ഉപയോക്താവ്:Vssun/test/അദ്ധ്യായം ആറ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ആറ്
[ 61 ]
അദ്ധ്യായം ആറ്
"അദ്യാതിവീരന്മാർകളിലാദ്യനായ് വാണീടുന്ന
വിദ്യുജ്ജിഹ്വനെയിങ്ങു വരുത്തുക വിഭീഷണം."


പ്രണയമകരന്ദം ദൈനന്ദിന ഭക്ഷ്യമായിപ്പരിചയിക്കുന്ന ദേഹികൾ അതിന്റെ ദൗർലഭ്യത്തിൽ ഉദരക്ഷുത്തിന്റെ പരിണാമമായുള്ള ചരമശാന്തിയെത്തന്നെ ഭുജിച്ച്, നിർവൃതി നേടേണ്ട സ്ഥിതിയിൽ എത്തിപ്പോകുന്നു. ഭിക്ഷാപാത്രങ്ങളുടെയോ യമികമണ്ഡലുകളുടെയോ പ്രയോഗത്താലും സുലഭമാകാത്തതായ ഈ ബ്രഹ്മാമൃതം സ്വതസ്സ്വീകൃതമായ കുസുമകർണ്ണികയിൽനിന്നുതന്നെ സമുല്പന്നമാകേണ്ടതുമാണ്. ഈ തത്ത്വങ്ങളുടെ യാഥാർത്ഥ്യത്താൽ, സ്വഭർത്താവിന്റെ കമനസ്വരൂപത്തെ ഒരു രൗദ്രവിഷ്കംഭത്തിലെ വിശ്വഹർത്താവേഷം ധരിച്ചുള്ള പ്രചണ്ഡനടനത്തിൽ കണ്ടതുമുതൽ അനിവാര്യമെന്നു തോന്നിയതായ പരിണാമം പ്രതീക്ഷിച്ച് മീനാക്ഷിഅമ്മ ദർഭശയ്യയെ അവലംബിച്ചു. സാവിത്രിയും സ്വകുടുംബധർമ്മത്തിനു ചേരുന്നതായ ഗൃധൃണീത്വത്തോടെ ഭ്രസംഗാനുരക്തിയെ ഖണ്ഡിച്ച് ഏകാകിനീത്വം ആചരിച്ചു. എന്നാൽ മല്ലയുദ്ധം കഴിഞ്ഞ ദിനാരംഭത്തിൽ മീനാക്ഷിഅമ്മയുടെ തീവ്രമായ നിർവ്വാണധ്യാനത്തെ കൊടന്തയാശാനായ മഞ്ജുവചനന്റെ പ്രവേശം ഭഞ്ജിച്ചു. രാജധാനിയിലെ പൗരജനങ്ങളും അവിടെ എത്തിയിരിക്കുന്ന ഭടസംഘങ്ങളും ആധിവിവശന്മാരായി ചരിക്കുകയും വേഷപ്രച്ഛന്നനായി അന്നെത്തെ സൂര്യൻ ദുശ്ശകുനകാരിണിയായ വിധവയെപ്പോലെ ശുഭ്രവസ്ത്രത്താൽ ആച്ഛാദിതമായ ശിരസ്സോടെ ഉദിക്കുകയും ചെയ്യുന്നുവെങ്കിലും ലോകഭാസനക്രിയയെ ആശാന്റെ മുഖഭാസ്കരത്വം യഥാക്രമം നിർവ്വഹിക്കുന്നു. ആ മഹതിക്ക് അഭിരുചി ജനിപ്പിക്കാത്തതായ മല്ലയുദ്ധച്ചടങ്ങുകളെ ആശാൻ വാഗ്ധാടിയോടെ വർണ്ണിച്ചു. അഴകൻപിള്ളയുടെയും കണ്ഠീരവരായരുടെയും രാഗവർണ്ണന കഴിഞ്ഞ്, രണ്ടാമത്തെ വൈദഗ്ദ്ധ്യപരീക്ഷണത്തെക്കുറിച്ചു കഥനം ആരംഭിച്ചപ്പോൾ ആശാന്റെ ധർമ്മപുടത്തിൽ ഉദിച്ചതായ ഒരു ദർശനത്തിന്റെ പ്രക്ഷേപണം ഉണ്ടായി. "എന്റെ