അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ഇന്ദ്രജിത്തിന്റെ വിജയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


'മക്കളും തമ്പിമാരും മരുമക്കളു-
മുൾക്കരുത്തേറും പടനായകന്മാരും
മന്ത്രികളും മരിച്ചീടിനാരേറ്റവ-
രെന്തിനി നല്ലതു ശങ്കര! ദൈവമേ!'
ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര-
ജിത്തും നമസ്കരിച്ചീടിനാൻ താതനെ
'ഖേദമുണ്ടാകരുതേതുമേ മാനസേ
താതനു ഞാനിഹ ജീവിച്ചിരിക്കവേ
ശത്രുക്കളെക്കൊലചെയ്തു വരുന്നതു-
ണ്ടത്തലും തീർത്തിങ്ങിരുന്നരുളേണമേ!
സ്വസ്ഥനായ്‌ വാഴുക ചിന്തയും കൈവിട്ടു
യുദ്ധേ ജയിപ്പാനനുഗ്രഹിക്കേണമേ!'
എന്നതു കേട്ടു തനയനേയും പുണർ-
'ന്നെന്നേ സുഖമേ ജയിച്ചു വരിക നീ'
വമ്പനാം പുത്രനും കുമ്പിട്ടു താതനെ-
ത്തൻപടയോടും നടന്നു തുടങ്ങിനാൻ
ശംഭുപ്രസാദം വരുത്തുവാനായ്ച്ചെന്നു
ജംഭാരിജിത്തും നികുംഭില പുക്കിതു
സംഭാരജാലവും സംപാദ്യ സാദരം
സംഭാവ്യ ഹോമമാരംഭിച്ചിതന്നേരം
രക്തമാല്യാംബര ഗന്ധാനുലേപന-
യുക്തനായ്ത്തത്ര ഗുരൂപദേശാന്വിതം
ഭക്തിപൂണ്ടുജ്ജ്വലിപ്പിച്ചഗ്നിദേവനെ
ശക്തി തനിയ്ക്കു വർദ്ധിച്ചുവരുവാനായ്‌
നക്തഞ്ചരാധിപപുത്രനുമെത്രയും
വ്യക്തവർണ്ണസ്വരമന്ത്രപുരസ്കൃതം
കർത്തവ്യമായുള്ള കർമ്മം കഴിച്ചഥ
ചിത്രഭാനുപ്രസാദത്താലതിദ്രുതം
ശസ്ത്രാസ്ത്രചാപരഥാദികളോടുമ-
ന്തർദ്ധാനവിദ്യയും ലബ്ധ്വാ നിരാകുലം
ഹോമസമാപ്തി വരുത്തിപ്പുറപ്പെട്ടു
രാമാദികളൊടു പോരിനായാശരൻ
പോർക്കളം പുക്കോരുനേരം കപികളും
രാക്ഷസരെച്ചെറുത്താർത്തടുത്തീടിനാൻ
മേഘജാലം വരിഷിക്കുന്നതുപോലെ
മേഘനാദൻ കണ തൂകിത്തുടങ്ങിനാൻ
പാഷാണപർവ്വതവൃക്ഷാദികൾകൊണ്ടു
ഭീഷണന്മാരായ വാനരവീരരും
ദാരുണമായ്‌ പ്രഹരിച്ചുതുടങ്ങിനാർ
വാരണവാജിപദാതിരഥികളും
അന്തകൻതൻ പുരിയിൽച്ചെന്നു പുക്കവർ-
ക്കന്തം വരുന്നതു കണ്ടൊരു രാവണി
സന്താപമോടുമന്തർദ്ധാനവും ചെയ്തു
സന്തതം തൂകിനാൻ ബ്രഹ്മാസ്ത്രസഞ്ചയം
വൃക്ഷങ്ങൾ വെന്തു മുറിഞ്ഞു വീഴുംവണ്ണ-
മൃക്ഷപ്രവരന്മാർ വീണു തുടങ്ങിനാർ
വമ്പരാം മർക്കടന്മാരുടെ മെയ്യിൽ വ-
ന്നമ്പതും നൂറുമിരുനൂറുമഞ്ഞൂറും
അമ്പുകൾ കൊണ്ടു പിളർന്നു തെരുതെരെ-
ക്കമ്പം കലർന്നു മോഹിച്ചു വീണീടിനാർ
അമ്പതുബാണം വിവിദനേറ്റൂ പുന-
രൊമ്പതും മൈന്ദനുമഞ്ചുഗജൻമേലും
തൊണ്ണൂറുബാണം നളനും തറച്ചിത-
വണ്ണമേറ്റു ഗന്ധമാദനൻ മെയ്യിലും
ഈരൊമ്പതേറ്റിതു നീലനും മുപ്പതു-
മീരഞ്ചു ബാണങ്ങൾ ജാംബവാൻമെയ്യിലും
ആറു പനസനു, മേഴു വിനത,നീ-
രാറു സുഷേണനുമെട്ടു കുമുദനും
ആറഞ്ചു ബാണമൃഷഭനും, കേസരി-
ക്കാറുമൊരമ്പതുംകൂടെ വന്നേറ്റിതു
പത്തുശതബലിക്കൊമ്പതു ധൂമ്രനും
പത്തുമൊരെട്ടും പ്രമാഥിയ്ക്കുമേറ്റിതു
പത്തും പുനരിരുപത്തഞ്ചുമേറ്റിതു
ശക്തിയേറും വേഗദർശി,ക്കതുപോലെ
നാൽപതുകൊണ്ടു ദധിമുഖൻമെയ്യിലും
നാൽപത്തിരണ്ടു ഗവാക്ഷനുമേറ്റിതു
മൂന്നു ഗവയനുമഞ്ചു ശരഭനും
മൂന്നുമൊരു നാലുമേറ്റു സുമുഖനും
ദുർമ്മുഖനേറ്റിതിരുപത്തിനാലമ്പു
സമ്മാനമായറുപത്തഞ്ചു താരനും
ജ്യോതിർമ്മുഖനുമറുപതേറ്റു, പുന-
രാതങ്കമോടമ്പതഗ്നിവദനനും
അംഗദൻമേലെഴുപത്തഞ്ചു കൊണ്ടിതു-
തുംഗനാം സുഗ്രീവനേറ്റു ശരശതം
ഇത്ഥം കപികുലനായകന്മാരറു-
പത്തേഴു കോടിയും വീണിതു ഭൂതലേ
മർക്കടന്മാരിരുപത്തൊന്നു വെള്ളവു-
മർക്കതനയനും വീണോരനന്തരം
ആവതില്ലേതുമിതിന്നു നമുക്കെന്നു
ദേവദേവന്മാരുമന്യോന്യമന്നേരം
വ്യാകുലം പൂണ്ടു പറഞ്ഞുനിൽക്കേ, രുഷാ
രാഘവന്മാരെയുമെയ്തു വീഴ്ത്തീടിനാൻ
മേഘനാദൻ മഹാവീര്യവൃതധരൻ
ശോകവിഷണ്ണമായ്‌ നിശ്ചലമായിതു
ലോകവും കൂണപാധീശജയത്തിനാ-
ലാഖണ്ഡലാരിയും ശംഖനാദം ചെയ്തു
വേഗേന ലങ്കയിൽ പുക്കിരുന്നീടിനാൻ
ലേഖസമൂഹവും മാഴ്കീ ഗതാശയാ