സങ്കല്പകാന്തി/പൂനിലാവ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
പൂനിലാവ്
[ 31 ]

പൂനീലാവ്
(ഹേമന്തത്തിൽ)

കാശഗംഗയിലാറാടി, യാടിവ-
ന്നേകയായ്പ്പോകുവതെങ്ങു നീ,മോഹിനീ?
മന്ദസ്മിതാസ്യയായ്, മന്നാകെ നീ നേർത്ത
മഞ്ഞിൽക്കുളിപ്പിച്ചണിഞ്ഞു, മദാലസേ!
മന്ദാനിലനിലിളകുമിലകളാൽ
മർമ്മരമഞ്ജീരശിഞ്ജിതമാർന്ന,യേ,
സങ്കല്പലോലനാമേതാത്മനാഥന്റെ
സങ്കേതഭൂവിലേക്കാവോ, ഗമിപ്പു നീ?

മന്ദം വിടർന്നുതുടങ്ങുന്നു നിന്നിലീ
മന്നിൻമനസ്സാം മനോഹരകോരകം!
മേല്ക്കുമേല്ക്കോൾമയിർക്കൊണ്ടിതാ, നില്ക്കുന്നു
രാക്കുയിൽ കൂകുമിക്കാടും മലകളും,
ഏതോ നവോഢതൻ സ്വപ്നംകണക്ക,ത്ര
ശീതളമായ നിന്നാശ്ലേഷധാരയിൽ!

ഓമനിപ്പൂ നിന്നെ മാറിൽക്കിടത്തി, യി-
ന്നോളംതുളുമ്പുന്ന നീലനദീജലം!
വെമ്പുന്നു ചുണ്ടുവിടുർത്തി, നിന്നംശുക-
ത്തുമ്പുമ്മവെയ്ക്കുവാൻ, പാതിരാപ്പൂവുകൾ!
മന്ദം തലോടുന്നു നിന്നെക്കരങ്ങളാൽ
മന്ദഹസിച്ചുകൊണ്ടോ;മനത്താരകൾ!
നേരിന്റെ നാട്ടിൽനിന്നേകയായ് വന്നവ-
ളാരു നീ,യാരു നീ,യത്ഭുതരൂപിണി?

ജീവിതമോഹം കൊളുത്തുന്നു, കാന്തമാം
താവകസ്മേരം,തണുത്ത നിരാശയിൽ!
നിശ്ശബ്ദമേതോ മുരളികാസംഗീത-
നിർഝരത്തിങ്കലലിഞ്ഞലിഞ്ഞങ്ങനെ;
ലോകം മുഴുവനും വ്യാപരിക്കുന്നു, നി-
ന്നാകർഷകത്വമൊരത്ഭുതം മാതിരി!
ജാതാദരം നിന്നെ നോക്കിനില്ക്കുമ്പൊളി-
ന്നേതല്ലലും ഹാ,മറന്നുപോകുന്നു ഞാൻ!
ഒട്ടും മനസ്സു വരുന്നീലയേ, നിന്നെ
വിട്ടുപിരിയാനെനിക്കു, തേജോമയേ!
മോഹം കുറച്ചല്ലെനിക്കു,നിന്നോടതി-
സ്നേഹമധുരമായ്സല്ലപിച്ചീടുവാൻ:
എന്തു ചെയ്യാം, ഞാനറിവീലൊരു വെറും-
ഛന്ദസ്സുകൂടി നിന്നത്ഭുതഭാഷയിൽ!

[ 32 ]

എങ്കിലും, നിൻമൗനശാന്തഭാവത്തിൽനി-
ന്നെന്തൊക്കെയോ ചിലതുള്ളിൽ ഗ്രഹിച്ചു ഞാൻ.

നിർവ്വിഘ്നമേതോ മഹസ്സിൽനിന്നെത്തുന്ന
നിർവ്വാണദപ്രേമസന്ദേശമാണു നീ!
അവ്യക്തമാണൊ,ട്ടവഗാഹമാണു, നിൻ-
ദിവ്യഗൂഢാർത്ഥം പ്രപഞ്ചത്തിനൊക്കെയും!
അല്ലെങ്കിലെന്തിന,ടിഞ്ഞുകിടന്നീടു-
കല്ലല്ലി,കഷ്ട,മതിപ്പൊഴും നിദ്രയിൽ?
ഒന്നുമാത്രം മന്നിലുണ്ടു വാഴ്ത്തീടുവാൻ
നിന്നെ,യതാക്കൊച്ചു പാതിരാപ്പൊങ്കിളി!
പാവനേ, നിന്നെപ്പരിചരിച്ചീടുവാൻ
പാരിങ്കലുള്ളതാപ്പാതിരാപ്പൂവുകൾ;
മറ്റുള്ളതെല്ലാം പറക്കും കിനാക്കളെ-
ക്കെട്ടിപ്പിടിച്ചു കിടപ്പു പാഴ്നിദ്രയിൽ!

വിണ്ണിൻവിശിഷ്ടസന്താനമേ,പാഴിലീ
മണ്ണിൽച്ചവുട്ടി മലിനയാകൊല്ല നീ!
അച്ഛപ്രഭാമാത്രരൂപിണി, നീപോലു-
മല്പമിരുണ്ടുപോകാമിങ്ങു നിൽക്കുകിൽ!
അത്ര ദുഷിച്ച വിഷപ്പുക മൂടിയോ-
രസ്വാസ്ഥ്യസങ്കേതമാണിദ്ധരാതലം!-
മർത്ത്യന്റെ രക്തത്തിൽ മർത്ത്യൻ മദിക്കുന്ന
മർദ്ദനമണ്ഡപമാണിദ്ധരാതലം!-
കണ്ടാൽ നടുങ്ങും കശാപ്പുപുരയാണു;
കണ്ടീലയോ ദേവി,നീയിദ്ധരാതലം!-
സത്യവും ധർമ്മവും കാലു കുത്തീടാത്ത
തപ്തമണൽപ്പരപ്പാണിദ്ധരാതലം!-
എങ്ങുമിരുട്ടാണു,റക്കമാണാശിപ്പ-
തിങ്ങുള്ളവരുണർവ്വല്ല, വെളിച്ചവും!
എന്തിനവരോടമേയമാമൊന്നിന്റെ
സന്ദേശമായിട്ടടുത്തു ചെല്ലുന്നു നീ?
എന്തിനവരോടനന്തമാമൊന്നിന്റെ
മന്ദസ്മിതമായടുത്തു ചെല്ലുന്നു നീ?

പോവുക, പോവുക, നിഷ്ഫലമാണിദം
പാവനേ, ഹന്ത,നിന്നുദ്ധാരണോദ്യമം!
മൂടുപടം നീക്കി നീയടുത്തെത്തവേ
മൂടിപ്പുതച്ചു കിടക്കുകയാണവർ.
ആകട്ടെ-വന്ന വഴിക്കു നിരാശയായ്-
പ്പോകൂ മടങ്ങി,യാ വിണ്ണിങ്കലേക്കു നീ!
--ഏപ്രിൽ,1937

"https://ml.wikisource.org/w/index.php?title=സങ്കല്പകാന്തി/പൂനിലാവ്&oldid=37556" എന്ന താളിൽനിന്ന് ശേഖരിച്ചത്