അമൃതവീചി/ഏകാന്തതയിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അമൃതവീചി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ഏകാന്തതയിൽ




[ 21 ]

രുതരഗുണഗണമിളിതനായ് വിബുധനാ-
യൊരുകവിയൊരുകാലം വസിച്ചിരുന്നു,
അകളങ്കഭക്തിയുൾക്കൊണ്ടാരുമാരും നിർമ്മിച്ചത-
ല്ലകാലമാമവനുടെ ശവകുടീരം.
എന്നാലൊരുശൂന്യവനാന്തരത്തിങ്കൽ വർഷപാതം
ചിന്നിച്ചിതറിടും ചില കരിയിലകൾ
മണ്ണടിയുമവനുള്ളോരസ്ഥിഖണ്ഡങ്ങൾക്കുമീതെ
കുന്നുകൂട്ടിയൊരു കൊച്ചുകുടീരം തീർത്തു.
ഒരു സുഭഗനായിടും യുവാവവൻ-എന്നാലൊരു-
തരുണിയും വിലപിച്ചീലവനെച്ചൊല്ലി-
കണ്ണീർക്കണമണിമാല്യമണിയിച്ചില്ലവനുടെ
മണ്ണടിഞ്ഞ മൃതഗാത്രമൊരുവൾപോലും-
അവനുടെ ദീർഘനിദ്രയ്ക്കുളേളകാന്തമെത്തയിങ്ക-
ലവരാരും പടർത്തിയില്ലൊരു ലതയും
ശാന്തശീല,നനുകമ്പാകുല,നവനതിധീരൻ
കാന്തവൃത്തൻ-എന്നാലൊരു ഗായകൻപോലും,
ഇരുണ്ടതാമവനുടെ ദുർവ്വിധിയെ മാത്രമോർത്തു-
മൊരു ചെറുവീർപ്പുപോലുമയച്ചതില്ല.
ഏകാന്തത്തിൽത്തന്നെയവൻ ജീവിച്ചു, മരിച്ചു ,കഷ്ട-
മേകാന്തത്തിലവൻ നിജഗാനങ്ങൾ തൂകി!

പരിശുദ്ധമായിമിന്നും വെള്ളിക്കിനാവുകൾകൊണ്ടു
പരിപുഷ്ടമായിത്തീർന്നിതവന്റെ ബാല്യം
പാരിച്ചൊരിപ്പാരിൽനിന്നു, മന്തരീക്ഷത്തിങ്കൽനിന്നു-
മാരവമൊന്നവനുടെയന്തരംഗത്തിൽ,
അനഘചിന്തകളുടെ മൃദുലമാം തരംഗങ്ങ-
ളനവധിയടിക്കടിക്കടിച്ചുകേറ്റി!
ദിവ്യവേദാന്തത്തിൻ തെളിനീരുറവവന്റെ തൃഷ്ണാ-
വിവശാധരങ്ങൾ കവിഞ്ഞൊഴുകിയില്ല!

ശൈശവം കടന്നുപോയ കാലത്തിങ്കലവൻ നിജ
ശൈത്യമാളും സദനത്തെ വെടിഞ്ഞുപോന്നു.
ഒരുവനും കണ്ടെത്താത്ത ദേശങ്ങളിൽ സഞ്ചരിച്ചു
തിരക്കുവാനോരോ നവ്യസത്യമാർഗ്ഗങ്ങൾ!
നിരവധി വനങ്ങളും മരുഭൂമികളും, ഭീതി-
യൊരുലേശം പുരളാത്ത കാലടികളാൽ,
തരണംചെയ്തവൻ പോയാൻ, വാക്കിനാലും, നോക്കിനാലും,
കിരാതരിൽനിന്നുമോരോ സൽക്കാരം നേടി!

[ 22 ]

കാടുവീടായ്ക്കരുതിക്കൊണ്ടവൻ വിജനമാമോരോ
മേടുകളിലെങ്ങും ചുറ്റിനടന്നു നിത്യം.
അരിപ്പിറാക്കളുമണ്ണാർക്കണ്ണന്മാരുമണഞ്ഞു തൽ-
ക്കരതലംതന്നിൽ സുഖവിശ്രമംകൊള്ളും!
കരിയിലപോലുമൊന്നു കാറ്റേറ്റല്പമനങ്ങിയാൽ
ത്വരിതം പാഞ്ഞൊളിക്കുന്ന കാട്ടുപേടമാൻ.
മന്ദമണഞ്ഞവനുടെ നികടത്തിൽനിന്നവന്റെ
സുന്ദരാകാരത്തെപ്പാരം പകച്ചുനോക്കും!
അതുകാലമനുദിനമതിഗുണവതിയാമൊ-
രറബിപ്പെൺകൊടിയവനാഹാരം നല്കി.
പിതാവിന്റെ കൂടാരത്തിൽനിന്നുമവൾക്കുള്ള പങ്കാ-
ണതു-മോദാലവൾ നിത്യമവനായേകും!
ശയിക്കുവാൻ തനിക്കുള്ള ശയനീയമെടുത്തവൾ
പ്രിയമുൾക്കൊണ്ടവനായി വിരിച്ചു നല്കും!
ജോലികളിൽനിന്നു വിരമിച്ചശേഷമവനുടെ
കാലടിയൊച്ചകൾ കേൾപ്പാൻ കൗതുകത്തോടേ,
അണഞ്ഞീടും നിർന്നിദ്രയായവനോ,ടെങ്കിലും, നർമ്മ-
പ്രണയോക്തിയോതാനവളശക്തയായി!
അണുപോലുമുറങ്ങാതെയവൾ നോക്കിയിരുന്നിടും
ഗുണവാനത്തരുണന്റെ നിശാസുഷുപ്തി!
നിർവ്യാജസ്വപ്നങ്ങളുദിച്ചുയർന്നീടുമവനുടെ
നിശ്വാസമുത്ഭവിച്ചീടുമധരയുഗ്മം,
നിദ്രാവിഭജിതമവൾ, നോക്കിനോക്കികൃതാർത്ഥയായ്
സദ്രസം നിശീഥിനിയെപ്പറഞ്ഞയയ്ക്കും.
ശോണവർണ്ണോജ്ജ്വലതേജസ്സാർന്നണയും പുലർകാല-
മേണാങ്കനു പാണ്ഡുരത്വം വളർത്തീടുമ്പോൾ,
ഒരു ദീർഘശ്വാസത്തോടും ഹൃദയത്തിൽ തുടിപ്പോടും
പരിഭ്രാന്തയായിപ്പാരം പരവശയായ്
തണുപ്പാളും തന്റെ ഗേഹത്തിങ്കലേക്കത്തരുണിമാർ-
മണി വിധുരയായ് മന്ദം മടങ്ങിപ്പോകും!
'അറേബിയാ', 'പേർഷ്യാ' തൊട്ടുള്ളനേകദിക്കുകളിലും
മഞ്ഞുകട്ടിയെഴും 'ഗുഹകളിൽനിന്നും സിന്ധു' 'വോക്സ-
സെന്ന' തടിനികൾ കോരിച്ചൊരിഞ്ഞു നില്ക്കും
ഉന്നതഗിരികളിലും സഞ്ചരിച്ചു സഞ്ചരിച്ചു
വന്നതന്നാനന്ദപൂർണ്ണചിത്തനായ് ധന്യൻ!
അവസാനം കാശ്മീരത്തിലൊരു മലഞ്ചരുവിങ്ക-
ലവനണഞ്ഞതിമോദമധിവസിച്ചാൻ.
പരിമളം പലപാടും പരത്തിടും പലേതരം
പരിലസൽ പച്ചച്ചെടിപ്പടർപ്പുകളും,

[ 23 ]

പറവകൾ പരിതോഷാൽ പറന്നുപാടിടും പല
തരുനിര വിരിച്ചിടും തണൽപ്പരപ്പും!
നിറഞ്ഞിടുമവിടത്തിൽ പരുത്ത പാറപ്പിളർപ്പിൽ
തിരതല്ലത്തിരളൊളിപ്പളുങ്കു ചിന്നി!
അലസമായൊഴുകുമൊരരുവിതൻ കരതന്നിൽ
തലചാച്ചാൻ തളർച്ച വാച്ചൊരത്തരുണൻ.
ഒരു കിനാവവനുടെ കവിൾത്തടമിതുവരെ-
ക്കൊരിക്കലും വിവർണ്ണമായ് മാറിടാത്തതാം
ഒരു കിനാവവനുടെ സുഖസുഷുപ്തിയിൽ മന്ദം
വരികയായ് അതിലെങ്ങും വെളിച്ചം ചിന്നി.
സ്വപ്നം കണ്ടാനവനൊടു മുഖപടം ധരിച്ചതാ
സുപ്രഭാവതിയാകുമൊരംഗനാരത്നം!
അവനുടെ അരികിൽ വന്നിരുന്നു മന്ദസ്മിതത്തി-
ലവനോടു ചിലതെല്ലാം മന്ത്രിപ്പതായി!
ചിന്തയുടെ ശാന്തതയിൽ കേൾക്കപ്പെടുമവനുടെ
സ്വന്താത്മാവിൻ സ്വരംപോലാണവൾതൻ ശബ്ദം.
കുളുർപൂഞ്ചോലകളുടെ മധുരമന്താരരവു-
മിളങ്കാറ്റിൽ കോമളമാം തെളിനാദവും
തമ്മിൽ തമ്മിലിടചേർത്താലെന്നതുപോലത്രമാത്രം
സമ്മോഹനം സുന്ദരിതൻ സൗമ്യസംഗീതം.
അതിൻ നാനാവർണ്ണാഞ്ചിതമാകും വലയ്ക്കുള്ളിൽപ്പെട്ടാൻ
മതിമാന്റെ മഹനീയഹൃദയനാളം.
ജ്ഞാനം സത്യം നന്മ ദിവ്യസ്വാതന്ത്ര്യോൽകൃഷ്ടാഭിലാഷ-
മാ നതാംഗിക്കിവയത്രേ ജീവിതലക്ഷ്യം.
അവനേറ്റമിഷ്ടപ്പെടും ചിന്തകളാണവ-പിന്നെ-
ക്കവയിത്രികൂടിയാണക്കനകവല്ലി.
ഉടനവൾതൻ വിശുദ്ധഹൃദയത്തിൻ ദിവ്യദീപ്തി-
യുടലിങ്കലൊരു കാന്തിപ്രസരം വീശി.
അനന്തരമവളിൽനിന്നങ്കുരിച്ചാനടിക്കടി-
യനുകമ്പാർഹയാം പല ദീർഘനിശ്വാസം.
തേങ്ങിത്തേങ്ങിക്കരകയായ്ക്കളരിങ്കലെങ്ങും തിങ്ങി-
വിങ്ങിടുന്ന വികാരത്താൽ വിവശയായി
വിശേഷരീതിലേതോ വീണക്കമ്പികളിൽനിന്നും
സുശോഭനാസൽസംഗീതം വടിച്ചെടുക്കും
മൃദുലമാമവളുടെ നഗ്നകരതലയുഗ-
മതിങ്കൽ പിണഞ്ഞ ചെറുഞരമ്പുകളിൽ
പ്രവഹിക്കും വാചാലമാം ചുടുചോരപോലുമങ്ങൊ-
രവർണ്ണനീയമാം കഥ വെളിപ്പെടുത്തി.
അവളുടെ ഹൃദയത്തിൻതുടിപ്പുകൾ തിങ്ങിച്ചേർന്നി-
തവളുടെ സംഗീതത്തിൻ വിരാമങ്ങളിൽ.

[ 24 ]

തരുണിതൻ നെടുവീർപ്പിലാ മധുരസംഗീതത്തിൻ
ചെറുതുള്ളികളോരോന്നായലിഞ്ഞുചേർന്നു.
പുകഞ്ഞുകൊണ്ടിരിക്കും തൻ ചിത്തഭാരമക്ഷമയായ്
തകർക്കാനെന്നപോലവളുടനെണീറ്റാൾ
ഒച്ചകേട്ടവൻ തിരിഞ്ഞാനവയുടെ ജീവിതത്തിൻ
സ്വച്ഛമാകും വെളിച്ചത്തിൽ തെളിഞ്ഞുകണ്ടാൻ.
മരുത്തേറ്റേറ്റുലഞ്ഞിടുമാവരണത്തിന്നടിയിൽ
സ്ഫുരിച്ചിതാമവളുടെ പാദപാണികൾ.
മുന്നിലേക്കു നീട്ടിയതാമവളുടെ മനോജ്ഞമാം
പൊന്നുകൈത്തണ്ടുകളിലായ് കണ്ടാൻ നഗ്നമായ് !
നിശയുടെ നിശ്വാസത്തിൽ പാറിക്കളിച്ചിതു പാരം
സുശോഭനയാമവൾതൻ സുഗന്ധികേശം.
കതിർചിന്നുമവളുടെ കമനീയനയനങ്ങൾ
മതിയിങ്കലെഴും താപം വെളിപ്പെടുത്തി,
അവളുടെ തളിരൊക്കുമധരങ്ങളവയ്ക്കുള്ളോ-
രവശത വിറക്കൊണ്ടു വിളിച്ചുചൊല്ലി !
അതിരറ്റൊരനുരാഗസമൃദ്ധിയാലാ യുവാവിൻ
ദൃഢചിത്തം ദീനദീനമലിഞ്ഞുപോയി !
പാദയുഗ്മം വിറപൂണ്ടും പാരവശ്യഭാരത്തിനാൽ
ഖേദനിശ്വാസമടക്കാൻ ശ്രമിച്ചുകൊണ്ടും
വീർപ്പുമുട്ടിത്തുളുമ്പുമാ മാർത്തടത്തെത്തന്നിലേക്കു
ചേർപ്പതിന്നായവൻ നിജ കരങ്ങൾ നീട്ടി.
അല്പമവൾ പിന്നിലേക്കു വലിഞ്ഞനന്തരം തന്നി-
ലുൾപ്പൊങ്ങീടുമാനന്ദത്തിന്നടിമയായി,
ഒരുകൊച്ചു ദീനരോദനത്തോടുടൻ കരങ്ങളിൽ
തരുണനെപ്പൊതിഞ്ഞവളണച്ചു പുല്കി....
ഭാരമേറുമവനുടെ ലോചനയുഗങ്ങളപ്പോൾ
കൂരിരുളാമവാരണം മറച്ചിരുന്നു.
അതിസുഖമയമാമക്കിനാവിനെപ്പൊതിഞ്ഞെടു-
ത്തഖിലവും വിഴുങ്ങിനാൾ നിശീഥിനിയാൾ!
പ്രതിബന്ധമിടയ്ക്കു സംഭവിച്ചുള്ളോരിരുളൊഴു-
ക്കതിവേഗമലർച്ചാർത്തു പിന്മടങ്ങുംപോൽ,
അവനുടെ പൊള്ളയാകും തലയോട്ടിൽ തിരിച്ചുവ-
ന്നലയേറ്റി സ്വപ്നഭാരം ഹതയാം നിദ്ര.
വികാരാവേശിതചിത്തനവൻ ഞെട്ടിയുണർന്നു, ഹാ!
പകൽ പാതിക്കൺതുറന്നു മിഴിച്ചുനില്പൂ!
കിഴക്കുഷസ്സിൻ തണുത്ത വെളിച്ചവും പടിഞ്ഞാറു
മുഴുതിങ്കളിൻ മങ്ങലും, തെളിഞ്ഞു കാണ്മൂ!
ശൂന്യവനവീഥി മലഞ്ചെരുവിവ ചെറ്റുപോലു-
മനങ്ങാതെ പരന്നെങ്ങും കിടന്നിടുന്നു.

[ 25 ]

ഇന്നലത്തെ രാത്രിയാകും തണലിന്റെ മേല്ക്കട്ടിയാ
മന്നാകെപ്പൊന്നൊളിയെങ്ങു പറന്നുപോയി?
നിജനിദ്രതന്നെസ്സമാശ്വസിപ്പിച്ച മൃദുസ്വരം
രജനിയെത്തഴുകിയ കനകപൂരം,
വസുധതൻ വമ്പിച്ചതാം പ്രതാപരഹസ്യാദികൾ
സ്വസന്തോഷം-ഇവയെങ്ങു പറന്നൊളിച്ചു?
ആഴിയിൽ പ്രതിഫലിക്കും മുഴുതിങ്കളാത്തതൃഷ്ണ-
മാകാശച്ചന്ദ്രബിംബത്തെ നോക്കിടുമ്പോലെ.
അവനുടെ മങ്ങിയതാം മിഴി രണ്ടും ശൂന്യമായി-
ട്ടാവെറും കാഴ്ചകളതാ നോക്കിനില്ക്കുന്നു!
മാനുഷികമധുരാനുരാഗദേവതയവനൊ-
രാനന്ദക്കിനാവു നല്കി സുഷുപ്തിയിങ്കൽ.
അവനോ ഹാ! കഷ്ട! മെന്നാലവൾതിരഞ്ഞെടുത്തുള്ളോ-
രനർഘസംഭാവനയെച്ചവുട്ടിത്താഴ്ത്തി!
പരക്കുമാ നിഴലിനെ പാരമുൽക്കണ്ഠയാർന്നവൻ
പരിഭ്രാന്തനായിട്ടിപ്പോൾ പിന്തുടരുന്നു
സ്വപ്നത്തിന്റെ സ്വർഗ്ഗസീമ കടന്നതു മറഞ്ഞുപോയ്
നിഷ്ഫലമവിടെയെത്താനവന്റെ മോഹം
തൂമൃദുലം കരതലം മനോഹരം കളേബരം
കോമളനിശ്വാസം കഷ്ടം! ഹാ! ചതിച്ചില്ലേ?
പോയി, പോയി, കഷ്ടമെന്നെന്നേക്കുമായിപ്പരന്നുപോയ്
വഴിയറ്റോരുറക്കത്തിൻ മരുപ്പരപ്പിൽ;
ആ മനോജ്ഞാകാരം,- നിദ്രേ, നിഗൂഢമാം നിന്റെ നാക-
സാമ്രാജ്യത്തിലെത്തിയെന്നും വിഹരിപ്പാനായ്
വരുന്നതിന്നാ മരണത്തിന്റെ തണുത്തതായിടു-
മിരുൾക്കവാടത്തിൽക്കൂടിക്കടക്കരുതോ?
ഉന്നതമായ് നിന്നിടുന്ന ശൃംഗങ്ങളും മഴവില്ലു
മിന്നിടുന്ന മഞ്ജുമേഘശകലങ്ങളും
പ്രതിബിംബിച്ചിടും തെളിത്തടാകത്തിൻ ശാന്തതയി-
ന്നതിയായിട്ടിരുണ്ട നീർച്ചുഴിയിലേക്കോ ,
നയിപ്പതു കഷ്ടം! കഷ്ടം! പകലിന്റെ ചൂടുനല്കും
വെയിൽനാളം മറയ്ക്കുന്ന മൂടൽമഞ്ഞിനാൽ,
മൂടപ്പെട്ടതാകും ശവകുടീരം മരിച്ച കണ്ണു-
മൂടിക്കെട്ടി മന്ദം മന്ദം നയിപ്പതെന്നാൽ,
നിദ്രേ, നിന്റെ സുഖസമ്പൂർണ്ണമായ് മിന്നിത്തിളങ്ങിടും
സ്വർഗ്ഗസാമ്രാജ്യത്തിലേക്കുതന്നെയല്ലല്ലി?
ഏവമൊരു ശങ്ക പെട്ടെന്നവനുടെ ഹൃദയത്തിൽ
പ്രവഹിപ്പാനാരംഭിച്ചാൻ വേഗതയോടേ!
അതന്നേരമുണർത്തിയോരസംതൃപ്തമാകുമാശ
നിരാശപോൽത്തലച്ചോറിൽത്തുളഞ്ഞുകേറി!



"https://ml.wikisource.org/w/index.php?title=അമൃതവീചി/ഏകാന്തതയിൽ&oldid=38778" എന്ന താളിൽനിന്ന് ശേഖരിച്ചത്