താൾ:Ramarajabahadoor.djvu/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഷണങ്ങൾ, അഭിപ്രായങ്ങൾ, കൗശലോപദേശങ്ങൾ, ആജ്ഞകൾ എന്നിതുകൾകൊണ്ടു മഹാരാജാവും സുഭൃത്യോത്തമനെ അസഹ്യപ്പെടുത്തേണ്ട എന്ന് അടങ്ങിക്കളഞ്ഞു.

ജിതക്ലമനും പ്രാപ്തനും ഭാരസഹിഷ്ണുവും ആയുള്ള പരിശ്രമിക്കു സ്വൈര്യമെന്നതു കണിക്കപോലും കിട്ടുന്നതല്ല. രാത്രിയിലെ ഊണും കഴിഞ്ഞു സല്ക്കാരശാലയിൽ ദിവാൻജി അല്പം ഒന്നു വിശ്രമിക്കുമ്പോൾ ഒറ്റക്കാഷായവസ്ത്രം ഉടുത്തു, കേശവും മീശയും വിടുർത്തിയിട്ട് ഒരു കാട്ടുകമ്പും ഊന്നി, കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാർ അക്ഷരം കണ്ടിട്ടില്ലാത്ത യാചകസന്യാസിയെപ്പോലെ അദ്ദേഹത്തിന്റെ മുമ്പിൽ പ്രവേശിച്ചു. ആ വേഷത്തിൽ തന്റെ അന്നത്തെ നിദ്രയെ ലംഘിപ്പാൻതന്നെ വന്നതുകൊണ്ട് എന്തോ സാരമായുള്ള കർമ്മം ആരംഭിപ്പാനോ സംഭവം ധരിപ്പിപ്പാനോ ഉദ്ദേശിക്കുന്നു എന്നു ദിവാൻജിക്കു മനസ്സിലായി. വീരന്മാർ ചാകുന്നതു ചിരിച്ചുകൊണ്ടു വേണമെന്നുള്ള സാമാന്യോക്തിയെ സ്മരിച്ചു, ദിവാൻജിയും ആ രാത്രിയിൽ വിനോദഭാഷണത്തിന് ഒരുങ്ങി. "എന്താ കാര്യക്കാരെ! വല്ല സദ്യയ്ക്കും ക്ഷണിക്കാൻ ഭാവമുണ്ടോ? ചട്ടുകം വച്ചിട്ടു ക്ഷണവടിയും എടുത്തു പുറപ്പെട്ടതാണെന്നു തോന്നുന്നല്ലോ."

കുഞ്ചൈക്കുട്ടിപ്പിള്ള: "ഉത്തരവ്. നാലുപേർക്കു മാത്രമേ ഒരുക്കിയിട്ടുള്ളു കുമാരൻതമ്പി, നമ്മുടെ ഭീമൻകുട്ടി. അഴകൻപിള്ള എന്റെ പുത്തൻശിഷ്യന്റെ അരങ്ങേറ്റം ഇന്നാണ്."

ദിവാൻജി: "ഹേ! മൂന്നല്ലേ ആയുള്ളു പേര്?"

കുഞ്ചൈക്കുട്ടിപ്പിള്ള: "നാലാമത്തവൻ ഞാൻ തന്നെ."

ദിവാൻജി: "പോവൂ കാര്യക്കാരെ! അവർ ഇപ്പോൾത്തന്നെ ഊണുകഴിഞ്ഞു."

കുഞ്ചൈക്കുട്ടിപ്പിള്ള: "അതു കരുതിത്തന്നെ സദ്യ വട്ടംകൂട്ടിയിരിക്കുന്നു. പ്രഥമൻ മാത്രമേ തയ്യാറാക്കിയിട്ടുള്ളു. അതും വക ഒന്നുമാത്രം."

ദിവാൻജി: (അല്പം ചിന്തയോടെ ഇരുന്നിട്ട്) "ശകുനംനോക്കി അവസാനം എന്താണെന്ന് ഒന്നു പറവാൻ പാടില്ലേ? ഭൂമിസ്വർഗ്ഗപാതാളങ്ങളിലെ എല്ലാ രഹസ്യങ്ങളും അറിഞ്ഞിട്ടുള്ള ആളാണല്ലോ."

കുഞ്ചൈക്കുട്ടിപ്പിള്ള: "ശകുനം ആഗന്തുകമായി കിട്ടണം. അല്ലാണ്ട് നാം പോയി കടഞ്ഞുതുടങ്ങുമ്പോൾ ഏട്ഠാദേവി മുന്നോട്ടു ചാടിക്കടന്നേക്കാം."

ദിവാൻജി സംഭാഷണം നിറുത്തി. കാര്യക്കാർ താൻ ഉദ്ദേശിച്ച അതിഥികളെയും പിടികൂടി. ആയുധങ്ങളും ധരിപ്പിച്ച് നടകൊണ്ടു.

ആധുനികനയജ്ഞന്മാർ ധർമ്മവിരുദ്ധമായ വിജയമാർഗ്ഗങ്ങളെയും ദൃഢഫലദങ്ങളും സുഗമവും ആണെങ്കിൽ അംഗീകരിക്കുന്നു. ടിപ്പുസുൽത്താൻ കാളിപ്രഭാവഭട്ടനിൽനിന്നു കിട്ടിയ അറിവിനെ ദാദാഖാൻ, ബാപ്പുറാവു മുതലായ ചാരന്മാർ മുഖേന പരിശോധനചെയ്തു. രാമാരാജാബഹദൂറുടെ സംസ്ഥാനത്തിന്റെ ഉത്തരഭാഗങ്ങൾ, ദക്ഷിണഇന്ത്യ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/197&oldid=168035" എന്ന താളിൽനിന്ന് ശേഖരിച്ചത്