അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ഔഷധത്തിനായി ഹനൂമാന്റെ ഗമനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


കൈകസീനന്ദനനായ വിഭീഷണൻ
ഭാഗവതോത്തമൻ ഭക്തപരായണൻ
പോക്കുവൻ മേലിലാപത്തു ഞാനെന്നൊർത്തു
പോർക്കളം കൈവിട്ടു വാങ്ങി നിന്നീടിനാൻ
കൊള്ളിയും മിന്നിക്കിടക്കുന്നതിൽ പ്രാണ-
നുള്ളവരാരെന്നറിയേണമെന്നോർത്തു
നോക്കി നോക്കിസ്സഞ്ചരിച്ചു തുടങ്ങിനാ-
നാക്കമേറും വായുപുത്രനുമന്നേരം
ആരിനിയുള്ളതൊരു സഹായത്തിനെ-
ന്നാരായ്കവേണമെന്നോർത്തവനും തദാ
ശാഖാമൃഗങ്ങൾ കിടക്കുന്നവർകളിൽ
ചാകാതവരിതിലാരെന്നു നോക്കുവാൻ
ഏകാകിയായ്‌ നടക്കുന്നനേരം തത്ര
രാഘവഭക്തൻ വിഭീഷണനെക്കണ്ടു
തമ്മിലന്യോന്യമറിഞ്ഞു ദുഃഖം പൂണ്ടു
നിർമ്മലന്മാർ നടന്നീടിനാർ പിന്നെയും
പാഥോജസംഭവനന്ദനൻ ജാംബവാൻ
താതനനുഗ്രഹം കൊണ്ടു മോഹം തീർന്നു
കണ്ണുമിഴിപ്പനരുതാഞ്ഞിരിക്കുമ്പോൾ
ചെന്നു വിഭീഷണൻ ചോദിച്ചിതാദരാൽ
'നിന്നുടെ ജീവനുണ്ടോ കപിപുംഗവ?
നന്നായിതെങ്കിൽ നീയെന്നെയറിഞ്ഞിതോ?
'കണ്ണു മിഴിച്ചുകൂടാ രുധിരം കൊണ്ടു
നിന്നുടെ വാക്കു കേട്ടുള്ളിൽ വിഭാതി മേ
രാക്ഷസരാജൻ വിഭീഷണനെന്നതു
സാക്ഷാൽ പരമാർത്ഥമെന്നോടു ചൊല്ലുക'
'സത്യം വിഭീഷണനായതു ഞാനെടോ!
സത്യമതേ' പുനരെന്നതു കേട്ടവൻ
ചോദിച്ചിതാശരാധീശ്വരൻതന്നോടു
'ബോധമുണ്ടല്ലോ ഭവാനേറ്റമാകയാൽ
മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു
ശാഖാമൃഗങ്ങളിൽ നമ്മുടെ മാരുതി
ജീവനോടേ പുനരെങ്ങാനുമുണ്ടെങ്കി-
ലാവതെല്ലാം തിരയേണമിനിയെടോ!'
ചോദിച്ചിതാശു വിഭീഷണ'നെന്തെടോ
വാതാത്മജനിൽ വാത്സല്യമുണ്ടായതും?
രാമസൗമിത്രിസുഗ്രീവാംഗദാദിക-
ളാമവരേവരിലും വിശേഷിച്ചു നീ
ചോദിച്ചതെന്തു സമീരണപുത്രനെ
മോദിച്ചതെന്തവനെക്കുറിച്ചേറ്റവും?'
'എങ്കിലോ കേൾക്ക നീ മാരുതിയുണ്ടെങ്കിൽ
സങ്കടമില്ല മറ്റാർക്കുമറിഞ്ഞാലും
മാരുതപുത്രൻ മരിച്ചിതെന്നാകിൽ മ-
റ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ'
സാരസസംഭവപുത്രവാക്യം കേട്ടു
മാരുതിയും ബഹുമാനിച്ചു സാദരം
'ഞാനിതല്ലോ മരിച്ചീലെ'ന്നവൻകാലക്ക-
ലാമോദമുൾക്കൊണ്ടു വീണു വണങ്ങിനാൻ
ഗാഢമായാശ്ലേഷവും ചെയ്തു ജാംബവാൻ
കൂടെത്തലയിൽ മുകർന്നു ചൊല്ലീടിനാൻ
'മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു
ശാഖാമൃഗങ്ങളെയും പിന്നെ നമ്മുടെ
രാഘവന്മാരെയും ജീവിച്ചിരുത്തുവാ-
നാകുന്നവരാരുമില്ല നീയെന്നിയേ
പോകവേണം നീ ഹിമവാനെയും കട-
ന്നാകുലമറ്റു കൈലാസശൈലത്തോളം
കൈലാസസന്നിധിയിങ്കലൃഷഭാദ്രി-
മേലുണ്ടു ദിവ്യൗഷധങ്ങളറികനീ
നാലുണ്ടു ദിവ്യൗഷധങ്ങളവറ്റിനു
നാലിനും നാമങ്ങളും കേട്ടുകൊള്ളുക
മുമ്പിൽ വിശല്യകരണിയെന്നൊന്നെടോ
പിമ്പു സന്ധാനകരണി മൂന്നാമതും
നല്ല സുവർണ്ണകരണി നാലാമതും
ചൊല്ലുവൻ ഞാൻ മൃതസഞ്ജീവനി സഖേ!
രണ്ടു ശൃംഗങ്ങളുയർന്നു കാണാമവ-
രണ്ടിനും മദ്ധ്യേ മരുന്നുകൾ നിൽപതും
ആദിത്യനോളം പ്രഭയുണ്ടു നാലിനും
വേദസ്വരൂപങ്ങളെന്നുമറിക നീ
വാരാന്നിധിയും വനങ്ങൾ ശൈലങ്ങളും
ചാരുനദികളും രാജ്യങ്ങളും കട-
ന്നാരാൽ വരിക മരുന്നുകളും കൊണ്ടു
മാരുതനന്ദന! പോക നീ വൈകാതെ'
ഇത്ഥം വിധിസുതൻ വാക്കുകൾ കേട്ടവൻ
ഭക്ത്യാ തൊഴുതു മാഹേന്ദ്രമേറീടിനാൻ
മേരുവിനോളം വളർന്നു ചമഞ്ഞവൻ
വാരാന്നിധിയും കുലപർവ്വതങ്ങളും
ലങ്കയും രാക്ഷസരും വിറയ്ക്കും വണ്ണം
ശങ്കാരഹിതം കരുത്തോടലറിനാൻ
വായുവേഗേന കുതിച്ചുയർന്നംബരേ
പോയവൻ നീഹാരശൈലവും പിന്നിട്ടു
വൈരിഞ്ചമണ്ഡവും ശങ്കരശൈലവും
നേരെ ധരാനദിയുമളകാപുരം
മേരുഗിരിയുമൃഷഭാദ്രിയും കണ്ടു
മാരുതി വിസ്മയപ്പെട്ടു നോക്കീടിനാൻ