ഉപയോക്താവ്:Vssun/test/അദ്ധ്യായം ഇരുപത്തിആറ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിആറ്
[ 293 ]
അദ്ധ്യായം ഇരുപത്തിആറ്

"സർവഗീർവാണലോക സാർവഭൗമനുമെന്റെ
ദുർവാരമായിടും നിദേശം-കൈക്കൊണ്ടു ഗത-
ഗർവനായ് വാണിടുന്നനിശം-അറിയാതെ നീ ചില
ദുർവിധങ്ങൾ തുടങ്ങിലൊ സമരോർവിയിൽ പരിചൊടു മാമക
ദുർവിഷായുധജാലമതേറ്റു ശയിക്കും-വിഹഗങ്ങൾ ഭുജിക്കും"


സ്ഥലനാമം സുക്ഷ്മമായി പറയുന്നതു വിഹിതമെന്നു വിചാരിക്കുന്നില്ല. 'കുംഭനികുംഭാ'ദി രക്ഷോവരസമന്മാരാൽ നീതമായുള്ള സേനയുടെ ദൈനന്ദിന രാജസൂയാഘോഷത്തോടുള്ള യാത്രയ്ക്കിടയിൽ 'മഹൈശ്വര്യധാമവും പ്രഭാപൂരസമക്ഷവും' ആയുള്ള ബാദുഷാ ടിപ്പു ബഹദൂർ മൈസൂർ സമ്രാട്ടിന്റെ അല്പദിവസത്തെ വിശ്രമത്തിന് ഒരു ഭഗവതിക്ഷേത്രം വാസഗേഹമായി. അവിടത്തെ ദേവീബിംബവും പ്രതിഷ്ഠാപീഠവും പചനദ്രവ്യങ്ങളുടെ പേഷണകർമ്മത്തിൽ സഹകരിച്ചു. തന്റെ ശ്വേതാതപത്രത്തിന് അധീനമായുള്ള നഗരങ്ങളുടെ നാമങ്ങളെ ആ രാജധൂർത്തന്റെ മതാസ്പദമായുള്ള പുരാണേതിഹാസങ്ങൾ അനുസരിച്ചു നവീകരിക്കുക, അദ്ദേഹത്തിന്റെ തുരുഷ്കവേദിയത്വത്തിലെ ചരിത്രകീർത്തിതമായുള്ള ഗായത്രിതന്നെയായിരുന്നു. നാമപരിവർത്തനം കൂടാതെ ആ ദേവീമന്ദിരത്തിൽ പാർപ്പുറപ്പിച്ചാൽ കിന്നരീദ്വാസ്ഥകളാൽ പരിരക്ഷിതമായുള്ള ദൈവോദ്യാനഗോപുരം തന്റെ പള്ളിച്ചരമത്തിലെ വജ്രഖചിതാന്ദോളത്തിന് ഉദ്ഘാടിതമാവുകയില്ലെന്നുള്ള മതാന്ധ്യത്താലും സ്വപുത്രനാമത്തെ ഒരു സ്മാരകസ്ഥാപനംകൊണ്ടു കേരളത്തിൽ ആചന്ദ്രം സ്മരണീയമാക്കണമെന്നുള്ള സന്താനവത്സലതയാലും, 'ഫട്ടിഹിസ്സാർ' എന്ന അഭിനവനാമധേയത്താൽ ആ ക്ഷേത്രം രാജവാസത്തിനു യോഗ്യമാക്കപ്പെട്ടു. ക്ഷേത്രത്തിലെ മുഖപ്പിൽ ആ 'മഹാപുരുഷൻ' നിലകൊണ്ട് തന്റെ 'സർവ്വോന്നതിയെ' അല്പനേരം പ്രകാശിപ്പിച്ചിട്ട് അന്തർഭാഗത്തുള്ള സോപാനത്തിൽവച്ചു 'ഖുത്ബാ' ഘോഷിപ്പാൻ ജിഹ്വാപ്രസാദത്തെ മുക്തമാക്കി. അനന്തരം ഒരു പട്ടുകമ്പളത്തിന്മേൽ