, എല്ലായിടത്തും ഗുണി ആധാരമായും ഗുണം ആധേയമായും, ആധാരം കൂടാതെ ആധേയം ഇരിക്കത്തക്കതല്ലാത്തതായും, സകലപ്രമാണങ്ങളാലും കാണപ്പെടുകയാൽ പൃഥ്വീതത്ത്വമാകുന്ന ഗുണി എന്ന ആധാരം പ്രത്യക്ഷത്തിൽ സിദ്ധിക്കായ്ക കൊണ്ട് ആ ഗുണങ്ങളും സിദ്ധിക്കത്തക്കതല്ലാത്തവ തന്നെയാണ്. മേലും പൃഥ്വി പ്രത്യക്ഷമായി പ്രകാശിക്കിൽ ആ ഗുണങ്ങളും പ്രകാശിക്കും. പൃഥ്വി മുൻപറഞ്ഞ പ്രകാരം ഇല്ലാത്തതുകൊണ്ട് വി‌ഷയപ്പെടാതെ മറഞ്ഞുപോയാൽ ആ ഗുണങ്ങളും മറകതന്നെചെയ്യും.

എന്നാൽ ഗുണി അപ്രത്യക്ഷനായാലും ഗുണം പ്രത്യക്ഷമായിരിക്കകൊണ്ട് ഗുണിയും ഇരിക്കാമല്ലോ എങ്കിൽ, ഇതു പ്രത്യക്ഷമോ അനുമാനമോ? പ്രത്യക്ഷമെങ്കിൽ അനുമാനം ചേരുകയില്ല എന്ന പ്രമാണത്താൽ, "ഇതു പൃഥ്വി" എന്ന പ്രയോഗം നി‌ഷേധിക്കപ്പെടും. അനുമാനമെന്നു വരുകിൽ പ്രത്യക്ഷാനുഭൂതിയെ ഇട്ട് (വിധിച) പഞ്ചേന്ദ്രിയങ്ങളായ അഞ്ചു സാക്ഷികളിൽ ഒരോരോ സാക്ഷിയാൽ നിർണ്ണയിക്കപ്പെട്ടാലും നന്നാലു സാക്ഷികളാൽ ഗുണശേ‌ഷവും ബാധിക്കപ്പെടുക കൊണ്ട് ഗുണങ്ങളും സ്വയം സിദ്ധിക്കൽ കൂടാതെ ഗുണിയായും സാധിക്കാൻ ശക്തിയില്ലാത്തവനായിപ്പോകും. എന്നാൽ ഗുണിയായ പൃഥ്വിയായും അതിൻ ഗുണമായ ഗന്ധാദിയായും പ്രകാശിച്ച ഭാനം അനുഭവിക്കപ്പെടുന്നല്ലോ? ആ വിധ ഭാനം ഏതു വസ്തുവിന്റേതായിരിക്കാം? അതും പൃഥ്വി, അതിൻ ഗുണം, ഇവ രണ്ടും ബാധിക്കപ്പെട്ടതുപോലെ ബാധിക്കപ്പെടുമോ എന്നു നോക്കിയാൽ, ഈ "പൃഥ്വി ഗന്ധഗുണമുള്ളതായി പ്രകാശിക്കുന്നു" എന്നുള്ള പ്രത്യക്ഷാനു ഭൂതിയിൻ പ്രകാശബലം കൊണ്ടു ഒരു വസ്തു പ്രകാശിക്കയും പ്രകാശിക്കാതിരിക്കയും ചെയ്യേണ്ടതായിരിക്കയാൽ പൃഥ്വിയും തദ്ഗുണവും ബാധിക്കപ്പെട്ടതിനാൽ അവകളായി പ്രകാശിച്ച പ്രകാശം ബാധിക്കപ്പെടുകയില്ല. എങ്ങിനെയെന്നാൽ, സർപ്പമായി പ്രകാശിച്ച രജ്ജുവിൽ ഇതു സർപ്പമെന്ന വ്യവഹാരം കൊണ്ടു സർപ്പം പ്രകാശിച്ചുവെങ്കിലും വിവേകബലത്താൽ ഇതു സർപ്പമല്ലെന്നു സർപ്പം നി‌ഷേധിക്കപ്പെട്ടാലും "ഇതെ"ന്ന ഭാനം രജ്ജുവെ സംബന്ധിച്ചു നി‌ഷേധിക്കപ്പെടാതെ പ്രകാശിച്ചതു പോലെ, ഇവിടെയും "ഇതെ"ന്ന പ്രകാശം ബാധിക്കപ്പെടാതെ പ്രകാശിച്ചിരിക്കും. "ഇതെ"ന്നതു ജ്ഞാനരൂപമാകയാലും, "പൃഥ്വി" എന്നതും അതിൻ ഗുണമെന്നതും ജഡമാകയാലും, സർപ്പമായി പ്രകാശിച്ച സർപ്പഭാനം ആ ആരോപിതസർപ്പത്തെ ഇടവിടാതെ വ്യാപിച്ച് അതു ബാധിക്കപ്പെടുമ്പോൾ ഇതു സർപ്പമല്ലെന്നുള്ള വ്യവഹാരത്താൽ ഭവിച്ച സർപ്പാഭാവത്തെയും ഇടവിടാതെ വ്യാപിച്ചു പ്രകാശിക്കും പ്രതീതിയിനാൽ അവകളെ എതിരിടാതിരിക്കിൽ ഇതെന്ന പ്രകാശമാത്രമായി പ്രകാശിച്ചതു പോലെ, ഇവിടെയും, "ഇതെ"ന്ന ചിത്പ്രകാശം മാത്രമായി പ്രകാശിച്ചിരിക്കും.

എന്നാൽ രജ്ജുസർപ്പമെന്നപോലെ, ഗുണിയായ പൃഥ്വിയും അതിൻ ഗുണമായ ഗന്ധാദിയും പ്രത്യക്ഷാനുഭൂതിയിൽ ആരോപിതമായി പറയുന്നത് നീതിയാകുമോ എന്നാൽ, പ്രത്യക്ഷത്തിൽ ബാധിക്കപ്പെട്ടും പ്രതീതിയിൽ കാണപ്പെട്ടും ഉള്ള വസ്തു ആരോപിതമായിട്ടുള്ളതാകുന്നു എന്നതു പ്രബലന്യായമായിരിക്കയാൽ, ആ വിധ ന്യായം എവിടെയിരിക്കുന്നോ അവയെല്ലാം ആരോപിതമാകുന്നു എന്നതിൽ ദോ‌ഷം സിദ്ധിക്കയില്ല. ആകയാൽ പ്രതീതി മാത്രമായി തോന്നിയ ഭാവാഭാവങ്ങളായ വി‌ഷയങ്ങൾ പ്രകാശിക്കുമ്പോഴും നി‌ഷേധിക്കപ്പെടുമ്പോഴും ആരോപിതമായ ജഡാംശം തോന്നിമറയും എന്നല്ലാതെ അപ്രകാരം പ്രകാശിച്ച പ്രകാശം "ഇതെ"ന്ന ജ്ഞാനരൂപമായിരിക്കയാൽ ബാധിക്കപ്പെടുകയില്ല. ഇങ്ങനെയാകുമ്പോൾ പൃഥ്വിയായി പ്രകാശിക്കണമെങ്കിലും നി‌ഷേധിക്കപ്പെടുമ്പോൾ തദഭാവമായി പ്രകാശിക്കണമെന്നു വരികിലും പൃഥ്വീതത്ത്വമായത് തനിക്കനന്യമായ പ്രകാശത്തിൻ ബലം കൊണ്ടുതന്നെ പ്രകാശിക്കണം. ആ പ്രകാശവും നീക്കമില്ലാതെ തന്നെ വ്യാപിച്ചിരിക്കണം. ഇപ്രകാരമേ മറ്റുള്ള ഭൂതങ്ങളും പ്രകാശിക്കണമെങ്കിൽ അന്യോന്യം വിരുദ്ധങ്ങളായ വികാരങ്ങളോടുകൂടിയതായിരിക്ക യാൽ അവകൾ വികാരികളായ ഭേദത്തോടുകൂടിയവയായും അവയോടു കലർന്നു നിന്നു പ്രകാശിപ്പിച്ച നിർവികാരമായ ഭാനം ഏകമായും ഇരിക്കണം.

അപ്രകാരമാകയാൽ, ഭാനം ഏകമായും നിരാകാരമായുമിരിക്കുന്നു. ഭൂതങ്ങൾ വികാരികളായും ഭിന്നങ്ങളായും ഇരിക്കുന്നു. അവകൾ എവിടെയും അണുമാത്രമെങ്കിലും താങ്കളിൻ പ്രകാശവ്യാപകം ഇല്ലാതെ പോയാൽ അവിടം പ്രകാശിക്കയില്ല. അഗ്നിയുടെ വ്യാപകത്തിൽ അതിന്നു വിരുദ്ധമായ തമോ വ്യാപകം സിദ്ധിക്കാത്തതുപോലെ, ജഡത്തിൽനിന്നും വേറായതുകൊണ്ട് സദ്രൂപമായ ചിത്പ്രകാശം ജഡമായ പൃഥ്വിയെ നിരന്തരമായി വ്യാപിച്ചിരിക്കുമ്പോൾ സവികാരമായ ജഡമാകുന്ന അന്ധകാരം ഉദിപ്പാനിടമില്ലാതെ വിട്ടു പോകും. ജഡത്വം വിട്ടാൽ ആ ജഡത്വത്തെ ഒഴിച്ചു തനിക്കു വേറെ രൂപമില്ലാത്തതിനാൽ പൃഥ്വിയും സ്വരൂപം കൂടാതെ ഭാനമാത്രമായി നിശ്ശേ‌ഷമായി വിട്ടുപോകും. തദഭാവവും അപ്രകാരം തന്നെ നീങ്ങിപ്പോകും. തദ്ഗുണവും അപ്രകാരമേ ആകും. ഇങ്ങനെ പൃഥ്വീതത്ത്വം ഭാനമായി അനുഭവിക്കപ്പെട്ടാൽ അങ്ങിനെതന്നെ മറ്റുള്ള ഭൂതങ്ങളും ആയിപ്പോകും. അവിടെയും ഇതു പഞ്ചഭൂതം എന്ന വ്യവഹാരപ്രകാശബലത്താൽ "ഇതെ"ന്ന ജ്ഞാനപ്രകാശമാത്രം പഞ്ചഭൂതങ്ങളായി ഭവിച്ച വ്യാപകത്തെയും അവ ബാധിക്കപ്പെടുമ്പോൾ അവയുടെ അഭാവമായി ഭവിച്ച വ്യാപകത്തെയും, തനതു വ്യാപകത്തിന്നു വേറില്ലാതെ സ്വവ്യാപകമാത്രമായി പ്രകാശിച്ച്, ഇതെന്ന ജ്ഞാനപ്രകാശ മാത്രം അഖണ്ഡവ്യാപകമായി അനുഭവത്തിൽ വരും.

ഈ വിധം ഇതെന്ന അഖണ്ഡ ചിത്പ്രകാശാനുഭൂതിയിൽ നിന്നും മുൻ പ്രതീതി മാത്രമായി തോന്നിയ ദൃശ്യമായ പഞ്ചഭൂതങ്ങളെയും അവറ്റിൻ ഗുണങ്ങളെയും കല്പനയാൽ എതിരിടുമ്പോൾ അവകളും "ഇതെ"ന്ന പൂർണ്ണചിത്പ്രകാശത്തിൽ ഭവിച്ചിരിക്കും. ആ വിധം പ്രതീതിയെ സങ്കല്പത്താൽ അഭിമുഖപ്പെടാതിരിക്കിൽ അവ തോന്നാതെ പ്രകാശമാത്രമായി സ്വരൂപം കൂടാതെ നീങ്ങിപ്പോകും. ഭവിച്ച അംശം ഭ്രാന്തിയെ സംബന്ധിച്ചതായും പ്രകാശിച്ച അംശം ഭാനത്തെ സംബന്ധിച്ചതായും ശോഭിക്കും. ഭാനം ആരോപിതമായ ഏതു വസ്തുവും രൂപീകരിച്ചു പ്രകാശിപ്പാൻ കാരണമില്ലായ്കയാൽ സകലത്തിനും ചിദ്രൂപഭാനം തന്നെയാണ് വാസ്തവമായ സ്വരൂപമാകുന്നത്. ഇങ്ങനെ പ്രകാശിക്കുന്ന രൂപം ഏതു വസ്തുവിനിലയോ, അതു വന്ധ്യാപുത്രനെന്നപോലെ അവസ്തുവെന്നായിപ്പോകും. ഇപ്രകാരം "ഇതെ"ന്ന അഖണ്ഡചിദ്രൂപഭാനത്തിന് അന്യമായ ഏതും അവസ്തുവായി ഭവിക്കിൽ അവസ്തുവെ വസ്തു വെന്നപോലെ ഭവിപ്പിക്കാൻ കാരണമായിനിന്ന ഭ്രാന്തിയെ ശോധിക്കേണ്ടതായി വരും. ഭ്രാന്തിയെന്നതു ഒന്നിനെ മറ്റൊന്നായി കാണിക്കുന്ന ശക്തിയോടുകൂടിയ മനസ്സെന്ന കല്പനാവൃത്തിയാകും. ആ വിധ മനസ്സു "ഇതെ"ന്ന അഖണ്ഡ ചിദ്ഭാനത്തെ ഒഴിച്ച് അന്യമോ അതുതന്നെ താനോ? അതു എവിടെ നിന്നു ഏതുവിധം പ്രകാശിക്കുന്നു? ഈ ഭാനത്തെക്കൂടാതെ അതിന്നു വേറെ ആശ്രയമില്ലാത്തതിനാൽ ഇതിൽ നിന്നും തന്നെ പ്രകാശിക്കണം. അപ്രകാരം പ്രകാശിക്കിലും ഭാനത്തിന്നു അന്യമെന്നു വരികിൽ ജഡമായി മുൻപറഞ്ഞ പ്രകാരം അവസ്തുവാകും. ഭാനം തന്നെ രൂപമെങ്കിൽ ഭാനം നിർവികാരമാകയാൽ കല്പനയ്ക്കു ഇടയാകയില്ല. അതിനെ കല്പനാവൃത്തിയാകുന്ന മനസ്സെന്നും പറഞ്ഞുകൂടാ.

മേലും അഖണ്ഡചിദ്ഭാനത്തിൽ, ഊഹിചു നോക്കുമ്പോൾ, "ഇതെ"ന്ന ഒരു ഉപാധി കാണപ്പെടുന്നു. അതു ഭാനത്തെ ചേർന്നതോ മനസ്സിനെ സംബന്ധിച്ചതോ? ഭാനത്തെ സംബന്ധിച്ചിരിക്കിൽ അതിനെയും പരിശോധിക്കേണ്ടതാണ്. "ഇതെ"ന്നു പ്രകാശിപ്പതിൽ "ഇതെ"ന്നു ചൂണ്ടപ്പെടുകയാൽ ചൂണ്ടപ്പെടുന്ന സ്വഭാവം ദൃശ്യമായ ജഡത്തിന്നല്ലാതെ ചിദ്ഭാനത്തിനു സിദ്ധിക്കയില്ല. എന്നാൽ ചിദ്ഭാനസംബന്ധ ത്താൽ പ്രകാശിക്കുന്നതാണെന്നു വരികിൽ നിർവികാരമായ ചിദ്ഭാനം അസംഗിയാകയാൽ തൽസംബന്ധവും ഇതിന്നു സിദ്ധിക്കയില്ല. ഇങ്ങനെയായാൽ അഖണ്ഡമായി പ്രകാശിക്കുന്ന ചിദ്ഭാനത്തിൽ ഇതെന്നു ചൂണ്ടപ്പെടുന്നതായ കുറിപ്പ് അഖണ്ഡമായിരിക്കയാൽ ആ അഖണ്ഡക്കുറിപ്പു തന്നെ ഇതെന്നു ഉപാധിയായി കാണപ്പെടുകയാൽ, അതിനെയും സ്വയം വ്യാപിച്ചു നോക്കുകിൽ ഇദം ചിത്പ്രകാശത്താൽ വൃത്തിയില്ലാതെ ചിദ്ഭാനമാത്രമായി ശേ‌ഷിക്കും. അങ്ങിനെ നീങ്ങുകിൽ സ്വയംഭാനമായ ചിത്ത് അഖണ്ഡമായിട്ടെങ്കിലും കുറിക്കപ്പെടാതെ മഹാമനൗമായി പ്രകാശിക്കും. വ്യവഹാരത്താൽ മുൻപറഞ്ഞ ഇതെന്ന വൃത്തി പ്രതീതിമാത്രമായി ഉദിക്കുന്നതെന്നുവരുകിൽ സ്വരൂപത്തിൽ ഇതെന്ന വൃത്തിയില്ലായ്കയാൽ ഇതിന്റെ അഭാവത്തെത്തന്നെ സ്വപ്രകാശത്തിന്റെ അഭാവമായി കുറിക്ക (നിർണ്ണയിക്ക)പ്പെടുകിൽ അവിടെ അഹമെന്ന വൃത്തിയെ ഭവിപ്പിക്കും (ഉണ്ടാക്കും). അപ്രകാരം ഉദിച്ച് അഹന്താസംബന്ധത്താൽ ഞാൻ, എന്റേതു എന്നുള്ള രണ്ടു വിധമാകും. ഞാൻ, എന്റേതു എന്നുള്ള കല്പന വരണമെന്നു വരുകിൽ അതു മനസ്സിനെത്തന്നേ സംബന്ധിക്കൂ. ആകയാൽ നിർണ്ണയിപ്പാൻ കഴിയാതെ ശൂന്യം പോലുള്ള മനസ്സിന്റെ ഒരു ഭാഗമായ വൃത്തി അഹംകാരമെന്നും ബഹിർമുഖമായി കുറിക്കപ്പെടുന്ന ഒരു വൃത്തി ഇതെന്നും ആകുന്നു. മുമ്പ് "ഇതെ"ന്ന വൃത്തി ചിദ്ഭാനമാത്രമായി നി‌ഷേധിക്കപ്പെട്ടതുപോലെ ശൂന്യം പോലുള്ള ഇദം വൃത്തിയുടെ അഭാവമായ അഹംവൃത്തിയേയും ജഡമായിക്കണ്ട് ആ വിധ ജഡത്വം സ്വപ്രകാശത്തിൽ ഉദിക്കാൻ അവസരമില്ലായ്കയാൽ അതിനെ കാലത്രയത്തിലും അവസ്തുവായി നി‌ഷേധിക്കിൽ ലയമെന്ന സ്വരൂപമറ്റ് ഇദം വൃത്തിയായി ഭവിപ്പും ഉത്പത്തിനാശത്തിനു അവസരമില്ലാതെ കാലത്രയത്തിലും അവസ്തുവായി ഭവിച്ച്, സ്വപ്രകാശത്തിനന്യമായിലാതെ നീങ്ങിപ്പോകും. ഇപ്രകാരം അനുഭവിച്ചാലും.

(ഇപ്രകാരം ആചാര്യൻ അരുളിച്ചെയ്തപ്പോൾ ശി‌ഷ്യൻ അപ്രകാരമേ പഞ്ചഭൂതങ്ങളെയും സ്വരൂപമില്ലാതെയാക്കിക്കണ്ട്, അതിൽ ഉള്ളും വെളിയും വ്യാപിച്ചിരുന്ന സ്വപ്രകാശഭാനത്തെ പ്രത്യഗ്രൂപനായ താനായിക്കണ്ട്, തന്നിൽ ഇദമെന്നും അഹമെന്നും ഉള്ള ഉദയത്തിനു കാരണമായിരുന്ന അഖണ്ഡ വൃത്തിയാകുന്ന മനസ്സിനെ ലയരൂപമായും സ്ഫൂർത്തിരൂപമായും ഉള്ളതായിട്ടു നോക്കി, അതിനേയും സ്വസ്വരൂപത്താൽ നി‌ഷേധിച്ച്, സ്വയം പ്രത്യഗ്ബ്രഹ്മപ്രകാശമായി പ്രകാശിച്ച്, കാലത്രയത്തിലും ഖണ്ഡാഖണ്ഡവിനിർമുക്തമായ ചിദ്ജ്യോതി യാകുന്ന തന്നെയൊഴിച്ച് രണ്ടാം വസ്തുവില്ലെന്നു ചിദാനന്ദ സുധാസിന്ധുവിൽ മുങ്ങിയവനായി ഭവിച്ചു.)