അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/അയോദ്ധ്യാപ്രവേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


ശത്രുഘ്നനോടു ഭരതകുമാരനു-
മത്യാദരം നിയോഗിച്ചനനന്തരം
'പൂജ്യനാം നാഥനെഴുന്നള്ളുന്നേരത്തു
രാജ്യമലങ്കരിയ്ക്കേണമെല്ലാടവും
ക്ഷേതങ്ങൾ തോറും ബലിപൂജയോടുമ-
ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം
സൂതവൈതാളിക വന്ദിസ്തുതിപാഠ-
കാദി ജനങ്ങുളുമൊക്കെ വന്നീടണം
വാദ്യങ്ങളെല്ലാം പ്രയോഗിയ്ക്കയും വേണം
പാദ്യാദികളുമൊരുക്കണമേവരും
രാജദാരങ്ങളമാത്യജനങ്ങളും
വാജിഗജരഥപംക്തിസൈന്യങ്ങളും
വാരനാരീജനത്തോടുമലങ്കരി-
ച്ചാരൂഢമോദം വരണമെല്ലാവരും
ചേർക്ക കൊടിക്കൂറകൾ കൊടിയ്ക്കൊക്കവേ
മാർഗ്ഗമടിച്ചു തളിപ്പിക്കയും വേണം
പൂർണ്ണകുംഭങ്ങളും ധൂപദീപങ്ങളും
തൂർണ്ണം പുരദ്വാരി ചേർക്ക സമസ്തരും
താപസവൃന്ദവും ഭൂസുരവർഗ്ഗവും
ഭൂപതിവീരരുമൊക്കെ വന്നീടണം
പൗരജനങ്ങളാബാലവൃദ്ധാവധി
ശ്രീരാമനെക്കാണ്മതിന്നു വരുത്തണം'
ശത്രുഘ്നനും ഭരതാജ്ഞയാ തൽപുരം
ചിത്രമാമ്മാറങ്ങലങ്കരിച്ചീടിനാൻ
ശ്രീരാമദേവനെക്കണ്മതിന്നായ്‌ വന്നു
പൗരജനങ്ങൾ നിറഞ്ഞിതയോദ്ധ്യയിൽ
വാരണേന്ദ്രന്മാരൊരു പതിനായിരം
തേരുമവ്വണ്ണം പതിനായിരമുണ്ടു
നൂറായിരം തുരഗങ്ങളുമുണ്ടഞ്ചു-
നൂറായിരമുണ്ടു കാലാൾപ്പടകളും
രാജനാരീജനം തണ്ടിലേറിക്കൊണ്ടു
രാജകുമാരനെക്കാണ്മാനുഴറിനാർ
പാദുകാം മൂർദ്ധനി വച്ചു ഭരതനും
പാദചാരേണ നടന്നു തുടങ്ങിനാൻ
ആദരവുൾക്കൊണ്ടു ശത്രുഘ്നനാകിയ
സോദരൻ താനും നടന്നാനതുനേരം
പൂർണ്ണചന്ദ്രാഭമാം പുഷ്പകമന്നേരം
കാണായ്ചമഞ്ഞിതു ദൂരേ മനോഹരം
പൗരജനാദികളോടു കുതൂഹലാൽ
മാരുതപുത്രൻ പറഞ്ഞാനതുനേരം
'ബ്രാഹ്മണാ നിർമ്മിതമാകിയ പുഷ്പകം-
തന്മേലരവിന്ദനേത്രനും സീതയും
ലക്ഷ്മണസുഗ്രീവനക്തഞ്ചരാധിപ-
മുഖ്യമായുള്ളോരു സൈന്യസമന്വിതം
കണ്ടുകൊൾവിൽ പരമാനന്ദവിഗ്രഹം
പുണ്ഡരീകാക്ഷം പുരുഷോത്തമം പരം'
അപ്പോൾ ജനപ്രീതിജാതശബ്ദം ഘന-
മഭ്രദേശത്തോളമുൽപ്പതിച്ചു ബലാൽ
ബാലവൃദ്ധസ്ത്രീ തരുണവർഗ്ഗാരവ
കോലാഹലം പറയാവതല്ലേതുമേ
വാരണവാജിരഥങ്ങളിൽ നിന്നവർ
പാരിലിറങ്ങി വണങ്ങിനാനേവരും
ചാരുവിമാനാഗ്രസംസ്ഥിതനാം ജഗൽ-
ക്കാരണഭൂതനെക്കണ്ടു ഭരതനും
മേരുമഹാഗിരിമൂർദ്ധനി ശോഭയാ
സൂര്യനെക്കണ്ടപോലെ വണങ്ങീടിനാൻ
ചിൽപുരുഷാജ്ഞയാ താണിതു മെല്ലവേ
പുഷ്പകമായ വിമാനവുമന്നേരം
ആനന്ദബാഷ്പം കലർന്നു ഭരതനും
സാനുജനായ്‌ വിമാനം കരേറീടിനാൻ
വീണു നമസ്ക്കരിച്ചോരനുജന്മാരെ
ക്ഷോണീന്ദ്രനുത്സംഗസീംനി ചേർത്തീടിനാൻ
കാലമനേകം കഴിഞ്ഞു കണ്ടീടിന
ബാലകന്മാരെ മുറുകെത്തഴുകിനാൻ
ഹർഷാശ്രുധാരയാ സോദരമൂർദ്ധനി
വർഷിച്ചു വർഷിച്ചു വാത്സല്യപൂരവും
വർദ്ധിച്ചു വർദ്ധിച്ചു വാഴുന്ന നേരത്തു
ശത്രുഘ്നപൂർവ്വജനും ഭരതൻ പദം
ഭക്ത്യാ വണങ്ങിനാനശു സൗമിത്രിയെ
ശത്രുഘ്നനും വണങ്ങീടിനാനാദരാൽ
സോദരനോടും ഭരതകുമാരനും
വൈദേഹിതൻ പദം വീണു വണങ്ങിനാൻ
സുഗ്രീീവനംഗദൻ ജാംബവാൻ നീലനു-
മുഗ്രനാം മൈന്ദൻ വിവിദൻ സുഷേണനും
താരൻ ഗജൻ ഗവയൻ ഗവാക്ഷൻ നളൻ
വീരൻ വൃഷഭൻ ശരഭൻ പനസനും
ശൂരൻ വിനതൻ വികടൻ ദധിമുഖൻ
ക്രൂരൻ കുമുദൻ ശതബലി ദുർമുഖൻ
സാരനാകും വേഗദർശി സുമുഖനും
ധീരനാകും ഗന്ധമാദനൻ കേസരി
മറ്റുമേവം കപിനായകന്മാരെയും
മുറ്റുമാനന്ദേന ഗാഢം പുണർന്നിതു
മാരുതി വാചാ ഭരതകുമാരനും
പൂരുഷ വേഷം ധരിച്ചാർ കപികളും
പ്രീതിപൂർവ്വം കുശലം വിചാരിച്ചതി-
മോദം കലർന്നു വസിച്ചാരവർകളും
സുഗ്രീവനെക്കനിവോടു പുണർന്നഥ
ഗദ്ഗദവാചാ പറഞ്ഞു ഭരതനും
'നൂനും ഭവൽസഹായേന രഘുവരൻ
മാനിയാം രാവണൻ തന്നെ വധിച്ചതും
നാലുസുതുന്മാർ ദശരഥഭൂപനി-
ക്കാലമഞ്ചാമനായിച്ചമഞ്ഞു ഭവാൻ
പഞ്ചമഭ്രാതാ ഭവാനിനി ഞങ്ങൾക്കു
കിഞ്ചന സംശയമില്ലെന്നറികെടോ'
ശോകാതുരയായ കൗസല്യതൻപദം
രാഘവൻ ഭക്ത്യാ നമസ്കരിച്ചീടിനാൻ
കാലേ കനിഞ്ഞു പുണർന്നാളുടൻ മുല-
പ്പാലും ചുരന്നിതു മാതാവിനന്നേരം
കൈകേയിയാകിയ മാതൃപദത്തെയും
കാകുത്സ്ഥനാശു സുമിത്രാപദാബ്ജവും
വന്ദിച്ചു മറ്റുള്ള മാതൃജനത്തെയും
നന്ദിച്ചവരുമണച്ചു തഴുകിനാർ
ലക്ഷ്മണനും മാതൃപാദങ്ങൾ കൂപ്പിനാൻ
ഉൾക്കാമ്പഴിഞ്ഞു പുണർന്നാരവർകളും
സീതയും മാതൃജനങ്ങളെ വന്ദിച്ചു
മോദമുൾക്കൊണ്ടു പുണർന്നാരവർകളും
സുഗ്രീവനാദികളും തൊഴുതീടിനാ-
രഗ്രേ വിനീതയായ്‌ നിന്നിതു താരയും
ഭക്തിപരവശനായ ഭരതനും
ചിത്തമഴിഞ്ഞു തൽപ്പദുകാദ്വന്ദ്വവും
ശ്രീരാമപാദാരവിന്ദങ്ങളിൽ ചേർത്തു
പാരിൽ വീണാശു നമസ്കരിച്ചീടിനാൻ
'രാജ്യം ത്വയാ ദത്തമെങ്കിൽ പുരാദ്യ ഞാൻ
പൂജ്യനാം നിങ്കൽ സമർപ്പിച്ചിതാദരാൽ
ഇന്നു മജ്ജന്മം സഫലമായ്‌ വന്നിതു
ധന്യനായേനടിയനിന്നു നിർണ്ണയം
വന്നു മനോരഥമെല്ലാം സഫലമായ്‌
വന്നിതു മൽക്കർമ്മസാഫല്യവും പ്രഭോ!
പണ്ടേതിലിന്നു പതിന്മടങ്ങായുട-
നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ!
ആനയും തേരും കുതിരയും പാർത്തു കാ-
ണൂനമില്ലതെ പതിന്മടങ്ങുണ്ടല്ലോ
നിന്നുടെ കാരുണ്യമുണ്ടാകകൊണ്ടു ഞാ-
നിന്നയോളം രാജ്യമത്ര രക്ഷിച്ചതും
ത്യാജ്യമല്ലൊട്ടും ഭവാനാലിനിത്തവ
രാജ്യവും ഞങ്ങളേയും ഭുവനത്തെയും
പാലനം ചെയ്ക ഭവാനിനി മറ്റേതു-
മാലംബനമില്ല കാരുണ്യവാരിധേ!'