താൾ:Sangkalpakaanthi.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൈത്തെന്നലൊന്നെങ്ങാൻ തൊട്ടാൽക്കുണുങ്ങുന്ന
മൊട്ടിട്ട മുല്ലയെപ്പോലേ,
നാണംകുണുങ്ങിക്കുണുങ്ങിയവളൊരു
കാനനച്ചാർത്തിൽപ്പതുങ്ങി!
കണ്ടിട്ടുമായതു കാണാത്ത ഭാവത്തി-
ലിണ്ടൽനടിച്ചവൻ നിന്നു.

"ഹാ, വനദേവതേയെങ്ങു നീ?"- എന്നവ-
നാവലാതിപ്പെട്ടുഴന്നു:

"കാനനപ്പച്ചകൾ പൂക്കുന്ന കാലത്തു
കാണാമെന്നോതിയതല്ലേ?
കാട്ടിൽക്കരിങ്കുയിൽ കൂകുന്നകാലത്തു
കാണാമെന്നോതിയതല്ലേ?
കാടുകളൊക്കെയും പൂത്തു, കരിങ്കുയിൽ
കൂകിത്തളർന്നുകഴിഞ്ഞു;
കാനനദേവതേ, നിന്നെയിങ്ങെന്നിട്ടും
കാണാതിരിക്കുന്നതെന്തേ?"

ഏവം കഥിച്ചൊരു നീലശിലാതല-
ഭൂവിലവൻ ചെന്നിരുന്നു.
രണ്ടിളന്തണ്ടാർവലയമവനുടെ
കണ്ഠത്തിൽച്ചുറ്റിപ്പിണഞ്ഞു.
പിന്നത്തെ മാത്രയിൽ, രണ്ടിളം പൂക്കള-
ക്കണ്ണിനെ പൊത്തിക്കഴിഞ്ഞു-

"ആരു ഞാ നാരു ഞാൻ?"- എന്നൊരു വീണതൻ
ചാരുസ്വരവുമുതിർന്നു!

അസ്സ്വരത്തേന്മഴച്ചാറലി, ലക്കര-
സ്പർശസുഗന്ധസരിത്തിൽ,
മന്ദമലിഞ്ഞലിഞ്ഞായവനിങ്ങനെ
മന്ദസ്മിതം തൂകിയോതി:

"കണ്ടാലൊളിക്കുന്ന കള്ളിയായിദ്ദിക്കി-
ലുണ്ടൊരു കാനനദേവി.
ഞാനറിയാതെ,യാ നാണംകുണുങ്ങിയെൻ-
പ്രാണനുംപ്രാണനായ്പ്പോയി.
ഉണ്ടവൾക്കത്യന്തപാടവം, പിന്നാലേ
മിണ്ടാതൊളിഞ്ഞുവന്നെത്താൻ;
എന്നിട്ടു, താമരപ്പൂവിതൾക്കൈകളാൽ
കണ്ണിണ പൊത്തിപ്പിടിക്കാൻ!

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/19&oldid=169627" എന്ന താളിൽനിന്ന് ശേഖരിച്ചത്