പൂനീലാവ്
(ഹേമന്തത്തിൽ)
ആകാശഗംഗയിലാറാടി, യാടിവ-
ന്നേകയായ്പ്പോകുവതെങ്ങു നീ,മോഹിനീ?
മന്ദസ്മിതാസ്യയായ്, മന്നാകെ നീ നേർത്ത
മഞ്ഞിൽക്കുളിപ്പിച്ചണിഞ്ഞു, മദാലസേ!
മന്ദാനിലനിലിളകുമിലകളാൽ
മർമ്മരമഞ്ജീരശിഞ്ജിതമാർന്ന,യേ,
സങ്കല്പലോലനാമേതാത്മനാഥന്റെ
സങ്കേതഭൂവിലേക്കാവോ, ഗമിപ്പു നീ?
മന്ദം വിടർന്നുതുടങ്ങുന്നു നിന്നിലീ
മന്നിൻമനസ്സാം മനോഹരകോരകം!
മേല്ക്കുമേല്ക്കോൾമയിർക്കൊണ്ടിതാ, നില്ക്കുന്നു
രാക്കുയിൽ കൂകുമിക്കാടും മലകളും,
ഏതോ നവോഢതൻ സ്വപ്നംകണക്ക,ത്ര
ശീതളമായ നിന്നാശ്ലേഷധാരയിൽ!
ഓമനിപ്പൂ നിന്നെ മാറിൽക്കിടത്തി, യി-
ന്നോളംതുളുമ്പുന്ന നീലനദീജലം!
വെമ്പുന്നു ചുണ്ടുവിടുർത്തി, നിന്നംശുക-
ത്തുമ്പുമ്മവെയ്ക്കുവാൻ, പാതിരാപ്പൂവുകൾ!
മന്ദം തലോടുന്നു നിന്നെക്കരങ്ങളാൽ
മന്ദഹസിച്ചുകൊണ്ടോ;മനത്താരകൾ!
നേരിന്റെ നാട്ടിൽനിന്നേകയായ് വന്നവ-
ളാരു നീ,യാരു നീ,യത്ഭുതരൂപിണി?
ജീവിതമോഹം കൊളുത്തുന്നു, കാന്തമാം
താവകസ്മേരം,തണുത്ത നിരാശയിൽ!
നിശ്ശബ്ദമേതോ മുരളികാസംഗീത-
നിർഝരത്തിങ്കലലിഞ്ഞലിഞ്ഞങ്ങനെ;
ലോകം മുഴുവനും വ്യാപരിക്കുന്നു, നി-
ന്നാകർഷകത്വമൊരത്ഭുതം മാതിരി!
ജാതാദരം നിന്നെ നോക്കിനില്ക്കുമ്പൊളി-
ന്നേതല്ലലും ഹാ,മറന്നുപോകുന്നു ഞാൻ!
ഒട്ടും മനസ്സു വരുന്നീലയേ, നിന്നെ
വിട്ടുപിരിയാനെനിക്കു, തേജോമയേ!
മോഹം കുറച്ചല്ലെനിക്കു,നിന്നോടതി-
സ്നേഹമധുരമായ്സല്ലപിച്ചീടുവാൻ:
എന്തു ചെയ്യാം, ഞാനറിവീലൊരു വെറും-
ഛന്ദസ്സുകൂടി നിന്നത്ഭുതഭാഷയിൽ!
താൾ:Sangkalpakaanthi.djvu/31
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
