വനമാല/മൂലൂരിനയച്ച കത്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

സ്വാമിനി, സർവ്വജ്ഞപ്രിയ-
ഭാമിനി, പരചിത്രഭുവനവിന്യാസം
പ്രേമംചെയ്തു ഭവാനവൾ
കാമിതമരുളട്ടെ കമലപത്രാക്ഷി.

അത്യാനന്ദമഹോ തരുന്നയി ഭവാ-
     നൻപോടയച്ചുള്ളൊര-
ക്കത്താകും കവിതാരസോർമ്മി കരളിൽ-
     ച്ചേർക്കും സുധാമാധുരി
വ്യത്യാസം പറയുന്നതല്ലതു വശാൽ
     വേഗാലയയ്ക്കുന്നിതി
പ്രത്യാവേദനപത്രവും പ്രകൃതിയാം
     മാന്ദ്യം മറന്നിന്നു ഞാൻ.

ചിത്താഹ്ലാദമെനിക്കു തോഴരൊരഭി-
     ജ്ഞാനോക്തി ചൊല്ലുന്നതിൽ
പ്രത്യേകം കലരുന്നു പോയ സുദിനം
     പ്രത്യാഗമിക്കുന്നപോൽ

പ്രത്യക്ഷത്തിലുടൻ ഭവാനെയിഹ ഞാൻ
     കാണുന്നു, വൻപ്രേമവും
എത്തീടു,ന്നഥവാ മനോമയമതാ-
     നോർത്താൽ ജഗത്തും സഖേ.

ഓർക്കുന്നുണ്ടയി ഞാനുദൂഢകുതുകം
     സല്ലാപമോരോന്നുര-
ച്ചാർക്കും നാമിരുപേരി,ലന്നതു സഖേ,
     പോരാഞ്ഞുമാ രാത്രിയിൽ
വായ്ക്കും കാര്യവശാൽ വിഷാദമൊടുടൻ
     വേർപെട്ടൊരേ പ്രാണനീ
മൂക്കിന്മൂലമണഞ്ഞു രണ്ടുവഴിപോം-
     പോലന്നു പാലംവഴി

തുഷ്ട്യാ നിങ്ങളെയും പിരിഞ്ഞു തുണയി-
     ല്ലാതായിരുട്ടത്ത് ഞാൻ
വ്യഷ്ട്യാ പിച്ഛിലമാം വഴിക്കു ബത ക-
     ല്പാലത്തിലെത്തുംവരെ
കഷ്ടം! പോയിതു മുങ്ങിയും മുഴുകിയും
     മിന്നാമിനുങ്ങങ്ങൾതൻ
പൃഷ്ഠംതന്നെയിടയ്ക്കു തെല്ലൊരു വെളി-
     ച്ചത്തിന്നു പാർത്തുള്ളൊ ഞാൻ.

പൊട്ടിന്നായതു പിന്നെയും പ്രിയസഖേ
     പിറ്റേദ്ദിനം രാത്രിയിൽ
പേട്ടയ്ക്കായുമടുത്തനാളവിടവും
     വിട്ടും പുറപ്പെട്ടു ഞാൻ
ഡാക്ടർ ശ്രീയൂതനാകുമപ്പുരുഷര-
     ത്നത്തോടുമിദ്ദിക്കിൽ‌വ-
ന്നിട്ടഞ്ചാറുദിനം കഴിഞ്ഞുടനെയ-
     ക്കാർഡും ഭവാനിട്ടു ഞാൻ.

പിന്നീടത്രയൊരാഴ്ച പോകുവതിനും-
     മുൻപേറെയൻ‌പേറുമെൻ
ധന്യോത്തംസമതാ ‘മരിപ്പുറ’മെഴും
     സ്വാമിപ്രസാദത്തിനാൽ
വന്നെത്തീ വലുതായിടും കിമപി കാ-
     ര്യാർത്ഥം മഠത്തിന്നു ഞാൻ
ചെന്നേതീരുവതെന്നു ശീഘ്രമിഹ വി-
     ജ്ഞാപിക്കുമാജ്ഞാപനം

കണ്ടിട്ടായതു കേവലം ത്വരകൾകൂ-
     ട്ടുമ്പോഴിടമ്പെട്ടുവ-
ന്നുണ്ടായി ജലദോഷവും ജ്വരവുമൊ-
     ന്നല്പം മുഷിപ്പിച്ചു മാം;
ഉണ്ടിപ്പോൾ സുഖമായതിന്നു, മതിനാൽ
     നാട്ടിന്നു പെട്ടെന്നു നി-
ഷ്കുണ്ഠം മൽ ഗുരുപാദഗൗരവവശാൽ
     വേഗേന പോകുന്നു ഞാൻ.

പത്രങ്ങൾക്കെഴുതാൻ പ്രയാസമിനിമേൽ
     പക്ഷേ, ഭവിക്കാം സഖേ
തത്രാനേകമെനിക്കു സമ്പ്രതി വരാം
     കൃത്യം സ്വകർത്തവ്യമായ്;
ചിത്താശംസ തഥാപിയുണ്ടതിനുമേ-
     യെന്നാൽ തദർത്ഥം പുനർ-
വൃത്താന്തം സുകവേ, നമുക്കെഴുതിടാം
     പിന്നീടുമന്യോന്യമായ്.

മറ്റൊന്നും പറയുന്നതിന്നവസരം
     തൽക്കാലമില്ലോർക്ക മേ
മറ്റേന്നാളിവിടം വിടുന്നതിനു ഞാ-
     നോർക്കുന്നി നീക്കംവിനാ;
മറ്റെല്ലാർക്കുമെനിക്കുമത്ര കുശലം-
     തന്നാണു ദൈവേച്ഛയാ,
ചുറ്റും നാടു നിറഞ്ഞുമിപ്പൊഴിവിടെ
     പ്ലേഗുണ്ടു വേണ്ടുന്നപോൽ.

വിവേകാനന്ദാഭിധസ്വാമിതൻ വാക്-
പ്രവാഹത്തില്പെട്ടതാം കർമ്മയോഗം
കവേയിപ്പോൾ ഭാഷയാക്കുന്നതും ഞാൻ
തവേഷ്ടം‌പോൽ ‘ചന്ദ്രിക’യ്ക്കായയയ്ക്കാം.
                                                     - 1900

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ