സങ്കല്പകാന്തി/വനദേവത

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
വനദേവത
[ 18 ]

വനദേവത*

താമര പൂത്തൊരപ്പൊയ്കയിൽ നിയന്നൊ-
രോമനസ്വപ്നമായെത്തി;
ആശാമധുരമാം ഭാവനയിങ്കലൊ-
രാശയാവേശനംപോലേ!
മൊട്ടിട്ടുപോയി നിന്നാഗമവേളയിൽ
തൊട്ടടുത്തുള്ള മരങ്ങൾ;
കോകിലകണ്ടത്തിലാകർഷകമാർദ്രമാം
കാകളി വന്നു തുളുമ്പി;
പല്ലവിതങ്ങളാം ചില്ലകൾ ചൂടിയ
വല്ലീനടികൾ നിന്നാടി;
ചിത്രപതംഗകപാളികൾക്കക്ഷണം
ചുറ്റിപ്പറക്കുവാൻ തോന്നി;
മഞ്ഞിലിളവെയൽ വീണൊ,രു നൂതന-
മഞ്ജിമ മന്നിനെപ്പുൽകി;
സ്വപ്നമെന്നോണ,മീ ലോകം പൊടുന്നനെ
സ്വർഗ്ഗീയരംഗമായ് മാറി!

നീലിമപൂശിയ കാനനരാശിയിൽ
നീളെപ്പുളകങ്ങൾ വീശി,
ഓടക്കുഴലും വിളിച്ചുകൊണ്ടേകനായ്,-
ക്കോടക്കാർവർണ്ണനെപ്പോലെ,
അച്ഛിന്നകൗതുകമദ്ദിക്കിലപ്പൊഴ-
ക്കൊച്ചാട്ടിടയനുമെത്തി.
സുന്ദരമാവനം പ്രേമപ്രഫുല്ലമാം
വൃന്ദാവനംതന്നെയായി!

കോമളഗാനങ്ങൾ കോരിച്ചൊരിയുവിൻ,
കോകിലജാലമേ, നിങ്ങൾ!
ആനന്ദനർത്തനമാടുവിൻ മേല്ക്കുമേൽ,
നാനാലതകളേ, നിങ്ങൾ!
ഉല്ലസൽസൗരഭം വാരി വീശീടുവിൻ ,
ഫുല്ലപുഷ്പങ്ങളേ, നിങ്ങൾ!
അപ്രതിമോജ്ജ്വല,മിപ്രണയോത്സവ-
സ്വപ്നസമാഗമകാലം;
നിർവൃതികൊണ്ടു നിറം പിടിപ്പിക്കുവാൻ
നിങ്ങളെല്ലാവരും വേണം!

[ 19 ]

തൈത്തെന്നലൊന്നെങ്ങാൻ തൊട്ടാൽക്കുണുങ്ങുന്ന
മൊട്ടിട്ട മുല്ലയെപ്പോലേ,
നാണംകുണുങ്ങിക്കുണുങ്ങിയവളൊരു
കാനനച്ചാർത്തിൽപ്പതുങ്ങി!
കണ്ടിട്ടുമായതു കാണാത്ത ഭാവത്തി-
ലിണ്ടൽനടിച്ചവൻ നിന്നു.

"ഹാ, വനദേവതേയെങ്ങു നീ?"- എന്നവ-
നാവലാതിപ്പെട്ടുഴന്നു:

"കാനനപ്പച്ചകൾ പൂക്കുന്ന കാലത്തു
കാണാമെന്നോതിയതല്ലേ?
കാട്ടിൽക്കരിങ്കുയിൽ കൂകുന്നകാലത്തു
കാണാമെന്നോതിയതല്ലേ?
കാടുകളൊക്കെയും പൂത്തു, കരിങ്കുയിൽ
കൂകിത്തളർന്നുകഴിഞ്ഞു;
കാനനദേവതേ, നിന്നെയിങ്ങെന്നിട്ടും
കാണാതിരിക്കുന്നതെന്തേ?"

ഏവം കഥിച്ചൊരു നീലശിലാതല-
ഭൂവിലവൻ ചെന്നിരുന്നു.
രണ്ടിളന്തണ്ടാർവലയമവനുടെ
കണ്ഠത്തിൽച്ചുറ്റിപ്പിണഞ്ഞു.
പിന്നത്തെ മാത്രയിൽ, രണ്ടിളം പൂക്കള-
ക്കണ്ണിനെ പൊത്തിക്കഴിഞ്ഞു-

"ആരു ഞാ നാരു ഞാൻ?"- എന്നൊരു വീണതൻ
ചാരുസ്വരവുമുതിർന്നു!

അസ്സ്വരത്തേന്മഴച്ചാറലി, ലക്കര-
സ്പർശസുഗന്ധസരിത്തിൽ,
മന്ദമലിഞ്ഞലിഞ്ഞായവനിങ്ങനെ
മന്ദസ്മിതം തൂകിയോതി:

"കണ്ടാലൊളിക്കുന്ന കള്ളിയായിദ്ദിക്കി-
ലുണ്ടൊരു കാനനദേവി.
ഞാനറിയാതെ,യാ നാണംകുണുങ്ങിയെൻ-
പ്രാണനുംപ്രാണനായ്പ്പോയി.
ഉണ്ടവൾക്കത്യന്തപാടവം, പിന്നാലേ
മിണ്ടാതൊളിഞ്ഞുവന്നെത്താൻ;
എന്നിട്ടു, താമരപ്പൂവിതൾക്കൈകളാൽ
കണ്ണിണ പൊത്തിപ്പിടിക്കാൻ!

[ 20 ]


മായികയാണവളെങ്കിലും മെന്മനോ-
നായികയാണക്കുമാരി!"

മന്ദമത്തണ്ടാർവലയങ്ങൾ നീങ്ങി, യാ
മിന്നൽക്കൊടി മുന്നിലെത്തി.
കൊഞ്ചിക്കുഴഞ്ഞൊരു കോകിലത്തെപ്പോലെ
പുഞ്ചിരിപെയ്തവളോതി:

"താമസിച്ചിങ്ങു നാം നിന്നാൽ, വെയിൽ വരും
താമരപ്പൊയ്കയിലെല്ലാം!"

ഓരോരോ ചാടുവാക്കോമനിച്ചോമനി-
ച്ചോതിത്തുടങ്ങിയവനും:

"താമരപ്പൊയ്കയിൽ വെയ്‌ലു വന്നാലപ്പോൾ
മാമരച്ചോട്ടിലിരിക്കാം!"

"താമരപ്പൊയ്കയിൽപ്പോയാലൊരായിരം
താമരപ്പൂക്കൾ പറിക്കാം!"

"മാമരച്ചോട്ടിലിരുന്നാലൊരായിരം
മാദകചിത്രങ്ങൾ കാണാം!"

"പോരിക, പോരിക,ന്നോതുന്നു നമ്മോടു-
ദൂരെനിന്നോരോ പികങ്ങൾ."

"പോകരുതെ,ന്നു വിലക്കുന്നു നമ്മളെ-
ക്കേകികളീ മരക്കൊമ്പിൽ!
വാരുറ്റപീലി വിടുർത്തിനിന്നാടുമ്പോ-
ളാരവയെ വിട്ടു പോകും?"

"ചില്ലകളാലതാ മാടിവിളിക്കുന്നു
വല്ലികൾ ദൂരത്തു നമ്മെ!"

"ചില്ലകളാലിതാ, നിന്നു വിലക്കുന്നു
വല്ലികൾ ചാരത്തു നമ്മെ!"

"അക്കുളിർപ്പൂഞ്ചോലയ്ക്കക്കരെച്ചെന്നാലൊ
രപ്സരകന്യയെക്കാണാം!"

"അക്കരെച്ചെല്ലാതെതന്നെ, യെനിക്കുണ്ടൊ
രപ്സരകന്യയെൻചാരേ!"

"കല്ലീലി വെയ്‌ലത്തു ഞാനേറെ നിൽക്കുകിൽ
വല്ലാതെ വാടിത്തളരും!"

[ 21 ]

"വാടിത്തളരുകിൽ, പൂപോലെ നിന്നെ ഞാൻ
വാരിയെടുക്കുമെൻകൈയിൽ!
അപ്പൂത്ത വള്ളിക്കുടിലിനകത്തൊരു
പുഷ്പതല്പം ഞാനൊരുക്കും.
എന്മടിത്തട്ടിൽത്തല വെച്ചു സസ്പൃഹം
നിന്നെയതിൽ ഞാൻ കിടത്തും.
താമരപ്പച്ചിലത്താലവൃന്തത്തിനാൽ
സാമോദം നിന്നെ ഞാൻ വീശും.
മൽക്കരാശ്ലേഷസുഖത്തിലലിഞ്ഞലി-
ഞ്ഞുജ്ജ്വലേ, നീയുമുറങ്ങും.
ആലോലവായുവിലാഞ്ഞാഞ്ഞിളകും നിൻ-
നീലാളകങ്ങളും മാടി,
ആനന്ദതുന്ദിലനായി ഞാനിങ്ങനെ-
യാ നികുഞ്ജത്തിലിരിക്കും!"

"പൂത്തും തളിർത്തും ലസിക്കുന്നു മാമര-
ച്ചാർത്തുകളെങ്ങുമിക്കാട്ടിൽ!
ഏതേതു കോണിലേക്കെത്തിനോക്കീടിലും
ചേതോഹരമാണവിടം.
എങ്ങനെ,യെങ്ങോട്ടു,പോകും നാമിങ്ങുനി-
ന്നെ,ങ്ങനെ പോകാതിരിക്കും?
ഹാ, മനോമോഹനമാപാദചൂഡമി-
ശ്ശ്യാമളകാനനരംഗം!"

ഹാ, വനദേവതേ, നിൻപദം പൂല്കുമീ-
പ്പാവനകാനനഭാഗം
എങ്ങനെ,യെങ്ങനെ, മംഗളമഞ്ജിമ
തിങ്ങിത്തുളുമ്പാതിരിക്കും?"

"ഈ വേണുഗോപാലപാദമുദ്രാങ്കിത-
ശ്രീവായ്ക്കുമീ വനരംഗം
എമ്മട്ടി, ലെമ്മട്ടി,ലെന്നെന്നുമത്യന്ത-
രമ്യമായ്ത്തീരാതിരിക്കും?"

"കാനനമൊക്കെയും പൂത്തു,കരിങ്കുയിൽ
കാകളി മേന്മേലുതിർത്തു;
നീ,വനദേവതേ, വന്നതുമൂലമെൻ-
ജീവനുമിപ്പോൾക്കുളിർത്തു;
തങ്കക്കിനാക്കൾ തഴുകിത്തഴുകിയെൻ-
സങ്കല്പമൊക്കെത്തളിർത്തു.
ഈ വസന്തോത്സവം കൊണ്ടാടുവാനിനി-
പ്പോവുകതന്നെ നാം ദേവി!"
--മെയ് , 1938

"https://ml.wikisource.org/w/index.php?title=സങ്കല്പകാന്തി/വനദേവത&oldid=37545" എന്ന താളിൽനിന്ന് ശേഖരിച്ചത്