മാർത്താണ്ഡവർമ്മ/അദ്ധ്യായം പതിമൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മാർത്താണ്ഡവർമ്മ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിമൂന്ന്



ദുഷ്ടരാം ദാനവന്മാരുടെ പിട്ടുകൾ
ഒട്ടുമേ തട്ടുകില്ലെന്ന മട്ടാക്കി ഞാൻ
ഒട്ടുമേ താമസം കൂടാതെ നിങ്ങടെ
പുഷ്ടമോദത്തെ വരുത്തുന്നതുണ്ടല്ലോ.

രാമവർമ്മ മഹാരാജാവിന്റെ ആലസ്യം വൈദ്യന്മാരുടെ പാടവങ്ങളെ ഭിന്നമാക്കി ദിനംപ്രതി വർദ്ധിച്ച് അദ്ദേഹം ഈ ലോകത്തോടുള്ള ബന്ധത്തെ അധികകാലവിളംബം കൂടാതെ ഖണ്ഡിക്കുമെന്നുള്ള സ്ഥിതിയിൽ ആയിരിക്കുന്നു. മാതുലന്റെ രോഗശമനത്തിനായിട്ട് ഓരോ വഴിപാടുകൾ, ഹോമങ്ങൾ, ദാനങ്ങൾ മുതലായവ യുവരാജാവു നടത്തിക്കുന്നു. എന്നാൽ ഈവക ക്രിയകൾക്കും അരോഗതയ്ക്കും തമ്മിൽ കാര്യകാരണസംബന്ധം സംഘടിപ്പിക്കാൻ ക്രിയാകർത്താക്കന്മാർക്ക് അശക്യമായിരുന്നതിനാലോ, ആയുരാരോഗ്യാദികളുടെ നിയന്താവായ ശക്തിയെ ഏതാദൃശങ്ങളായ കർമ്മങ്ങൾകൊണ്ടു പാട്ടിലാക്കുക പരമാർത്ഥത്തിൽ അസാദ്ധ്യമാകകൊണ്ടോ, തന്ത്രികൾ, വൈദികന്മാർ, മാന്ത്രികന്മാർ മുതലായ ഓരോ വക വിദ്വജ്ജനങ്ങൾ രാമവർമ്മ മഹാരാജാവിന്റെ ആയുർവർദ്ധനയ്ക്കായി ചെയ്യുന്ന സാഹസങ്ങൾ രാജഭണ്ഡാരത്തിലെ ദ്രവ്യത്തെ ക്ഷയിപ്പിക്കുന്നതിലേക്കു മാത്രം പ്രയോജകമായിരിക്കുന്നതല്ലാതെ അന്യവിഷയങ്ങളിൽ ഫലശൂന്യങ്ങളായിരിക്കുന്നതേയുള്ളു. മഹാരാജാവിന്റെ ഭരണത്താൽ പ്രജകൾക്കുണ്ടായിട്ടുള്ള ഗുണദോഷങ്ങളെ പരിശോധിച്ചു പരസ്യമായി അഭിപ്രായങ്ങൾ ഭീരുക്കളും ധൈര്യത്തെ അവലംബിച്ചിരിക്കുന്നു. മഹാരാജാവിന്റെ പ്രത്യേക സേവകന്മാരും ഈ വിഷയത്തിൽ സത്യവാദികളായിത്തുടങ്ങിയിരിക്കുന്നു. വലിയ സർവ്വാധി മുമ്പായുള്ള ഉദ്യോഗസ്ഥന്മാർ യുവരാജാവിന്റെ രാജ്യഭരണവാദം അടുത്തിരിക്കുന്നതിനെ ഓർത്ത് അവരവരുടെ ഉദ്യോഗസംബന്ധമായി സൂക്ഷിക്കേണ്ട റിക്കാർഡുകളുടേയും മറ്റും ശരിയാക്കി വയ്ക്കുന്നു. മഹാരാജാവിന്റ ഭൃത്യജനങ്ങളുടെ ആനനങ്ങൾ മ്ലാനമാവുകയും യുവരാജാവിന്റെ ശിഷ്യസംഘങ്ങൾ ഗൂഢമാി സന്തോഷംകൊണ്ടു പുളയ്ക്കുകയും ചെയ്യുന്നു.

ശ്രീപത്മനാഭൻ തമ്പി രാജപദവിയോടുകൂടി തലസ്ഥാനത്തു താമസം ഉറപ്പിച്ചിരിക്കുന്നു. എട്ടുവീട്ടിൽപിള്ളമാരും പരിവാരസമേതന്മാരായി രാജധാനിയിൽ എത്തി, രാജകുടുംബത്തെ നഷ്ടമാക്കുന്നതിനു മുതിർന്ന് സന്നാഹങ്ങൾ കൂട്ടുന്നു. കടുതായ കലഹങ്ങൾ ഉണ്ടാകുമെന്നുള്ള ശഹ്കകൊണ്ട് പുരവാസികൾ തങ്ങൾ തങ്ങൾക്കുള്ള ദ്രവ്യങ്ങൾക്കു ദോഷം സംഭവിക്കാതെ ഇരിക്കുന്നതിനായിട്ട് ഓരോ ഗൂഢസ്ഥലങ്ങളിൽ അതുകൾ സംഭരിക്കുന്നു. രാജ്യവാകാശക്രമത്തിന് ഒരു ഭേദഗതിയുണ്ടായകുമെന്നു പരക്കെ വിശ്വാസം ജനിക്കയാൽ നാടുവാഴിയെ അനുസരിച്ചുപോന്ന ജനങ്ങളിലും അനേകം പേർ രാജഭോഗങ്ങൾ കൊടുക്കാതെ വിപരീതഭാവം കലർന്ന് ശണ്ഠയ്ക്ക് ഒരുമ്പെട്ടു നിൽക്കുന്നു. രാജഭണ്ഡാരത്തിലെ ദ്രവ്യക്കുറവുമൂലം നേരിടുന്ന ബുദ്ധിമുട്ടുകലുടെ നിവൃത്തിക്കായി ദ്രവ്യസ്ഥന്മാരായ ചില കുടികളോടു മന്ത്രിജനങ്ങൾതന്നെ ദ്രവ്യസഹായം യാജിച്ചതിൽ വൈരിപക്ഷത്തെക്കുറിച്ചുള്ള ഭയം നിമിത്തം യാതൊരുത്തരും അപ്രകാരമുള്ള സഹായ ചെയ്യുന്നതിനു ധൈര്യപ്പെടുന്നില്ല. നാഞ്ചിനാടായ ദക്ഷിണഭാഗത്തു പാർപ്പുകാരായുള്ളവർ ആ സ്ഥലങ്ങളിലെ പ്രമാണികളായ ചേരകോനാർ, മൈലാവണർ, വണികരാമൻ എന്നുള്ള സ്ഥാനനാമങ്ങൾ വഹിക്കുന്ന മുതലിയാരന്മാരെ വഴിപ്പെട്ടു തമ്പിമാരുടെ പാട്ടിലായിരിക്കുന്നു. ചിറയിൻകീഴ്, തിരുവനന്തപുരം, നെയ്യാറ്റുങ്കര ഈ ദിക്കുകളായ ഉത്തരഭാഗത്തെ ജനങ്ങൾ എട്ടുവീട്ടിൽപിള്ളാരുടെ അധികാരസ്ഥലങ്ങളിൽ ഉൾപ്പെട്ടവരാകയാൽ മിക്കവാറും ആ ഭാഗത്തുതന്നെ ചാഞ്ഞുനിൽക്കുന്നു. പൂർവ്വരാജധാനികളായ തിരുവിതാങ്കോട്, പത്മനാഭപുരം ഈ നഗരികൾക്കു സമീപമുള്ള മദ്ധ്യദേശമായ ഇരണിയിൽ, കൽക്കുളം, വിളവങ്കോട് എന്നീ ദിക്കുകളിലെ ജനങ്ങൾ രാജധാനി തിരുവനന്തപുരത്തേക്കു മാറ്റിയതിനാലുള്ള കുണ്ടിതംകൊണ്ടും നിഷ്ഠൂരന്മാരായ എട്ടുവീട്ടിൽപിള്ളമാരോട് ഇടയുന്നതിന് അത്ര ധൈര്യമില്ലാതിരുന്നതിനാലും, രാജകുടുംബത്തെ തുണയ്ക്കുന്നതിനായി വടക്കോട്ട് ആക്രമിക്കുന്നതിനു മടിക്കുന്നു. ആകപ്പാടെ രാജപാർശ്വത്തിൽ ജനങ്ങൾ തുലോം കുറവാണെനന് മന്ത്രിജനങ്ങൾക്കും യുവരാജാവിനും ബോദ്ധ്യപ്പെടുകയാൽ രാജമന്ദിരത്തിന്റെ രക്ഷയ്ക്കായി വേണ്ടകാവലുകൾ ഏർപ്പെടുത്തിയിരിക്കുന്നു. രാജധാനിയിലുള്ള രാജഭടന്മാരെയും വിശ്വസിക്കാൻ പാടില്ലാത്ത വിധത്തിൽ അവരും ചിലപ്പോൾ ആജ്ഞകൾ ലംഘിക്കുന്നു. എട്ടുവീട്ടിൽപിള്ളമാരുടെ ഭൃത്യവർഗ്ഗങ്ങൾ ആയുധപാണികളായി രാജവീഥികളിൽ അഹങ്കാരം പൂണ്ടു സഞ്ചരിക്കുകയും കൊട്ടാരത്തിന്റെ വാതിൽക്കൽ ചിലപ്പോൾ കൂട്ടം കൂടി നിന്നു ലഹളകൾ കൂട്ടുകയും ചെയ്യുന്നു. യുവരാജാവും മന്ത്രിമാരും കാലാവസ്ഥകൾ കണ്ടും കേട്ടും, തങ്ങളെ ചുറ്റിവരുന്ന ആപൽപാശത്തിൽ നിന്നു മോചനം സമ്പാദിക്കുന്നതിനു മാർഗ്ഗം കാണാതെ ബുദ്ധി കുഴങ്ങിയും, പ്രാണഭയത്തോടുകൂടി കൊട്ടാരത്തിനകത്തുതന്നെ ഒളിച്ചു പാർക്കുമ്പോലെ ദിനങ്ങൾ കഴിച്ചുകൂട്ടുന്നു.

യുവരാജാവിനോട് മാങ്കോയിക്കൽകുറുപ്പ് ചെയ്തിട്ടുള്ള വാഗ്ദാനത്തെ അദ്ദേഹം നിറവേറ്റാതെ ഇരിക്കയില്ലെന്ന് യുവരാജാവിനു പൂർണ്ണവിശ്വാസമുണ്ടായിരുന്നു. അതിനാലും തന്റെ മാതുലനെ വളരെക്കാലം സേവിച്ചു പാർക്കയും തന്നെയും അനേക ആപത്തുകളിൽനിന്നു രക്ഷിക്കയും ചെയ്തിട്ടുള്ള തിരുമുഖത്തുപിള്ള എന്ന ഗൃഹസ്ഥന്, ദ്രവ്യത്താലും ആളാലും സഹായം ചെയ്യണമെന്ന് താൻ എഴുതി അയച്ചിട്ടുണ്ടായിരുന്നതിനാലും കിളിമാനൂർ കോവിലകത്തേക്ക് ഒരു ദൂതനെ നിയോഗിച്ചിരുന്നതുകൊണ്ടും ഈ മൂന്നു സ്ഥലങ്ങളിൽനിന്നും അധികതാമസം കൂടാതെ തന്റെ പക്ഷത്തിലേക്കു മതിയായ ഒരു സൈന്യം ചേർക്കുന്നതിനു വേണ്ട ആളുകൾ വന്നുകൂടുമെന്നുള്ള വിശ്വാസം ഒന്നുകൊണ്ട് യുവരാജാവ് ആശ്വസിച്ചിരിക്കുന്നു. മാങ്കോയിക്കൽകുറുപ്പിന്റെ ഭടന്മാരുടെ യുദ്ധവൈദഗ്ദ്ധ്യവും മറ്റും കണ്ട് തനിക്കു ബോദ്ധ്യം വന്നിരുന്നതിനാൽ അവരെ തന്റെ സ്വാധീനത്തിൽ കിട്ടിയാൽ എട്ടുവീടന്മാരുടെ വമ്പുകൾ ഒട്ടു ശമിപ്പിക്കാമെന്നും മധുരപ്പടയെ സമാധാനപ്പെടുത്തി കൊണ്ടുവന്നിരുന്നെങ്കിൽ സംശയം കൂടാതെ വൈരികളുടെ മൂലനാശം വരുത്താമെന്നും യുവരാജാവിന് ഉറപ്പുണ്ടായിരുന്നു. അതിനാൽ മാങ്കോയിക്കൽകുറുപ്പിന്റെ ആഗമനത്തെയാണ് യുവാരജാവ് മുഖ്യമായി പ്രതീക്ഷിച്ചിരിക്കുന്നത്.

പൂർവ്വകാലങ്ങളിൽ രാജകുടുംബത്തെ രാജ്യഭരണക്രിയകളിൽ സഹായിക്കയും ക്രമേണ സ്വശക്തിയെ സ്ഥാപിച്ചുതുടങ്ങി, രാജവൈരികളായിച്ചമയുകയും ചെയ്തിട്ടുള്ള എട്ടുവീട്ടിൽപിള്ളമാരുടേയും, പ്രകൃത്യ മൂധനായും ഢംഭാദിദോഷാസ്പദനായും ഉള്ള തമ്പിയുടേയും കൃത്രിമങ്ങൾക്ക് അനുകൂലഭാവം നാട്ടിലുള്ള ജനങ്ങളിലും കാണുന്നുണ്ടെന്ന് യുവരാജാവിന് അറിവു കിട്ടിയത്, മാതുലനായ മഹാരാജാവ് പരദേശത്തുനിന്ന് ഒരു സേനയെ വരുത്തിയത് ജനങ്ങളുടെ സ്വാതന്ത്ര്യഖണ്ഡനം ചെയ്വാനാണെന്ന് അവർക്ക് ആദ്യമേ ശങ്ക ഉദിച്ചിരുന്ന വിവരംകൂടി തനിക്ക് അറിവുണ്ടായിരുന്നതിനാൽ, വാസ്തവമായിത്തന്നെ ഇരിക്കാമെന്നു യുവരാജാവ് ഊഹിച്ചു. അതുകൊണ്ടും, യുദ്ധം കൂടാതെ കഴിക്കണമെന്ന് പ്രജാവത്സലനായ യുവരാജാവിനു മോഹമുണ്ടായിരുന്നതുകൊണ്ടും, തന്റെ പ്രത്യേക ആശ്രിതനും കാര്യനിർവ്വഹണങ്ങളിൽ അതിസമർത്ഥനും ആയുള്ള രാമയ്യൻ എന്ന ബ്രാഹ്മണൻമുഖേന തമ്പിയോടു സന്ധി പറയുന്നതിന് അദ്ദേഹം ശ്രമിച്ചു. എന്നാൽ, തമ്പിയെ ഗ്രസിച്ചിരിക്കുന്ന സുന്ദരയ്യനായ രാഹുവോടടുത്തപ്പോൾ, തിരുവിതാംകൂർ സംസ്ഥാനത്തിന്റെ വിസ്തീർണ്ണമായ വർദ്ധിപ്പിക്കുന്നതിന് ഉപയുക്തങ്ങളായിരുന്ന ആ ബ്രാഹ്മണന്റെ മന്ത്രനൈപുണ്യാദികൾ കേവലം നിരസ്തശക്തികളായി ചമഞ്ഞു. അനാവശ്യമായ കലഹങ്ങൾക്ക് ആരംഭിക്കാതെ തന്റെ സ്ഥാനസംബന്ധമായുള്ള പദവികളോടും അവകാശങ്ങളോടും അടങ്ങിപ്പാർത്തുകൊള്ളുന്നത് നാട്ടിനും തനിക്കും തന്റെ അച്ഛന്റെ കുടുംബത്തിനും മറ്റും ഉദ്യോഗിക്കുന്നത് അനർത്ഥദവും ആണെന്ന് തമ്പിയെ ഗ്രഹിപ്പിക്കുന്നതിന് യുവരാജാവുതന്നെ ഒരിക്കൽ ഉത്സാഹിച്ചു. ഒരുദിവസം മഹാരാജാവിന്റെ പള്ളിയറയിലേക്കു യുവരാജാവ് എഴുന്നള്ളുന്ന മാർഗ്ഗത്തിൽ കൊട്ടാരത്തിന്റെ വാതിൽക്കലായിട്ട് തങ്കരേക്കുവേലകൾ ചെയ്തിട്ടുള്ള ഒരു മേനാവിനെ ചുറ്റി പഠാൺ സമ്പ്രദായത്തിൽസ കുപ്പായങ്ങൾ ഇട്ടുമുറുക്കിയ പട്ടക്കാരും, നാട്ടുസമ്പ്രദായത്തിൽ വസ്ത്രം ധരിച്ചിട്ടുള്ള അകമ്പടിക്കാരും നിൽക്കുന്നതുകണ്ട് തമ്പിയുടെ പരിവാരങ്ങൾ ആണെന്നറിഞ്ഞ്, തന്റെ ഉദ്ദേശസാദ്ധ്യത്തിന് നല്ല അവസരം ലബ്ധമായെന്നുള്ള സന്തോഷത്തോടുകൂടി, മാതുലന്റെ പള്ളിയറയിലേക്ക് യുവരാജാവു കടക്കുന്നതിന് ആരംഭിച്ചു. ഇദ്ദേഹത്തിന്റെ ആഗമനം ഉണ്ടെന്ന് മുമ്പിൽ ചെന്ന ചില തിരുമുൽപാടന്മാരെയും മറ്റും കണ്ടു മനസ്സിലാക്കീട്ട്, തനിക്ക് ആ സ്ഥലത്ത് നിൽക്കാൻ അർഹതയില്ലെന്നുള്ള നാട്യത്തിൽ സുന്ദരയ്യൻ പള്ളിയറയിൽനിന്നു പുറത്തിറങ്ങി യുവരാജാവിനെ ബഹുമാനപൂർവ്വം വണങ്ങീട്ട്, മേനാവിന്റെ സമീപത്തേക്കു യാത്രയായി. ദൃഷ്ടിഗോചരമല്ലാതുള്ള വല്ല കമ്പികളാലും സുന്ദരയ്യനോടു ബന്ധിക്കപ്പെട്ടിട്ടുള്ളതുപോലെ, മന്ദസ്മിതത്തോടുകൂടി തന്റെ സമീപത്തോടടുത്ത യുവരാജാവിനെ കണ്ടില്ലെന്നുള്ള നാട്യത്തോടുകൂടിയും. 'തമ്പിയോടു കുറച്ചു സംസാരിക്കാനുണ്ട്, നിൽക്കണം ' എന്നു യുവരാജാവ് അപേക്ഷിച്ചതിനെ ധിക്കരിച്ചും അച്്ഛനെ വന്ദിക്കേണ്ട ഗുരുത്വത്തെ ഉപേക്ഷിച്ചും മദിച്ച മദിഷം കണക്കെ ജൃംഭിച്ചുകൊണ്ടും, സുന്ദരയ്യന്റെ പുറകേ ഒട്ടും താമസിയാതെ തമ്പിയും നടകൊണ്ടു. സമാധാനോദ്ദേശ്യത്തോടുകൂടി ചെയ്ത പ്രയത്‌നങ്ങളുടെ അവസാനം ഇപ്രകാരമുള്ള ധിക്കാരമാണെന്നു കണ്ടപ്പോൾ യുവരാജാവിന് അധികമായ വ്യസനം ഉണ്ടായി. ഇങ്ങനെ വ്യസനം ഉണ്ടായത് ഭീരുത്വത്താലാണെന്നു വായനക്കാർ സംശയിച്ചു പോകരുത്. മാതുലന്റെ ദയനീയമായുള്ള അവസ്ഥയെയും, അദ്ദേഹത്തോടുള്ള സഹവാസം ഈശ്വരേച്ഛയാൽ അവസാനിക്കാറായിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ പുത്രനോടുതന്നെ കലഹത്തിന് ആരംഭിക്കേണ്ടതായിരിക്കുന്നതിനെയും, മറ്റാരോ സംഗതികളാൽ നേരിട്ടിരിക്കുന്ന ഞെരുക്കങ്ങളെയും യോജിപ്പിച്ച് ആലോചിച്ചപ്പോൾ ആ മഹാപുരുഷന്റെ മനസ്സിന് ഒരു വ്യാധിയായിത്തീർന്നു.

യുവരാജാവിന്റെ പരിചാരകൻ പരമേശ്വരൻപിള്ള തന്റ ഗെൃഹത്തിൽപ്പോലും പോകാതെ ഈ കാലങ്ങളിൽ ഭ്രാന്തു പിടിച്ച ശ്വാനനെപ്പോലെ കൊ്ടടാരത്തിൽത്തന്നെ ഉഴറിനടക്കുകയായിരുന്നു. മാങ്കോയിക്കൽകുറുപ്പിന്റെ ഭവനത്തിൽ നിന്നു രക്ഷപ്പെട്ടത് ഈശ്വരന്മാരിൽ ഒരാൾ പ്രത്യക്ഷനായി സഹായിച്ചതിനാൽ ആണെന്ന് അയാൾ വളരെ ആലോചനകൾ കഴിച്ചു തീരുമാനിച്ചിരിക്കുന്നു. അന്ത്യാവതാരത്തിനു മുമ്പായി ഭ്രാന്തൻ ചാന്നാന്റെ സ്വരൂപമായിട്ട് അവതാരം ചെയ്ത ഭഗവാൻ ആയ മഹാവിഷ്ണു ഭക്തജനപരിത്രാണനവും ദുഷ്ടനിഗ്രഹവും ചെയ്യുമെന്നുള്ളതിനെ അറിയാതെ അവതാരങ്ങളെ പത്തായി ഖണ്ഡിച്ചത് പുരാണകർത്താക്കന്മാരുടെ അന്ധത്വംകൊണ്ടാണെന്ന് ഒരു അഭിപ്രായവും ആ വിദ്വാന്റെ ബുദ്ധിയിൽ അങ്കുരിച്ചിരിക്കുന്നു. മാങ്കോയിക്കൽകുറുപ്പും ഭടന്മാരും വന്നു ചേരണമെന്നുള്ള അത്യാകാംക്ഷകൊണ്ട് അതിനായി സദാ പ്രാർത്ഥിക്കയും വിരലുകളിന്മേളും മറ്റുവിധേനയും ഓരോ പ്രശ്‌നപരീക്ഷകൾ കഴിക്കയും ചെയ്യുന്ന ഈ രാജഭ്യത്യന് ഭ്രാന്തനെ മാത്രമെങ്കിലും കിട്ടിയാൽക്കൊള്ളാമെന്നുള്ള മോഹം വർദ്ധിച്ചിട്ട് അയാൾ അതു സിദ്ധമാകുന്നതിന് ആത്മീയമായും തപസ്സംബന്ധമായുള്ള ഓരോ മാർഗ്ഗങ്ങളെ ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

എട്ടുവീട്ടിൽപിള്ളമാരുടെ സംഘയോഗരാത്രിക്കടുത്ത ദിവസം പരമേശ്വരൻപിള്ളയ്ക്ക് ഒരു മംഗളകരമായ ദിവസമായിരുന്നു. ഏകദേശം ഏഴുനാഴിക പുലർന്നപ്പോൾ അതിനു മുമ്പിൽ അയാൽ കണ്ടിട്ടില്ലാത്തതായ ഒരു സാധനം അയാളുടെ കൈയിൽ കിട്ടി. അതു നാലുപുറവും തിരിച്ചു നോക്കി ആശ്ചര്യപ്പെട്ടുകൊണ്ട് യുവരാജാവിനു കാഴ്ച്ചവയ്ക്കാനായി വല്ല ചെറിയ പ്രാണികളുടേയും ശവത്തെ എന്ന പോലെ അതിനെ രണ്ടുവിരലുക്കിടയിലാക്കി തൂക്കിപ്പിടിച്ചു നടന്നുതുടങ്ങി. അശുദ്ധമായുള്ള സാധനത്തെ കൊട്ടാരത്തിനകത്തുകൊണ്ടു ചില പ്രതിവിധികളും തോന്നിയതുപോലെ കഴിച്ചു. യുവരാജാവിന്റെ മുമ്പിൽ എത്തിയപ്പോൾ രാമയ്യൻ എന്നു മുമ്പിൽ പേർ പറയപ്പെട്ട ബ്രാഹ്മണനും അവിടെ ഉണ്ടായിരുന്നു. ഇദ്ദേഹം തിരുവിതാംകൂർ ഭൂമിയിൽ ജനിച്ച് രാജകുടുംബത്തെ സേവിച്ചു പാർക്കുന്ന ഒരാളാണ്. ഈ ബ്രാഹ്മണന്റെ ബുദ്ധിക്ക് അസാമാന്യ വൈശിഷ്ട്യമുണ്ടെന്നു മഹാരാജാവിനും ബോദ്ധ്യം വരികയാൽ ബ്രാഹ്മണനെ വലിയ കൊട്ടാരം രായസംപണിക്കു മഹാരാജാവുതന്നെ നിയമിച്ചു. ഈ ഉദ്യോഗം സംബന്ധിച്ച് തനിക്ക്ുള്ള ജോലികൾ ബ്രഹ്മണൻ അതിശുഷ്‌കാന്തിയോടുകൂടി നിർവ്വഹിച്ചു വരുന്നതിനു പുറമേ രാജ്യഭാരസംബന്ധമായുള്ള കണക്കുകളെയും വഴിപോലെ ആരാഞ്ഞു ഗ്രഹിക്കയും ആയുധാഭ്യാസം കുറേസ്സെ വശമാക്കുകയും ചെയ്തിട്ടുണ്ട്.

പരമേശ്വരൻപിള്ളയെ കണ്ടിട്ട് യുവരാജാവ്, 'എന്താ പരമേശ്വരാ, വിശേഷം വല്ലതുമുണ്ടോ ?' എന്നു ചോദിച്ചു. പരമേശ്വരൻപിള്ള 'അടിയൻ ' എന്നറിയിച്ചുകൊണ്ടു തന്റെ കൈയിലുണ്ടായിരുന്ന സാധനം യുരാജാവിന്റെ മുമ്പിൽ നിക്ഷേപിച്ചു.

യുവരാജാവ്: 'ഇത് ഒരു കടലാസ്സെഴുത്താണല്ലോ. നീ അതിനെ കുളിപ്പിച്ചുവോ ?'

പരമേശ്വരൻപിള്ള : (അതിബുദ്ധിയെ പ്രദർശിപ്പിച്ചുവെന്നുള്ള നാട്യത്തിൽ ) 'അടിയൻ. മേത്തന്മാരു തൊട്ടതാണ്. ചാന്നാനെ തൊട്ടു തൊടക്കിയതിനു തന്നെ, ഉള്ള മന്ത്രവും തന്ത്രവും ഒക്കെ കഴിച്ചു. ഇനി തോലും തുണിയും ആട്ടുക്കൊഴുപ്പും ഒക്കെക്കൊണ്ടുണ്ടാക്കിയ ഇതിനെ തൊട്ട്- '

യുവരാജാവ്: 'വെള്ളം തൊട്ടുകൂടാത്ത ഒരു സാധമമാണിത്. ആട്ടെ, ആരാണിതിനെ നിന്റെ കയ്യിൽ എത്തിച്ചത്? '

പരമേശ്വരൻപിള്ള: 'മൂത്ത ചെറുക്കൻ കിടാത്തൻ. അവൻ ഒളിച്ചു പതുങ്ങി ആരും കാണാതെ കൊണ്ടുതന്നേച്ച് ഓടെടാ ഓട്ടം. ചെറുക്കന് കരുത്തും മറ്റും ഉണ്ട്. '

യുവരാജാവ്: 'നന്നായി വരട്ടെ. രാമയ്യൻ ശുദ്ധം മാറീട്ടുണ്ടല്ലോ? എടുത്തു വായിക്കൂ. '

ഈ കൽപനയനുസരിച്ച് രാമയ്യൻ ലേഖനത്തെ എടുത്തു വളരെ വിഷമപ്പെട്ടു തുറന്നിട്ട് ഇങ്ങനെ വായിച്ചു:

'ബഹുമാനപ്പെട്ട മഹിമയേറുന്ന രാജകുമാരൻ ബഹദൂർ അറിയേണ്ടും സംഗതിക്ക് അവിടത്തെ പാദശുശ്രൂഷകൻ, ആജിം-ഉദ്-ദൗളാഖാൻ എഴുതിക്കൊള്ളുന്നത്...'

യുവരാജാവ്: 'അവിടുന്നാണെന്ന് എനിക്ക മനസ്സിലായി. എന്താ വിശേഷം ? വായിക്കൂ.'

'..... അള്ളവിന്റെ കൃപയാൽ ക്ഷേമം....'

പരമേസ്വരൻപിള്ള : 'ഇന്നത്തെ ചോറു തുലഞ്ഞു. ശ്രീപത്മനാഭസ്വമികടാക്ഷം എന്നോ മറ്റോ തുടങ്ങരുതോ ?ബൗദ്ധന്മാര്..'

യുവരാജാവ്: 'മിണ്ടാതിരിക്കൂ.'പരമേശ്വരൻപിള്ളയുടെ മുഖം മങ്ങി. '......തിരുമേനിക്ക് സർവശ്കതനായ ഈ ശ്വരൻ ദീർഘായുശ്ശും സർവസുഖവും നൽകട്ടെ...'

യുവരാജാവ്: 'ആ കൂട്ടത്തിലെ ദ്വിഭാഷിക്ക് മലയാളം നല്ല ശീലമാണെന്നു തോന്നുന്നു. ഇങ്ങനെ നാമും സാധാരണ എഴുതാറില്ലല്ലോ. '

രാമയ്യൻ :'സ്വാമി !നല്ലതിന്മണ്ണം എഴുതുന്നുണ്ട്. വകതിരിവായും നല്ല വാചകമായും എഴുതുന്നു. ആശ്ചര്യം തന്നെ.'

പരമേശ്വരൻപിള്ള: (മുറുമുറുക്കുന്നു ) 'ഞാൻ തടുത്തപ്പോൾ കുറ്റമായിപ്പോയി. വീട്ടിൽ മൂത്തവർക്ക് എറയത്തും-വകതിരിവായി എഴുതിരിക്കുന്നു!ഹൂ!കയ്ക്കുറ്റപ്പാട് ചെയ്തുകൊള്ളുന്നത് എന്നു വയ്ക്കാതെ വെറും എഴുതിക്കൊള്ളുന്നത്! വല്ലതും കൊള്ളണം. അപ്പോൾ പടിക്കും. '

പരമേസ്വരൻപിള്ള സാവധാനത്തിൽ കോപഭാവത്തോടുകൂടി ഇങ്ങനെ പുലമ്പുക ആയിരുന്നെങ്കിലും അയാളുടെ അഭിപ്രായങ്ങൾ യുവരാജാവിനും രാമയ്യനും കേൾക്കാമായിരുന്നു. പരമേശ്വരൻപിള്ള ശുദ്ധനും സാധുവും അതിഭക്തനും വിശ്വസ്തനും ആയിരുന്നതിനാൽ അയാൾക്ക് യുവരാജാവിന്റെ സന്നിധിയിൽ പ്രത്യേക സ്വാതന്ത്ര്യമുണ്ടായിരുന്നു.യുവരാജാവിന്റെ സന്തോഷം ഒന്നിനെമാത്രം ദീക്ഷിച്ച് അദ്ദേഹത്തെ ഒരിക്കലും വേർപിരിയാതെ സേവിക്കുന്ന ഇയ്യാൾ അൽപെകൊണ്ട് പ്രസാദിക്കയും കോപിക്കയും വ്യസനിക്കയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു. യുവരാജാവ് അയാളുടെ അഭ്പ്രായങ്ങൾ കേട്ടപ്പോൾ ചിരിച്ചുപോയതിനാൽ വീണ്ടും അയാളുടെ മുഖം പ്രസാദത്തോടുകൂടിയതായി.

'......ചൈത്താന്മാരായ രാജദ്രോഹികൾ ഇന്നലെ രാത്രി കുടമൺഡപിള്ളയുടെ വീട്ടിൽ കൂടിയിരുന്നു... '

പരമേശ്വരൻപിള്ള: 'കേന്ത്രിച്ചു!'

'...ആലോചനകൾ എന്തെല്ലാമായിരുന്നു എന്നറിയുന്നതിന് കഴിവുണ്ടായില്ല...'

പരമേശ്വരൻപിള്ള 'ശരി!കാലം അടുത്തു. എന്നും ദയ! എന്നും പത്മനാഭൻ രക്ഷിക്കും! അതാ ആണുങ്ങൾ ദൂരെക്കൂട്ടി കാണുന്നു. ഇവിടെ ഇങ്ങ-പത്മനാഭൻ-തല കഴുത്തീന്നു പോവാറായി-പോട്ട്്. '

യുവരാജാവ്: 'മിണ്ടാതിരിക്കൂ പരമേശ്വരാ. എൻരെ തല പോയിട്ടേ നിന്റേതു പോകയുള്ളു. നീ പേടിക്കേണ്ട. '

പരമേശ്വരൻപിള്ള : 'തല പോണത് ആദ്യം അടിയന്റെ '

യുവാരാജാവ്: 'അതിനെക്കുറിച്ചു പിന്നീട് തർക്കിക്കാം. വായിച്ചു തീർക്കൂ രാമയ്യൻ.'

'...സൃഷ്ടിച്ചവന്റെ കൽപനകൾപോലെ അല്ലാതെ മനുഷ്യരുടെ ആഗ്രഹങ്ങൾപോലെ ഒന്നും നടക്കുകയില്ല. ഊണിലും ഉറക്കത്തിലും ആപത്തുണ്ടെന്നു കരുതിയിരിക്കണം. മാങ്കോയിക്കൽകുറുപ്പു സാഹേബ് ഇന്നലെ രാത്രി ഇവിടെ എത്തി...... '

പരമേശ്വരൻപിള്ള: (സന്തോഷംകൊണ്ട് ഒന്നിച്ചുപൊങ്ങിച്ചാടുന്നതിനു ഭാവിച്ചിട്ട് )'ഹാ ! വ്യാഴൻ പതിനൊന്നിലായി.പതിനൊന്നില്-ചാടീ പതിനൊന്നില്! ഇനി ആലോചിച്ചിട്ട്, അയ്യ!ആ ചാന്നാൻ കൂടി ഒണ്ടെങ്കിൽ എന്തു രസം! കുറുപ്പദ്ദേഹത്തിനെ കണ്ടിട്ടില്ലല്ലോ?(രാമയ്യനോട് ) ആ...മേത്തു വിഴുന്നാൽ രാമയ്യൻകുട്ടി സാമി പൊടിപൊടി! ഇപ്പോൽ വരും കാണാം.'

യുവരാജാവ്: 'പത്മനാഭൻ നമുക്കു സഹായമുണ്ട് '

പരമേശ്വരൻപിള്ള 'കളങ്കമില്ലാത്ത തിരുമനസ്സല്ലയോ ?പി്‌നനെ അടിയനേയും പൊന്നുപത്മനാഭൻ വ്യസനിക്കുമോ?'

പരമേസ്വരൻപിള്ളയുടെ പൂർവ്വോത്തരാഭിപ്രായങ്ങളുടെ ഭേദങ്ങൾ ഓർത്ത് രാമയ്യൻ പുഞ്ചിരിയിട്ടു. 'വായിച്ചു തീർക്കൂ രാമയ്യൻ 'എന്നു യുവരാജാവ് അരുളിച്ചെയ്തു.

'.....തിരുമനസ്സിലെ ദാസന്മാരായ ഞങ്ങൾ കൽപന കാത്തിരിക്കുന്നു. മഹാരാജാവിന്റെ രോഗശമനം വരുത്തുന്നതിനും രാജകുമാരന് അനുഗ്രഹങ്ങൾ നൽകുമാറും അന്തമില്ലാത്തവൻ പ്രസാദിക്കട്ടെ. വിശേഷിച്ചും, മഹാരാജാവിന്റെ മകൻ റായി പത്മനാഭൻ തമ്പി അവർകളുടെ സേവകനായസുന്ദരയ്യൻ എന്നൊരു പാപ്പാൻ ഉണ്ടല്ലോ. അയാളെ പ്രത്യേകം സൂക്ഷിച്ചുകൊള്ളണം. അയാളുടെ ഉശിർ പാപ്പാന്റേതല്ല. സൃഷ്ടിച്ചവൻ രക്ഷിക്കട്ടെ.'

യുവാരാജാവ് : 'കുറുപ്പു നല്ല കണിശമുള്ള ആളാണ്. പറഞ്ഞതുപോലെ വന്നുചേർന്നല്ലോ. ഇനി എട്ടുവീടന്മാരുടെ തകരാറുകൾ എന്തെല്ലാമാണെന്ന് അറിയണം. അതിനു വഴി എന്താണു രാമയ്യൻ?'

രാമയ്യൻ : 'അതിന വഴി ആലോചിച്ചിട്ടു കാര്യമില്ല. കുറുപ്പദ്ദേഹം വന്നുചേർന്നാൽ ഇവിടെ ഇപ്പോൾ ഉളളവരേയും അദ്ദേഹത്തിന്റെ ആളുകളെയും ചേർത്ത് എട്ടുവീട്ടിൽപിള്ളമാരെ അടക്കുന്നതിന് നോക്കണം.'

പരമേശ്വരൻപിള്ള :'അതാണു ബുദ്ധി. '

യുവരാജാവ്: 'അവരോടു പോരിനു പുറപ്പെടാൻ വേണ്ട ആളുകൾ എന്നാലും നമ്മുടെ ഭാഗത്തു കാണുകയില്ലല്ലോ ?'

രാമയ്യൻ : 'നേരെ നിന്ന് ഒന്നും വേണ്ട, കുടമൺ, കഴക്കൂട്ടം, രാമനാമഠം ഈ മൂന്നു പേരെയും കൽപനയുണ്ടെങ്കിൽ ഞാൻ കൊണ്ടരാം. അവരെ അടക്കിയാൽ അനർത്ഥമെല്ലാം തീരും. '

യുവരാജാവ്: 'രാമയ്യൻരെ ഉപദേശം നന്നുതന്നെയാണ്. തന്ത്രംകൊണ്ട് അവരെ അടക്കാൻ കഴിയുന്നതും ആണ്. ആ മാർഗ്ഗങ്ങളെ ഞാൻ ആലോചിക്കാതെയും ഇരുന്നിട്ടില്ല. എന്നാൽ അവരെ നിഗ്രഹിക്കാതെ പാട്ടിലാക്കി രാജ്യഭാരം നടത്തിക്കാണണമെന്ന് എനിക്കൊകു മോഹമുണ്ട്.'

രാമയ്യൻ : 'സ്വാമീ -'

യുവരാജാവ്: 'തന്റെ അഭിപ്രായം എനിക്കു മനസ്സിലായി. അവർ നമ്മെയും നമ്മുടെ പൂർവ്വികന്മാരെയും വളരെ ദ്രോഹിച്ചിട്ടുണ്ട്. എങ്കിലും അവർ നമ്മുടെ പ്രജകളിൽ പ്രമാണികളാണെന്നുള്ള സംഗതി മറന്നുകൂടാ. അതുമല്ലാതെ അവരെ ഇപ്പോൾ നശിപ്പിക്കുന്നതായാൽ മേലിൽ പ്രബലന്മാരായി വരുന്ന കുടികൾക്കു നമ്മെക്കുറിച്ച് ഭയവും സംശയവും അല്ലാതെ സ്‌നേഹവും ഭക്തിയും ഉണ്ടാകുന്നതല്ല. '

രാമയ്യൻ : 'ഇങ്ങനെ ദയ കാണിച്ചുകൊണ്ടിരുന്നാൽ യാതൊന്നും തന്നെ നടക്കയില്ല. ഒന്നാമത്, രാജകൽപനയ്ക്ക് എതിരായ ഒരു കൽപന നാട്ടിലുണ്ടായിരിക്കുന്ന കാലത്ത് ന്യായങ്ങൾ നടത്താനും രാജഭോഗങ്ങൾ പിരിക്കാനും പ്രയാസമാണ്. '

യുവരാജാവ്: 'ഏകനായകത്വം ആക്കിത്തീർക്കുന്നതിനാണ് നാം വഴി നോക്കിവരുന്നത്. ഒരു രാജ്യത്തെയും ജനസമുദായത്തെയും സംബന്ധിച്ചുള്ള സംഗതികളിൽ ഝടിതിയിൽ വല്ലതും നടത്തുന്നതിന് ഒരുമ്പെടുന്നത് ഭോഷത്വമാണ്. അതുമല്ലാതെ, നമ്മുടെ സ്ഥിതിയെത്തന്നെ ഒന്നുറപ്പിച്ചിട്ടുവേണം വൈരിസംഹാസനത്തിന് ആലോചനകൾ ചെയ്യുന്നത്. '

പരമേശ്വരൻപിള്ള : 'ഇരുന്നിട്ടേ കാലുനീട്ടാവൂ. '

യുവരാജാവ്: 'പരമേശ്വരനും ബുദ്ധിയുണ്ടായിത്തുടങ്ങി. '

രാമയ്യൻ : 'കൽപിച്ച് ദീർഘമായി ആലോചിക്കുന്നു; മറുകക്ഷി പിടിപിടി എന്നും നിൽക്കുന്നു. വഞ്ചനപ്രവൃത്തികൾക്ക് അവർ മടിക്കയുമില്ല. ആലോചനകൾ നടന്നും ഇരിക്കുന്നു. ഇങ്ങനെയുള്ള സ്ഥിതിയിൽഅവരിൽ ചിലരെ തട്ടി ഒന്നു പഠിപ്പിക്കാഞ്ഞാൽ അറിയാതെ കുഴിയിൽ വിഴുന്നു പോകും.'

പരമേശ്വരൻപിള്ള : 'അതു ശരി. തമ്പി അങ്ങുന്നുന്മാരും കൂടീട്ടുണ്ട്.വട്ടങ്ങളും കേമമാണ്. മുമ്പിലത്തെപ്പോലെ ഒളിച്ചും പതുങ്ങിയുമല്ല. നാട്ടിലും തോട്ടിലു ംമലയിലും വച്ചല്ല ഇന്നത്തെ കളി. നേരെ മല്ലിനാണു കച്ച കെട്ടുന്നത്.'

യുവരാജാവ്: 'അവർ ചെയ്യുന്നതുപോലെ നമുക്കും ചെയ്തുകൂടാത്തതിനാലാണ് നാം ക്ഷമിക്കുന്നത്. കേൾക്കൂ രാമയ്യൻ. സാമം, ദാനം, ഭേദം, ദണ്ഡം ഇതുകൾ രാജാക്കന്മാർക്ക് അനുവദിച്ചിട്ടുള്ള ഉപായങ്ങൾ ആണ്. വഞ്ച ഇതിൽ ഉൾപ്പെടുന്നില്ല. അവർ അന്ധത്വങ്ങൾ പ്രവർത്തിക്കുന്നു എന്നുള്ളതിനെ സമാധാനമാക്കി ക്ഷത്രിയഘർമ്മത്തെ നമുക്കു ലംഘിച്ചുകൂടാ. ദുർജ്ജനങ്ങളുടെ പന്ഥാവിനെ നാമും സ്വീകരിക്കുന്നതായാൽ അവരും നാമും തമ്മിൽ ഭേദമാണ്? '

രാമയ്യൻ : 'അവർ ചെയ്തിരിക്കുന്ന കഠിനപ്രവർത്തികൾ വിചാരിക്കുമ്പോൾ വഞ്ചനയും ഉചിതം തന്നെ എന്നു തോന്നുന്നുണ്ട്. '

യുവരാജാവ് : 'അവരുടെ ദുഷ്‌കീർത്തി ഒട്ടുകാലംകൊണ്ടു നീങ്ങിപ്പോകും. നാം ലോകാപവാദത്തിന്നിടവരുത്തുന്നതായാൽ, അത് ഈ രാജ്യത്തമുള്ള കാലത്തോളം നിലനിൽക്കും. ഓരോ ദീപങ്ങളെ ബാധിക്കുന്ന കളങ്കത്തിനെ അന്നന്ന് അതാതു ഗ്രഹത്തിലുള്ളവരേ അറിയുന്നുള്ളു. ചന്ദ്രന്റെ കളങ്കത്തേയോ? '

രാമയ്യൻ : 'ഇപ്പോൾ വലുതായ ആപത്ത് തീർച്ചയായി നേരിടും. ഈ കാലത്ത് ഈ നീതികൾ ആലോചിക്കണമോ? ഒന്നുരണ്ടുപേരെ എങ്കിലും വഴിപോലെ ശിക്ഷിക്കുന്നതായാൽ പ്രജകൾ എല്ലാവരും ആജ്ഞ അനുസരിച്ചു നടക്കും. '

യുവരാജാവ്: 'എന്തഭിപ്രായമാണിത് ?എട്ടുവീട്ടിൽപിള്ളമാരിൽ ചിലർ ശിക്ഷാർഹന്മാർ തന്നെയാണ്;അതിനു സംശയമില്ല. പക്ഷ് ആരാണ് ശാസനയ്ക്ക പാത്രമെന്നുള്ളത് നമുക്ക് അത്ര നിശ്ചയമായി ക്ലിപ്തപ്പെടുത്തിക്കൂടാ. ആ സ്ഥിതിയൽ സംഘത്തെ മുഴുവനെുയുമോ അവരിൽ ചിലരെയുമോ, വല്ലവിധത്തിലും മറ്റുള്ളവർക്ക് ഒരു ദൃഷ്ടാന്തമാക്കിത്തീർക്കുന്നതിനാകട്ടെ, ശിക്ഷിക്കുന്നത് ധർമ്മശാസ്ത്രവി..... ആയിരിക്കും. അതു നാം അനുവദിക്കുന്നതല്ല. രാജനീതി ശരിയായി നടത്തുന്നതിന് കാലംവരും. അതുവരെ ക്ഷമിക്കണം.'

പരമേശ്വരൻപിള്ള : 'എന്നാൽ സന്യസിക്കരുതോ ? '

യുവരാജാവ്: 'ശരിയായ ചോദ്യം. സന്യസിക്കുന്ന സംഗതി പറഞ്ഞതുകൊണ്ട് ഓർമ്മ വരുന്നു. പാണ്ഡവകൗരവന്മാർ ത്മമിൽ കലഹം ഉണ്ടായിട്ട് വളരെക്കാലം പാണ്ഡവന്മാർ ക്ഷമിച്ചു പാർത്തില്ലേ? അതുപോലെ കുറച്ചു ക്ഷമിക്കാം.തലകൊണ്ടുപോകാതം സൂക്ഷിച്ചുകൊള്ളണമെന്ന് പറയുമായിരിക്കും. അതിനു മിടുക്കില്ലെങ്കിൽ പോട്ടെ. ഇരുന്നിട്ടു ഫലമെന്ത്?ഈ സംഗതികളെക്കുറിച്ച് കുറുപ്പ് വന്നിട്ട് ആലോചിക്കാം. അയാൽ ശരിയായ ഗുണദോഷങ്ങൾ ഉപദേശിച്ചു തരും. ഇന്നലത്തെ ആലോചനകൾ എന്തായിരുന്നു എ്ന്നറിയണം. അതിനു മാർഗ്ഗമെന്ത്?'

പരമേശ്വരൻപിള്ള: 'കടുവാക്കൂട്ടിൽ തലയിടാൻ ആരുപോകും?'

രാമയ്യൻ : 'കൽപ്പനയുണ്ടെങ്കിൽ ഒന്നു ശ്രമിക്കാം. '

യുവരാജാവ്: 'തനിക്ക് ആപത്തുവരുമെങ്കിൽ വേണ്ട. '

രാമയ്യൻ : 'ആപത്ത് ഒന്നുമില്ല. നമ്മുടെ കാലക്കുട്ടിപ്പട്ടക്കാറന്റെ അനന്തരവൾക്കാണ് സുന്ദരം സംബന്ധം. '

ഈ വാക്കുകൾ കേട്ട് യുവാരാജാവ് ഒന്നു ഞെട്ടി. തന്റെ ഉള്ളിലുണ്ടായിരുന്ന ഒരു സംശയത്തെ സ്ഥിരപ്പെടുത്തുന്നതായ ലക്ഷ്യം രാമയ്യന്റെ പക്കൽനിന്നു കിട്ടിയത് യഥാർത്ഥമായിത്തന്നെ ഇരിക്കുമെന്നുള്ള വിചാരത്തോടുകൂടി കുറച്ചുനേരം ചിന്താകുലനായിരുന്നു. പരമേശ്വരൻപിള്ള ഇതിനിടയ്ക്ക് തനിക്കുണ്ടായ സന്തോഷം അടക്കാൻ പാടില്ലാതെ രാമയ്യന്റെ പുറത്ത് താളം പിടിക്കുകയും, തലകൊണ്ടും പുരികങ്ങൾകൊണ്ടും യുവരാജാവിന്റെ മുഖത്തെ ലക്ഷ്യമാക്കി നൃത്തം തുള്ളിക്കയും ചെയത്ു.

യുവരാജാവ്: 'പരമേശ്വരാ, നിന്റെ അഭിപ്രായം ശരിയായിരിക്കാം. കാലക്കുട്ടി ചതിച്ചിരിക്കണം. അല്ലെങ്കിൽ തിരുമുഖത്തുപിള്ളയുടെ മറുപടി എങ്കിലും ഇതിനു മുമ്പിൽ കിട്ടുമായിരുന്നു. '

പരമേശ്വരൻപിള്ള'മൂത്തോർ ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ ഇനിക്കും. അടിയന് അന്നേ അറിയാമായിരുന്നു ചതിക്കും, ചതിക്കും എന്ന് അടിയൻ എത്ര തവണ അറിയിച്ചു. തിരുവുള്ളത്തിൽ എന്തോ ദൂഷ്യം പറയുന്നൂന്നു മനസ്സിലാക്കിക്കൊണ്ടു കീഴക്കോട്ട എഴുന്നള്ളുന്ന അന്ന് അവനും തിരിച്ചു. അങ്ങു മധുരയിലും കാശിയിലും പോവാനല്ലല്ലോ പോയത്? '

രാമയ്യൻ : 'സ്വാമീ, പരമുപിള്ള അറിയിച്ചിട്ടുള്‌ഴതു ശരിയാണ്. സുന്ദരം അവിടെ സംബന്ധം ചെയ്തത് തിരുമനസ്സറിയിക്കാത്തതുതന്നെ സംശയകരമായിരിക്കുന്നു. യദൃച്ഛയാ എനിക്ക് അറിവു കിട്ടിയതാണ്. ആ വഴിക്ക് എട്ടുവീട്ടിൽപിള്ളമാരുടെ ആലോചനകൾ എന്തായിരുന്നു എന്നു തിരക്കാം. '

യുവരാജാവ്: 'അങ്ങനെ ചെയ്യൂ. തിരുമുഖത്തുപിള്ളയ്ക്ക് വേറേ ആൾ അയയ്ക്കണം. ഇനി താമസം കണക്കല്ല. കാലക്കുട്ടി ചതിച്ചിരിക്കും. 'യുവരാജാവിന്റെ നേത്രങ്ങൾ ചെമ്പരത്തിപ്പൂ കണക്കെ അരുണമായിരിക്കുന്നു. ദന്തങ്ങൾ തമ്മിൽ ഉരസുന്ന സ്വരവും പുറത്തു കേൾപ്പാനുണ്ട്. അധരങ്ങളിലും കോപം ചൊടിക്കുന്നതുകൊണ്ട് ചില തുടിതുടുപ്പുകൾ പ്രത്യക്ഷമാകുന്നുണ്ട്. രാമയ്യൻ മനഃപൂർവ്വം യുവരാജാവിന്റെ കോപാഗ്നിയെ ഉജ്ജ്വലിപ്പിച്ചതായിരുന്നു.'ഇനി എല്ലാം വഴിക്കുപോകും ' എനനു രാമയ്യൻ മനസ്സാ നിശ്ചയപ്പെടുത്തുന്നു. നരസിംഹമൂർത്തിയെപ്പോലെ ക്രൂരതരമായുള്ള നോട്ടങ്ങളോടുകൂടിയിരിക്കുന്ന തന്റെ സ്വാമിയുടെ കോപത്തെ ശമിപ്പിക്കാനെന്തുപായമെന്ന് പരമേശ്വരൻപിള്ള ആലോചിക്കുന്നു.

യുവരാജാവ്: 'ഉപേക്ഷ വളരെ ദോഷത്തെ ചെയ്യും. രാമയ്യൻ കണ്ടുകൊള്ളൂ. എട്ടുവീട്ടിൽപിള്ളമാർ മുതലായവരുടെ പ്രതാപങ്ങൾ അസ്തമിക്കാറായി. പരമേശ്വരൻ അരനിമിഷംകൊണ്ടു കുറുപ്പിനെ വിളിച്ചുകൊണ്ടുവരണം. എവിടെ താമസിക്കുമെന്നു നിന്നോടു പറഞ്ഞിട്ടുണ്ടല്ലോ.'

പരമേശ്വരൻപിള്ള അരനിമിഷംകൊണ്ടു യുവരാജാവിന്റെ മുമ്പിൽനിന്നു മറഞ്ഞു. അരമണിക്കൂർ നേരംകൊണ്ടു മടങ്ങി തിരുമുമ്പിൽ എത്തി, 'കുറുപ്പു വന്നിട്ടില്ലെന്നും പഠാണിമാർക്കു തെറ്റിപ്പോയെന്നും ഉണർത്തിച്ചു. യുവരാജാവിന്റെ ഉള്ളിൽ അന്യഥാ ഒരു സംശയമുണ്ടായി. 'എട്ടുവീട്ടിൽപിള്ളമാർ കുറുപ്പിനെ കൊലചെയ്തിട്ടുണ്ട്' എന്നു യുവാരാജവ് ആത്മഗതമായി ഉച്ചരിച്ചതും 'നാരായണ! പത്മനാഭ! 'എന്നു ജപിച്ചും കരഞ്ഞും കൈകൾകൊണ്ടു തലയിൽ അലച്ചുംകൊണ്ടു പഠാണിപ്പാളയത്തിലേക്കു പരമേശ്വരൻപിള്ള യാത്ര ആരംഭിച്ചതും ഒരേ മുഹൂർത്തത്തിൽ കഴിഞ്ഞു.