മണിമാല/സന്ധിഗീതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മണിമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
സന്ധിഗീതം
(കിളിപ്പാട്ട്)

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

[ 11 ]

പാടുന്നൂ ദേവതകൾ, അസുരമുഖാവലി
വാടിമങ്ങുന്നൂ പുലർകാലതാരങ്ങൾ പോലെ
ഹന്ത, ഭൂമിയുമദ്രിനിരയുമടവിയു-
മന്തരീക്ഷവുമംബുരാശിയും കീഴ്മേലാക്കി
അക്ഷദണ്ഡത്തിൽനിന്നു മേദിനീചക്രംതന്നെ
തൽക്ഷണം തെറ്റിത്തകർന്നീടുമാറത്യുഗ്രമായ്
അടിച്ച കൊടുങ്കാറ്റുശമിച്ചൂ മന്ദാനിലൻ
സ്ഫുടമായ് പൂവാടിയിൽ ശൂളമിട്ടെത്തീടുന്നു
ദ്യോവിന്റെ ചെകിടടഞ്ഞീടുമത്യുച്ചഘോരാ-
രാവമാമിടികളാലട്ടഹാസങ്ങളിട്ടും,
ആവിജ്വാലയാലർക്കനേത്രവുമഞ്ചീടുന്ന
തീവിങ്ങും മിന്നൽക്കണ്ണു തുറിച്ചുനോക്കിക്കൊണ്ടും
ചണ്ഡനായണഞ്ഞ ദുഷ്കാലരാക്ഷസൻ പോയി;
ഗണ്ഡബിംബത്തിൽ ഭയകാളിമയെല്ലാം നീങ്ങി
പ്രകൃതീദേവി പാടലോഷ്ഠത്തിൽ വീണ്ടും മല്ലീ-
മുകുളധവളമാം പുഞ്ചിരിപൂണ്ടീടുന്നു.
രക്തരക്തമാം വസ്ത്രം വായുവിലൊട്ടുപാറി-
സ്സക്തമായൊട്ടു നിലത്തടിഞ്ഞു നീർക്കയത്തിൽ
മുക്തബന്ധനമായൊട്ടിഴയുമാറും ഭേസി
രക്തമേഘാളിപൂണ്ട ഘോരസന്ധ്യപോലെത്തി
പീരങ്കിയുടെ കഠോരാരവങ്ങളാം വാദ്യം
പൂരിച്ച പോർക്കളത്തിലഗ്നിഗോളങ്ങൾ കൊണ്ടു
പന്താടിത്തുള്ളിയാർത്തുനിന്നൊരു രണകൃത്യ-
മന്ത്രശക്തിയാലെന്നമാതിരി ഭൂവിൽവീണു;
നഷ്ടചേഷ്ടയുമായി ഹാ,ദേവകൃപാമൃത-
വൃഷ്ടിപാതത്താൽ കെട്ട കാട്ടുതീയെന്നപോലെ.
എന്നല്ലക്കൃത്യയുടെ ചരമരംഗമായി
നിന്നൊരാ നിശാചരപ്രിയയാം ഘോരരാത്രി
പാരം കാണാതെ കരകവിഞ്ഞ കൂരിരുട്ടിൻ-
പൂരങ്ങൾ വാർന്നൊഴിഞ്ഞു വിളറി വൃദ്ധയായി

[ 12 ]

അതുമല്ലേറ്റം ക്ഷതഗാത്രിയായ് വിഷവായു
വ്രതയായായിരുട്ടിൽ കിടന്നു വീർപ്പുമുട്ടി
നൈരാശ്യനിബിഡമാം വിപത്തുനിറഞ്ഞുള്ള
ദാരുണമഹാദീർഘദു:സ്വപ്നം കണ്ടുകണ്ടു.
കാഞ്ഞഭൂവിന്റെ നെറ്റിത്തടത്തിൽ ദേവീയുഷ-
സ്സാഞ്ഞെത്തി മുഖവായുവോതുന്നു തണുക്കുവാൻ.
ഭംഗിയിൽ സംസ്കരിച്ചു വെണ്മതേടുന്ന ശുദ്ധ-
മംഗലാംബരം ധരിച്ചതിമോഹനാംഗിയായ്
ഉടനെ വിടർന്നുള്ള പനിനീർപൂമഞ്ജരി
മുടിയിലണിഞ്ഞൈന്ദ്രിദൂരത്തുവിലസുന്നു.
അളിയും തേനീച്ചയും ശ്രുതികൾ മുഴക്കുന്നു,
കിളികൾ കൂടുകളിൽ ഗാനങ്ങൾ തുടങ്ങുന്നു,
കളമാം കാൽച്ചിലമ്പിന്നൊലിയാർന്നെത്തീടുന്നു
നളിനീവനങ്ങളിൽ നർത്തനം ചെയ്വാൻ ലക്ഷ്മി,
കേൾക്കുന്നു സ്ഫുടമായും മധുരമായും രോമം
ചീർക്കുമാറിതാ വീണ്ടും സൌമ്യസൌമ്യയാം ശാന്തി
തൽകരപല്ലവാഗ്രം തടവി ലയമാർന്ന
തങ്കവീണക്കമ്പികൾ തൂവും കാകളിതാനും.
(…………..പാടുന്നു)
മൃദുവെന്നാകിലുമീ’ബ്ഭൂപാല‘ ശാന്തിരാഗ-
മുദിതപ്രസരമായ് മുഴങ്ങീ മൂകമായ
പോർക്കളം തോറും പ്രതിധ്വനിച്ചു തിരതല്ലി-
യാർക്കുന്ന കടൽപ്പാട്ടിൽ കലർന്നും, നിർമ്മാംസമായ്
കാർക്കശ്യമാർന്നങ്ങങ്ങു കിടക്കുമസ്ഥികൾക്കും
ചേർക്കുന്നു പുനർജ്ജീവിതാശകളെന്നു തോന്നും.
പാവനമനോജ്ഞമാമന്നാദം കേട്ടുമെല്ലെ-
ജ്ജിവികളുള്ളിൽ സമാശ്വാസമാർന്നുണരുന്നു.
ഭൂവലാരികൾവാഴും മേടകൾമേലും ശുദ്ധ-
പാവങ്ങൾ കിടക്കുന്ന പുൽക്കുടിൽകുണ്ടിൽ പോലും
ദിനശ്രീയഭിനവകാന്തി തേടുന്നു, സന്ധി
പുനർജ്ജീവിപ്പിച്ച ഭൂ കോൾമയിർ കൊണ്ടീടുന്നു.
ഘനഘോഷംപോൽ കേൾക്കുമുത്സവവെടികളീ-
ജനതയുടെയുൾക്കാമ്പിളക്കിമറിക്കുന്നു.

[ 13 ]

അന്തിമേഘങ്ങൾപോലെയംബരം നിറഞ്ഞെങ്ങും
പൊന്തുന്നു പലവർണ്ണമാർന്നെഴും പതാകകൾ
ഹന്ത! നാകത്തോളവുമുയർന്നു ശോഭിക്കുന്നു
ബന്ധുശക്തികളുടെ നിശ്ചയജയസ്തംഭം
ആസുരകിരീടങ്ങൾ തച്ചുടച്ചെടുത്തൊരു
ഭാസുരരത്നങ്ങളാമാധാരശിലകൾമേൽ
നിർമ്മലമാമമ്മഹാസ്തൂപിക പണിചെയ്ത
ധർമ്മജ്ഞരുടെ ശിൽപ്പവൈഭവം ജയിക്കുന്നു.
എത്രയോലക്ഷം ബന്ധുഭടന്മാർ വികടമാം
മൃത്യുവിൻ തുറന്ന വക്ത്രത്തിൽ നിർഭയം ചാടി
ഇത്രകേമമാം ദിവ്യഗോപുരം തീർക്കാൻ സ്വന്ത-
മസ്ഥികളായ വെള്ളക്കല്ലുകൾ നൽകീടിനാർ.
നിജഗേഹത്തെ, നിജധനത്തെ, ബന്ധുക്കളെ,
നിജപ്രേമത്തെ, നിജപ്രാണനെത്തന്നെയുമേ
തൃണമായോർത്തുവലിച്ചെറിഞ്ഞു പോയ രാജ-
പ്രണയികളെ, നിങ്ങൾ ജയിച്ചൂ ധീരന്മാരെ!
(………….പാടുന്നു)
ഹന്ത, രാത്രിയുമിന്നു വേഗത്തിൽ വന്നെത്തുന്നു
ചന്തമാർന്നിക്കൌതുകം കാണുവാനെന്നപോലെ
അഞ്ചിതരാഗം മേലും കവിളിൽ വഴിയുന്ന
പുഞ്ചിരിപ്പൊലിമയാം പൂനിലാവോടുമിതാ
അംബരസമുദ്രത്തിലമരരോടിച്ചെത്തും
ഡംബരമാർന്ന വെള്ളിത്തൂങ്കളിക്കപ്പലായ
വെണ്മതികലയെപ്പോയ് മനുഷ്യവിമാനങ്ങൾ
നന്മയിലെതിരേറ്റു കളിച്ചു രസിക്കുന്നു.
തിങ്ങുന്നു നിരനിരയായ് പലനിറമാർന്നി-
ന്നെങ്ങുമേ ദീപാവലിയസംഖ്യമായിതോർത്താൽ,
പൊങ്ങിയുത്സവം നോക്കിനിൽക്കയാം തേജസ്വിക-
ളങ്ങങ്ങു മൃതരായ മിത്രസൈനികാത്മാക്കൾ.
ജയിക്ക മാനികൾക്കു ജീവനാം സത്സ്വാതന്ത്ര്യം
ജയിക്ക സമസ്താനുഗതമാം ഭ്രാതൃസ്നേഹം‘
ജയിക്കയക്ഷതയായ് ശുഭയാം രാജനീതി,
ജയിക്ക ശാശ്വതമാം ധർമ്മവുമെന്നല്ലഹോ
ജയിക്ക ‘ബ്രിത്താനിയേ’, ജഗദീശന്റെ നിത്യ-
ദയക്കും പ്രസാദസമ്പത്തിനും പാത്രമായ് നീ.
ജയിഷ്ണുക്കളാം ബന്ധുശക്തികളോടുമാര്യ-
നയജ്ഞേ , ലോകക്ഷേമങ്കരി, നീ ജയിക്കുന്നു!
പാടുന്നു ദേവതകളസുരമുഖാവലി
വാടുന്നു-ഭവിക്കുക ശാന്തിയും ശ്രീയും നിത്യം !
ആഗസ്ത് 1919

"https://ml.wikisource.org/w/index.php?title=മണിമാല/സന്ധിഗീതം&oldid=35146" എന്ന താളിൽനിന്ന് ശേഖരിച്ചത്