അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/സീതാഹനുമൽ‌സംവാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
സുന്ദരകാണ്ഡം


ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു-

മുറ്റവരായിട്ടൊരുത്തരുമില്ലമേ

മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല

മാനവ വീരനുമെന്നെ മറന്നിതു

കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാൻ

കാകുത്സ്ഥനും കരുണാഹീനനെത്രയും

മനസി മുഹുരിവ പലതുമോർത്തു സന്താപേന

മന്ദമന്ദമെഴുനേറ്റു നിന്നാകുലാൽ

തരളതരഹൃദയമൊടു ഭർത്താരമോർത്തോർത്തു

താണു കിടന്നൊരു ശിംശപാ ശാഖയും 480

സഭയപരവശ തരളമാലംബ്യ ബാഷ്പവും

സന്തതം വാർത്തു വിലാപം തുടങ്ങിനാൻ

“ജഗദമലനയനരവിഗോത്രേ ദശരഥൻ

ജാതനായാനവൻ തന്നുടെ പുത്രരായ്

രതിരമണതുല്യരായ് നാലുപേരുണ്ടിതു

രാമഭരതസൌമിത്രി ശത്രുഘ്നന്മാർ

രജനിചരകുലനിധന ഹേതുഭൂതൻ പിതു-

രാജ്ഞയാ കാനനം തന്നിൽ വാണീടിനാൻ 490

ജനകനൃപസുതയുമവരജനുമായ് സാദരം

ജാനകീദേവിയെത്തത്ര ദശാനനൻ

കപടയതി വേഷമായ്ക്കട്ടു കൊണ്ടീടിനാൻ

കാണാഞ്ഞു ദുഃഖിച്ചു രാമനും തമ്പിയും

വിപിനഭുവി വിരവൊടു തിരഞ്ഞുനടക്കുമ്പോൾ

വീണുകിടക്കും ജടായുവിനെക്കണ്ടു

പരമഗതിപുനരവനു നൽകിയമ്മാല്യവൽ

പർവ്വതപാർശ്വേ നടക്കുംവിധൌ തദാ

തരണിസുതനൊടു സപദി സഖ്യവും ചെയ്തിതു

സത്വരം കൊന്നിതു ശക്രസുതനെയും 500

തരണിതനയനുമഥ കപീന്ദ്രനായ് വന്നിതു

തൽ പ്രത്യുപകാരമാശു സുഗ്രീവനും

കപിവരരെ വിരവിനൊടു നാലുദിക്കിങ്കലും

കണ്ടുവരുവാനയച്ചോരനന്തരം

പുനരവരിലൊരുവനഹമത്ര വന്നീടിനേൻ

പുണ്യവാനായ സമ്പാതി തൻ വാക്കിനാൽ

ജലനിധിയുമൊരു ശതക യോജനാവിസ്തൃതം

ചെമ്മേ കുതിച്ചു ചാടിക്കടന്നീടിനേൻ

രജനിചരപുരിയിൽ മുഴുവൻ തിരഞ്ഞേനഹം

രാത്രിയിലത്ര താതാനുഗ്രഹവശാൽ 510

തരുനികരവരമരിയ ശിംശപാവൃക്ഷവും

തന്മൂലദേശേ ഭവതിയേയും മുദാ

കനിവിനൊടു കണ്ടു കൃതാർഥനായേനഹം

കാമലാഭാൽ കൃതകൃത്യനായീടിനേൻ

ഭഗവദനുചരരിലഹമഗ്രേസരൻ മമ

ഭാഗ്യമഹോ! മമ ഭാഗ്യം നമോസ്തുതേ”

പ്ലവഗകുലവരനിതി പറഞ്ഞടങ്ങീടിനാൻ

പിന്നെയിളകാതിരുന്നാനരക്ഷണം

“കിമിതി രഘുകുലവരചരിത്രം ക്രമേണ മേ

കീർത്തിച്ചിതാകാശമാർഗ്ഗേ മനോഹരം 520

പവനനുരു കൃപയൊടു പറഞ്ഞു കേൾപ്പിക്കയോ

പാപിയാമെന്നുടെ മാനസ ഭ്രാന്തിയോ?

സുചിരതരമൊരുപൊഴുതുറങ്ങാതെ ഞാനിഹ

സ്വപ്നമോ കാണ്മാനവകാശമില്ലല്ലോ

സരസതരപതിചരിതമാശു കർണ്ണാമൃതം

സത്യമായ് വന്നിതാവൂ മമ ദൈവമേ!

ഒരു പുരുഷനിതു മമപറഞ്ഞുവെന്നാകില-

ത്യുത്തമൻ മുമ്പിൽ മേ കാണായ് വരേണമേ“

ജനകനൃപദുഹിതൃവചനം കേട്ടു മാരുതി

ജാതമോദം മന്ദമന്ദമിറങ്ങിനാൻ 530

വിനയമൊടുമവനിമകൾ ചരണ നളിനാന്തികേ

വീണു നമസ്കരിച്ചാൻ ഭക്തിപൂർവ്വകം

തൊഴുതു ചെറുതകലെയവനാശു നിന്നീടിനാൻ

തുഷ്ട്യാ കലപിംഗതുല്യശരീരനായ്

ഇവിടെ നിശിചരപതി വലീ മുഖവേഷമാ-

യെന്നെ മോഹിപ്പിപ്പതിന്നു വരികയോ

ശിവ ശിവ! കിമിതി കരുതി മിഥിലാ നൃപപുത്രിയും

ചേതസി ഭീതി കലർന്നു മരുവിനാൾ

കുസൃതി ദശമുഖനു പെരുതെന്നു നിരൂപിച്ചു

കുമ്പിട്ടിരുന്നിതു കണ്ടു കപീന്ദ്രനും 540

“ശരണമിഹ ചരണസരസിജമഖിലനായികേ!

ശങ്കിക്കവേണ്ട കുറഞ്ഞൊന്നുമെന്നെ നീ

തവസചിവനഹമിഹ തഥാവിധനല്ലഹോ!

ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാൻ

സുമുഖി! കപികുലതിലകനായ സൂര്യാത്മജൻ

സുഗ്രീവഭൃത്യൻ ജഗല്പ്രാണ നന്ദനൻ

കപടമൊരുവരൊടുമൊരു പൊഴുതു മറിയുന്നീല

കർമ്മണാ വാചാ മനസാപി മാതാവേ!”

പവനസുതമധുരതര വചനമതു കേട്ടുടൻ

പത്മാലയദേവി ചോദിച്ചിതാദരാൽ 550

“ഋതമൃജുമൃദുസ്ഫുടവർണ്ണവാക്യം തെളി-

ഞ്ഞിങ്ങനെ ചൊല്ലുന്നവർ കുറയും തുലോം

സദയമിഹ വദ മനുജവാനരജാതികൾ

തങ്ങളിൽ സംഗതി സംഭവിച്ചീടുവാൻ

കലിതരുചി ഗഹനഭുവി കാരണമെന്തെടോ!

കാരുണ്യവാരാന്നിധേ! കപികുഞ്ജര!

തിരുമനസി ഭവതി പെരികെ പ്രേമനുണ്ടെന്ന-

തെന്നോടു ചൊന്നതിൻ മൂലവും ചൊല്ലു നീ.”

“ശൃണുസുമുഖി! നിഖിലമഖിലേശ വൃത്താന്തവും

ശ്രീരാമദേവനാണെ സത്യമോമലേ!560

ഭവതി പതിവചനമവലംബ്യ രണ്ടംഗമാ-

യാശ്രയാശങ്കലുമാശ്രമത്തിങ്കലും

മരുവിനതു പൊഴുതിലൊരു കനകമൃഗമാലോക്യ

മാനിനു പിന്നേ നടന്നു രഘുപതി

നിശിതതരവിശിഖഗണചാപവുമായ് ചെന്നു

നീചനാം മാരീചനെക്കൊന്നു രാഘവൻ

ഉടനുടലുമുലയ മുഹുരുടജഭുവി വന്നപോ-

തുണ്ടായ വൃത്താന്തമോ പറയാവതോ?

ഉടനവിടെയവിടെയടവിയിലടയ നോക്കിയു-

മൊട്ടു കരഞ്ഞു തിരഞ്ഞുഴലും വിധൌ 570

ഗഹനഭുവി ഗഗനചരപതി ഗരുഡസന്നിഭൻ

കേണുകിടക്കും ജടായുവിനെക്കണ്ടു

അവനുമഥ തവ ചരിതമഖിലമറിയിയിച്ചള-

വാശു കൊടുത്തിതു മുക്തിപക്ഷീന്ദ്രനും

പുനരടവികളിലവരജേന സാകംദ്രുതം

പുക്കു തിരഞ്ഞു കബന്ധഗതി നൽകി

ശബരി മരുവിന മുനിവരാശ്രമേ ചെന്നുടൻ

ശാന്താത്മകൻ മുക്തിയും കൊടുത്തീടിനാൻ

അഥ ശബരിവിമലവചനേന പോന്നൃശ്യമൂ-

കാദ്രിപ്രവരപാർശ്വേ നടക്കും വിധൌ 580

തപനസുതനിരുവരെയുമഴകിനൊടു കണ്ടതി-

താല്പര്യമുൾക്കൊണ്ടയച്ചിതെന്നെത്തദാ

ബത! രവികുലോത്ഭവന്മാരുടെ സന്നിധൌ

ബ്രഹ്മചാരീവേഷമാലംബ്യ ചെന്നു ഞാൻ

നൃപതികുലവരഹൃദയമഖിലവുമറിഞ്ഞതി

നിർമ്മലന്മാരെച്ചുമലിലെടുത്തുടൻ

തരണിസുതനികടഭുവികൊണ്ടു ചെന്നീടിനേൻ

സഖ്യം പരസ്പരം ചെയ്യിച്ചിതാശു ഞാൻ

ദഹനനെയുമഴകിനൊടു സാക്ഷിയാക്കിക്കൊണ്ടു

ദണ്ഡമിരുവർക്കുമാശു തീർത്തീടുവാൻ 590

തരണിസുതഗൃഹിണ്യെ ബലാലടക്കിക്കൊണ്ട-

താരാപതിയെ വധിച്ചു രഘുവരൻ

ദിവസകരതനയനു കൊടുത്തിതു രാജ്യവും;

ദേവിയെയാരാഞ്ഞു കാണ്മാൻ കപീന്ദ്രനും

പ്ലവഗകുലപരിവൃഫരെ നാലു ദിക്കിങ്കലും

പ്രത്യേകമേകൈകലക്ഷം നിയോഗിച്ചാൻ

അതുപൊഴുതു രഘുപതിയുമലിവൊടരികേ വിളി-

ച്ചംഗുലീയം മമകൈയിൽ നൽകീടിനാൻ

ഇതു ജനകനൃപതി മകൾ കയ്യിൽ കൊടുക്ക നീ

എന്നുടെ നാമാക്ഷരാന്വിതം പിന്നെയും 600

സപദിതവ മനസിഗുരുവിശ്വാസസിദ്ധയേ

സാദരം ചൊന്നാനടയാളവാക്യവും

അതുഭവതി കരതളിരിലിനി വിരവിൽ നൽകുവ

നാലോകയാലോകയാനന്ദപൂർവ്വകം“

ഇതി മധുരതരമനിലതനയനുരചെയ്തുട

നിന്ദിരാദേവിതൻ കയ്യിൽ നൽകീടിനാൻ

പുനരധികവിനയമൊടു തൊഴുതുതൊഴുതാദരാ-

ല്പിന്നോക്കിൽ വാണുവണങ്ങി നിന്നീടിനാൻ

മിഥിലനൃപ സുതയുമതുകണ്ടതി പ്രീതയായ്

മേന്മേലൊഴുകുമാനന്ദ ബാഷ്പാകുലാൽ 610

രമണമിവ നിജശിരസി കനിവിനൊടു ചേർത്തിതു

രാമനാമാങ്കിതമംഗുലീയം മുദാ

പ്ലവഗകുല പരിവൃഢ! മഹാമതിമാൻ ഭവാൻ

പ്രാണദാതാ മമപ്രീതികാരീ ദൃഢം

ഭഗവതി പരാത്മനി ശ്രീനിധൌ രാഘവേ

ഭക്തനതീവ വിശ്വാസ്യൻ ദയാപരൻ

പലഗുണവുമുടയവരെയൊഴികെ മറ്റാരേയും

ഭർത്താവയയ്ക്കയുമില്ല മത്സന്നിധൌ

മമ സുഖവുമനുദിനമിരിക്കും പ്രകാരവും

മല്പരിതാപവും കണ്ടുവല്ലോ ഭവാൻ 620

കമലദലനയനനകതളിരിലിനി മാം‌പ്രതി

കാരുണ്യമുണ്ടാം പരിചറിയിക്ക നീ

രജനിചരവര നശനമാക്കുമെന്നെക്കൊണ്ടു

രണ്ടുമാസം കഴിഞ്ഞാലെന്നു നിർണ്ണയം

അതിനിടയിൽ വരുവതിനു വേലചെയ്തീടുനീ

അത്രനാളും പ്രാണനെദ്ധരിച്ചീടുവൻ

ത്വരിതമിഹദശമുഖനെ നിഗ്രഹിച്ചെന്നുടെ

ദുഃഖം കളഞ്ഞുരക്ഷിക്കെന്നു ചൊല്ലുനീ

അനിലതനയനുമഖിലജനനി വചനങ്ങൾ കേ-

ട്ടാകുലം തീരുവാനാശു ചൊല്ലീടിനാൻ 630

അവനിപതി സുതനൊടടിയൻ ഭവദ്വാർത്തക-

ളങ്ങുണർത്തിച്ചു കൂടുന്നതിൻ മുന്നമേ

അവരനുജനുമഖിലകപികുലബലവുമായ് മുതി-

ർന്നാശു വരുമതിനില്ലൊരു സംശയം

സുതസചിവ സഹജസഹിതം ദശഗ്രീവനെ

സൂര്യാത്മജാലായത്തിന്നയയ്ക്കും ക്ഷണാൽ

ഭവതിയെയുമതികരുണമഴകിനൊടു വീണ്ടു നിൻ

ഭർത്താവയോദ്ധ്യയ്ക്കെഴുന്നള്ളുമാദരാൽ”

ഇതിപവനസുത വചനമുടമയൊടു കേട്ടപോ-

തിനിന്ദിരാദേവി ചോദിച്ചരുളീടിനാൾ 640

“ഇഹവിതതജലനിധിയെ നിഖിലകപിസേനയൊ-

ടേതൊരുജാതി കടന്നുവരുന്നതും

മനുജപരിവൃഢനെയുമവരജനെയുമൻപോടു

മറ്റുള്ളവാനര സൈന്യത്തേയും ക്ഷണാൽ

മമ ചുമലിൽ വിരവിനൊടേടുത്തു കടത്തുവൻ

മൈഥിലീ! കിംവിഷാദം വൃഥാ മാനസേ

ലഘുതരമമിത രജനിചരകുലമശേഷേണ

ലങ്കയും ഭസ്മമാക്കീടുമനാകുലം 650

ദ്രുതമതിനു സുതനു! മമദേഹ്യനുജ്ഞാമിനി-

ദ്രോഹം വിനാ ഗമിച്ചീടുവനോമലേ!

വിരഹ കലുഷിതമനസി രഘുവരനു മാം പ്രതി

വിശ്വാസമാശു വന്നീടുവനായ് മുദാ

തരിക സരഭസമൊരടയാളവും വാക്യവും

താവകം ചൊല്ലുവാനായരുൾ ചെയ്യണം”

ഇതിപവനതനയവചനേന വൈദേഹിയു-

മിത്തിരിനേരം വിചാരിച്ചു മാനസേ

ചികുരഭരമതിൽ മരുവുമമല ചൂഡാമണി

ചിന്മയി മാരുതി കൈയിൽ നൽകീടിനാൾ

“ശൃണുതനയ! പുനരൊരടയാളവാക്യം ഭവാൻ

ശ്രുത്വാ ധരിച്ചു കർണ്ണേ പറഞ്ഞീടു നീ

സപദിപുനരതു പൊഴുതു വിശ്വാസമെന്നുടെ

ഭർത്താവിനുണ്ടായ് വരുമെന്നു നിർണ്ണയം

ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്ഠയാ

ചിത്രകൂടാചലത്തിങ്കൽ വാഴുംവിധൌ

പലലമതു പരിചിനൊടുണക്കുവാൻ ചിക്കി ഞാൻ

പാർത്തതും കാത്തിരുന്നീടും ദശാന്തരേ

തിരുമുടിയുമഴകിനൊടുമടിയിൽ മമ വെച്ചുടൻ

തീർത്ഥപാദൻ വിരവോടുറങ്ങീടിനാൻ 670

അതുപൊഴുതിലതി പലലശകലങ്ങൾ കൊത്തീടിനാൻ

ഭക്ഷിച്ചു കൊള്ളുവാനെന്നോർത്തു ഞാൻ തദാ

പരുഷതരമുടനുടനെടുത്തെറിഞ്ഞീടിനേൻ

പാഷാണജാലങ്ങൾ കൊണ്ടതു കൊണ്ടവൻ

വപുഷി മമ ശിതചരണനഖരതുണ്ഢങ്ങളാൽ

വായ്പോടു കീറിനാനേറെക്കുപിതനായ്

പരമ പുരുഷനുമുടനുണർന്നു നോക്കും വിധൌ

പാരമൊലിക്കുന്ന ചോരകണ്ടാകുലാൽ 680

തൃണകുശകലമതികുപിതനായെടുത്തശ്രമം

ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ചീടിനാൻ

സഭയമവനഖിലദിശി പാഞ്ഞുനടന്നിതു

സങ്കടം തീർത്തു രക്ഷിച്ചു കൊണ്ടീടുവാൻ

അമരപതി കമലജഗിരീശ മുഖ്യന്മാർക്കു-

മാവതല്ലെന്നയച്ചോരവസ്ഥാന്തരേ

രഘുതിലകനടി മലരിവശമൊടു വീണിതു

രക്ഷിച്ചു കൊള്ളേണമെന്നെക്കൃപാനിധേ!

അപരമൊരു ശരണമിഹ നഹി നഹി നമോസ്തുതേ

ആനന്ദമൂർത്തേ! ശരണം നമോസ്തുതേ 690

ഇതിസഭയമടിമലരിൽ വീണു കേണീടിനാ-

നിന്ദ്രാത്മജനാം ജയന്തനുമന്നേരം

സവിതൃകുലതിലകനഥ സസ്മിതം ചൊല്ലിനാൻ

സായകം നിഷ്ഫലമാകയില്ലെന്നുമേ

അതിനു തവ നയനമതിലൊന്നുപോ നിശ്ചയ-

മന്തരമില്ല നീ പൊയ്ക്കൊൾക നിർഭയം

ഇതിസദയമനു ദിവസമെന്നെ രക്ഷിച്ചവ-

നിന്നുപേക്ഷിച്ചതെന്തെന്നുടെ ദുഷ്കൃതം

ഒരു പിഴയുമൊരു പൊഴുതിലവനൊടു ചെയ്തീല ഞാ-

നോർത്താലിതെന്നുടെ പാപമേ കാരണം” 700

വിവിധമിതി ജനകനൃപദുഹിതൃവചനം കേട്ടു

വീരനാം മാരുതപുത്രനും ചൊല്ലിനാൻ

“ഭവതി പുനരിവിടെ മരുവീടുന്നതേതുമേ

ഭർത്താവറിയാക കൊണ്ടുവരാഞ്ഞതും

ഝടിതി വരുമിനി നിശിചരൌഘവും ലങ്കയും

ശാഖാമൃഗാവലി ഭസ്മാക്കും ദൃഡം”

പവനസുതവചനമിതി കേട്ടു വൈദേഹിയും

പാരിച്ച മോദേന ചോദിച്ചരുളിനാൾ!

“അധികകൃശതനുരിഹ ഭവാൻ കപിവീരരു-

മീവണ്ണമുള്ളവരല്ലയോ ചൊല്ലു നീ 710

നിഖില നിശിചരരചലനിഭവിപുലമൂർത്തികൾ

നിങ്ങളവരോടെതിർക്കുന്നതെങ്ങനെ?”

പവനജനുമവനിമകൾ തുല്യനായ് നിന്നാതിദ്രുതം

അഥമിഥിലനൃപതിസുതയോടു ചൊല്ലീടിനാ-

നഞ്ജനാപുത്രൻ പ്രഭഞ്ജനനന്ദനൻ!

“ഇതു കരുതുക കമലരിലിങ്ങനെയുള്ളവ-

രിങ്ങിരുപത്തൊന്നു വെള്ളം പടവരും”

പവനസുത മൃദുവചനമിങ്ങനെ കേട്ടുടൻ

പത്മപത്രാക്ഷിയും പാർത്തു ചൊല്ലീടിനാൾ ! 720

“അതിവിമലനമിത ബലനാശര വംശത്തി-

നന്തകൻ നീയതിനന്തരമില്ലെടോ!

രജനിവിരവൊടു കഴിയുമിനിയുഴറുകെങ്കിൽ നീ

രാക്ഷസസ്ത്രീകൾ കാണാതെ നിരാകുലം

ജലനിധിയുമതിചപലമിന്നേ കടന്നങ്ങു-

ചെന്നു രഘുവരനെ കാൺകനന്ദന!

മമചരിതമഖിലമറിയിച്ചു ചൂഡാരത്ന-

മാശു തൃക്കയ്യിൽ കൊടുക്ക വിരയേ നീ

വിരവിനൊടു വരിക രവിസുതനു മുരു സൈന്യവും

വീരപുമാന്മാരിരുവരുമായ് ഭവാൻ 730

വഴിയിലൊരു പിഴയുമുപരോധമെന്നിയേ

വായുസുതാ! പോകനല്ലവണ്ണം ധ്രുവം”

വിനയഭയകുതുക ഭക്തി പ്രമോദാന്വിതം

വീരൻ നമസ്കരിച്ചീടിനാനന്തികേ

പ്രിയവചനസഹിതനഥ ലോക മാതാവിനെ-

പ്പിന്നെയും മൂന്നു വലത്തു വച്ചീടിനാൻ

“വിട തരിക ജനനീ! വിടകൊൾവാനടിയനു

വേഗേന ഖേദംവിനാ വാഴ്ക സന്തതം”

ഭവതു ശുഭമയി തനയ! പഥി തവ നിരന്തരം

ഭർത്താരമാശു വരുത്തീടുകത്ര നീ 740

സുഖമൊടിഹ ജഗതി സുചിരം ജീവ ജീവ നീ

സ്വസ്ത്യസ്തു പുത്ര! തേസുസ്ഥിരശക്തിയും”

അനിലതനയനുമഖില ജനനിയൊടു സാദരം

ആശീർവചനമാദായ പിൻ‌വാങ്ങിനാൻ.