സത്യവേദപുസ്തകം/ആമോസ്/അദ്ധ്യായം 7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആമോസ് - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 യഹോവയായ കർത്താവു എനിക്കു കാണിച്ചു തന്നതെന്തെന്നാൽ: പുല്ലു രണ്ടാമതു മുളെച്ചു തുടങ്ങിയപ്പോൾ അവൻ വിട്ടിലുകളെ നിർമ്മിച്ചു: അതു രാജാവിന്റെ വക പുല്ലു അരിഞ്ഞ ശേഷം മുളെച്ച രണ്ടാമത്തെ പുല്ലു ആയിരുന്നു.

2 എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീർന്നപ്പോൾ ഞാൻ : യഹോവയായ കർത്താവേ, ക്ഷമിക്കേണമേ; യാക്കോബ് എങ്ങനെ നിവിർന്നുനിലക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.

3 യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവ അരുളിച്ചെയ്തു.

4 യഹോവയായ കർത്താവു എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: യഹോവയായ കർത്താവു തീയാൽ വ്യവഹരിപ്പാൻ അതിനെ വിളിച്ചു; അതു വലിയ ആഴിയെ വറ്റിച്ചുകളഞ്ഞിട്ടു യഹോവയുടെ ഔഹരിയെയും തിന്നുകളവാൻ ഭാവിച്ചു.

5 അപ്പോൾ ഞാൻ : യഹോവയായ കർത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിർന്നുനിലക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.

6 യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവയായ കർത്താവു അരുളിച്ചെയ്തു.

7 അവൻ എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: കർത്താവു കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ടു തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേൽ നിന്നു.

8 യഹോവ എന്നോടു: ആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു ഒരു തൂക്കുകട്ട എന്നു ഞാൻ പറഞ്ഞു. അതിന്നു കർത്താവു: ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;

9 യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായ്തീരും; ഞാൻ യൊരോബെയാംഗൃഹത്തോടു വാളുമായി എതിർത്തുനിലക്കും എന്നു അരുളിച്ചെയ്തു.

10 എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവു യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കു ഒക്കെയും സഹിപ്പാൻ ദേശത്തിന്നു കഴിവില്ല.

11 യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു.

12 എന്നാൽ ആമോസിനോടു അമസ്യാവു: എടോ ദർശകാ, യെഹൂദാദേശത്തിലേക്കു ഔടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക.

13 ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.

14 അതിന്നു ആമോസ് അമസ്യാവോടു: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.

15 ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു.

16 ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്ഹാക്ഗൃഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ.

17 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവു നൂൽകൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>