വനമാല/ഒരു തീയക്കുട്ടിയുടെ വിചാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വനമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
ഒരു തീയക്കുട്ടിയുടെ വിചാരം

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

മായാതസൂയകൾ വളർന്നു മനുഷ്യരീശ-
ദായാദരെന്ന കഥയൊക്കെയഹോ! മറന്നു
പോയൂഴിയിൽ പഴയ ശുദ്ധഗതിസ്വഭാവം
മായങ്ങളായ് ജനത മത്സരമായി തമ്മിൽ

ചിന്തിച്ചിറ്റുന്നെളിമകണ്ടു ചവിട്ടിയാഴ്ത്താൻ,
ചന്തത്തിനായ് സഭകളിൽ പറയുന്നു ഞായം;
എന്തോർക്കിലും കപടവൈഭവമാർന്ന ലോകം
പൊന്തുന്നു, സാധുനിര താണു വശംകെടുന്നു.

വിദ്വാനു പണ്ടിഹ ദരിദ്രതയിന്നു പാരിൽ
വിദ്യാവിഹീനനതുവന്നു വിരോധമില്ല,
വിദ്യയ്ക്കു പണ്ടു വിലവാങ്ങുകയില്ലയിപ്പോ-
ളുദ്യുക്തനും ധനമൊഴിഞ്ഞതു കിട്ടുകില്ല.

എന്നല്ലയാംഗലകലാലയക്ലിപ്തവിദ്യ-
യൊന്നെന്നിയുന്നതിവരാനിഹ മാർഗ്ഗമില്ല;
എന്നാൽ പഠിക്കുവതിനോ ധനമേറെവേണ-
മിന്നോർക്കിൽ നിസ്വരിഹ നമ്മുടെ കൂട്ടരെല്ലാം.

ചൊല്ലാനുറച്ച തറവാടുകളേറെയില്ല-,
യില്ലിന്നുയർന്ന പണിയുള്ളവരേറെ നമ്മിൽ
മെല്ലെന്നു താഴുമുയരഅയിനിയൊന്നു രണ്ടാൾ
വല്ലോരു*മാക്കിൽ-വലുതാം സമുദായമല്ലോ?

കഷ്ടം! കുഴങ്ങിയിഹ നമ്മുടെ ഭാവി, കണ്ടു
തുഷ്ടിപ്പെടാം ചിലരിതോർക്കുകിൽ, നാമതോരാ-
ദിഷ്ടം നമുക്കു കുറവായ്, സമുദായകാര്യ-
മിഷ്ടപ്പെടുന്നവരുമില്ലിഹ ഭൂരി നമ്മിൽ.

വിദ്യാവിഹീനതവരട്ടെയിവർക്കു മേലി-
ലുദ്യോഗവും ബലവുമിങ്ങനെ പോട്ടെയെന്നാം,
വിദ്യാലയം ചിലതഹൊ! തടയുന്നു നാട്ടിൽ
വിദ്യാർത്ഥിമന്ദിരമതും ചില നിഷ്കൃപന്മാർ,

എന്തിന്നു ഭാരതധരേ! കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായെ,
ചിന്തിക്ക ജാതിമദിരാന്ധ,രടിച്ചു തമ്മി-
ലെന്തപ്പെടുംതനയ,രെന്തിനയേ! സ്വരാജ്യം?

ഈ നമ്മൾ നമ്മളുടെ നന്മ നിനയ്ക്കു നല്ലു
ശ്രീനൂനമാർക്കുമുളവാമിഹ യത്നമാർന്നാൽ,
ഹാ! നമ്മിലീശകൃപയാലുയരുന്നു ഭാഗ്യം!
'ശ്രീ-നാ-ധ-പാ'ഖ്യകലരുന്ന മഹാർഹ'യോഗം'.

സ്വാന്തത്തിൽ നാം സഹജരെ, സ്വയമൈകമത്യ-
മേന്തി ശ്രമിക്കിലതു സർ‌വദമാമുറപ്പിൻ
കാന്താംഗസങ്കലിതമേനി കൃപാലുദേവൻ
താന്താൻ തുണപ്പുവരെയാണു തുണപ്പതോർപ്പിൻ.