കേശവീയം/ഏഴാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേശവീയം
രചന:കെ.സി. കേശവപിള്ള
ഏഴാം സർഗം


 ഏഴാം സർഗം
 
വനമഥ മൃഗസങ്കലം നിരീക്ഷി-
ച്ചനുചരരോടു യശോധനൻ മുകുന്ദൻ
ഇനിമണിയിഹ നാം തിരഞ്ഞിടാനായ്-
തുനിയണ, മെന്നരുൾചെയ് തു മന്ദഗാമി. 1

അവരുടെ നയനങ്ങളായിടുന്നോ-
രളികളുടൻ മണിയായിടും പ്രസൂനം
തിരവതിനു കുതുഹലം കലർന്നി-
ട്ടടവിയിലാകെണഞ്ഞു സ‍ഞ്ചരിച്ചു 2

ഇളയതൃണമശിക്കുമേണവർഗം
ഹയപദപാതരവം ശ്രവിച്ചുഞെട്ടി
ഹരിമുഖമഥ കണ്ടുപേടി കൈവി
ട്ടവിടവിടെ സഥിതിചെയതു മണ്ടിടാതെ 3

അവനുടെ തിരുമേനിയാകുമോമൽ-
പപുതുമുകിൽ കണ്ടു പുലർന്ന കൗതുകത്താൽ
മയിലുകളതിമഞ് ജുളാഭയോടേ
യൊവിലസിന പീലി വിടുർത്തി നൃത്തമാടി 4
 
ശരനിര കുലവില്ലുകൊന്ന ജന്തു-
വ്രജമിവ യൊക്കെയെറിഞ്ഞു താഴെ വേഗാൽ
വനചരജനമംബുജാക്ഷപാദം
മനസി വഴഞ്ഞൊരുഭകതിയോടു കൂപ്പി 5


മലർമകൾമനവും മയക്കുമോമൽ-
ത്തിരുവുടൽത്തിരളുന്ന കാന്തികണ്ടു
ശബരതരുണിമാർ ശിലാവിശേഷ-
പ്രതിമകളെന്നപോലെ നിന്നുപോയി. 6

വഴിയിലൊഴിവതിനുവേണ്ടി വേട-
ക്കിഴവികൾ പാരമുഴന്നു മണ്ടുവാനായ്
വഴുതിടുവതു കണ്ടു വേണ്ടയെന്ന-
മ്മഴമൂകിൽതന്നഴകാർന്നവൻ വിലക്കി. 7
 

അലിവൊലിമൃദുമന്ദഹാസമാളും
ഹരിയുടെ തൃക്കരതാരുയർന്നിവണണം
അരുളിയൊരഭയം ലഭിച്ചതോർത്തി-
ട്ടവരെ മുദാ വനദേവിമാർ പുകഴ് ത്തി. 8

അഥ വനഭുവികണ്ട സൈന്ധവത്തിൻ-
പദനിര കണ്ണനു കൗതുകം വളർത്തി,
ലഘിമയധികമാർന്ന വസ്തുവിന്നും
മഹിമ വരുന്നിതു ദേശകാലഭേദാൽ. 9

തദനു കണകളാൽ മുറിഞ്ഞ പുത്തൻ-
തളിരുകൾ പൂങ്കുലയും കലർന്നുവാടി,
മലർ ചിതറിയുലഞ്ഞഴി വല്ലീ-
തതിയൊടു കാനനലക്ഷ്മിയുല്ലസിച്ചു. 10

സകുതുകമതുകണ്ടു കൊണ്ടൽവർണ്ണൻ
സപദി നിജാനുഗരോടു ചേർന്നമന്ദം
അവിടെയഖിലവും തിരഞ്ഞു, പോലീ-
സധികൃതർ ചോരഗൃഹത്തിലെന്നപോലെ. 11

ഫലമതിലുളവായിടാഞ്ഞുപിന്നെ-
പ്പരമപുമാൻ ഹയപാദചിഹനജാലം
പരിചിനൊടു വിടാതെ പിൻതുടർന്നാ-
നരിയൊരു യുക്തിയെയെന്നപോലെ ശാസ്രൂം. 12

പല ഹയഗതി മെല്ലവേ മറഞ്ഞി-
ട്ടൊരുഗതിതാൻ നിലനിന്നു കണ്ടുപിന്നെ
അതിനെയനുസരിച്ചു യാത്രചെയ്താ-
നതുലിതവൈഭവശാലി വാസുദേവൻ. 13

അവനുടെയുടലിന്റെ കാന്തിയായോ-
രമൃതു നുകർന്നധികം മദിച്ചമൂലം
അനുചരജനമദ്ധ്വഖേദമെന്നു-
ളളതിനുടെ വാർത്തയുമോർത്തതില്ല തെല്ലും. 14

നയനമയനമാകവേ നടത്തി-
ഗ്ഗമനമിയന്ന മൂകുന്ദനങ്ങു മുൻപിൽ
കദനമഥ കൃതാർത്ഥഭാവമോടേ
കരളിനു നല് കിന കാഴ് ചയൊന്നു കണ്ടാൻ . 15

മൃതിവശഗതനായ് പ്രസേനവീരൻ
കുതിരയൊടൊത്തവിടെക്കിടന്നിരുന്നു.
വിധിമഹിമയലം ഘനീയമാണെ-
ന്നതിദയനീയമുരച്ചിടുന്നവണ്ണം . 16

കടുനിണമൊഴുകിപ്പടർന്നു ചുറ്റും
കഠിനത പൂണ്ടു കറുത്തു നിന്നിരുന്നു
സ് ഫുടരുചിതടവും വിശാലവക്ഷ- 17
സ്തടമവഗാഢതരം പിളർന്നിരുന്നു.

ഹരിതനിറമിയന്ന വാരവാണം
പലവഴി പൊട്ടി വിടുർന്നിരുന്നു മെയ്യിൽ
വിഘടിതജഠരാന്തരത്തിൽനിന്നും
കടലുകൾ ചാടി വെളിക്കു വീണിരുന്നു . 18
                                                                                                       

സുരുചിരത കലർന്ന വില്ലുമമ്പും
കരയുഗസന്നിധിയിൽ പതച്ചിരുന്നു
കസവൊളി തിരളുന്ന തൊപ്പിയൂരി-
ത്തലയൊടു ചേർന്നരികിൽ കിടന്നിരുന്നു . 19


ഘനതതിയുടെ കാന്തിയെജ്ജയിക്കും
ഘനതരകോമളമായ കേശജാലം
പലവഴി ചിതറിപ്പിണഞ്ഞു മണ്ണിൽ
പൊടിയുമണിഞ്ഞു കിടന്നിരുന്നു ചുററും . 20


മിഴി പകുതിയടഞ്ഞു കൃഷ്ണമാകും
മണിയെ മറച്ചു നിരാഭമായിരുന്നു
കമലിനിയെ വെടിഞ്ഞലഞ്ഞ , കത്തും-
വെയിലിലണഞ്ഞു കരി‍ഞ്ഞ പങ്കജംപോൽ. 21


അധരയുഗളമല്പമായ് വിടുർന്നി-
ട്ടടയിൽ വിളങ്ങിന ദന്തപംക്തി കണ്ടാൽ
അധികചപലമായ മർത്ത്യയ‍ജന്മ-
സ്ഥിതിയെ നിനച്ചു ഹസിക്കയെന്നുതോന്നും. 22
    

പ്രകൃതിയുടയ ശാംബരീവിലാസം
ദൃഢമറിയുന്നവനെങ്കിലും മുകുന്ദൻ
 ഝടിതി ഗളതലേ തടഞ്ഞ ബാഷ്പോൽ-
ഗമമൊടു നിന്ന നിലയക്കു നിന്നുപോയി. 23



അഥ ധൃതിമഹിമാവുകൊണ്ടു ധീമാൻ
മതികലുഷത്വമപാകരിച്ചു വീണ്ടും
മുനിജനവുമലം കൊതിച്ചിടും തൻ-
മിഴിയിണ തത്ര‍ നടത്തി നാലുപാടും. 24


മണിയൊരിടവുമങ്ങു കണ്ടിടാഞ്ഞ-
മ്മധുരിപുവിന്നുളവായ വൈമസ്യം
അരികിലഥ തെളിഞ്ഞു കണ്ടതായോ-
രരിയ മൃഗേന്ദ്രപദങ്ങളാശു തീർത്തു . 25


ഉടനുടലതു സംസ്കരിപ്പതിന്നാ-
യനുചരരോടരുൾചെയ്തു ചിത്സ്വത്രപൻ
ഹരിപദനിരയാശു പിൻതുടർന്നാൻ
ഗുരുവചനം പടുശിഷ്യനെന്നപോലെ . 26



സുരഭിലസുമശയ്യയിൽ സുഖിപ്പാൻ
സുകൃതമെഴും സുകുമാരനിക്കുമാരൻ
ഇതുവിധമിവിടെക്കിടപ്പതോർത്താൽ
വിധിഗതി വിസ് മയനീയമേവ നൂനം . 27


ചരഗതിയിതീ നമുക്കുമെപ്പോ-
ളെതുവിധമേതൊരു ദിക്കിലെന്നിതൊന്നും
അരുതരുതറിവാനതോർത്തു പാരം
കരുതൽ കലർന്നു നടക്കതാൻ പ്രമാണം . 28



ക്ഷണികതയുമനേകമട്ടിലെത്തും
പിണികളുമൊന്നുവളർന്ന ചിന്തചെയ്താൽ
മനുജനുടയജീവിതത്തിലുള്ളോ-
രനുപമശോച്യത നല്ലപോലെ കാണാം. 29,



ശിശുത മുഴുവനും വിശേഷബോധം
ചെറുതുമഹോ  ! കലരാതെ തൊട്ടിൽതന്നിൽ
കനിവിയലിന ധാത്രി തന്റെ താരാ-
ട്ടനുപദമേററു കഴിച്ചിടുന്നുകാലം. 30

പുനരൊരു ഗുരുവിന്റെ ഗേഹമാകും
തടവിലണഞ്ഞ തദീയഭത്യനായി
പലതൊഴിലുകളോടുകൂടി വിദ്യാ-
പഠനസമാകുലനായ് വസിച്ചിടുന്നു. 31

അഥ കമനിയൊരുത്തിയെ ഗ്രഹിച്ചി-
ട്ടവളിലെഴും പ്രിയതയ്ക്കധീനനായി
അവളുടെയഭിലാഷപൂരണത്തി-
ന്നനവരതം വിവിധം വലഞ്ഞിടുന്നു. 32

തരുതണയിലെഴുന്ന ദേഹകാന്തി-
ത്തിരൾമ തടിത്സമമെന്നു തേറിടാതെ
ചപലത പലതാർന്നു ശോച്യമാകും-
നില കലരുന്നിതപക്വമായ ചിത്തം. 33

തനയരഥ ജനിക്കവേയമേയം
പ്രണയമിയന്നു തദീയപോഷണാർത്ഥം
അനുപദമസമാഹിതത്വനുൾക്കൊ-
ണ്ടനവധി ഹന്ത ! സഹിച്ചിടുന്നു ഖേദം. 34

ഉലകിൽ നിരഭിസന്ധിയായ ഹാർദം
സുവിരളമെന്നു, മനേകസംഭവത്താൽ
അവനവനുടെ മിത്രമായതെല്ലാ-
മവനവനെന്നുമവൻ ഗ്രഹിച്ചിടുന്നു. 35

അഹമഹമിക പൂണ്ടു ചിന്തയോരോ-
ന്നനിശമണഞ്ഞു ബലാൽ മനസ്സിനേയും
അഥ ബത ! ജരതൻ വികാരമോരോ-
ന്നുടലിനെയും ശിഥിലീകരിച്ചിടുന്നു. 36

ചരമസമയമാം മഹാന്ധകൂപം
ക്ഷണമനുപാരമടുത്തുകൊണ്ടിരിക്കെ
അവനതിനെയകററിടുന്നതിന്നാ-
യനവരതം പണി ഹന്ത ! ചെയ്തിടുന്നു. 37

ഇതുവരെയനുഭ്രതമായ നാനാ-
സുഖമൊരു തൃപ്തിയുമേകിടുന്നതില്ല ,
ഇനിയതു വരുവാനുമില്ലകെല്പെ-
ന്നവനനുതാപമിയന്നിടുന്നു ഗാഢം. 38.


"ഇഹ മതിയിലുദിച്ച ബോധമോടൊ-
ത്തിനിയുമൊരിക്കൽ നവീനയൗവനത്തിൽ
തിരിയെയണയുമെങ്കിലെത്ര നന്നെ-
ന്നരിയൊരു ചിന്തയവന്നുദിച്ചിടുന്നു . 39

ഉടലിനു സുഭഗത്വവും കരുത്തും
ദൃഢമുളവാക്കുവതിന്നുവേണ്ടി നിത്യം
അവനിഹ തുടരുന്നു സാഹസം ക-
ണ്ടഥ ജരയും മൃതിയും ഹസിച്ചിടുന്നു . 40

പടുതയുടയൊരാമയങ്ങളാകും
പടകളൊടൊത്തു ജരാഖ്യയാം പിശാചി
അടവിനൊടുടലാക്രമിച്ചു പിന്നെ-
സ് ഫുടതരമാർത്തി വളർത്തി വാണിടുന്നു . 41

ഒടുവിലപടുവായ് നിരാശരായോ-
രുടയവർതൻ ചുടുകണ്ണുനീരു കണ്ടും
കടുതരകദനം കലർന്നുകൊണ്ടും
തടിയൊടു തുല്യമവർ കിടന്നിടുന്നു. 42

പൊരിയ രുജയിതൊന്നു മാറി ഞാനി-
ങ്ങൊരുകുറികൂടിയെണീററു മുൻപിലെപ്പോൽ
മരുവിയഥ മരിക്കിലല്ലലില്ലെ-
ന്നരിമയൊടപ്പൊളവൻ നിനച്ചിടുന്നു . 43

തദനു തനയദാരഗേഹവസ്തു-
പ്രകരവിയോഗവിചാരദഗ്ദ്ധചിത്തൻ
അവനഴലൊടു ഭൂതപഞ്ചകത്തി-
ന്നുടൽ വിധിപോലെ പകുത്തു നല്കിടുന്നു. 44

ഇഹ നിജതനുവാൽ ഗ്രഹിച്ച സമ്പ-
ത്തപരനെടുപ്പതിലാർത്തനാമവതൻതാൻ
അഥ നിജതനുതന്നെ പങ്കുവച്ചി-
ട്ടപരവശംവദമാക്കിടുന്ന ചിത്രം  ! 45

ഇതിനിഹ വിപരീതവൃത്തിയാളും
കൃതികൾ നിനയ്ക്കിലതീവ ദുർല്ലഭന്മാർ
ചിലരിവനു സമം യദൃച്ഛയാലു-
ളളപമൃതിയാലുമപേതരായിടുന്നു . 46

ഇതി പലതുമുരച്ചു വാച്ച ഖേദാൽ
ചിത ചിതമോടു ചമച്ചു യാദവന്മാർ
വിധിയെയനുസരിച്ചു സംസ് കരിച്ചാർ
വിധിയിലവജ്ഞ വഹിച്ചുകൊണ്ടഹോ ! തൻ . 47

തദനു ഘനതയാർന്ന ധൂമജാലം
ഗഗനതലംപ്രതി പാ‌‌‌ഞ്ഞുപോയതോർത്താൽ
ഹരിയിലുദിതമായ ദുര്യശസ്സി-
ദ്ധരണിയിൽനിന്നു ഗമിക്കയെന്നു തോന്നും . 48
 
തരുണമരണഹേതുവായ ഘോരം
ദുരിതഭരം തരസാ ഹരിച്ചിടേണം
ഇതി കരുതിയപോലെ തത്ര വാഴും
ദ്വിജതതി വിഷ് ണുപദം തദാ ഭജിച്ചു . 49

തരുണമണിയവന്റെ ചാരുദേഹം
ദഹനനണഞ്ഞു ദഹിച്ചിടുന്നേരം
തരുവിതതികൾ താപഭാരമൂലം
തരളതരം തലതല്ലി നാലുപാടും. 50

അവരഥ മുരശാസനൻ ഗമിക്കും-
സരണിയെ നോക്കി മുതിർന്നു പിൻതുടർന്നു
മൊഴിയുടെയനുശാസനങ്ങൾ സൂക്ഷ്മം
ബുധജനസംപ്രതിപന്നരീതിയിയെപ്പോൽ 51

മലർനിര കലരുന്ന വേണി പൂണ്ടും
വിമലതരം കമലം വഹിച്ചുകൊണ്ടും
ഒരു നദിയഥ പൂവിൽമങ്കയാൾ പോ-
ലരികിൽ മുരാന്തകനങ്ങു കാണുമാറായ്. 52

സഹജചപലഭാവയാകിലും തൻ-
പതിയിലനാരതമാഭിമുഖ്യമോടെ
വിലസിന തടിനിക്കെഴും പ്രഭാവം
വിഭുവിലും രതിചേർത്തു മാനസത്തിൽ . 53

ഉലകിനു പരിപാവനത്വമേകും
സുകൃതിനിയന്നദിയന്നതീവ കാമ്യം
മുരഹരനുടെ ദേഹസംഗമേററി-
ട്ടുരുതരപാവന ഭാവമാവഹിച്ചു .
                                                                                                                                                                                          
54
 
പുരുരുചിയൊടു പീതമംബരം പൂ-
ണ്ടൊരു ഹരി മജ്ജനഭംഗിയാൽ വിളങ്ങി;
അതുപൊഴുതവനോടു തുല്യനാകും
ദിനമണിയും ജലമജ്ജനം കൊതിച്ചു . 55

അനുചരജനവും കുളിച്ചുവന്നി-
ട്ടജിതനിദേശമറിഞ്ഞു സപ്രമോദം
അവനുടെ ഹൃദയപ്രസാദമോടേ
പടകുടി പാടവമോടുടാൻ ചമച്ചു . 56

അഭിനവമവിടെച്ചമച്ച വാസോ-
വസതിയതിന്നകമേറി നോക്കിയപ്പോൾ
വിഭുവിനു നിജഗേഹഭാഗമൊന്നീ- 57
വിപിനതലത്തിലണഞ്ഞുവെന്നു തോന്നി.

മുഴുമതിയുമുദിച്ചുടൻ കരത്താൽ
തഴുകിടവേ ഹരിദം ഗനാശരീരം
ധവളിമവിളയും ദ്യുതിപ്രഭവാൽ
ശിവഗിരിപോലെ വിളങ്ങി വസ്രുഗേഹം. 58

നിജതനുവോടു തുല്യമാമിതെന്തെ-
ന്നറിവതിനിന്ദുവുയർന്നു നോക്കി
അതിനതിനതിനുളള കാന്തി പാരം
തെളിവതു കണ്ടധികം വിളർച്ചപൂണ്ടു . 59

അഥ ശശി നിജവംശരത്നമാണി
വസതിയിൽ വാഴുവതെന്നറിഞ്ഞു മോദാൽ
കുളിർമയുടയ തന്റെ വെണ്ണിലാവാ- 60
മമൃതവിടത്തിലുടൻ തളിച്ചു ചുററും.

മകനിഹ മകൾതൻപതിക്കിവണ്ണം
മികവൊടു മാനനയാചരിച്ചനേരം
സലിലനിധിരസിച്ചു ഹർഷപൂര-
പ്രസരമിയന്നധികം സമുല്ലസിച്ചു . 61

മലർമണമമലത്വമാസ്രവന്തീ-
ജലകണമെന്നിവയാർന്നു വന്നു മന്ദം
പവനനജിതസേവയാചരിച്ചാ-
                                                                                                                                    62
 നവസരമേതൊരു സേവകൻ വിടുന്നു ?
തരുദലനിര തെന്നലേററുലഞ്ഞ-
മ്മതിയുടെ കാന്തിയിൽ മഞ്ജുളം വിളങ്ങി
ഉരുകിയ രജതത്തിൽ മുക്കിയുദ്യദ്-
ദ്യുതിഭരമേററിയതെന്നു തോന്നുമാറായ്. 63

നദിയതിൽ നിഴലിക്കയെന്നതാകും
ഛലമൊടു ചന്ദ്രനുഡുക്കളോടുകൂടിട
കുടിയിലെഴും പരൻ പുമാൻ തൻ-
തിരുവുടൽ കാണ്മതിനത്ര വന്നിറങ്ങി. 63

ചെറിയ തിരകളാലുലഞ്ഞിടുന്നെ-
ന്നൊരുകപടേന സതാരനായ സോമൻ
മധുരിമ തിരളും മുരാരിമെയ്ക-
ണ്ടധികകു തൂഹലമോടു നൃത്തമാടി. 65

നിയമവിധിളാകെ നിർവഹിച്ച-
സ്ഥലസമയങ്ങടെ സൗഭഗപ്രഭാവം
കരുതി മുദിതനായ് വസിച്ചിടും ശ്രീ
ഹരിയൊടു ദാരുകനോതിനാനിവണ്ണം. 66

അനുചരജനമകെയാത്മ കൃത്യം
മനുജപതേ! നിറവേററി വേണ്ടവണ്ണം
നിജഗൃഹകഥയൊന്നുമോർത്തിടാതീ
നവനിലയത്തിൽ മുദാ രമിച്ചിടുന്നു. 67


കുതിരയിലധികം ചരിക്കയാലേ
കിമപി തളർന്നു വിളങ്ങിടുന്ന മെയ്യാൽ
സുമശയനമനുഗ്രഹിപ്പതിന്നാ-
യിനിയെഴുനെള്ളുകയല്ലയോ?മഹാത്മൻ! 68


ഇതുവരെയിവിടെത്തിരഞ്ഞപോൽ നാ-
മിനിയുമമന്ദതരം തിരഞ്ഞുവെന്നാൽ
 ഹരിപദമതുതന്നെ ശീഘ്രമായി-
ട്ടരുളുമദീപ് സിതമില്ലതിന്നു വാദം. 69

62

എന്നാലങ്ങനെ തന്നെ-യെന്നനുവദി-
ച്ചാനന്ദധാമാവുടൻ
ചിന്നും ചന്ദ്രികയായ പാല് ക്കടലതിൻ-
മദ്ധ്യേ മനോമോഹനം
മിന്നീടുന്ന മഹാംശുകാലയമതിൽ
സ്വൈരം ഭജിച്ചീടിനാൻ

സന്നേപഥ്യമിയന്നലക്ഷമി കുതുകം
പെയുന്ന ശയ്യാതലം. 70


പ്രസേനദേഹദർശനം എന്ന
 
ഏഴാം സർഗം
  സമാപ്തം .

"https://ml.wikisource.org/w/index.php?title=കേശവീയം/ഏഴാം_സർഗം&oldid=81129" എന്ന താളിൽനിന്ന് ശേഖരിച്ചത്