ഉപയോക്താവ്:Vssun/test/അദ്ധ്യായം ഇരുപത്തിഒന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിഒന്ന്
[ 227 ]
അദ്ധ്യായം ഇരുപത്തിഒന്ന്

"തുംഗാദസൗ വിപുലഹർമ്മ്യാദിറങ്ങി പല
ശലംഗാടകേ ഖലു വിളങ്ങി
വിജയനുടെ ഭംഗി വിരവിനൊടു പൊങ്ങീ
അഖിലസുരയുവതിജനം മദനശരവിവശതയൊ-
ടതികുതുകവാരിധിയിൽ മുങ്ങി"


സ്ത്രീപുരുഷബന്ധത്തെ അപഗ്രഥനം ചെയ്തുനോക്കിയാൽ പുരുഷലോകത്തിലെ ഭൂരിഭാഗവും ഭാര്യാദേഹിയുടെ ആവാസത്തിനുള്ള പൂജാപീഠം ശൂന്യമായുള്ള ഹൃദ്ഗേഹത്തോടുകൂടിയവരായി കാണപ്പെടാം. എങ്കിലും പക്ഷിമൃഗങ്ങളുടെപോലും ദാമ്പത്യബന്ധത്തിൽ മാന്മഥപ്രഭാവത്തിന്റെ സമ്മോഹനത്വം കണ്ട് നാം സമ്മോദിക്കുന്നു. ദമയന്തീദർശനത്തിൽ പഞ്ചശരനിരകളാൽ ദഗ്ദ്ധനായിത്തീരുന്നു എന്നു വിലപിച്ച വനചരന്റെ ബീഭത്സമായ വേഴ്ചപ്രാർത്ഥനയും ഹതഭാഗ്യയായ ആ രാജ്ഞിയെ വനസുഖങ്ങൾ ഗ്രഹിപ്പിക്കാൻവേണ്ടി, കേവലം സ്വോപയോഗയോഗ്യമായ തന്റെ മാടത്തെ അവൻ ഔത്സുക്യപൂർവ്വം വർണ്ണിക്കുന്നതും നമ്മെ വിനോദിപ്പിക്കുന്നു. എന്നാൽ, തദ്വിധമായുള്ള ഒരു അഭിനയം അവനവന്റെ ഗാർഹികപ്രതാപത്തെ വിലംഘിച്ചു പ്രയുക്തമാകുന്നു എങ്കിൽ, രംഗരസം ഏതൊരു രൂപത്തിൽ അനുഭൂതമാകുമെന്നു സാമാന്യലോകത്തിനും ഊഹ്യമാണ്. ദാസീസ്ഥാനം അവലംബിച്ച ഒരു സുന്ദരിയുടെ "കൊണ്ടാടി മാരൻ കുണുങ്ങും നടകൾ" കണ്ട് അവളുടെ പ്രണയാമൃതസേചനം സിദ്ധിച്ചില്ലെങ്കിൽ "നിന്നാണെ ഞാൻ മരിച്ചീടും പൊളിയല്ല" എന്നു ഭീഷണി പറഞ്ഞ രാജന്യന്റെ പ്രബന്ധം സാഹിത്യരസികന്മാരെ കാവ്യാനന്ദസരസ്സിൽ ആകണ്ഠം നീരാടിക്കുന്നു. എങ്കിലും, കഥാന്തത്തിൽ വിവക്ഷിതമാകുന്ന ആ ഖലന്റെ മജ്ജീകരണം അപഥഗതികത്വത്തിനുള്ള ശിക്ഷയുടെ പരമോദാഹരണമായി ധർമ്മാചാര്യസംഘങ്ങളുടെ പ്രബോധമർമ്മത്തെ ആനന്ദവീജനം ചെയ്യുന്നു. ഈ വൃത്താന്തങ്ങൾ, അനശ്വരാത്മകമായ പ്രണയവും വൈഷയികമായ രതിപ്രസക്തിയും തമ്മിലുള്ള