താൾ:Sangkalpakaanthi.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എങ്കിലും, നിൻമൗനശാന്തഭാവത്തിൽനി-
ന്നെന്തൊക്കെയോ ചിലതുള്ളിൽ ഗ്രഹിച്ചു ഞാൻ.

നിർവ്വിഘ്നമേതോ മഹസ്സിൽനിന്നെത്തുന്ന
നിർവ്വാണദപ്രേമസന്ദേശമാണു നീ!
അവ്യക്തമാണൊ,ട്ടവഗാഹമാണു, നിൻ-
ദിവ്യഗൂഢാർത്ഥം പ്രപഞ്ചത്തിനൊക്കെയും!
അല്ലെങ്കിലെന്തിന,ടിഞ്ഞുകിടന്നീടു-
കല്ലല്ലി,കഷ്ട,മതിപ്പൊഴും നിദ്രയിൽ?
ഒന്നുമാത്രം മന്നിലുണ്ടു വാഴ്ത്തീടുവാൻ
നിന്നെ,യതാക്കൊച്ചു പാതിരാപ്പൊങ്കിളി!
പാവനേ, നിന്നെപ്പരിചരിച്ചീടുവാൻ
പാരിങ്കലുള്ളതാപ്പാതിരാപ്പൂവുകൾ;
മറ്റുള്ളതെല്ലാം പറക്കും കിനാക്കളെ-
ക്കെട്ടിപ്പിടിച്ചു കിടപ്പു പാഴ്നിദ്രയിൽ!

വിണ്ണിൻവിശിഷ്ടസന്താനമേ,പാഴിലീ
മണ്ണിൽച്ചവുട്ടി മലിനയാകൊല്ല നീ!
അച്ഛപ്രഭാമാത്രരൂപിണി, നീപോലു-
മല്പമിരുണ്ടുപോകാമിങ്ങു നിൽക്കുകിൽ!
അത്ര ദുഷിച്ച വിഷപ്പുക മൂടിയോ-
രസ്വാസ്ഥ്യസങ്കേതമാണിദ്ധരാതലം!-
മർത്ത്യന്റെ രക്തത്തിൽ മർത്ത്യൻ മദിക്കുന്ന
മർദ്ദനമണ്ഡപമാണിദ്ധരാതലം!-
കണ്ടാൽ നടുങ്ങും കശാപ്പുപുരയാണു;
കണ്ടീലയോ ദേവി,നീയിദ്ധരാതലം!-
സത്യവും ധർമ്മവും കാലു കുത്തീടാത്ത
തപ്തമണൽപ്പരപ്പാണിദ്ധരാതലം!-
എങ്ങുമിരുട്ടാണു,റക്കമാണാശിപ്പ-
തിങ്ങുള്ളവരുണർവ്വല്ല, വെളിച്ചവും!
എന്തിനവരോടമേയമാമൊന്നിന്റെ
സന്ദേശമായിട്ടടുത്തു ചെല്ലുന്നു നീ?
എന്തിനവരോടനന്തമാമൊന്നിന്റെ
മന്ദസ്മിതമായടുത്തു ചെല്ലുന്നു നീ?

പോവുക, പോവുക, നിഷ്ഫലമാണിദം
പാവനേ, ഹന്ത,നിന്നുദ്ധാരണോദ്യമം!
മൂടുപടം നീക്കി നീയടുത്തെത്തവേ
മൂടിപ്പുതച്ചു കിടക്കുകയാണവർ.
ആകട്ടെ-വന്ന വഴിക്കു നിരാശയായ്-
പ്പോകൂ മടങ്ങി,യാ വിണ്ണിങ്കലേക്കു നീ!
--ഏപ്രിൽ,1937

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/32&oldid=169642" എന്ന താളിൽനിന്ന് ശേഖരിച്ചത്