അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ലങ്കാവിവരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങൾ
ശങ്കാവിഹീനമെന്നോടറിയിക്ക നീ
കോട്ടമതിൽകിടങ്ങെന്നിവയൊക്കവേ
കാട്ടിത്തരികവേണം വചസാ ഭവാൻ‘
എന്നതു കേട്ടു തൊഴുതു വാതാത്മജൻ
നന്നായ്ത്തെളിഞ്ഞുണർത്തിച്ചരുളീടിനാൻ:
‘മധ്യേ സമുദ്രം ത്രികൂടാചലം വളർ-
ന്നത്യുന്നതമതിൻമൂർദ്ധ്നി ലങ്കാപുരം
പ്രാണഭയമില്ലയാത ജനങ്ങൾക്കു
കാണാം കനകവിമാനസമാനമായ്.
വിസ്താരമുണ്ടങ്ങെഴുന്നൂറു യോജന
പുത്തൻകനകമതിലതിൻചുറ്റുമേ
ഗോപുരം നാലുദിക്കികലുമുണ്ടതി-
ശോഭിതമായതിനേഴുനിലകളും
അങ്ങനെതന്നെയതിനുള്ളിനുള്ളിലായ്
പൊങ്ങും മതിലുകളേഴുണ്ടൊരുപോലെ
ഏഴിനും നന്നാലു ഗോപുരപംക്തിയും
ചൂഴവുമായിരുപത്തെട്ടു ഗോപുരം
എല്ലാറ്റിനും കിടങ്ങുണ്ടങ്ങാധമായ്
ചൊല്ലുവാൻവേല യന്ത്രപ്പാലപംക്തിയും
അണ്ടർകോൻ‌ദിക്കിലെഗ്ഗോപുരം കാപ്പതി-
നുണ്ടു നിശാചരന്മാർപതിനായിരം.
ദക്ഷിണഗോപുരം രക്ഷിച്ചുനിൽക്കുന്ന
രക്ഷോവരരുണ്ടു നൂറായിരം സദാ
ശക്തരായ് പശ്ചിമഗോപുരം കാക്കുന്ന
നക്തഞ്ചരരുണ്ടു പത്തുനൂറായിരം
ഉത്തരഗോപുരം കാത്തുനില്പാനതി-
ശക്തരായുണ്ടൊരു കോടി നിശാചരർ.
ദിക്കുകൾനാലിലുമുള്ളതിലർദ്ധമു-
ണ്ടുഗ്രതയോടു നടുവു കാത്തീടുവാൻ
അന്ത:പുരം കാപ്പതിന്നുമുണ്ടത്രപേർ
മന്ത്രശാലയ്ക്കുണ്ടതിലിരട്ടിജ്ജനം.
ഹാടകനിർമ്മിതഭോജനശാലയും
നാടകശാല നടപ്പന്തൽപിന്നെയും
മജ്ജനശാലയും മദ്യപാനത്തിനു
നിർജ്ജനമായുള്ള നിർമ്മലശാലയും
ലങ്കാവിരചിതാലങ്കാരഭേദമാ-
തങ്കാപഹം പറയാവല്ലന്തനും
തല്പുരം തന്നിൽനീളേത്തിരഞ്ഞേനഹം
മല്പിതാവിൻനിയോഗേന ചെന്നേൻബലാൽ
പുഷ്പിതോദ്യാനദേശേ മനോമോഹനേ
പത്മജാദേവിയേയും കണ്ടു കൂപ്പിനേൻ
അംഗുലീയം കൊടുത്താശു ചൂഡാരത്ന-
മിങ്ങു വാങ്ങിക്കൊണ്ടടയാളവാക്യവും
കേട്ടു വിടവഴങ്ങിച്ചു പുറപ്പെട്ടു
കാട്ടിയേൻപിന്നെക്കുറഞ്ഞൊരവിവേകം.
ആരാമമൊക്കെ തകർത്തതു കാക്കുന്ന
വീരരെയൊക്കെ ക്ഷണേന കൊന്നീടിനേൻ.
രക്ഷോവരാത്മജനാകിയ ബാലക-
നക്ഷകുമാരനവനെയും കൊന്നു ഞാൻ
എന്നു വേണ്ടാ ചുരുക്കിപ്പറഞ്ഞീടുവാൻ
മന്നവ! ലങ്കാപുരത്തിങ്കലുള്ളതിൽ
നാലൊന്നു സൈന്യമൊടുക്കിവേഗേന പോയ്
കാലേ ദശമുഖനെക്കണ്ടു ചൊല്ലിനേൻ
നല്ലതെല്ലാം പിന്നെ, രാവണൻകോപേന
ചൊല്ലിനാൻതന്നിടെ ഭൃത്യരോ’ടിപ്പൊഴേ
കൊല്ലുക വൈകാതിവനെ’യെന്നന്നേരം
കൊല്ലുവാൻവന്നവരോടു വിഭീഷണൻ
ചൊല്ലിനാനഗ്രജൻതന്നോടുമാദരാൽ:
‘കൊല്ലുമാറില്ല ദൂതന്മാരെയാരുമേ
ചൊല്ലുള്ള രാജധർമ്മങ്ങളറിഞ്ഞവർ
കൊല്ലാതയയ്ക്കടയാളപ്പെടുത്തതു
നല്ലതാകുന്നതെ’ന്നപ്പോൾദശാനനൻ
ചൊല്ലിനാന് വാലധിക്കഗ്നി കൊളുത്തുവാൻ
സസ്നേഹവാസസാ പുച്ഛം പൊതിഞ്ഞവ-
രഗ്നികൊളുത്തിനാരപ്പോളടിയനും
ചുട്ടുപൊട്ടിച്ചേനിരുനൂറു യോജന
വട്ടമായുള്ള ലങ്കാപുരം സത്വരം
മന്നവ! ലങ്കയിലുള്ള പടയ്ല് നാ-
ലൊന്നുമൊടുക്കിനേൻത്വല്പ്രസാദത്തിനാൽ.
ഒന്നുകൊണ്ടുമിനിക്കാലവിളംബനം
നന്നല്ല പോക പുറപ്പെടുകാശു നാം.
യുദ്ധസന്നദ്ധരായ് ബദ്ധരോഷം മഹാ-
പ്രസ്ഥാനമാശു കുരു ഗുരുവിക്രമം
സംഖ്യയില്ലാതോളമുള്ള മഹാകപി-
സംഘേന ലങ്കാപുരിക്കു ശങ്കാപഹം
ലംഘനം ചെയ്തു നക്തഞ്ചരനായക-
കിങ്കരന്മാരെ ക്ഷണേന പിതൃപതി-
കിങ്കരന്മാർക്കു കൊടുത്തു ദശാനന-
ഹുങ്കൃതിയും തീർത്തു സംഗരാന്തേ ബലാൽ
പങ്കജനേത്രയെക്കൊണ്ടുപോരാം വിഭോ!
പങ്കജനേത്ര! പരംപുരുഷ! പ്രഭോ!