ധർമ്മരാജാ/അദ്ധ്യായം പതിനഞ്ച്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിനഞ്ച്


<poem>

[ 119 ]

അദ്ധ്യായം പതിനഞ്ച്


“പാട്ടുകൊണ്ടും ഫലിച്ചീല, കൂത്തുകൊണ്ടും ഫലിച്ചീല,
പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി.”


ചന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ട് അല്പം ഒരു ഘനക്ഷയശങ്ക കേശവപിള്ളയ്ക്കുണ്ടായി. എന്നാൽ തനിക്കു പ്രാപ്തമായിരിക്കുന്ന ലക്ഷ്യങ്ങളുടെ സ്ഥിതിക്ക്, മാർഗ്ഗബാധകളായിത്തടയുന്ന ശല്യശകലങ്ങളാൽ ക്ഷതോത്സാഹനായിക്കൂടെന്നു നിശ്ചയിച്ച്, അയാൾ തൽക്ഷണം രാമയ്യനെ ണ്ട്, താൻ അനുഷ്ഠിക്കുന്ന ഉപായത്തിന്റെ വിജയത്തിന് കേശവൻകുഞ്ഞിനെ സന്ദർശനം ചെയ്‌വാൻ ആഗ്രഹമുണ്ടെന്നു ധരിപ്പിച്ചു.

കുപ്പശ്ശാരുമായി നടന്ന നിമന്ത്രണത്തിൽ താൻ ചെയ്തിട്ടുള്ള പ്രതിജ്ഞയെ നിർവഹിക്കുന്നതിൽ യോഗീശ്വരനും ഉദാസീനനായിരുന്നില്ല. ദുർജ്ജനഹിതങ്ങളെ അനുകൂലിക്കുന്ന പ്രകൃതിദേവന്റെ വികൃതിത്തംകൊണ്ട് ആ രാത്രി മദ്ധ്യകാലമായപ്പോൾ വർഷകാലത്തിന്റെ സമാഗമസൂചകമായി അഭിന്നമായുള്ള ഒരു കാളിമ ആകാശത്തെ ആച്ഛാദിച്ചു. ഭൂബന്ധത്തിൽനിന്നു മുക്തരാകാതെ നക്തഞ്ചരത്വത്തെ അനുവർത്തിക്കുന്ന കാളികൂളിസഞ്ചയം, തങ്ങളുടെ സങ്കേതകാരാഗൃഹങ്ങളെ ഭേദിച്ച് സ്വച്ഛന്ദനർമ്മം തുടങ്ങിയതുപോലെ രാജധാനിയിലെ നാനാഭാഗങ്ങളേയും ഭയങ്കരമായ അട്ടഹാസപടലികളും ആക്രോശധാരകളുംകൊണ്ട് ആകമ്പനം ചെയ്തു. ബ്രഹ്മരക്ഷസ്സിന്റെ പ്രകോപാരംഭമാണെന്നുള്ള ജ്യൗതിഷികമതം ഇങ്ങനെ ഉത്ഭവിച്ച ഭയത്തെ സ്ഥിരീകരിച്ചു. നിദ്രയിൽനിന്നുണർന്നതിന്റെശേഷവും ജനങ്ങളുടെ കർണ്ണങ്ങളിൽ ആ ഘോരധ്വനികൾ ഭയജനകമാംവണ്ണം മാറ്റൊലിമുഴക്കിക്കൊണ്ട് അവശേഷിച്ചതിനാൽ, നാഗരരക്ഷികളുടെ രാത്രിസഞ്ചാരങ്ങളും ‘ഉക്കള’ക്കാരുടെ മേൽനോട്ടവും ഒട്ടുകാലത്തേക്കു നാമമാത്രമായി.

അടുത്തദിവസത്തെ സൂര്യഭഗവാനും മേഘകവചനായി താഴെ രഥത്തിൽ ആരോഹണംചെയ്തു. ആ വിശ്വനേത്രന്റെ വീക്ഷണമുണ്ടാകുന്നതിനു മുമ്പുതന്നെ, ഹരിപഞ്ചാനനനായ യുവരാജസാരഥി ആ രാജകുമാരനെ, രഥസാമഗ്രികൂടാതുള്ള തന്റെ സാരഥ്യചാതുര്യം കൊണ്ട് മഹാരാജസമക്ഷത്തിലേക്ക് എഴുന്നള്ളിക്കുക കഴിച്ചു. ‘അപ്പ’ന്റെ അപ്രതീക്ഷിതമായ സുപ്രകാശവദനദർശനത്താൽ വികസിതഹൃദയനായ മഹാരാജാവ്, സ്വവത്സകുമാരന്റെ അഭീഷ്ടമെന്തെന്നു സസ്മേരം പൃച്ഛിച്ചു. ഹരിപഞ്ചാനനന്റെ ഭഗവൽക്കഥാ കാലക്ഷേപവൈദുഷ്യത്തെ ഗുരുജനം ആസ്വദിക്കണമെന്ന് ഒരു പ്രാർത്ഥനയുണ്ടെന്ന് രാജകുമാരൻ സങ്കോചത്തോടെ ഉണർത്തിച്ചു. സ്വകുടുംബാംഗങ്ങളിൽ അമിതകരുണനായ മഹാരാജാവ്, ആ അപേക്ഷാനിർവഹണത്തിനുമുമ്പായി ഇനിയൊരു സൂര്യോദയമുണ്ടായിക്കൂടെന്നു നിശ്ചയിച്ച്, അതിന്മണ്ണം പ്രസാദിച്ചരുളിയിട്ട്, വ്യായാമാർത്ഥമെന്ന ഭാവത്തിൽ അന്നും ഒരു സഞ്ചാരത്തിനു പുറപ്പെട്ടു.

കേശവപിള്ള പകടശ്ശാലയിലേക്കു പോകുന്നവഴിയിൽ, രാജമന്ദിരത്തിന്റെ പ്രാകാരത്തിനകത്തു കടന്നപ്പോൾ, ചിന്താഗ്രസ്ഥനായി നില്ക്കുന്ന മഹാരാജാവിനെക്കണ്ടു മുഖംകാണിച്ചു. അനിഷ്ടച്ഛായാലേശവും കൂടാതെ കേശവപിള്ളയെ അടുത്തു വിളിച്ച് പരമാർത്ഥമറിഞ്ഞിരുന്ന മഹാരാജാവ് “നിന്റെ ആശൗചം നീങ്ങീല്ലേ” എന്നു പ്രത്യക്ഷത്തിൽ നിരർത്ഥമായ ഒരു കുശലപ്രശനം അരുളിച്ചെയ്തു. സ്വസങ്കല്പപ്രകാരമുള്ള ആശൗചഘ്നാചാര്യന്മാർ ആരെന്നു നിർദ്ദേശിച്ച്, വടക്കുപടിഞ്ഞാറുള്ള പത്മനാഭക്ഷത്രത്തേയും മഹാരാജാവിന്റെ പാദങ്ങളേയും കേശവപിള്ള നോക്കി. തന്റെ ഭൃത്യഭക്തിയെ ആദരിച്ച് മഹാരാജാവ് ക്ഷേത്രാഭിമുഖമായിത്തിരിഞ്ഞുനിന്നു പ്രാർത്ഥനാപൂർവം ശിരഃകമ്പനം ചെയ്തു. “അടിയങ്ങൾക്കു രണ്ടു സന്നിധാനവും ഒന്നുപോലെ തന്നെ” എന്നു കേശവപിള്ള ആ ആംഗ്യത്തിന് അവിളംബിതമായ പ്രത്യുത്തരമായി ധരിപ്പിച്ചപ്പോൾ, സത്യപരായണനായ മഹാരാജാവിന്റെ മനസ്സ് ആ ഭക്തനെ സന്തപിപ്പിക്കത്തക്കവണ്ണമുണ്ടായിട്ടുള്ള തന്റെ കല്പനയുടെ സാഹസത്തെ ഓർത്ത് അല്പമൊന്നു കലുഷമായിത്തീർന്നു. തന്നിൽ അധിരോപിതമായ ഈശ്വരത്വം പക്ഷാന്തരാ [ 120 ] ധീനമെന്നു സൂചിപ്പിക്കുമാറ്, "നമ്മുടെ മഹമ്മദീയപ്രജകളും നിന്റെ മതത്തെ അനുവർത്തിക്കുമോ?" എന്നു കേശവപിള്ളയ്ക്ക് അസംഗതമെന്നു തോന്നിയ ഒരു പ്രശ്നമുണ്ടായി.

കേശവപിള്ള: "ഇല്ലെങ്കിൽ, കമ്പനിയാരെയും മറ്റും നോക്കാതെ ഇതിനുമുമ്പുതന്നെ ഇങ്ങോട്ട് ആക്രമിക്കുന്നതിന് ഹൈദർ രാജാവിനെ ധൈര്യപ്പെടുത്താൻ ഒരു കക്ഷി ഇവിടെ ഉണ്ടാകുമായിരുന്നു."

മഹാരാജാവ്: "നിന്റെ ഹരിപഞ്ചാനനമാർഗ്ഗക്കാരോ?"

കേശവപിള്ള: "ആ മാർഗ്ഗക്കാരും നേരുമാർഗ്ഗമറിയുമ്പോൾ നേർവഴിക്ക് നിൽക്കും!"

മഹാരാജാവ്: "അവരുടെ ഇപ്പോഴത്തെ ഗമനം നേർവഴിവിട്ടാണെന്ന് ഇനിയും നീ വിചാരിക്കുന്നോ?"

മഹാരാജാവിന്റെ പരിപൂർണ്ണവിശ്വാസംകൊണ്ട് അനുഗ്രഹിക്കപ്പെട്ടിരുന്ന കാലത്തും, അവിടന്ന് ഈവിധമുള്ള വിതർക്കിത ചോദ്യങ്ങൾ കേശവപിള്ളയോടു ചോദിക്കാറുണ്ടായിരുന്നു. തിരുവുള്ളം സന്ദിഗ്ദ്ധമായുള്ള അന്നത്തെ സ്ഥിതിയിലും, രാജ്യത്തിൽനിന്നു ഭ്രംശമുണ്ടായാലും, അസത്യവും അപഥ്യവുമായുള്ളതിനെ, സ്വാത്മവഞ്ചനം ചെയ്ത്, രാജസന്നിധിയിൽ ധരിപ്പിപ്പാൻ അശക്തനായ കേശവപിള്ള അച്ഛത്മകൃത്യനിഷ്ഠനായി ഇങ്ങനെ അറിവിച്ചു: "ആ സ്വാമിയാർ തെക്കും വടക്കും, ഇവിടങ്ങളിലും എല്ലായിടത്തുമുള്ളവരെ തലതെറ്റിക്കുന്നു എന്ന് അടിയൻ ഇപ്പോഴും തിരുമനസ്സറിയിച്ചുകൊള്ളുന്നതിനെ കല്പിച്ചു ക്ഷമിച്ചു രക്ഷിക്കണം. പുറ നാട്ടുകാരും പല പല ജനങ്ങൾ വന്ന്, അദ്ദേഹത്തോടു ചേരുന്നു. ഇന്നലെ രാത്രിയിലും ഒരു വലിയ സഹായി ആരോ വന്നുചേർന്നിട്ടുണ്ട്."

മഹാരാജാവ്: "നിന്നെ കാണാൻ വന്നതുപോലെ വല്ല ദേവകന്യകയും അങ്ങോട്ടും പുറപ്പെട്ടതായിരിക്കാം."

സന്മാർഗ്ഗചാരിയും യുവാവുമായ തന്റെ വിശ്വസ്തഭൃത്യനിൽ അർജ്ജുനനെപ്പോലെ അപഹാസത്താൽ ഉൽബുദ്ധവീര്യനാവുക എന്നൊരു സ്വഭാവവൈശിഷ്ട്യം ഉണ്ടെന്നു മനസ്സിലാക്കിയിരുന്ന മഹാരാജാവ്, അയാളുടെ പൗരുഷത്തെ അല്പം ഉജ്ജ്വലിപ്പുക്കുന്നതിനായി ഈ വിനോദവാർത്തയെ പ്രയോഗിച്ചതായിരുന്നു. എന്നാൽ ആ വിരസൻ അതിനെ ഗൗരവമായി ധരിച്ച്, ഇങ്ങനെ അറിയിച്ചു: "അടിയൻ എല്ലാം ആപത്തിന്റെ ഇറക്കുമതികൾതന്നെ. തൃപ്പാദത്തിലെ അനുഗ്രഹംകൊണ്ട് കണ്ണിനു വരുന്നതു പുരികംവഴി പോകുന്നു. അടിയൻ അറിയിക്കാതെ പരമാർത്ഥമെല്ലാം തിരുമനസ്സറിഞ്ഞിട്ടുണ്ട്. ഹൈദരുടെ കാര്യത്തിൽ ആപത്തില്ലാത്തവിധത്തിൽ തിരുമനസ്സിലെ ബുദ്ധിപ്രഭാവം ബഹളമൊന്നും കൂടാതെ എല്ലാം ഒതുക്കുന്നു. എന്നാൽ, ഇവിടത്തെ സ്ഥിതികൾ-അടിയന്റെ പഴമനസ്സിൽ കൊണ്ടിട്ടുള്ളത് കുറച്ചുദിവസം കഴിഞ്ഞ്, എല്ലാം തൃപ്പാദത്തിൽ വിടകൊണ്ടുകൊള്ളാൻ കൽപനയുണ്ടാകണം."

മഹാരാജാവ്: "നന്തിയത്തുണ്ണിത്താന്റെ മകനെ കണ്ടിട്ട് വല്ല കാര്യവുമുണ്ടെങ്കിൽ, അങ്ങനെ ചെയ്തുകൊള്ളാം. വിരോധമില്ല. അവൻ നമ്മുടെ കൈയിൽനിന്നൊഴിഞ്ഞെങ്കിലേ ശുഭം ഉണ്ടാവൂ."

സാഭിപ്രായമായ ഈ അനുമതിയെ അരുളിച്ചെയ്ത്, മഹാരാജാവു നടകൊണ്ടു. രാമയ്യൻ മുഖേനയുണ്ടായ തന്റെ അപേക്ഷയ്ക്ക് രാജാനുവാദം ഇത്ര ലാഘവത്തിൽ ലഭിച്ചതുകൊണ്ട് തന്റെ പ്രത്യക്ഷവൈകുണ്ഠപ്രഭുവാൽ സവിശേഷം താൻ അനുഗ്രഹിക്കപ്പെട്ടു എന്നും, മീനാക്ഷിയെ സംബന്ധിച്ചുള്ള തന്റെ ശ്രമോദ്ദേശ്യത്തെ അടിടന്ന് ദുർവ്യാഖ്യാനം ചെയ്യാതെ സൂക്ഷ്മബുദ്ധ്യാ ധരിച്ചിരിക്കുന്നു എന്നും കേശവപിള്ള മോദിച്ചു.

മദ്ധ്യാഹ്നഭക്ഷണത്തിനായി കേശവപിള്ള തന്റെ ഭവനത്തിൽ ചെന്നപ്പോൾ അവിടേയും മോദകരമായ ഒരു വിശേഷസംഭവമുണ്ടായി: തന്റെ നവസുഹൃത്തായ പക്കീർസായും, അണ്ണാവയ്യന്റെ കണക്കുകളോടുകൂടി ആ ബ്രാഹ്മണന്റെ കാര്യസ്ഥന്മാരും അവിടെ കാത്തുനിന്നിരുന്നു. അയാളോട് ഇടപാടുകൾ ഉള്ളതിൽ ഒരു പ്രമാണിക്ക് കേശവപിള്ളയെ മാത്രമേ [ 121 ] വിശ്വാസമുള്ളു എന്നും ആ പുള്ളിയുടെ പേർ പുറത്തു പറയുന്നത് അദ്ദേഹത്തിനു സമ്മതമല്ലെന്നും, അതുകൊണ്ട് തന്നാണ്ടത്തെ കണക്കുകൾ അത്രയും ഒന്നു പരിശോധിച്ച്, പ്രധാനപുള്ളികൾ സംബന്ധിച്ച് അങ്ങോട്ടുമിങ്ങോട്ടുമുള്ള കടപ്പാടിന്റെ ആകത്തുക ഒന്നു വരുത്തിക്കൊടുക്കണമെന്നും ആ കാര്യസ്ഥന്മാർ അപേക്ഷിച്ചു. സേവിക്കാൻ സങ്കൽപിക്കപ്പെടുന്ന ദൈവം പ്രത്യക്ഷനാകുന്നപോലെ ഈ സന്ദർഭം തനിക്കു കിട്ടിയത് അപാരദൈവയോഗമാണെന്നു സന്തോഷിച്ച്, ഝടിതിയിൽ ഭക്ഷണവും കഴിച്ച്, കേശവപിള്ള തനിക്കു കണക്കുവിഷയത്തിലുള്ള സവ്യസാചിത്വത്തെ അത്യന്തം കർണ്ണനീരസമായുള്ള ഒരു നാസാമുരളലോടുകൂടി പ്രയോഗിച്ചുതുടങ്ങി. ആ പരിശോധനയിൽ കേശവപിള്ളയുടെ ബുദ്ധിയിൽ ചില ഫലദർശനങ്ങൾ അത്ഭുതസംഗതികളായി പതിഞ്ഞു. ഒന്നാമതായി, താൻ സംശയിച്ചിരുന്നതിനു വിപരീതമായി ഹരിപഞ്ചാനനന്റെ നാമധേയം ആ ഓലച്ചുരുണകളിൽ എങ്ങുംതന്നെ കാൺമാനില്ലായിരുന്നു. രണ്ടാമതായി, കേശവൻകുഞ്ഞ് ആ ബ്രാഹ്മണനോടു കടപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, കണക്കിൻപ്രകാരം ആ വാണിജ്യസംഘം നന്തിയത്തേക്കു പതിമൂവായിരം രാശിയിൽ കൂടുതൽ കടപ്പെട്ടിട്ടുമുണ്ട്. മൂന്നാമതും മുഖ്യവുമായി, പേർ പറയാതെ ഒരു പുള്ളിയിൽ പറ്റും വരവും എഴുതി അയ്യായിരം വരാഹനോളം അണ്ണാവയ്യനു വസൂലാകേണ്ടും മുതലായി നിൽപ്പ് എഴുതിയിരിക്കുന്നു. പൂജ്യപ്പേരിട്ട പുള്ളി പൂജ്യനായ ഹരിപഞ്ചാനനനായിരിക്കണമെന്ന് കേശവപിള്ള അനുമാനിച്ചു. മൂന്നാമത്തെപ്പേരിലുള്ള ആകത്തുക കേട്ടപ്പോൾ, അവ്യക്തമായ ചില ക്ഷോഭങ്ങളോടുകൂടി പാക്കീർസാ കൈ തിരുമ്മി. തന്റെ സ്വകാര്യനിരൂപണത്തെ പരേംഗിതഗ്രാഹിയായ അവന്റെ മനോദർപ്പണം സൂക്ഷ്മഗ്രഹണംചെയ്തു എന്നും കേശവപിള്ള വ്യാഖാനിച്ചു. ഇങ്ങനെ ഒരു സംഭവമുണ്ടായത് തനിക്ക് അന്ന് രണ്ടാമത്തെ മഹാഭാഗ്യോദയമെന്ന് കേശവപിള്ള പ്രമോദിച്ചപ്പോൾ അവിടെ കൂടിയിരുന്ന സകലരുടേയും കർണ്ണങ്ങളും കണ്ണുകളും പൊടിയുംവണ്ണം ഒരു മിന്നൽ, ഇടിരവത്തോടുകൂടി അടുത്തുള്ള അനേകം നാളികേരവൃക്ഷങ്ങളെ ഏകസമയത്തു ഭസ്മീകരിച്ചു. താൻ സന്തോഷിച്ചതിനു വിപരീതമായി ദൈവവിരോധലക്ഷണം കാണപ്പെടുകയാൽ കേശവപിള്ളയുടെ മനസ്സു ചഞ്ചലപ്പെട്ടു. കടിഞ്ഞാണിൽ നിൽക്കാത്ത അശ്വത്തെ ശാസനംചെയ്യുംപോലെ പക്കീർസാ ആ സംഹാരശക്തിപ്രദർശനത്തിൽ സഹൃദയത്വം കൊണ്ടോ, അന്തരീക്ഷകോപത്തിനു പ്രതിക്രാധമായോ ഹിന്ദുസ്ഥാനിയിൽ ചില ഉദ്ഗാരങ്ങളെ ഘോഷിച്ചു.

അന്നസ്തമിച്ചു നാലഞ്ചുനാഴിക ഇരുട്ടിയപ്പോൾ കേശവപിള്ള കേശവൻകുഞ്ഞിന്റെ കാരാഗൃഹത്തിലേക്കു പുറപ്പെട്ടു. ബന്ധനസ്ഥനെ കാത്തുനിന്നിരുന്ന കുഞ്ചൂട്ടക്കാർ രാജമതം അറിഞ്ഞിരുന്നതുപോലെ കേശവപിള്ളയെ കണ്ടമാത്രയിൽത്തന്നെ ആ ഉദ്യോഗസ്ഥനെ ആദരപൂർവ്വം അകത്തേക്കു കൂട്ടിക്കൊണ്ടുപോയി, പ്രകാശിച്ചെരിയുന്ന ദീപത്തിന്റെ സമീപത്ത്, ഗ്രന്ഥരസാനുഭൂതിയിൽ ലയിച്ചിരുന്ന കേശവൻകുഞ്ഞിന്റെ മുമ്പിൽ പ്രവേശിപ്പിച്ചു. ഓരോ സ്ഥലങ്ങളിൽവച്ചു കാണുകമാത്രംകൊണ്ടുള്ള പരിചയക്കാരായ ആ രണ്ടു പേരും ആ സമാഗമത്തിൽ മുഖത്തോടുമുഖം നോക്കി അനന്തരകരണീയമായുള്ള മര്യാദയെക്കുറിച്ചു വിവേകശൂന്യന്മാരായതുപോലെ സ്ഥിതിചെയ്തു. ഊർജ്ജിതവും കഠിനവുമായുള്ള മഹാരാജാജ്ഞയെ അനുസരിച്ച് തന്നെ ബന്ധനത്തിലാക്കിയിരിക്കുന്ന സ്ഥിതിക്ക് അന്യനായ ഒരു പുരുഷന്റെ ആഗമനം തനിക്ക് അനിഷ്ടമായുള്ള ഫലത്തെ സൂചിപ്പിക്കുന്നു എന്ന് കേശവൻകുഞ്ഞ് പ്രഥമത്തിൽത്തന്നെ വിചാരിച്ചു. എന്നാൽ മഹാരാജാവിനോടുണ്ടായ സംഭാഷണത്തിൽ നാമപ്രസ്താവനമുണ്ടായ കേശവപിള്ളയാണു പോന്നിരിക്കുന്നതെന്നു കണ്ടപ്പോൾ മര്യാദയെ ലംഘിക്കുന്നതു വിഹിതമല്ലെന്നു വിചാരിച്ച് ആ യുവാവ് എഴുന്നേറ്റു കേശവപിള്ളയെ ഇരിക്കുന്നതിനു സൽക്കരിച്ചു. മാമാവെങ്കിടനാൽ തനിക്കു സങ്കൽപിക്കപ്പെട്ട കന്യകയുടെ കാമുകന്റെ സുഭഗത കണ്ട് കേശവപിള്ള പരമാത്ഭുതവശനായി, മന്ദസ്മിതത്തോടുകൂടി അയാളുടെ ഹസ്തഗ്രഹണംചെയ്‌വാൻ ഉദ്യമിച്ചു. “തൊടരുത്, ചോര പുരണ്ട കൈയല്ലയോ?” എന്നു പറഞ്ഞുകൊണ്ട് കേശവപിള്ളയ്ക്ക് അസംബന്ധമെന്നു തോന്നിയ ഒരു ധാർഷ്ട്യത്തോടുകൂടി കേശവൻകുഞ്ഞ് കൈകളെ പിൻവലിച്ചു. കേശവൻകുഞ്ഞിന്റെ കഷ്ടാവസ്ഥയെക്കുറിച്ചു സഹതാപത്തോടുകൂടി “ചിലതു പറവാനുണ്ട്—അതിനാണ് ഞാൻ വന്നിരിക്കുന്നത്” [ 122 ] എന്നു കേശവപിള്ളയുടെ ഭാഗം സംഭാഷണാരംഭിച്ചു.

കേശവൻകുഞ്ഞ്: “അന്യചിത്തം അറിക ബഹുരസമാണ്. ഞാൻ പഠിക്കുന്ന കാവ്യങ്ങളും ശാസ്ത്രങ്ങളും—ഈ ഗ്രന്ഥത്തിൽ അടങ്ങിയതും—എല്ലാം ഓരോ മഹാന്മാരുടെ മനോധർമ്മങ്ങളാണ്. നിങ്ങടേത് അറിവാനും എനിക്കു കൗതുകമുണ്ട്; തുടിണം.”

താൻ ഒരു ചിത്തഭ്രമക്കാരന്റെ പൂർവ്വാപരസംബന്ധവിഹീനമായ ജൽപനത്തിന്റെ ശ്രോതാവായി ഭവിച്ചിരിക്കുന്നുവോ എന്ന് കേശവപിള്ള സ്വല്പനേരം സംശയിച്ചു. എങ്കിലും, കേശവൻകുഞ്ഞിന്റെ ഓരോ പദങ്ങളിലും സ്ഫുരിച്ച ആക്ഷേപരസം വക്താവിന്റെ ചിത്തത്തെ ചലിപ്പിക്കുന്ന വ്യഥാധിക്യത്തിൽനിന്ന് ഉദ്ഭൂതമെന്നു തോന്നുകയാൽ കേശവപിള്ള ക്ഷമാപരനായി, മൗനത്തെ അനുഷ്ഠിച്ചു. കേശവൻകുഞ്ഞ് തന്റെ ഉക്തികളുടെ നീരസത്വം സകാരണമല്ലെന്നു പശ്ചാത്തപിച്ച് വീണ്ടും കേശവപിള്ളയെ ഇരിക്കുന്നതിനുക്ഷണിച്ചു. ദീപത്തിന്റെ ഓരോ പാർശ്വത്തിലായി ആ രണ്ടുപേരും ഇരുന്നപ്പോൾ അവരുടെ ആകൃതികൾ സൃഷ്ടിമഹിമ അതിന്റെ പരമോകൃഷ്ടതയിലും എങ്ങനെ വ്യത്യാസസംകലിതമായിരിക്കാമെന്ന് അത്ഭുതമായി ദൃഷ്ടാന്തീകരിച്ചു. തുല്യവയസ്കരും ഏകനാമധനന്മാരും ആയ ആ യുവാക്കൾ സൗന്ദര്യത്തിലും ഒന്നുപോലെ അഗ്രനിലയന്മാരായിരുന്നുവെങ്കിലും ഒരാളിന്റെ സൗന്ദര്യം ക്ഷാത്രമായ നായകത്വത്തേയും, മറ്റേ ആളിന്റേത് പ്രശാന്തബ്രാഹ്മണ്യതേജസ്സിനേയും അനുകരിച്ചു. കേശവപിള്ളയുടെ അംഗസൗഷ്ഠവം പ്രൗഢവും ആദരണീയവും, കേശവൻകുഞ്ഞിന്റെ കായലാളിത്യം ആകർഷകവും ആരാധനീയവും ആയിരുന്നു. സ്വഭാവത്തിനും ഈ വിധമായുള്ള ഭിന്നത അവർ തമ്മിലുണ്ടായിരുന്നു. കേശവപിള്ള ബുദ്ധിതേജസ്കനും ലോകതന്ത്രവിദഗ്ദ്ധനും കൃത്യനിഷ്ഠനും സംഖ്യാശാസ്ത്രകുശലനും, കേശവൻകുഞ്ഞ് ആത്മസത്വനും ജ്ഞാനവിഭവനും ധർമ്മൈകദീക്ഷിതനും കാവ്യരസജ്ഞനും, കേശവപിള്ള സ്വപൗരുഷത്താൽ ദീപ്തനും, കേശവൻകുഞ്ഞ് കുലജനധനയശോധനനും, കേശവപിള്ള സ്വാശ്രയോദ്ധതനും, കേശവൻകുഞ്ഞ് ഗുരുജനങ്ങൾക്കു വശംവദനും, കേശവപിള്ള ദ്രുതകോപിയും, കേശവൻകുഞ്ഞ് അരുന്തുദോക്തിനിപുണനും ആയിരുന്നു. ഇങ്ങനെ ഭിന്നപ്രകൃതന്മാരാണെങ്കിലും, ആ രണ്ടു പുരുഷരത്നങ്ങളും അശ്വിനീദേവന്മാരെപ്പോലെ അവിടത്തെ ദീപപ്രഭാമേഖലയിൽ ശോഭിച്ചു. കേശവപിള്ള കേശവൻകുഞ്ഞിന്റെ ദുരാപത്തിനെക്കുറിച്ചു സഹതപിച്ചു. മീനാക്ഷിയുടേയും ചന്ത്രക്കാറന്റേയും സന്നിധിയിൽ ലളിതസ്വഭാവനായിരുന്ന കേശവൻകുഞ്ഞ്,

“‘ത്രിഭുവനംതന്നിലൊരുവനുണ്ടോ ചൊ–
ല്ലഭിമാനക്ഷയമനുഭവിയാതെ’

അങ്ങനെ നടക്കും ലോകം” എന്ന് അർജ്ജുനനോടുള്ള വേദവ്യാസവചനത്തെ പ്രമാണമാക്കി തന്റെ താപസഹനതയെ പൗരുഷത്തോടുകൂടി പ്രദർശിപ്പിച്ചു.

കേശവപിള്ള: “അതെന്തെങ്കിലുമാകട്ടെ. ആകപ്പാടെ ഇങ്ങനെ താമസിക്കുന്നത് നിങ്ങളുടെ അവസ്ഥയ്ക്കും പ്രായത്തിനും സ്ഥിതിക്കും കഷ്ടമല്ലയോ?”

കേശവൻകുഞ്ഞ്: “അതതെ. എന്നാൽ ‘രാമോ യേന വിഡംബിതോപി വിധിനാ ചാന്യേ ജനേ കാ കഥാ’ എന്നൊരു ശ്ലോകമുണ്ട്.”

കേശവപിള്ള: (തന്നെ കളിയാക്കുന്നു എന്നുള്ള നീരസത്തോടുകൂടി) “പ്രമാണങ്ങൾ ഒരുവഴി കിടക്കും. ഇതിന് എളുപ്പത്തിൽ നിവൃത്തിയുണ്ട്.”

കേശവൻകുഞ്ഞ്: (അസാധ്യമെന്നുള്ള ഭാവത്തിൽ) “നിവൃത്തിയോ? ‘സർവ്വഃ കാലവശേന നശ്യതി നരഃ കോ വാ പരിത്രായതേ.'”

അശ്വഹൃദയമന്ത്രജ്ഞനായ നളനെ അക്ഷഹൃദയജ്ഞനായ ഋതുപർണ്ണൻ തോൽപിച്ചതുപോലെ കേശവൻകുഞ്ഞിന്റെ സംസ്കൃതത്തിനു തന്റെ ഗണിതവിദ്യാമഹാജാലത്തെ ഒന്നു [ 123 ] പ്രകടിപ്പിക്കയോ എന്നു കേശവപിള്ള വിചാരിച്ചു. ഇങ്ങനെയുള്ള മത്സരബുദ്ധി ഉണ്ടായതിനിടയിലും ദുഃഖങ്ങളോടു നിരന്തരപരിചിതനും മഹാമനസ്കനുമായ ആ യുവാവ് കേശവൻകുഞ്ഞിന്റെ ദുരാപത്തിൽ അനുകമ്പാർദ്രനായി പിന്നേയും തന്റെ കാര്യവാദത്തെ തുടർന്നു: “നിങ്ങൾ വിദ്വാനാണല്ലോ—”

കേശവൻകുഞ്ഞ്: “നിങ്ങൾ കുറഞ്ഞ വിദ്വാനോ? ഭോജൻ, വിക്രമാർക്കൻ, പാണ്ഡ്യൻ, അനംഗഭീമൻ, കുസുമേന്ദ്രസാഹി മുതലായ രാജസദസ്യരെ എല്ലാം ഏത്തമിടീക്കാൻപോന്ന ഉദ്ദണ്ഡകേസരിയല്ലയോ നിങ്ങൾ? കാട്ടുരാജനു കരടകമന്ത്രി!”

കേശവപിള്ള: (ആശ്ചര്യമായ വിധത്തിൽ ക്ഷമയെ വരിച്ചുകൊണ്ട്) “പിന്നെ—ആ പേരിനെ വലിച്ചിഴയ്ക്കണ്ട. ചീത്തയാകും.”

കേശവൻകുഞ്ഞ്: “എന്ത്! ഉലകുടയപെരുമാള് ഉലകുടപെരുമാൾതന്നെ, അപ്പേരിനെ നമ്മുടെ ശണ്ഠയിൽ കൊണ്ടുവരികേ!— ഏയ്—ഏയ്—

‘ഉലകുടപെരുമാൾ വാഴുംകാലം
പല കുടയില്ല ധരിത്രിയിലെങ്ങും
വിലപിടിയാത്ത ജനങ്ങളുമില്ല. . .’

എന്നൊക്കെ നമ്പ്യാരാശാനും വർണ്ണിക്കുന്നു.”

കേശവപിള്ള: (ഇയാൾ മാമാവെങ്കിടന്റെ മുട്ടുമുറി എന്നു കുണ്ഠിതപ്പെട്ടുകൊണ്ട്) “ശ്ലോകവും പാട്ടും വേറെ സാവകാശത്തിലാവാം. ഞാൻ വന്നിരിക്കുന്നത് കുറച്ചു ഗുണദോഷം പറവാനാണ്. ഒരു സ്നേഹിതന്റെ നിലയിൽ കേൾക്കാമെങ്കിൽ അതെന്തെന്നു പറയാം—”

കേശവൻകുഞ്ഞ്: “ഗുണപാഠമെങ്കിൽ കേൾക്കട്ടെ. സംസ്കൃതമോ എലക്കണമോ?”

കേശവപിള്ള: “ഒരു മണിപ്രവാളകാര്യമാണ്. കഴക്കൂട്ടത്തുപിള്ളയുടെ അനന്തമുദ്രമോതിരത്തിന്റെ സംഗതി—”

കേശവൻകുഞ്ഞ്: “അനന്തശയനചരിത്രമാണെങ്കിൽ ബ്രഹ്മാണ്ഡപുരാണത്തിൽ എന്തു പറഞ്ഞിട്ടുണ്ടെന്നു ഞാൻ പറയാം. ഗരുഡമുദ്രമോതിരത്തിന്റെ കഥ ഗാരുഡപുരാണത്തിലായിരിക്കണം— അതെനിക്കു രൂപമില്ല.”

കേശവപിള്ള: “അനന്തമുദ്ര—ഗരുഡമുദ്രയല്ല. ആ മോതിരത്തെ വിറ്റതെന്തിന്? ആര്? അതു പറഞ്ഞാൽ ഇന്നുതന്നെ വീട്ടിൽ പോകാം.”

കേശവൻകുഞ്ഞ്: “അത്രയും കൊണ്ടു പോകാൻ ഒക്കൂല്ല. അതു പറയുമ്പോൾ, അണ്ണാവയ്യനെ കൊന്നതാര്? എത്ര കുടം ചോരവാർന്നു? ആരു കവിൾക്കൊണ്ടു? ഏതു ഭീമസേനൻ അടർക്കളത്തിൽ നടനംചെയ്തു? ഈ ചോദ്യങ്ങളെല്ലാം വരും. ഭാരതകഥയേ ആപൽപര്യവസായിയാണ്. രാത്രി സംസാരിപ്പാൻ കൊള്ളുന്ന കഥ വല്ലതുമുണ്ടെങ്കിൽ അഴിക്കണം.”

ഈ ഉത്തരം കേട്ട് കേശവപിള്ള കുറച്ചുനേരം ആലോചനയോടുകൂടിയിരുന്നു. കേശവൻകുഞ്ഞ് പരമാർത്ഥവാദിയാകകൊണ്ട് ഉത്തരമൊന്നും പറയാതെ ഒഴിയുന്നതാണെന്നും ഞെരുക്കിയാൽ സത്യമായ ഉത്തരം കിട്ടുമെന്നും ഊഹിച്ചു: “നിങ്ങൾ കുറ്റക്കാരനല്ലെന്നു സ്ഥാപിപ്പാനാണ് എന്റെ ശ്രമം. അതുകൊണ്ടു തർക്കംകൂടാതെ സത്യം പറയണം. മോതിരം എന്തിനു വിറ്റു? ആരുടെ വക?”

കേശവൻകുഞ്ഞ്: (അധികമായ പുച്ഛഭാവത്തിൽ) “പത്മനാഭസ്വാമി എപ്പോഴും പള്ളിയുറക്കംകൊള്ളുന്നതെന്ത്? ഇന്ന് എങ്ങാണ്ടോ വീണ ഇടി ആരാണു വീഴ്ത്തിയത്? ഇപ്പോൾ ആദിത്യഭഗവാൻ ഉണ്ണുന്നോ ഉറങ്ങുന്നോ?”

കേശവപിള്ള: “മോതിരത്തോട് ഒരു സംബന്ധവുമില്ലെന്നു നടിക്കുന്നതു പോട്ടെ—നിങ്ങൾ ഉണ്ടാക്കിച്ച പുത്തൻ മോതിരങ്ങളെ എന്തു ചെയ്തു?” [ 124 ] കേശവൻകുഞ്ഞ്: “പാലാഴിമഥനത്തിൽ, വാസുകിയുടെ വാൽച്ചുഴറ്റു തട്ടി, കടന്നുപോയി.”

കേശവപിള്ള കൊണ്ടുപോയിരുന്ന അംഗുലീയക്കൂട്ടത്തെ എടുത്തു കേശവൻകുഞ്ഞിനെ കാണിച്ചു. അയാൾ സംഭ്രമത്തോട് എഴുന്നേറ്റ്, ദൂരത്തു മാറിനിന്ന്, വിദ്വേഷവും പരിതാപവുംകൊണ്ട്, “കഷ്ടം! ശ്രീപത്മനാഭാ! ഇനി എന്തു തെളിവു വേണം? അന്ന് അദ്ദേഹത്തോടുകൂടി സഞ്ചരിച്ച്, കൊലചെയ്ത രാക്ഷസൻ ഇതാ കാര്യസ്ഥനായി കാര്യമെടുക്കാൻ നടക്കുന്നു. ഞാൻ ബന്ധനത്തിലും വലയുന്നു. ഇതാണു ധർമ്മരാജ്യം! എട്ടുവീട്ടിൽപ്പിള്ളമാർ ഈ നരകത്തിനെ സമുദ്രത്തിൽ മുക്കാത്തതുകഷ്ടമായിപ്പോയി. തീണ്ടാതെ എണിറ്റു നടക്കൂ. എല്ലാം ഈശ്വരനറിയട്ടേ! എന്നു ഗർജ്ജിച്ചു. കേശവൻകുഞ്ഞ് തന്നെ കൊലപാതകക്കാരനായി സംശയിച്ച് സംഭാഷണത്തിൽ കുതാർക്കിതത്വത്തെ അവലംബിച്ചതാണെന്നും, അത്ര പൊടുന്നനവെ ആ മോതിരക്കൂട്ടത്തെ പുറത്തെടുത്ത് അന്ധത്വമായി എന്നും കേശവപിള്ളയ്ക്കു മനസ്സിലായി. എന്നാൽ തന്റെ യാത്ര കേവലം നിഷ്ഫലമായില്ലെന്നും അയാൾ ആശ്വസിച്ചു. കേശവൻകുഞ്ഞിന്റെ കൗശലവിഹീനമായ ഭാവഭേദവും ശോകസംരംഭവും കണ്ടപ്പോൾ അണ്ണാവയ്യന്റെ വധത്തെ സംബന്ധിച്ചിടത്തോളം അയാൾ നിരപരാധി എന്നും ആ മോതിരക്കൂട്ടം മീനാക്ഷിക്കുവേണ്ടി അയാളാൽ ഉണ്ടാക്കിക്കപ്പെട്ടതെന്നും ആ പരമതന്ത്രജ്ഞനു ബോദ്ധ്യമായി. കേശവൻകുഞ്ഞിന്റെ പ്രലാപഘോഷം കേട്ട് ഓടിവന്ന കാവൽക്കാരെ ദൂരത്തു മാറ്റീട്ട്, ഇങ്ങനെ ഒരു വാഗുപായത്തെ പ്രയോഗിച്ചു: “നിങ്ങളെ രക്ഷിപ്പാനായി നിങ്ങടെ മീനാക്ഷിക്കുട്ടി തിരുവനന്തപുരത്തു വന്നിരുന്നു.”

കേശവൻകുഞ്ഞിന്റെ മുഖം ചെമ്പരുത്തിപ്പൂപോലെ ചുവന്ന് അയാളുടെ ഗാത്രമാസകലം ഒന്നു വിറച്ചു. കൈ രണ്ടും കൊണ്ടു കർണ്ണങ്ങളെ പൊത്തി, മീനാക്ഷിയല്ല ഹരിണാക്ഷിപരം ആയാലും കേശവപിള്ളയുടെ പിന്നീടുണ്ടായ ഭാഷണങ്ങൾക്കു മറുപടിപറയാതെ നിലകൊണ്ടു. ഹരിപഞ്ചാനനന്റെ നേർക്കുപോലും ജയത്തെ പ്രാപിച്ചുവരുന്ന കേശവപിള്ളയുടെ സാമർത്ഥ്യം ശുദ്ധമനസ്കനും അകൗശലനുമായ ഈ യുവാവിന്റെ സംഗതിയിൽ വിപരീതഫലകമായി ഭവിച്ചു. മോതിരവിക്രയത്തേയും മീനാക്ഷിയുടെ പരമാർത്ഥത്തേയും കുറിച്ചു കേശവൻകുഞ്ഞിന്റെ അന്തർഗ്ഗതം അറിവാൻ കഴിഞ്ഞില്ല. എന്നുമാത്രമല്ല, താൻ അയാളുടെ വിദ്വേഷസാധനവും ആയിത്തീർന്നു പോയതുകൊണ്ട്, കേശവപിള്ള ശേഷിച്ചിടത്തോളം പ്രാഗ്ത്ഭ്യവും കൊണ്ടു മടങ്ങുകതന്നെ എന്നു നിശ്ചയിച്ചു. എങ്കിലും, പോകുന്നതിനുമുമ്പായി ഇങ്ങനെ ഒരു പ്രശ്നം കൂടി ചെയ്തു: “ഹേ! ഈ പുനത്തിൽ കിടന്നു കുടുങ്ങാതെ പുറത്തു ചാടാൻ കള്ളി കാട്ടിത്തന്നാലോ?”


കേശവൻകുഞ്ഞ്: “ആ ചോദ്യം വരുമെന്ന്, നിങ്ങൾ വന്നപ്പോൾ ഞാൻ കരുതി. അതിനുത്തരം തയ്യാറുണ്ട്. തമ്പുരാന്റെ പള്ളിയാന്ദോളത്തിൽ കയറ്റി, പുള്ളിപ്പട്ടാളവും, കൊടി കുടതഴ ആലവട്ടം വെഞ്ചാമരം ഭണ്ഡാരം—ഈ പരിവാരങ്ങളോടുകൂടി എന്നെ യാത്രയാക്കാമെങ്കിൽ, ഞാൻ ചാടിയല്ല , പറന്നുതന്നെ പോരാം.”

ഈ വാചകം പൂർത്തിയാകുന്നതിനുമുമ്പിൽ, തനിക്കു കിട്ടിയടത്തോളം ലക്ഷ്യവുംകൊണ്ട്, എല്ലാം അടുത്തദിവസം ശരിയാക്കിക്കൊള്ളാം എന്നുള്ള അന്തർഗ്ഗതത്തോടുകൂടി, കേശവപിള്ള അവിടെ നിന്നും തിരിച്ചു. ഈ രണ്ടു യുവാക്കന്മാരുടേയും ഒടുവിലത്തെ ചിന്തകൾക്കു വിപരീതമായി ‘ദൈവം അന്യത്ര ചിന്തയേൽ’ എന്നു പരിണമിച്ചതും ആ രാത്രിയിലെ ഒരു സംഭവംതന്നെ ആയിരുന്നു. കേശവപിള്ള ആ ഭവനത്തിൽനിന്നു പുറത്തേക്കുള്ള പടിക്കലെത്തിയപ്പോൾ, അർദ്ധനിദ്രയിൽ തല മാറോടു കുനിച്ചും, കാൽ നീട്ടിയും ‘ല’കാരരൂപമായി, ഇരുട്ടുകൊണ്ടു തിരിച്ചറിവാൻ പാടില്ലാത്തതായ ഒരു കൃഷ്ണസത്വം ഇരിക്കുന്നതു കണ്ടു. അയാൾ അതിനെ ഗണ്യമാക്കാതെ തന്റെ വാസസ്ഥലം നോക്കി നടന്നുതുടങ്ങിയപ്പോൾ ആ സത്വം അയാളെത്തുടർന്ന്, “വവറും വയിച്ചോണ്ട്, കണ്ട പെണ്ണുങ്ങൾക്കുവേണ്ടി, അവരെ നായമ്മാർക്ക് ഒതവാൻ നടന്നാ, മറ്റൊള്ളവര്, ഉയിരുമടക്കി, എങ്ങനെ വീട്ടിക്കെടക്കും? കാലമോ പൊല്ലാക്കാലം— ഒള്ള അലവറയെല്ലാം കെടന്ന് ഇന്നലെ അട്ട്റാസിച്ചത് ആരും കേട്ടില്ലിയോ? ഇന്നു നേരമല്ലാനേരത്ത് —എങ്ങെല്ലാം ഞാൻ തപ്പരവി” എന്നു പുലമ്പിയപ്പോൾ, തന്നെ നിഷ്കാമമായി സ്നേഹിക്കുന്ന ഒരു ബന്ധുവെങ്കിലുമുണ്ടെന്നു കേശവപിള്ള സമ്പ്രീതനായി.