നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)/ബ്രഹ്മേശജീവജഗദ്വിശേ‌ഷണ നിരുപണപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
രചന:ചട്ടമ്പിസ്വാമികൾ
ബ്രഹ്മേശജീവജഗദ്വിശേ‌ഷണ നിരുപണപ്രകരണം
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

ബ്രഹ്മേശജീവജഗദ്വിശേ‌ഷണ
നിരുപണപ്രകരണം
[തിരുത്തുക]

ആചാര്യൻ ശി‌ഷ്യനെ മൂർദ്ധാവിൽ ചുംബിച്ച് ആലിംഗനം ചെയ്ത്, നിജാനന്ദോത്നാഹപരവശനായി അരുളിച്ചെയ്തു!

അഖണ്ഡപരിപൂർണ്ണാത്മാനന്ദ സുധാസമുദ്രത്തിൽ ഇല്ലാതെ അടങ്ങിയ പ്രപഞ്ചകോലാഹലത്തോടുകൂടിയ, 5 നിർഭവമാകുന്ന[1] മാഹാത്മ്യത്തെ അടഞ്ഞ 6പുരു‌ഷധരേയ![2] നീ കൃതകൃത്യനായി ഭവിചു. ഈ മാഹാഭാഗ്യോദയം മറ്റൊരുത്തർക്കും ദുർലഭം തന്നെയാണ്.

ഇപ്രകാരം പുകഴ്ന്നു ബഹിർമുഖനാക്കിച്ചെയ്തപ്പോൾ ഏറിയ വണക്കത്തോടെ അഞ്ജലി ചെയ്ത് വാപൊത്തി വിലക്കി നിന്ന ആ ശി‌ഷ്യനെ നോക്കി ആചാര്യൻ:

സംശയമെന്യേ ഉള്ളപ്രകാരം പ്രത്യഗഭിന്നബ്രാഅാനുഭൂതിയെ പ്രാപിച്ചിരിക്കിലും യുക്തിവിശേ‌ഷത്താൽ ആ അനുഭൂതിയെ ഉല്ലസിച്ച് അനുഭവിപ്പാൻ വിചാരിക്കുന്നതിന് ഇച്ഛയുണ്ടായിരുന്നാൽ വിചാരിക്കാം.

ശി: മേലായ പ്രിയത്തോടുകൂടിയ ഭക്തിസഹിതം ഇപ്രകാരമുള്ള മാഹാത്മ്യത്തെ ബ്രഹ്മാനുഭവത്തെ അടയുന്ന മാർഗ്ഗം ജ്ഞാനരൂപമായ ഒന്നു തന്നെയാകുന്നു. എങ്കിലും ജ്ഞാനസാധനമായ അനുസന്ധാനവും അതിനെ ചേർന്ന മനനവിശേ‌ഷവും ബഹുഭേദങ്ങളായിരിക്കുന്നതിനാൽ അതിനെ ഏകദേശ മെങ്കിലും വിസ്തരിച്ചു ഉപദേശിക്കേണമേ!

ആചാ: ബ്രഹ്മം, ഈശൻ, ജീവൻ, പ്രപഞ്ചം, എന്നിങ്ങനെ നാലു വിധമായിട്ട് ശാസ്ത്രങ്ങളിൽ പറയെപ്പെടും. അവയിൽ ബ്രഹ്മമെന്നതു നിത്യനിർവികാരാസംഗോദാസീന അഖണ്ഡപരിപൂർണ്ണ സച്ചിദാനന്ദസ്വഭാവമായി പ്രകാശിക്കുന്ന നിർഗുണചൈതന്യമാകും. ഈശൻ എന്നത് സർവജ്ഞസർവസമ്പൂർണ്ണ സർവ്വകല്യാണഗുണാധാര സർവകർത്താവായ സോപാധിക ചൈതന്യമാകും. ജീവൻ എന്നത് പുണ്യപാപകർമ്മ വാസനാമിശ്രകിഞ്ചിജ്ഞത്വാദിഗുണാധാര പരതന്ത്രസോപാധിക ചൈതന്യമാകും. പ്രപഞ്ചം എന്നതു വിചിത്രതരാനേകനാമരൂപഭേദഭിന്ന ജഡാജഡ ഗുണാധാരദൃശ്യവസ്തുവാകും. ഈ ദൃശ്യമായ നാമരൂപപ്രപഞ്ചം ദൃശ്യമായ സ്ഥൂലപഞ്ചഭൂത പാഞ്ചഭൗതിക 7ഭേദക്കുറിപ്പിനെ [3] ചേർന്നിരിക്കുമ്പോൾ ആ ഭാഗത്തെ ജഡമെന്നും, സൂക്ഷ്മപഞ്ചഭൂത പാഞ്ചഭൗതിക ഭേദലക്ഷണത്തെ ചേർന്നിരുന്നാൽ ആ ഭാഗത്തെ അജഡമെന്നും, ഈ ജഡാജഡമായ ഇരു വകുപ്പും ഉദിക്കത്തക്ക സ്ഥാനമായും ഒടുങ്ങത്തക്ക സ്ഥാനമായും ഒടുങ്ങുമ്പോൾ (അസ്തമിക്കുമ്പോൾ), പ്രപഞ്ചം, ജീവൻ, ഈശൻ, ബ്രഹ്മം എന്നുള്ള ജ്ഞാനോദയം കൂടാതെ മഹാശൂന്യംപോലെയുള്ള നിരാകാര ലക്ഷണത്തെ ചേർന്നതാകുമ്പോൾ, ആ ഭാഗത്തെ മായ എന്നും പറയും. ഈ മായയിൽ നിർഗുണ ബ്രഹ്മചൈതന്യം പ്രതിബിംബിക്കേ മഹാശൂന്യംപോലെയുള്ള സർവവ്യാപകനിരാകാരമായി മറഞ്ഞിരുന്ന ആ മായ ചൈതന്യപ്രകാശബലം കൊണ്ട് തനതു ലക്ഷണത്തോടുകൂടിയതായി പ്രകാശിക്കും.

നിത്യകല്യാണഗുണശീലരായ ഉത്തമനായകനായകികൾ ഏകാന്തത്തിൽ സന്ധിക്കേ ആ രണ്ടു പേരുടെ ഹൃദയവും പ്രിയ മാത്രമായി തടിച്ചു ബിന്ദുമാത്രമായി ഉരുകി നിൽപതുപോലെ, സൃഷ്ട്യാദിയാകുന്ന ആദ്യപരിപാലനം, അരശാക്ഷിയായ നായകന്റെ സന്ദൗര്യവടിവിൻമയമായ രതീവിലാസം പ്രിയമായി തടിച്ച സംസ്കാരമായ ബിന്ദുവായുരുകി നിൽക്കേ, 8തുരുത്തിയിലടപ്പെട്ട[4] കാറ്റ് അതിനകത്തു പ്രകാശിക്കുന്ന ചലനമറ്റ ആകാശം പോലെ ചലനം കൂടാതെ നിരാകാരമായി അഭേദമായി കാണപ്പെട്ടു

എങ്കിലും,

തുരുത്തിയിലെ വീക്കത്താൽ (ഹംബുതൻ) ആകാശത്തിനു വേറായിട്ടു ചലനധർമ്മത്തോടു കൂടിയ കാറ്റിൻ ഭേദം അനുഭവിക്കപ്പെടുന്നതു പോലെ, ആ പ്രകൃതി പുരു‌ഷസന്നിധാനത്തിൽ ജനിച്ച ആ സംസ്കാരം പ്രകൃതിപുരു‌ഷന്മാരെ അഭേദമായി കലർന്നു നിൽക്കുമ്പോഴും അതിൽ പ്രതിബിംബിച്ചു പ്രകാശിച്ച ചൈതന്യപ്രകാശബലത്താൽ പാണി പാദ മസ്തക ഊരു മുതലായ പരിണാമഭേദത്തിനു കാരണമായ ഗർഭക്കുറിയായി അനുഭവിക്കുന്നതു പോലെ, പ്രപഞ്ചമാതാവായ പ്രകൃതിയുടെ ഉദരത്തിൽ എണ്ണത്തിലടങ്ങാത്ത അനേക പാണി പാദ മസ്തക ഊരു മുതലായ പരിണാമഭേദത്തിനു കാരണമായിരുന്ന പ്രപഞ്ചാകാരം 9 ഗർഭക്കുറി[5] യായിട്ടു പ്രകാശിച്ചിരിക്കും.

ഈ വിധ പ്രപഞ്ചാകാരഗർഭമായി ഭവിച്ച സംസ്കാരമായ ബിന്ദു, ഒരു കുക്കൂടത്തിന്റെ വിന്ദു ഗർഭമായി ധരിക്കപ്പെടുമ്പോൾ തന്നുള്ളിലുണ്ടായ ജന്തുവിന്റെ ശരീരമായും അതിന്നാവരണമായ അണ്ഡമായും ഭവിച്ചിരിക്കുംപോലെ, വിരാൾ പുരു‌ഷശരീരമായും അതിന്നാവരണമായ ബ്രഹ്മാണ്ഡമായും ഭവിച്ചിരിക്കും. ആ ബ്രഹ്മാണ്ഡശരീരത്തിൽ പ്രതിഫലിച്ച ചൈതന്യം പ്രപഞ്ചത്തിൽ ഫലഭോഗദശയെ പ്രദാനം ചെയ്യത്തക്ക വിചിത്രതരങ്ങളായ കർമ്മവാസനയെ മുന്നിട്ട് പ്രപഞ്ചരൂപമായ വിരാൾ ശരീരത്തെ കരണങ്ങളിൽ വികാരത്തോടുദിപ്പിച്ച്, അങ്ങിനെ ഉദിപ്പിച്ച പ്രപഞ്ചരൂപമായ വിരാൾ ശരീരം വിരിഞ്ഞ് അനേക അവയവാവയവിയോടുകൂടിയ കാരണവികാസോദയത്തെ പ്രാപിച്ച അവന്റെ കേശമായിട്ട് ആകാശവും, പാദമായി ഭൂമിയും, ശ്രാത്രമായി അഷ്ടദിക്കുകളും, നേത്രമായി സൂര്യനും, വാക്കായിട്ട് വൈഖരീ ശബ്ദങ്ങളും, രസനയായി അഗ്നിയും, ഉദരമായി സമുദ്രങ്ങളും അസ്ഥികളായി പർവതങ്ങളും, നാഡികളായി നദികളും, രോമങ്ങളായി വൃക്ഷങ്ങളും, മുഖബാഹൂരുചരണങ്ങളായിട്ട് ബ്രാഹ്മണക്ഷത്രിയ വൈശ്യശുദ്രവർണ്ണഭേദങ്ങളും, 10കടിതലത്തിന്നു[6] കീഴ് ചരണം വരെ അതല വിതല സുതല രസാതല തലാതല മഹാതല പാതാളം എന്നിങ്ങനെ ഏഴു ലോകവും, കടിതലത്തിന്നു മേല്പോട്ട് ശിരസ്സു വരെ ഭൂർ ഭുവ സ്വർ മഹർ ജനസ്തപസത്യ എന്നിങ്ങനെ ഏഴു ലോകവും, വീണാദണ്ഡമായി മഹോമേരുവും, മനസ്സായി ചന്ദ്രനും, മറ്റുള്ള കരണേന്ദ്രിയങ്ങളായിട്ട് ശാസ്ത്രങ്ങളിൽ പറയപ്പെട്ട് തത്ത്വങ്ങളും, അവന്റെ ശരീരത്തിൽ നിന്ന് ഭിന്നഭിന്നമായി വികസിച്ചിരിക്കും.

ആ വിധമായ മഹാവ്യാപകത്തെ ചേർന്ന വിചിത്രമായ വിരാൾ ശരീരത്തിന്റെ സംബന്ധത്തെ പ്രാപിച്ചില്ലെങ്കിൽ വിചിത്രങ്ങളായ വി‌ഷയങ്ങൾ നിറഞ്ഞിരുന്നിട്ടും അവയെ ഗ്രഹിക്കുന്നതിനു സാധനങ്ങൾ പോലെയുള്ള, ഭൂതവികാരങ്ങളാൽ ചെയ്യപ്പെട്ട, ദേവതിര്യഗ് മനു‌ഷ്യാദി രൂപങ്ങളോടുകൂടിയ പുത്രികാദികൾ, നിറഞ്ഞ ആ വി‌ഷയങ്ങളെ തങ്ങൾക്കു സുഖിക്കുന്നതിനായിട്ടു എങ്ങിനെ ശക്തിയറ്റവയാകുമോ അപ്രകാരം തന്നെ, നിറഞ്ഞ ഭോഗങ്ങളെ സുഖിക്കുന്നതിന് ശക്തിയില്ലാതെ നിൽക്കുന്നതായി ഭവിച്ച്, ആ വിധ പ്രപഞ്ചരൂപമായ വിരാൾ ശരീരത്തിന്, ഭോഗകാരണമായ കർമ്മങ്ങൾ തനതു കാര്യങ്ങളായ ഫലങ്ങളെ കൊടുക്കുന്നതിനു പക്വത്തെ പ്രാപിച്ചിരിക്കയാൽ ആ കാര്യഫലദാതാവായ മായാപ്രതിബിംബ ഈശൻ അതിനെ കണ്ട് വിചിത്രങ്ങളായ പ്രപഞ്ചങ്ങളെത്തന്നെ ശരീരമായെടുത്തു ണ്ടായ ഈ വിരാൾ ശരീരം 11തന്മാലാക്കപ്പെട്ടിട്ടും[7] പ്രയോജനമറ്റതായിട്ടിരിക്കുന്നു. ഇതു പ്രയോജനപ്പെടുമാറ് ചെയ്യിക്കേണ്ടത് സർവശക്തിയോടുകൂടിയ നമ്മെ ഒഴിച്ച് മറ്റൊന്നിനാൽ കഴിയാത്തതു തന്നെയാണ്, 12പ്രകൃതികൾക്കു[8] രാജാവെന്ന പോലെ ഈ പ്രപഞ്ചരൂപമായ വിരാൾ ശരീരത്തിനു നാം തന്നെ നാഥനാകണം, എന്നാലോചിക്കേ ആ ആലോചനയിൽ സംസ്കാരമുദിച്ച് ആ അഹന്തയിൽ മായോപാധിയോടുകൂടിയ നിരഹങ്കാരസർവവ്യാപക സാക്ഷിചൈതന്യമാകുന്ന ഈ ഈശൻ പ്രതിബിംബിച്ച്, ആ അഹന്തയോടു താദാത്മപ്പെട്ട്, ആ വിരാൾ ശരീരമായ പ്രപഞ്ചത്തെ അനുപ്രവേശിച്ച് വ്യാപിച്ചു നിൽക്കേ, ആ അഹന്താപ്രതിബിംബചൈതന്യസംബന്ധബലത്താൽ പ്രപഞ്ചവിലക്ഷണമുള്ള വിരാൾ ശരീരം ഞാനെന്നുദിച്ചു പ്രകാശിക്കും.


ആ അഹന്താചൈതന്യമായ വിരാൾ ശരീരി, ആ പ്രപഞ്ച രൂപമായ വിരാൾ ശരീരം ഏകമായി കാണപ്പെട്ടിരുന്നപ്പോഴും ചക്ഷുസ്സിൽ വ്യാപിച്ച അഹന്താചൈതന്യത്തിൻ ബലത്താൽ ‘ഞാൻനോക്കി’ എന്നും അപ്രകാരമേ മറ്റുള്ള ഇന്ദ്രിയങ്ങളിൽ തനതു വ്യാപക സംബന്ധത്തെ പറ്റി കേട്ടു, സ്പർശിച്ചു അന്നും ഭിന്നഭിന്ന ജ്ഞാനം ജനിച്ച്, ഒരോരോ ഗോളകോപാധികൊണ്ട് അവറ്റിൽ വ്യാപിച്ച അഹന്താചൈതന്യം അവിടെ അന്യശക്തി തിരോധാനപ്പെട്ട്, ആ ശക്തിയെ 13ഇഴുന്നിരിക്കൽ[9] പോലെ, സമഷ്ടി പ്രപഞ്ചമായ വിരാൾ ശരീരത്തിന്റെ അവയവ ഭേദങ്ങളായി ഉദിച്ച വ്യ ഷ്ടികളായ ജാതിവർണ്ണാശ്രമധർമ്മനീതിയോടു കൂടിയ ശരീരങ്ങളുടെ താദാത്മ്യസംബന്ധത്താൽ അവിടെയവിടെ ഉദിച്ച ഖണ്ഡങ്ങളായ ശക്തികൊണ്ട് അതാതു സ്ഥലത്ത് അഖണ്ഡശക്തി മറഞ്ഞ്, അതാതു ഉപാധിമയമായി ഭിന്നപ്പെടുകയാൽ ആ വിധ ഭിന്ന ഉപാധികളോടുകൂടിയ അഹന്താപാശങ്ങളിൽ പ്രതിബിംബിച്ച ആ അഖണ്ഡചൈതന്യം തന്നെ അതാതു ഉപാധികളുടെ ഖണ്ഡശക്തികളാൽ ഖണ്ഡം പോലെ പ്രകാശിച്ചു നിൽക്കും.

ആ ഉപാധികൾ ഖണ്ഡങ്ങളായതുകൊണ്ട് തങ്ങളുടെ ഖണ്ഡ ശക്തികളാൽ തിരോധാനപ്പെട്ട ആ അഖണ്ഡശക്തി (വലഭം) ആ ജീവന്മാർക്കു തിരോധാനപ്പെട്ട് കിഞ്ചിജ്ഞരെന്നപോലെ ഭവിച്ചതിനും, ഖണ്ഡാഖണ്ഡങ്ങളായ ഇന്ദ്രിയങ്ങളിൽ അഭിമാനത്തോടു കൂടിയ അഹന്താപാശചൈതന്യം അതാതു സ്ഥലത്തിൽ (അവിടെയവിടെ) ഖണ്ഡവല്ലഭത്തോടു കൂടിയതായിട്ടിരിക്കിലും സ്ഥൂലസൂക്ഷ്മകാരണങ്ങളെയും അതാതവസ്ഥകളെയും സ്വയം അഹന്താമാത്രമായ ഉപാദിയോടുകൂടിയ ചൈതന്യം വ്യാപിച്ച്, ആ സകല വല്ലഭങ്ങളോടും കൂടിയ അഖണ്ഡശക്തിമത്തായി കാണപ്പെടുന്നതുപോലെ, ഭിന്നഭിന്ന ജീവരാശികളുടെ വ്യഷ്ട്യുപാധികളെ അവയവങ്ങളാക്കിക്കൊണ്ടിരിക്കുന്ന സമഷ്ടി പ്രപഞ്ചമായിരിക്കുന്ന വിരാൾ ശരീരത്തെ അഹന്താമാത്രമായ ഉപാധിയോടു കൂടിയ ചൈതന്യം വ്യാപിച്ച ഞാനെന്ന് പ്രകാശിപ്പതുകൊണ്ട്, ആ അഹന്തയും അതിൽ പ്രതിബിംബിച്ച ചൈതന്യവും അഖണ്ഡശക്തിയോടു കൂടിയതായി ഭവിച്ച്, ശ്രുതി ചൊലിയ പ്രകാരം ഈ വിധമായ പ്രപഞ്ചം ഇപ്രകാരം ഉദിപ്പതേ സൃഷ്ടിയെന്നും, പ്രളയം വരെ അഴിയാതെ കാക്കപ്പെടുന്നതേ സ്ഥിതിയെന്നും, പറയപ്പെടുന്നു.

ഒരു തടാകത്തിൽ നിറഞ്ഞ ജലം ഉ‌ഷ്ണകാലത്തിൽ ശോ‌ഷിക്കപ്പെടുന്നതുപോലേ, കല്പാന്തത്തിൽ പ്രപഞ്ചങ്ങളുടെ ചേർപ്പാകുന്ന വിരാൾശരീരവും വാസനാമാത്രശേ‌ഷിതമായി അഴിഞ്ഞ് ആ അവ്യക്തത്തിൽ അതുമാത്രമായി ഒടുങ്ങി നിൽക്കേ ആ അവസ്ഥയിൽ അഖണ്ഡമായ വിരാഡഹന്തയിൽ ഖണ്ഡങ്ങളായ ജീവാഹന്തകളും വാസനാമാത്രശേ‌ഷിതങ്ങളായി അടങ്ങി ആ വിരാഡഹന്തയും അവ്യക്തത്തിൽ അഭേദമായിലയിക്കേ അവ്യക്തവും തനതധി‌ഷ്ഠാനബ്രഹ്മചൈതന്യത്തിനു വേറായിട്ടു തോന്നാതെ അധി‌ഷ്ഠാന ബ്രഹ്മചൈതന്യമാത്രമായി മഹാശൂന്യംപോലെ അടവുറ്റിരിക്കും. ആ അവസ്ഥയാകുന്നു മഹാപ്രളയമെന്നു പറയപ്പെടുന്നത്.

ഈവിധ പ്രളയത്തിൽനിന്നും, മുൻപോലെ അവ്യക്തത്തിൽ നിന്നും (മുതൽ) വ്യക്തമായ പ്രപഞ്ചരൂപ വിരാൾ ശരീരം വരെ ഉദിക്കേ ഖണ്ഡങ്ങളായ ജീവാഹന്തകളും അഖണ്ഡമായ വിരാഡഹന്തയും ഉദിച്ചു നിൽക്കയാൽ, ജീവാഹന്തകൾ ഭിന്നഭിന്നങ്ങളാകയാൽ അതതിൽ ജാഗ്രദവസ്ഥ ഭോഗ സമാപ്തിയെ പ്രാപിക്കുമ്പോൾ അവയുടെ അഹന്തകളിൽ സ്വപ്നോപഭോഗത്തിനു തക്കവയായ സ്വപ്നപ്രപഞ്ചങ്ങൾ വാസനകളെത്തന്നെ രൂപങ്ങളാക്കിക്കൊണ്ടു സ്ഫുരിച്ചു നിൽക്കും. അവയെ സ്ഥൂലശരീരാഭിമാനം നീങ്ങിയ ആ ജീവന്മാർ തങ്ങളുടെ അഹന്താസംബന്ധത്താൽ അഹങ്കരിച്ച് ആ ഉപാധിമയങ്ങളായി ഭവിച്ചു നിൽക്കും. ആ അവസ്ഥയിൽ ആ വിരാഡഹന്തയും ഒവ്വൊരു വിരാഡൈശ്വര്യംപോലുള്ള അനേക വിരാഡൈശ്വര്യങ്ങളായ ഖണ്ഡജീവോപാധികളാകുന്ന അഹന്തകളുടെ വാസനകളാൽ ഭിന്നഭിന്നങ്ങളായുദിച്ച്, സ്വാപ്നിക പ്രപഞ്ചങ്ങളെ വ്യാപിച്ച്, അവയെ സമഷ്ടിസുക്ഷ്മശരീരമായികൊണ്ട് പ്രകാശിച്ചു നിൽക്കും. അപ്രകാരം തന്നെ ആ ജീവന്മാർ ആ സ്വപ്നഭോഗങ്ങൾ നീങ്ങുമ്പോൾ തങ്ങൾക്കു ആധാരമായ അഖണ്ഡവിരാഡഹന്തയെ തങ്ങൾക്കു ആധാരമായ ഉപാധിയായിട്ടു അറിയാത്തതുകൊണ്ട്, അതിനെയും സ്ഥുലസൂക്ഷ്മങ്ങളായ തങ്ങളുടെ ഉപാധികൾ തോന്നാതെ തിരോധാനപ്പെട്ടതുകൊണ്ട്, അവറ്റെയും അവലംബിയാതെ നിരാധാരമായി ലയിച്ച്, ശൂന്യം പോലുള്ള സു‌ഷുപ്തിയെ വിവേകജ്ഞാനം കൂടാതെ ചേർന്നുപോകും. ആ അവസ്ഥയിൽ അഖണ്ഡ വിരാഡഹന്താചൈതന്യം തനതുപാധിയായ അഖണ്ഡാഹന്തയ്ക്കു വി‌ഷയങ്ങളാകുന്ന, വ്യഷ്ടിസമഷ്ടികളാകുന്ന, ജീവന്മാരുടെ സ്ഥൂലസൂക്ഷ്മോപാധികൾ പ്രത്യക്ഷപ്പെടാത്തതുകൊണ്ട്, തന്നിൽ വികസിച്ചു തോന്നുന്ന ജ്ഞാനജ്ഞേയമാകുന്ന രണ്ടു ശക്തികളെ വിട്ട് ജ്ഞാതൃമാത്രമായി ശേ‌ഷിച്ച്, ആ ജീവന്മാരുടെ സു‌ഷുപ്ത്യുപാധികളായ വ്യഷ്ടികാരണ ശരീരങ്ങളെ അഖണ്ഡമായി അഭേദമായി വ്യാപിച്ചു പ്രകാശിക്കും. ഇങ്ങിനെ സു‌ഷുപ്തിമാത്രമായി ലയിച്ച ജീവന്മാർ തങ്ങളുടെ കർമ്മങ്ങളാൽ കൊടുക്കപ്പെട്ട ജാഗ്രദ്ഭോഗങ്ങളെ ഭുജിക്കും നിമിത്തം അഹന്തകളോടുംകൂടി ഉണരുകയാൽ മുമ്പിലെപ്പോലെ വി‌ഷയങ്ങളുടെ പ്രത്യക്ഷം ഉദിച്ച്, അവയിൽ ഞാൻ, എന്റേത് എന്ന അഭിമാനവും ജനിച്ച്, ഇവകളുടെ തോന്നലറ്റ മുന്നവസ്ഥയെ പ്രത്യക്ഷപ്പെട്ടറിഞ്ഞും അവിടെ ഈ വികാരമില്ലാത്ത് നിർവികാരമായ തനതു സ്ഫൂർത്തി ജ്ഞാനത്തെ അവലംബിക്കൻ ശക്തിയില്ലാതെ തങ്ങളുടെ അധി‌ഷ്ഠാനസ്ഫൂർത്തികളായ സ്വരൂപപ്രകാശത്തിൽ അറിയായ്മയേയും ആരോപിച്ച അഹന്താസംബന്ധത്താൽ ആ ജീവന്മാർ കിഞ്ചിജ്ഞന്മാരായി ഭവിക്കും. ആ അവസ്ഥയിൽ അഖണ്ഡാഹന്താപ്രതിബിംബവിരാൾചൈതന്യം, ഈശന്റെ അനുപ്രവേശസമയത്തിൽ മഹാശൂന്യംപോലുള്ള നിരാകാര അഖണ്ഡ അവ്യക്ത തത്ത്വത്തിൽ അശരീരിയായി അനഹംകാരിയായി അതീന്ദ്രിയനായി സ്വയം പ്രജ്ഞാന ഘനനായ സർവസാക്ഷിയായി പ്രകാശിക്കും. ആ അവ്യക്തതത്ത്വോപാധിയോടുകൂടിയ സർവ്വജ്ഞ ഈശചൈതന്യത്തിന്റെ മഹാവിവേക സംസ്കാരത്തോടും ഈശനാൽ അവ്യക്തത്തിൽ ഉദിപ്പിക്കപ്പെട്ട് വിവേകാനുഗ്രഹത്തെ സിദ്ധിച്ചിരിക്കകൊണ്ട് ജീവന്മാരെപോലെ കിഞ്ചിജ്ഞനായി ഭവിക്കാതെ, ആ ജീവന്മാരെ അവരാൽ അറിയപ്പെടാത്ത ശക്തിയോടു കൂടിയവനായിട്ട് അവരവരുടെ കർമ്മവാസനാപ്രകാരം ഫലദാതാവായി സർവജ്ഞശക്തിയോടുകൂടി പ്രവേശിക്കുന്ന പ്രരകമായി പ്രകാശിച്ചു നിൽക്കും. സു‌ഷുപ്ത്യവസ്ഥയിൽ ആ അഹന്താചൈതന്യത്തിനു "അന്തര്യാമി" എന്നും, ആ ജീവന്മാർക്കു ആ ഉപാധികളിൻ സംബന്ധത്താൽ "പ്രാജ്ഞൻ" എന്നും നാമമാകും. അപ്രകാരംതന്നെ സമഷ്ടിസ്വാപ്നിക സൂക്ഷമശരീരവ്യാപകാനുഭൂതിയെ പറ്റി ആ അവസ്ഥയിൽ ആ അഖണ്ഡ അഹന്താപ്രതിബിംബ വിരാൾ ചൈതന്യത്തിന് "ഹിരണ്യഗർഭൻ" എന്നും, ആ ജീവന്മാർക്കു ആ ഉപാധി സംബന്ധത്താൽ "തൈജസൻ" എന്നും നാമമാകും. സമഷ്ടി സ്ഥൂലശരീരത്തെ വ്യാപിച്ചതുകൊണ്ട് ആ അവസ്ഥയിൽ ആ വിരാൾ ചൈതന്യത്തിന് "വിരാട്" എന്നും, ആ ജീവന്മാർക്കു ഉപാധിസംബന്ധത്താൽ "വിശ്വൻ" എന്നും നാമമാകും. ഇപ്രകാരം മൂന്നവസ്ഥകൾക്കും മുത്തൊഴിലുകൾക്കും ഉള്ളിലായി തോന്നി മറയുന്ന സ്ഥൂലം മുതൽ അവ്യക്തം വരെയുള്ള പ്രപഞ്ചത്തെ അഹന്ത മുതലായ ഉപാധിസാധനം കൂടാതെ കരതലാമലകംപോലെ സാക്ഷിയായി നിന്ന് പ്രളയാന്തം അറിയുകയാൽ ആ അവസ്ഥയിൽ അഖണ്ഡ ചൈതന്യത്തിന് സർവജ്ഞ ഈശനെന്നും നാമമാകും.

ഈ വിധമായി ശാസ്ത്രങ്ങളാൽ സങ്കേതിക്കപ്പെട്ട ബ്രഅേശ ജീവജഗത്തെന്ന യാവും നീയാകുന്നു. അതിനെ പറഞ്ഞവണ്ണം ശോധിച്ച് അഭയബ്രഹ്മപ്രാപ്തി അടഞ്ഞാലും.

(ഇപ്രകാരം കടാക്ഷിക്കെ, ശി‌ഷ്യൻ അപ്രകാരം തന്നെ തന്റെ ചിദേകരസ അപാരമഹിമയെ കണ്ട് മനസ്സു നശിച്ചു നിന്നു.).

കുറിപ്പുകൾ[തിരുത്തുക]

  1. ഭവം – സംസാരം (ജനനവും മരണവും), നിർഭവം – ഭവത്തിന്റെ അഭാവം
  2. പുരു‌ഷധരേയ = നൈപുണ്യമുള്ളവൻ
  3. ഭേദക്കുറിപ്പിനെ = ഭേദലക്ഷണത്തെ
  4. തുരുത്തി - വെള്ളംകൊണ്ടുപോകാനായി തോലുകൊണ്ടുണ്ടാക്കിയ ഒരു പാത്രം.
  5. ഗർഭക്കുറി - ബീജരൂപം
  6. കടിതലം = അരക്കെട്ട്
  7. തന്മാലാക്കപ്പെട്ടിട്ടും = കൈക്കൊണ്ടിട്ടു എന്നർത്ഥം
  8. പ്രകൃതികൾക്ക് = പ്രജകൾക്ക്
  9. ഇഴുന്നിരിക്കൽ = കീഴടക്കിയിരിക്കൽ