അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ശ്രീരാമാദികളുടെ നിശ്ചയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


ശ്രീരാമചന്ദ്രൻ ഭുവനൈകനായകൻ

താരകബ്ര്ഹ്മാത്മകൻ കരുണാകരൻ 20

മാരുതി വന്നു പറഞ്ഞതു കേട്ടുള്ളി-

ലാരൂഢമോദാലരുൾ ചെയ്തിതാദരാൽ!

“ദേവകളാലുമസാദ്ധ്യമായുള്ളോന്നു

കേവലം മാരുതി ചെയ്തതോർക്കും വിധൌ

ചിത്തേ നിരൂപിക്കപോലുമശക്യമാ-

മബ്ധി ശതയോജനായതമശ്രമം

ലംഘിച്ചു രാക്ഷസവീരരേയും കൊന്നു-

ലങ്കയും ചുട്ടുപൊള്ളിച്ചിതു വിസ്മയം

ഇങ്ങനെയുള്ള ഭൃത്യന്മാരൊരുത്തനു-

മെങ്ങുമൊരുനാളുമില്ലെന്നു നിർണ്ണയം 30

എന്നെയും ഭാനുവംശത്തെയും ലക്ഷ്മണൻ-

തന്നെയും മിത്രാത്മജനെയും കേവലം

മൈഥിലിയെക്കണ്ടു വന്നതുകാരണം

വാതാത്മജൻ പരിപാലിച്ചിതു ദൃഢം.

അങ്ങനെയായതെല്ലാമിനിയുമുട-

നെങ്ങനെ വാരിധിയെക്കടന്നീടുന്നു

നക്രമകരചക്രാദി പരിപൂർണ്ണ-

മുഗ്രമായുള്ള സമുദ്രം കടന്നുപോയ്

രാവണനെപ്പടയോടുമൊടുക്കി ഞാൻ

ദേവിയെയെന്നു കാണുന്നിതു ദൈവമേ!” 40


രാമവാക്യം കേട്ടു സുഗ്രീവനും പുന-

രാമയം തീരുമാറാശു ചൊല്ലീടിനാൻ:

“ലംഘനം ചെയ്തു സമുദ്രത്തെയും ബത!

ലങ്കയും ഭസ്മീകരിച്ചവിളംബിതം

രാവണൻ തന്നെസ്സകുലം കൊലചെയ്തു

ദേവിയേയും കൊണ്ടുപോരുന്നതുണ്ടു ഞാൻ

ചിന്തയുണ്ടാകരുതേതുമേ മാനസേ-

ചിന്തയാകുന്നതു കാര്യവിനാശിനി

ആരാലുമോർത്താൽ ജയിച്ചുകൂടാതൊരു

ശൂരരിക്കാണായ വാനരസഞ്ചയം 50

വഹ്നിയിൽ ചാടണമെന്നു ചൊല്ലീടിലും

പിന്നെയാമെന്നു ചൊല്ലുന്നവരല്ലിവർ

വാരിധിയെക്കടപ്പാനുപായം പാർക്ക-

നേരമിനിക്കളയാതെ രഘുപതേ!

ലങ്കയിൽ ചെന്നുനാം പുക്കിതെന്നാകിലോ

ലങ്കേശനും മരിച്ചാനെന്നു നിർണ്ണയം.

ലോകത്രയത്തിങ്കലാരെതിർക്കുന്നിതു-

രാഘവ! നിൻ തിരുമുമ്പിൽ മഹാരണേ

അസ്ത്രേണശോഷണം ചെയ്ക ജലധിയെ-

സത്വരം സേതുബന്ധിക്കിലുമാം ദൃഢം 60

വല്ല കണക്കിലുമുണ്ടാം ജയം തവ-

നല്ല നിമിത്തങ്ങൾ കാൺക രഘുപതേ!”

ഭക്തിശക്ത്യന്വിതമിത്രപുത്രോക്തിക-

ളിത്ഥമാകർണ്യ കാകുൽ‌സ്ഥനും തൽക്ഷണേ

മുമ്പിലാമ്മാറു തൊഴുതുനിൽക്കും വായു-

സംഭവനോടു ചോദിച്ചരുളീടിനാൻ: