മണിമാല/കർഷകന്റെ കരച്ചിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മണിമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
കർഷകന്റെ കരച്ചിൽ

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

[ 2 ]

ണ്ണമില്ലാതുള്ള ലോകത്തെപ്പെറ്റൊരു
വിണ്ണേ, ഞാൻ കേഴുന്നു കേൾക്ക തായേ.
ഉണ്ണികൾ കേണാലുരുകാത്ത നെഞ്ചുണ്ടോ?
കണ്ണീർ ഞാൻ വാർക്കുന്നു കാൺക തായേ.

ആലോലശോഭയാൽ കണ്ണിനാനന്ദമാം
നീലപ്പൂഞ്ചേലയണിഞ്ഞു നിത്യം
കോലം മറച്ചെഴുമമ്മേ, നീയല്ലാതാ-
രാലംബം ഞങ്ങൾക്കുമീയൂഴിക്കും.

മേടം കഴിഞ്ഞു മണിരഥം ഭാനുമാ-
നോടിച്ചിടവവും താണ്ടുമാറായ്‌;
വാടിക്കരിയുന്നു ഭൂമുഖം പുൽക്കൊടി-
കൂടി മുളയ്ക്കുന്നില്ലാതപത്താൽ.

വെട്ടിയൊരുക്കി ഞാനെങ്ങെങ്ങു വിത്തുക-
ളിട്ടിതങ്ങങ്ങു കാനൽജലത്താൽ
തട്ടിപ്പായ്‌ തൻധനമാം തീക്ഷ്ണരശ്മികൾ‌
കഷ്ടം! കതിരോൻ കൃഷിചെയ്യുന്നു.

എല്ലു നൊന്തൂഴിയുഴുതു വിയർപ്പുതൻ‌
കല്ലോലധാരയാൽ ഞാൻ നനച്ചു;
ഇല്ലം കഴിയേണ്ടേ - വഞ്ചിതനായിവ-
നില്ലറയിലിനി വിത്തുപോലും‌.

പാരാകെ വേകുന്നു, വേഴാമ്പൽ ദാഹത്താൽ‌
പാരം കരയുന്നു, നീ കൃപയാൽ
ഹാരാവലിപോൽ വിശദമാം ശീതള-
ധാരയിന്നെന്തമ്മേ, പെയ്തിടാത്തു.

മുറ്റിപ്പോയ്‌ കുട്ടികളെന്നു രസം മാറിൽ‌
വറ്റിസ്സിരകൾ വരണ്ടുപോയോ?
കുറ്റങ്ങൾ വല്ലതും ഞങ്ങളിൽ കണ്ടിട്ടു
പെറ്റ തായേ, നീ ചുരുത്തായ്‌കയോ?

[ 3 ]


ഉറ്റ നിന്നൻപിൻപ്രവാഹം തടകയോ
മറ്റേതോ പാപമണൽപ്പരപ്പിൽ‌?
തെറ്റേതെന്നാലും നീ തീർക്ക,യിന്നും നിന്റെ
കറ്റക്കിടാങ്ങളീ ഞങ്ങൾ തായേ.

സാശങ്കം നിന്നെത്താൻ കൈകൂപ്പി നിൽക്കുമി-
പ്പേശലമാം കൊച്ചിളമുളകൾ‌
വൈശാല്യമേറും വയലിതിലിന്നെന്റെ-
യാശാങ്കുരങ്ങൾ‌പോൽ‌ വാടിടുന്നു.

ചിട്ടയായ്‌ ചിക്കി നിരത്തി വളമിട്ടു
നട്ടുള്ള നല്ല ചെളിനിലങ്ങൾ‌
കട്ടപിടിച്ചു വെടിച്ചയ്യോ! എന്റെയുൾ‌-
ത്തട്ടുപോൽ‌ വിള്ളുന്നു താറുമാറായ്‌.

വറ്റാത്ത നിന്റെ വിഭവസമൃദ്ധിയും
മുറ്റും കരുണയും നമ്പിയല്ലേ
പറ്റിക്കിടക്കുന്നു ഭൂമിയിലീ ഞങ്ങൾ‌,
മറ്റില്ല രക്ഷ, നീ കൈവിടല്ലേ.

പെയ്യുക, നീ സുധാപൂരം പ്രിയദ്യോവേ,
പെയ്യുക തൂമഴ വൈകിടാതെ
മെയ്യിലണിയും മരതകപ്പൂന്തുകിൽ‌
നെയ്യുവാൻ ഭൂമിക്കു നീ തുണയ്‌ക്ക.

പേർത്തും മുകിൽനിര, പൊയ്‌കയിൽ പോത്തുതൻ‌
ചാർത്തുപോലെത്തിനിന്നങ്കണത്തിൽ‌
ആർത്തുതുടങ്ങട്ടേ, ഭക്തിബാഷ്പം പെയ്തു
പൂർത്തിയാക്കട്ടമ്മേ, നിഷ്കൃതി ഞാൻ‌.

(ജൂൺ 1922)