അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണശുകസംവാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


പംക്തിമുഖനുമവനോടു ചോദിച്ചാ-
‘നെന്തു നീവൈകുവാൻ കാരണം ചൊൽകെടൊ!
വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി-
മാനവിരോധം വരുത്തിയതാരൊ? തവ
ക്ഷീണഭാവം കലർന്നീടുവാൻ കാരണം
മാനസേ ഖേദം കളഞ്ഞു ചൊല്ലീടെടോ.’
രാത്രിഞ്ചരേന്ദ്രോക്തി കേട്ടു ശുകൻ പര-
മാർത്ഥം ദശാനനനോടൂ ചൊല്ലീടിനാ‍ൻ:
‘രാക്ഷസരാജപ്രവര! ജയ ജയ!
മോക്ഷോപദേശമാർഗേണ ചൊല്ലീടുവൻ.
സിന്ധുതന്നുത്തരതീരോപരി ചെന്നൊ-
രന്തരമെന്നിയേ ഞാൻ തവ വാക്യങ്ങൾ
ചൊന്നനേരത്തവരെന്നെപ്പിടിച്ചുടൻ
കൊന്നുകളവാൻ തുടങ്ങും ദശാന്തരെ
‘രാമരാമപ്രഭോ! പാഹി പാഹീ’ തി ഞാ-
നാമയം പൂണ്ടു കരഞ്ഞ നാദം കേട്ടു
ദൂതനെവദ്ധ്യനയപ്പിനയപ്പിനെ-
ന്നാദരവോടരുൾ ചെയ്തു ദയാപരൻ.
വാനരന്മാരുമയച്ചാരതുകൊണ്ടു
ഞാനും ഭയം തീർന്നു നീളേ നടന്നുടൻ
വാനര സൈന്യമെല്ലാം കണ്ടുപോന്നിതു
മാനവവീരനനുജ്ഞയാ സാദരം.
പിന്നെ രഘുത്തമനെന്നോടു ചൊല്ലിനാൻ:
‘ചെന്നു രാവണൻ തന്നോടു ചൊല്ലൂക
സീതയെ നൽകിടുകൊന്നുകി,ലല്ലായ്കി-
ലേതുമേ വൈകാതെ യുദ്ധം തുടങ്ങുക.
രണ്ടിലുമൊന്നുഴറിച്ചെയ്തു കൊള്ളണം
രണ്ടും കണക്കെനിക്കെന്നു പറയണം.
എന്തുബലം കൊണ്ടു സീതയെ കട്ടു കൊ-
ണ്ടന്ധനായ് പ്പോയിവന്നിരുന്നുകൊണ്ടു ഭവാൻ
പോരുമതിനു ബലമെങ്കിലെന്നോടു
പോരിനായ്ക്കൊണ്ട് പുറപ്പെടുകാശുനീ.
ലങ്കാപുരവും നിശാചര സേനയും
ശങ്കാവിഹീനം ശരങ്ങളെക്കൊണ്ടു ഞാൻ
ഒക്കെപ്പൊടിപെടുത്തെന്നുള്ളിൽ വന്നിങ്ങു
പുക്കൊരുദോഷവുമാശു തീർത്തീടുവൻ.
നക്തഞ്ചരകുലശ്രേഷ്ഠൻ ഭവാനൊരു
ശക്തനെന്നാകിൽ പുറപ്പെടുകാശു നീ.’
എന്നരുളിച്ചെയ്തിരുന്നരുളീടിനാൻ
നിന്നുടെ സോദരൻ തന്നോടു കൂടവേ,
സുഗ്രീവൽക്ഷ്മണൻ മാരോടുമൊന്നിച്ചു
നിഗ്രഹിപ്പാനായ് ഭവന്തം രണാങ്കണേ.
കണ്ടുകൊണ്ടാലുമസംഖ്യം ബലം ദശ-
കണ്ഠപ്രഭോ!കപിപുംഗപാലിതം.
പർവതസന്നിഭന്മാരായവാനര-
രുർവികുലുങ്ങവെ ഗർജ്ജനവും ചെയ്തു
സർവലോകങ്ങളും ഭസ്മമാക്കീടുവാൻ
ഗർവം കലർന്നു നിൽക്കുന്നിതു നിർഭയം
സംഖ്യയുമാർക്കും ഗണിക്കാവതില്ലിഹ
സംഖ്യാവതംവരനായ കുമാരനും
ഹുങ്കാരമാകിയ വാനരസേനയിൽ
സംഘപ്രധാനന്മാരെ കേട്ടു കൊള്ളുക
ലങ്കാപുരത്തെയും നോക്കി നോക്കി ദ്രുതം
ശങ്കാവിഹീനമലറിനിൽക്കുന്നവർ
നൂറായിരം പടയോടും രിപുക്കളെ
നീറാക്കുവാനുഴറ്റോടെ വാൽ പൊങ്ങിച്ചു
കാലനും പേടിച്ചു മണ്ടുമവനോടൂ
നീലനാം സേനാപതി വഹ്നി നന്ദനൻ.
അംഗദനാകുമിളയരാജാവതി-
നങ്ങേതു പത്മകിഞ്ജൽക്കസമപ്രഭൻ
വാൽകൊണ്ടുഭൂമിയിൽ തച്ചുതച്ചങ്ങനെ
ബാലിതൻ നന്ദന ദ്രിശൃംഗോപമൻ
തല്പാർശ്വസീമ്നിനിൽക്കുന്നതു വാതജൻ
ത്വല്പുത്രഘാതകൻ രാമചന്ദ്രപ്രിയൻ
സുഗ്രീവനോടു പറഞ്ഞു നിൽക്കുന്നവ-
നുഗ്രഹനാം ശ്വേതൻ രജതസമപ്രഭൻ
രംഭനെങ്ങേതവൻ മുമ്പിൽ നിൽക്കുന്നവൻ
വമ്പനായൂള്ള ശരഭൻ മഹബലൻ.
മൈന്ദനങ്ങേതവൻ തമ്പി വിവിദനും
വൃന്ദാരകവൈദ്യനന്ദനന്മാരല്ലൊ.
സേതുകർത്താവാം നളനതിനങ്ങേതു
ബോധമേറും വിശ്വകർമ്മാവുതൻ മകൻ
താരൻ പനസൻ കുമുദൻ വിനതനും
വീരൻ വൃഷഭൻ വികടൻ വിശാലനും
മാരുതി തൻപിതാ‍വാകിയ കേസരി
ശൂരനായീടും പ്രമാഥി ശതബലി
സാരനാം ജാംബവാനും വേഗദർശിയും
വീരൻ ഗജനും ഗവയൻ ഗവാക്ഷനും
ശൂരൻ ദധിമുഖൻ ജ്യോതിർമ്മുഖനതി-
ഘോരൻ സുമുഖനും ദുർമ്മുഖൻ ഗോമുഖൻ,
ഇത്യാദി വാനര നായകന്മാരെ ഞാൻ
പ്രത്യേകമെങ്ങനെ ചൊല്ലുന്നതും പ്രഭോ!
ഇത്തരം വാനരനായകന്മാരറു-
പത്തേഴുകോടിയുണ്ടുള്ളതറിഞ്ഞാലും
ഉള്ളം തെളിഞ്ഞു പോർക്കായിരുപത്തൊന്നു
വെള്ളം പടയുമുണ്ടുള്ളതവർക്കെല്ലാം
ദേവാരികളെയൊടുക്കുവാനായ് വന്ന
ദേവാംശസംഭവന്മാരിവരേവരും,
ശ്രീരാമദേവനും മാനുഷനല്ലാദി-
നാരായണനാം പരൻ പുരുഷോത്തമൻ.
സീതയാകുന്നതു യോഗമായാദേവി
സോദരൻ ലക്ഷ്മണനായതനന്തനും
ലോകമാതാവും പിതാവും ജനകജാ-
രാഘവന്മാരെന്നറിക വഴിപോലെ.
വൈരമവരോടു സംഭവിച്ചീടുവാൻ
കാരണമെന്തെന്നോർക്ക നീ മാനസേ.
പഞ്ചഭൂതാത്മകമായ ശരീരവും
പഞ്ചത്വമാശു ഭവിക്കുമെല്ലാവനും
പഞ്ചപഞ്ചാത്മകതത്ത്വങ്ങളേക്കൊണ്ടു
സഞ്ചിതം പുണ്യപാപങ്ങളാൽ ബദ്ധമായ്
ത്വങ്മാംസമേദോസ്ഥിമൂത്രമലങ്ങളാൽ
സമ്മേളൈതമതിദുർഗ്ഗന്ധമെത്രയും
ഞാനെന്നഭാവമതിങ്കലുണ്ടായ് വരും
ജ്ഞാനമില്ലാത്തജനങ്ങൾക്കതോർക്ക നീ.
ഹന്ത ജഡാത്മകമാ‍യ കായത്തിങ്ക-
ലെന്തൊരാസ്ഥാ ഭവിക്കുന്നതും ധീമതാം
യാതൊന്നുമൂലമാം ബ്രഹ്മഹത്യാദിയാം
പാതകകൌഘങ്ങൾ കൃതങ്ങളാകുന്നതും
ഭോഗഭോക്താവായ ദേഹം ക്ഷണം കൊണ്ടു
രോഗാദിമൂലമായ് സമ്പതിക്കും ദൃഢം.
പുണ്യപാപങ്ങളോടും ചേർന്നു ജീവനും
വന്നു കൂടുന്നു സുഖദു:ഖബന്ധനം.
ദേഹത്തെ ഞാനെന്നു കല്പിച്ചു കർമ്മങ്ങൾ
മോഹത്തിനാലവശത്വേന ചെയ്യുന്നു
ജന്മമരണങ്ങളുമതുമൂലമായ്
സമ്മോഹിത്നമാർക്കു വന്നു ഭവിക്കുന്നു
ശോകജരാമരണാദികൾ നീക്കുവാ-
നാകയാൽ ദേഹാഭിമാനം കളക നീ.
ആത്മാവു നിർമ്മലനവ്യയനദ്വയ-
മാത്മാനമാത്മനാ കണ്ടു തെളിക നീ.
ആത്മാവിനെ സ്മരിച്ചീടുക സന്തത-
മാത്മനി തന്നെ ലയിക്ക നീ കേവലം
പുത്രദാരാർത്ഥഗൃഹാദിവസ്തുക്കളിൽ
സക്തികളഞ്ഞു വിരക്തനായ് വാഴുക.
സൂകരാശ്വാദി ദേഹങ്ങളിലാകിലും
ഭോഗം നരകാദികളിലുമുണ്ടല്ലൊ.
ദേഹം വിവേകാഢ്യമായതും പ്രാപിച്ചി-
താഹന്ത! പിന്നെ ദ്വിജത്വവും വന്നിതു.
കർമ്മഭൂവാമത്ര ഭാരതഖണ്ഡത്തിൽ
നിർമ്മലം ബ്രഹ്മജന്മം ഭവിച്ചീടിനാൽ
പിന്നെയുണ്ടാകുമോ ഭോഗത്തിലാഗ്രഹം
ധന്യനായുള്ളവനോർക്കമഹാമതെ!
പൌലസ്ത്യപുത്രനാം ബ്രാഹ്മണാഢ്യൻ ഭവാൻ
ത്രൈലോക്യസമ്മതൻ ഘോരതപോധനൻ
എന്നിരിക്കെ പുനരജ്ഞാനിയെപ്പോലെ
പിന്നെയും ഭോഗാഭിലാഷമെന്തിങ്ങനെ?
ഇന്നുതുടങ്ങി സമസ്ത സംഗങ്ങളും
നന്നായ് പരിത്യജിച്ചീടുക മാനസേ
രാമനെത്തന്നെ സമാശ്രയിച്ചീടുക
രാമനാകുന്നതാത്മപരനദ്വയൻ.
സീതയെ രാമനുകൊണ്ടക്കൊടുത്തു തൽ-
പാദപത്മാനിചരനായ് ഭവിക്ക നീ.
സർവ്വപാപങ്ങളിൽ നിന്നു വിമുക്തനായ്
ദിവ്യമാംവിഷ്ണുലോകം ഗമിക്കായ് വരും
അല്ലായ്കിലാശു കീഴ്പോട്ടു കീഴ്പോട്ടു പോയ്-
ച്ചെല്ലും നരകത്തിലില്ലൊരു സംശയം
നല്ലതത്രെ ഞാൻ നിനക്കു പറഞ്ഞതു
നല്ലജനത്തോടൂ ചോദിച്ചു കൊൾകെടോ.
രാമരാമേതി രാമേതി ജപിച്ചുകൊ-
ണ്ടാമയം വേറിട്ടു സാധിക്ക മോക്ഷവും
സത്സംഗമത്തോടു രാമചന്ദ്രം ഭക്ത-
വത്സലം ലോകശരണ്യം ശരണദം
ദേവം മരതകകാന്തികാന്തം രമാ-
സേവിതം ചാപബാണായുധം രാ‍ഘവം
സുഗ്രീവസേവിതം ലക്ഷ്മണസംയുതം
രക്ഷാനിപുണം വിഭീഷണസേവിതം
ഭക്ത്യാനിരന്തരം ധ്യാനിച്ചു കൊൾകിലോ
മുക്തിവന്നീടുമതിനില്ല സംശയം.’
ഇത്ഥം ശുകവാകയമജ്ഞാനനാശനം
ശ്രുത്വാ ദശാസ്യനും ക്രോധതാമ്രാക്ഷനായ്
ദഗ്ദ്ധനായ്പ്പോകും ശൂകനെന്നു തോന്നുമാ-
റാത്യന്തരോഷേണ നോക്കിയുരചെയ്താൻ:
‘ഭൃത്യനായുള്ള നീയാചാര്യനെപ്പോലെ
നിസ്ത്രപം ശിക്ഷചൊൽവാനെന്തു കാരണം?
പണ്ടുനീചെയ്തൊരുപകാരമോർക്കയാ-
ലുണ്ടു കാരുണ്യമെനിക്കതു കൊണ്ടു ഞാൻ
ഇന്നു കൊല്ലുന്നതില്ല്ലെന്നു കല്പിച്ചിതെൻ
മുന്നിൽ നിന്നാശു മറയത്തു പോക നീ
കേട്ടാൽ പൊറുക്കരുതതൊരു വാക്കുകൾ
കേട്ടു പൊറുപ്പാൻ ക്ഷമയുമെനിക്കില്ല.
എന്നുടെ മുന്നിൽ നീ കാൽക്ഷണം നിൽക്കിലോ
വന്നു കൂടും മരണം നിനക്കിന്നുമേ.’
എന്നതു കേട്ടു പേടിച്ചു വിറച്ചവൻ
ചെന്നു തന്മന്ദിരം പുക്കിരിന്നീടിനാൻ.