ഉപയോക്താവ്:Vssun/test/അദ്ധ്യായം ഇരുപത്തിഅഞ്ച്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിഅഞ്ച്
[ 281 ]
അദ്ധ്യായം ഇരുപത്തിഅഞ്ച്

"വത്സേ! തവ പാണിഗ്രഹണം വൈകാതെ ചെയ്യിപ്പാനായ്
ഉത്സാഹംചെയ്തീടുന്നേൻ യത്സുഖം വാഴ്ക നീയും"


പെരിഞ്ചക്കോടൻ കേശവപിള്ളയോടു തുടർന്ന കുടുംബസമരത്തിനിടയിൽ രാജ്യത്തിന്റെ ശത്രുവും ഭാരതീയമതത്തിന്റെ വിധ്വംസകനും ആയുള്ള ദൂരദേശാധികാരിയെ ആശ്രയിപ്പാൻ അയാളെ പ്രേരിപ്പിച്ചത് ഏതു വർഗ്ഗത്തിലുള്ള പൗരത്വമാണെന്ന് ഇവിടെ പരിശോധിക്കേണ്ടതില്ല. എന്നാൽ അയാളെ ചിലമ്പിനഴിയത്ത് ചന്ത്രക്കാരനിൽനിന്നു വ്യത്യാസപ്പെടുത്തുന്ന ഒരു പരമാർത്ഥം, ആ ദുർമ്മദപ്പെരുമാളുടെ അപരാധഗരിമയെ ലഘൂകരിക്കുന്ന വസ്തുത, ആദരണീയമല്ലെങ്കിലും ലോകചരിത്രം എന്ന ഉല്ലാസജനകമായ വിഷയത്തിൽ പരിക്ലേശിക്കുന്ന വ്യാസന്മാർക്കു രസാവഹമായിരിക്കാം.അയാളുടെ സമരശ്രമങ്ങൾ സ്വസംബന്ധിയായ കേശവപിള്ളയുടെ നാശത്തെമാത്രം ഉദ്ദേശിച്ചവയായിരുന്നു. ഒരു ചണ്ഡാലാഭീരം സ്ഥാപിച്ചതും ശത്രുരാജപ്രസാദത്തിനു ധൃതരുദ്രാക്ഷനായതും സ്വശത്രുസംഹാരത്തിനുള്ള ഗാണ്ഡീവപാശുപതങ്ങളുടെ ലബ്ധിക്കായി അയാൾ അംഗീകരിച്ച തപോപായങ്ങളായിരുന്നു. അയാൾക്കു രാജസ്ഥാനം എന്നത് ഒരു കല്യാണമണ്ഡപവും രാജപ്രതിഷ്ഠ മന്ത്രിയായുള്ള മേൽശാന്തിക്കാരനാൽ ചന്ദനപുഷ്പാഞ്ജനങ്ങളുടെ ചതുരോപയോഗംകൊണ്ട് അലംകൃതമായുള്ള ഒരു 'നിഷ്കള-നിശ്ചല-നിർമ്മമനിഷ്ക്രിയ'ബിംബവുമായിരുന്നു. രാജകളേബരത്തെയോ അതിന്റെ ത്രൈമൂർത്തികമായുള്ള ക്രിയകളുടെ ഉൽപത്തിവിധത്തെയോ ദർശിക്കാനുള്ള ഭാഗ്യം ആ മുഷ്കരനു സിദ്ധമായിരുന്നില്ല. രാജശക്തി ഒരു രാജ്യത്തെ സാർവത്രികമായി വ്യാവർത്തിക്കുന്ന വസ്തുതയും അയാൾ ഗ്രഹിച്ചിരുന്നില്ല. വിശേഷിച്ചും രാമവർമ്മമഹാരാജാവിന്റെ അനന്തഗുണനിധിത്വത്തെ ശ്രദ്ധിപ്പാനോ ഗ്രഹിപ്പാനോ ബാല്യംമുതൽ ആപൽഭോക്താവായും യുവദശാരംഭം മുതൽ ആപൽ കർത്തൃത്വംകൂടി വഹിച്ചും