ഉപയോക്താവ്:Vssun/test/അദ്ധ്യായം ഇരുപത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്
[ 216 ]
അദ്ധ്യായം ഇരുപത്

"പരിഭവം തീർത്തു മോദേന വാഴുവാൻ
ശിരസിമേ വിധിലേഖനംചെയ്തീല
പരദോഷം വൃഥാ ചിന്തിക്കുന്നെന്തു ഞാൻ
പരമപൂരുഷ ദേവനാരായണ"

ശ്രീരാമവർമ്മമഹാരാജാവിന്റെ ദക്ഷിണഹസ്തമായി ശത്രുനിരോധാർത്ഥം സമുദ്രമാർഗ്ഗം പ്രയാണം ആരംഭിച്ച സചിവോത്തംസം ഗരുഡസ്കന്ധാരൂഢനെന്നപോലെ, യാത്രാരാശിയിൽനിന്ന് ഉത്തരധ്രുവലക്ഷ്യമായി സുസ്ഥിരപ്രവർത്തനം ചെയ്തുകൊണ്ടിരുന്ന പവനന്റെ ബന്ധുത്വത്താൽ, മൂന്നാം ദിവസം സന്ധ്യയോടെ മുനമ്പത്തെത്തി. അവിടത്തെയും കോട്ടമുക്കിലെയും സന്നാഹങ്ങൾ പരിശോധിച്ചിട്ടു പറവൂർ എത്തിയപ്പോൾ, വിവിധ ജനപ്രസരത്താൽ ഒരു മഹാനഗരിയുടെ ജീവോന്മേഷത്തോടെ തിളച്ച്, തൽക്കാലത്തെ സേനാതലസ്ഥാനം എന്ന വീരരസധാടിയോടെ തിളങ്ങിക്കൊണ്ടിരുന്ന ആ സ്ഥലത്തുവെച്ചും യാത്രാമുഖത്തിലുണ്ടായ മംഗലാഘോഷത്തിന്റെ ആവർത്തനം അദ്ദേഹത്തെക്കൊണ്ടു ജനതാപാദംപ്രതി അഭിവാദ്യംചെയ്യിച്ചു. എന്നാൽ ആ സമഗ്രൗഗ്ര്യധാമാവിന് അഭിമുഖമായി നിന്ന ബഹുസഹസ്രം നേത്രങ്ങൾ, ത്വങ്മാർദ്ദവം ശുഷ്കിച്ചുള്ള വിസ്തൃതലലാടാന്തത്തിൽ പുരോന്നതങ്ങളായി അപൂർവ്വദൈർഘ്യത്തോടും നിബിഡതയോടും ചാപാന്തരൂപത്തിൽ ജൃംഭിച്ചു നിൽക്കുന്ന പുരികങ്ങളുടെ അർത്ഥഗർഭമായുള്ള നിശ്ചലതയും ദിക്ചക്രവാളത്തെ സംഖ്യാഭിജ്ഞന്റെ നിർവികാരതയോടെ സേനാപ്രവർത്തനാർത്ഥം അംശമാനം ചെയ്യുന്ന നേത്രങ്ങളുടെ ബാഹുലേയഭാസ്സും നിരീക്ഷിച്ചു രക്ഷോപായകുശലന്റെ സാന്നിദ്ധ്യം സ്മരിച്ച് ആനന്ദാശ്രുക്കൾ പൊഴിച്ചു.

ഉത്തരകേരളരക്തത്താൽ പങ്കിലമായ മൈസൂർവ്യാഘ്രത്തിന്റെ നഖരങ്ങൾ സൂര്യപടകവചിതമായി പെരുമ്പടപ്പിന്റെ മഞ്ജുളകളേബരത്തെ തലോടിത്തുടങ്ങിയപ്പോൾ, ആ ഘാതകന്റെ മൃഗസഹജമായുള്ള