താൾ:Sangkalpakaanthi.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വനദേവത*

താമര പൂത്തൊരപ്പൊയ്കയിൽ നിയന്നൊ-
രോമനസ്വപ്നമായെത്തി;
ആശാമധുരമാം ഭാവനയിങ്കലൊ-
രാശയാവേശനംപോലേ!
മൊട്ടിട്ടുപോയി നിന്നാഗമവേളയിൽ
തൊട്ടടുത്തുള്ള മരങ്ങൾ;
കോകിലകണ്ടത്തിലാകർഷകമാർദ്രമാം
കാകളി വന്നു തുളുമ്പി;
പല്ലവിതങ്ങളാം ചില്ലകൾ ചൂടിയ
വല്ലീനടികൾ നിന്നാടി;
ചിത്രപതംഗകപാളികൾക്കക്ഷണം
ചുറ്റിപ്പറക്കുവാൻ തോന്നി;
മഞ്ഞിലിളവെയൽ വീണൊ,രു നൂതന-
മഞ്ജിമ മന്നിനെപ്പുൽകി;
സ്വപ്നമെന്നോണ,മീ ലോകം പൊടുന്നനെ
സ്വർഗ്ഗീയരംഗമായ് മാറി!

നീലിമപൂശിയ കാനനരാശിയിൽ
നീളെപ്പുളകങ്ങൾ വീശി,
ഓടക്കുഴലും വിളിച്ചുകൊണ്ടേകനായ്,-
ക്കോടക്കാർവർണ്ണനെപ്പോലെ,
അച്ഛിന്നകൗതുകമദ്ദിക്കിലപ്പൊഴ-
ക്കൊച്ചാട്ടിടയനുമെത്തി.
സുന്ദരമാവനം പ്രേമപ്രഫുല്ലമാം
വൃന്ദാവനംതന്നെയായി!

കോമളഗാനങ്ങൾ കോരിച്ചൊരിയുവിൻ,
കോകിലജാലമേ, നിങ്ങൾ!
ആനന്ദനർത്തനമാടുവിൻ മേല്ക്കുമേൽ,
നാനാലതകളേ, നിങ്ങൾ!
ഉല്ലസൽസൗരഭം വാരി വീശീടുവിൻ ,
ഫുല്ലപുഷ്പങ്ങളേ, നിങ്ങൾ!
അപ്രതിമോജ്ജ്വല,മിപ്രണയോത്സവ-
സ്വപ്നസമാഗമകാലം;
നിർവൃതികൊണ്ടു നിറം പിടിപ്പിക്കുവാൻ
നിങ്ങളെല്ലാവരും വേണം!

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/18&oldid=169626" എന്ന താളിൽനിന്ന് ശേഖരിച്ചത്