മണിമാല/ഒരു അനുതാപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മണിമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
ഒരു അനുതാപം
(അമ്മയുടെ മരണത്തെ അധികരിച്ച് എഴുതിയ ലഘുവിലാപകാവ്യം)

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്


പോരും ധീരത ചിത്തമേ, പ്രിയമെഴു-

ന്നെന്നമ്മ പോയാൾ വിര-

ഞ്ഞാരാൽ നോക്കുക ദൂത്യപത്രമിതിലി-

ക്കാണുന്ന രൂക്ഷാക്ഷരം

നേരാമായതു നേരുതന്നെയറിവി-

ക്കൂ സാധുവെന്മാതുലൻ

പാരിൽ പ്രാണിഗളസ്ഥയാം‌മൃതി മരി-

ക്കാമമ്മ രോഗാതുരാ.


വല്ലാതിങ്ങനെ മൂഢഭാവമൊടവി-

ശ്വാസം വഹിക്കുന്നുതേ

കല്ലാമെന്മനമമ്മ പോയി മനമേ,

ഹാ പോയി, കേണീടു നീ

അല്ലെങ്കിൽ കനിവേതെനിക്കു വിരഹ-

ക്ലേശാർത്തയാം തായെ ഞാൻ

തെല്ലും ഹാ! ഗണിയാതെയിന്നിരുപതാ-

ണ്ടോളം കഴിച്ചു ജഡൻ.


ഓർക്കുമ്പോൾ വാണിപോലെയെന്റെ കരൾ ദം-

ക്കുന്നുതേയമ്മതൻ-

നേർക്കേതും കനിവെന്നി ഹന്ത! നെടുനാൾ

ഞാൻ ചെയ്ത ദുസ്സാഹസം

ആർക്കും ദേയമതായ ദര്ശനസുഖം

താനും തദാശാഭരം

തീർക്കും‌മട്ടുതകീല ഞാൻ-ഇനി നിന-

ച്ചാലും ഫലിച്ചീടുമോ?


തീരട്ടേ വ്യഥ തുള്ളിയശ്രുപൊഴിവിൻ

നേത്രങ്ങളേ, കണ്ണുനീർ

തോരാതെതന്നെ നിനച്ചൊരമ്മ മൃതയായ്

ഹാ! ചിന്തതാനന്തരാ

പാരം ചൂടെഴുമാറുചെയ്തശ്ഹൽകെടു-

ത്തീടാത്ത ഘർമ്മാബ്ദമായ്

പൂരിക്കുന്നിതുമെന്റെ നീരസവിവേ-

കത്തിൻഫലം കേവലം.


രണ്ടാണ്ടുള്ളിലൊരിക്കലാം, ജനനി, മൂ-

ന്നാണ്ടുള്ളൊരുന്നാളിലാം

കണ്ടീടുന്നതു നാം, അതും ചില നിമേ-

ഷംകൊണ്ടു വേർപാടിനാം

ഉണ്ടാമെന്റെ കിനാവുമുത്സവമതാ-

യമ്മയ്ക്കു ഞാനോ സമുൽ-

കണ്ഠാസംഭ്മേകി ഹന്ത! സുഖമേ-

കീട്ടില്ലയിന്നാള്വരെ.


എന്മേൽ പ്രീതിയുടും ക്ഷമിക്കയപരാധം

ഞാൻ ക്ഷമിച്ചണ്ണിയെ-

ന്നമ്മേ ചൊല്ലുക-കഷ്ടമമ്മ മൃതയായ്

പൊങ്ങില്ല നാവിങ്ങിനി!

ശർമ്മം ചേർപ്പതിനെന്റെ സാന്ത്വവചനം

ചെല്ലില്ല കര്ണ്ണങ്നളിൽ

ധർമ്മാതിക്രമഭീരു ഞാന്-അനുശയം

ശേഷിച്ചെനിക്കെന്നുമേ.


നൂനം ദേഹികൾ ദുർന്നിവാരഗതിയാം

യന്ത്രത്തിലൊന്നിൽ തിരി

‍ഞ്ഞുനച്ഛന്ദമുഴന്നീടുന്നു ബത! നാം

കാണുന്നതില്ലെങ്കിലും

ഞാനാർദ്രാശയ, നമ്മയാർത്തിമതി, ഞ-

ങ്ങൾക്കെന്തിനന്യാദൃശം

താനേവന്നു വിയോഗം, ഓർക്കിലഴലേ-

റുന്നൂ ജയിച്ചു വിധി.


അച്ഛൻ നന്ദനവത്സലൻ സുചരിതൻ

ദ്യോവേറിയസ്സംഭവം

തച്ചീലീവിധമെന്നെയന്നിളയകാ-

ലത്തും പ്രവാസത്തിലും

അച്ഛിന്നം വളരും പ്രിയങ്ങൾ പരിബാ-

ധിക്കാം-അതല്ലമ്മയിൽ

സ്വച്ഛന്ദം തനയർക്കെഴും സഹജമാം

കൂറൊന്നു വേറൊന്നുമാം.


ഈഷൽസൗഖ്യവുമെന്നിയേ വിധവയാ-

മെന്നമ്മ ഖേദിച്ചു ഞാൻ

തോഷം‌പൂണ്ടു സുഹൃജ്ജനങ്ങളൊടുമായ്

വാണേൻ കൃതാർത്ഥൻ ചിരം

ദോഷാശാങ്കി നുകർന്നതങ്ങൊടുവിലോ-

ക്കാനിക്കുമാറിന്നതിൽ

ദോഷം തോന്നിയെനിക്കു ഭൂതസുഖവും

ദു:ഖീഭവിക്കുന്നുതേ.


പ്രത്യക്ഷക്ഷണമാത്മഭോഗസദൃശം

ഭാവിച്ചിടും ഭാവിയെ

സ്മൃത്യാരൂഢസുഖാസുഖങ്ങളിൽ നിറം

തേയ്ക്കും തനിക്കൊത്തപോൽ

മർത്ത്യൻ നീണ്ടൊരുകാലതന്തുനടുവേ

നിൽക്കുന്നു, ചൂടൊന്നുപോൽ

മദ്ധ്യം കത്തിയെഴും ശലാകയുടെ ര-

ണ്ടറ്റത്തുമെത്തുന്നുതാൻ


കൈവിട്ടേൻ സമുദായകൃത്യഭരമെ-

ല്ലാം വേഗ്ഗമമ്മയ്ക്കു ഞാൻ

കൈവല്യാവഹമായ വൃത്തിയൊടണ-

ഞ്ഞുൾത്തീ കെടുത്തീടുവാൻ

ഹാ! വാഞ്ഛിച്ചു, ഹതാശനായി! - നിമിഷം

നീട്ടയ്ക കൃത്യം ബുധൻ

ദൈവത്തിൻ‌ഗതി നാഗയാനകുടിലം,

നീർപ്പോളയിജ്ജീവിതം.


ശോകത്താലിഹ”യോഗ”സംഗതി സമാ-

ധാനം തരുന്നില്ലെനി-

ക്കേകന്നീല ചിരാനുഭൂതരസമി-

ന്നദ്ധ്യാത്മബോധം സുഖം

ഹാ! കഷ്ടം! സുഖമല്ലതാൻ സുഖവും ഇ-

ല്ലൈകാന്തികം സൗഖ്യം-ഈ

ലോകപ്രീതിദശാനിബന്ധനി, ഉപാ-

സിക്കുന്നു ദു:ഖത്തെ ഞാൻ.


"https://ml.wikisource.org/w/index.php?title=മണിമാല/ഒരു_അനുതാപം&oldid=52393" എന്ന താളിൽനിന്ന് ശേഖരിച്ചത്