പ്രപഞ്ചവും മനുഷ്യനും/സങ്കല്പങ്ങളിൽനിന്ന് യാഥാർത്ഥ്യത്തിലേക്ക്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

[ 123 ]

11

സങ്കല്പങ്ങളിൽനിന്ന് യാഥാർത്ഥ്യത്തിലേയ്ക്ക്

താണ്ട് ഇരുപതുലക്ഷം ജീവജാതികൾ ഇന്ന് ഭൂമിയിൽ നിലനിൽക്കുന്നുണ്ട്. അതിൽ ഒരു ജാതി മാത്രമാണ് മനുഷ്യൻ അഥവാ ഹോമോസാപിയൻ. സാധാരണ ദൃഷ്ടിക്ക് ഗോചരീഭവിക്കുന്ന പ്രകടമായ ഈ വൈവിധ്യം ജീവിലോകത്തിന്റെ അടിസ്ഥാനസ്വഭാവമാണ്. വർഗ്ഗങ്ങൾ തമ്മിലുള്ള ഈ വൈവിധ്യത്തെ അതിശയിപ്പിക്കുന്നതാണ് ഒരേ വർഗ്ഗത്തിലെ അംഗങ്ങൾക്കിടയിലുള്ള വൈവിധ്യം. മാനവസമുദായത്തിലെ ഇരുനൂറ്റമ്പതോളം കോടി അംഗങ്ങളിൽ (ഒരേ ഭ്രൂണകത്തിൽ നിന്നുണ്ടായ ഇരട്ട സന്തതികൾ ഒഴികെ) ഒരാളെങ്കിലും മറ്റൊരാളെ അതേപടി പ്രതിബിംബിക്കുന്നില്ല. എങ്കിലും എല്ലാവരും മനുഷ്യൻ തന്നെയാണ്. ഇൻഡ്യക്കാരനായാലും, നീഗ്രോയായാലും, വെള്ളക്കാരനായാലും, മംഗോളിയനായാലും ഇവരെ എല്ലാവരെയും 'മനുഷ്യ'രാക്കുന്ന ചില പൊതുഘടകങ്ങൾ നിലനിൽക്കുന്നു. കുറേക്കൂടി വിശാലമായി ചിന്തിക്കുമ്പോൾ മറ്റൊരു വസ്തുത കൂടി തെളിഞ്ഞുവരുന്നതു കാണാം. അണുജീവിയായാലും, മത്സ്യമായാലും, പറവയായാലും, മനുഷ്യനായാലും എല്ലാറ്റിനെയും 'ജീവിക'ളാക്കുന്ന ചില പൊതുഘടങ്ങൾ അവയിൽ വർത്തിക്കുന്നുണ്ട്. ഈ പൊതുഘടകത്തിന്റെ സവിശേഷതകൾ മനസ്സിലാക്കിയാൽ 'ജീവൻ' എന്ന വിശേഷണത്തിന് അർഹമാകുന്ന സങ്കീർണ്ണതകൾ എന്തെല്ലാമാണെന്ന് വ്യക്തമാകും. അതോടൊപ്പം തന്നെ ഈ പൊതുഘടകങ്ങളിൽ വരുന്ന പരിവർത്തനങ്ങൾ കൂടി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുമ്പോൾ ജീവിലോകത്തെ വൈവിധ്യത്തിന്റെ കാരണവും അനാവരണം ചെയ്യപ്പെടും.

സഹസ്രാബ്ദങ്ങൾക്കു മുമ്പു മുതൽക്കേ ജീവരഹസ്യത്തിലേയ്ക്കെത്തി നോക്കാൻ അന്വേഷണകുതുകികൾ ഉൽസുകരായിരുന്നെങ്കിലും, ഈ അടുത്തകാലത്തു മാത്രമേ ജൈവപ്രതിഭാസത്തിന്റെ കേന്ദ്രഘടകത്തെ കണ്ടെത്താൻ കഴിഞ്ഞുള്ളു. ഈ നീണ്ട കാലയളവിനുള്ളിൽ അസംഖ്യം പരികല്പനകളെ സൃഷ്ടിച്ചുകൊണ്ട് ഈ പ്രശ്നം ഉയർന്നുനിൽക്കുകയായിരുന്നു. 'ജീവൻ' വസ്തുനിഷ്ഠപഠനങ്ങൾക്കപ്രാപ്യമാണെന്ന മുൻ വിധിയോടെ, പ്രശ്നത്തെ സമീപിച്ച ഭാരതീയചിന്തകർക്ക് ആരംഭിച്ചേടത്തുനിന്ന് ഒരടി [ 124 ] പോലും മുന്നോട്ടുവയ്ക്കാൻ കഴിഞ്ഞില്ല, എന്നാൽ, പ്രാപഞ്ചിക പ്രതിഭാസങ്ങളെയും മറ്റും വസ്തുനിഷ്ഠമായി വിശകലനം ചെയ്യാൻ നേരത്തെതന്നെ ആഭിമുഖ്യം പുലർത്തിപ്പോന്ന പാശ്ചാത്യചിന്തകർ ഈ സങ്കീർണ്ണപ്രശ്നത്തിന്റെ കുരുക്കുകളോരോന്നായി അഴിക്കുകയായിരുന്നു. അതുകൊണ്ട്, തദ്വിഷയകമായി പടിഞ്ഞാറുദയം ചെയ്ത ചില പരികല്പനകളെക്കുറിച്ചെങ്കിലും സൂചിപ്പിക്കുന്നത് ഇവിടെ ഉചിതമായിരിക്കുമല്ലോ.

ഒരു ജീവിയും സ്വയംഭൂവായി ഉടലെടുക്കുന്നില്ല. ഒരു തലമുറ അടുത്ത തലമുറയ്ക്കു ജന്മമേകുകയാണു ചെയ്യുന്നത്. അപ്പോൾ തലമുറകളിലൂടെ പകർത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരടിസ്ഥാനഘടകം നിലനിൽക്കുന്നുണ്ടെന്നുള്ളതിന് സംശയമില്ല. മാത്രമല്ല അടിസ്ഥാനഘടകങ്ങൾ, ജന്മം കൊള്ളുന്ന ജീവിയുടെ വിവിധ സ്വഭാവങ്ങളെയും നിയന്ത്രിക്കുന്നുണ്ട്. ഒരു മനുഷ്യശിശു മനുഷ്യരായ മാതാപിതാക്കളിൽനിന്നു മാത്രമേ ഉയിരെടുക്കുകയുള്ളു. ഓരോ ജീവിയും അതാതു വർഗ്ഗത്തിൽപ്പെട്ട ജീവികളെ മാത്രമേ സൃഷ്ടിക്കുന്നുള്ളു. അതായത്, മാതാപിതാക്കൾ അവരുടെ രൂപസ്വഭാവങ്ങൾക്ക് അടിസ്ഥാനമായ എന്തോ ഒന്ന് അടുത്ത തലമുറയിലേയ്ക്ക് പകരുന്നുണ്ട്. അത് എന്താണെന്നുള്ള അന്വേഷണമാണ്, ഈ മണ്ഡലത്തിൽ വസ്തു നിഷ്ഠപഠനങ്ങൾക്ക് കളമൊരുക്കിയത്.

ബി.സി. ആറാംശതകത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധ ഗ്രീക്കുചിന്തകനായ പൈത്തഗോറസ് രസകരമായ ഒരു സിദ്ധാന്തം മിനഞ്ഞെടുക്കുകയുണ്ടായി. സംഭോഗസമയത്ത്, പുരുഷന്റെ തലച്ചോറ്, നാഡികൾ, മറ്റു ശരീരഭാഗങ്ങൾ എന്നിവയിൽനിന്ന് ജലനിബദ്ധമായ ഒരാവി കീഴ്പോട്ടിറങ്ങിവരികയും, സ്ത്രീയുടെ ഗർഭപാത്രത്തിൽ വെച്ച്, അതു സമാനമായ ശരീരഭാഗങ്ങൾക്ക് ജന്മമേകുകയും ചെയ്യുന്നതായി അദ്ദേഹം വിഭാവനം ചെയ്തു. മറ്റൊരു ഗ്രീക്കുചിന്തകനായിരുന്ന എമ്പദോക്ലിസിന്റെ അഭിപ്രായത്തിൽ, ഭ്രൂണരൂപീകരണത്തിന് മാതാപിതാക്കളുടെ സംഭാവനകൾ തുല്യമാണ്.

ഇരുന്നൂറുകൊല്ലങ്ങൾക്കുശേഷം, അരിസ്റ്റോട്ടിലും ഇതുപോലൊരു സിദ്ധാന്തം ആവിഷ്കരിക്കുകയുണ്ടായി. പുരുഷശരീരത്തിലെ രക്തത്തിൽ നിന്നും രൂപം കൊള്ളുന്ന, അതിന്റെ ഏറ്റവും ശുദ്ധരൂപമാണ് ശുക്ലദ്രവമെന്ന് അദ്ദേഹം അനുമാനിച്ചു. അത്രതന്നെ ശുദ്ധരൂപത്തിലല്ലാത്ത സ്ത്രീരക്തത്തിൽ നിന്നാണ്, ഭ്രൂണശരീരം ജന്മം കൊള്ളുന്നതെങ്കിലും, അതിനു തനതായ രൂപഗുണാദികൾ നൽകുന്നത് പുരുഷരക്തമത്രെ! ചുരുക്കത്തിൽ അരിസ്റ്റോട്ടലിന്റെ നിഗമനത്തിൽ സ്ത്രീ ശരീരനിർമ്മിതിക്കാവശ്യമായ വസ്തുക്കൾ നൽകുമ്പോൾ, ആ ശരീരത്തിൽ 'ജീവശക്തി' നൽകുന്നത് പുരുഷനാണ്.

ഏതാണ്ട് രണ്ടായിരം വർഷത്തോളം അരിസ്റ്റോട്ടിലിന്റെ നിഗമനങ്ങൾക്കിളക്കം തട്ടിയില്ല. പതിനേഴാം നൂറ്റാണ്ടിലെ വൈദ്യഗ്രന്ഥങ്ങളിൽ പോലും, മാതാപിതാക്കളിൽ നിന്നുവരുന്ന ശുക്ലദ്രവം ഗർഭപാത്രത്തിൽ വച്ച് സംയോജിച്ച്, കട്ടയായി ഭ്രൂണമായി രൂപാന്തരപ്പെടുന്നതിന്റെ ചിത്രീകരണങ്ങൾ ഉൾ [ 125 ] ക്കൊള്ളിച്ചിരുന്നു. മാനുകളിൽ നടത്തിയ ചില പരീക്ഷണങ്ങളുടെ ഫലമായി ഇതേ കാലഘട്ടത്തിൽ, വില്യം ഹാർവിയാണ് അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തത്തെ ആദ്യമായി ചോദ്യം ചെയ്യാൻ തുനിഞ്ഞത്. എങ്കിലും വ്യക്തമായ ഒരു പുതിയ നിഗമനത്തിലെത്താൻ ഹാർവിക്കും കഴിഞ്ഞില്ല.

മൈക്രോസ്കോപ്പിന്റെ നിർമ്മാതാവായിരുന്ന ലിവൻഹോക്ക്, വിവിധ ജീവികളുടെ ശുക്ലദ്രവത്തിൽ പുംബീജങ്ങളെ കണ്ടെത്തിയതോടെ അതുവരെ മൂടിക്കെട്ടിനിന്നിരുന്ന കുറെ അവ്യക്തതകൾ നീങ്ങി. പല ജീവികളുടെയും പുംസ്ത്രീബീജകോശങ്ങൾ തമ്മിൽ സംയോജിച്ച് ഭ്രൂണമായി വളരുന്നതായും അദ്ദേഹം കണ്ടെത്തുകയുണ്ടായി. എന്നാൽ പുംബീജമാണ് ഭ്രൂണത്തിന് ജീവൻ നൽകുന്നതെന്നും, സ്ത്രീബീജം ഭ്രൂണവളർച്ചക്കാവശ്യമായ മാധ്യമവും ഭക്ഷണവും നൽകുക മാത്രമെ ചെയ്യുന്നുള്ളുവെന്നുമാണ് അദ്ദേഹം വിശ്വസിച്ചത്.

അല്പകാലത്തിനുശേഷം, രണ്ടു നൂറ്റാണ്ടുകളോളം ചിന്തകന്മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും ശ്രദ്ധയെ പിടിച്ചു നിർത്തിയ ഒരു സിദ്ധാന്തം ഉടലെടുക്കുകയുണ്ടായി. ഡച്ചുശാസ്ത്രജ്ഞനായിരുന്ന സ്വാമ്മർഡാം ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. 'പൂർവരൂപീകരണതത്ത്വം' എന്നറിയപ്പെടുന്ന ഈ സിദ്ധാന്തപ്രകാരം, പുരുഷബീജത്തിലോ സ്ത്രീ ബീജത്തിലോ ആദ്യമേതന്നെ സൂക്ഷ്മരൂപത്തിൽ നിലനിൽക്കുന്ന അവയവങ്ങളും മറ്റും വലുതാവുക മാത്രമാണ് ഭ്രൂണത്തിന്റെ വളർച്ചയിൽ സംഭവിക്കുന്നത്. ചില ശാസ്ത്രജ്ഞന്മാർ, ബീജകോശത്തിനുള്ളിൽ മനുഷ്യന്റെ സൂക്ഷ്മരൂപം അതേപടി കാണുന്നതായി വിഭാവന ചെയ്യാൻ തുടങ്ങി. ഈ സമയത്ത്, ശാസ്ത്രജ്ഞന്മാർ തമ്മിൽ വലിയ തർക്കങ്ങൾ ആരംഭിക്കുകയുണ്ടായി. ചിലരുടെ അഭിപ്രായത്തിൽ പുരുഷബീജമാണ് സൂക്ഷ്മമനുഷ്യനെ ഉൾക്കൊള്ളുന്നതെങ്കിൽ മറ്റു ചിലരുടെ അഭിപ്രായത്തിൽ അത് സ്ത്രീ ബീജത്തിലാണ്.

പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ചുശാസ്ത്രജ്ഞൻ, മോപ്പെർഷ്യസ്, ഈ സിദ്ധാന്തത്തെ പാടെ നിരാകരിച്ചു. അദ്ദേഹം കുറെക്കൂടി യുക്തിസഹമായതും യാഥാർത്ഥ്യങ്ങളോട് അല്പമെങ്കിലും പൊരുത്തപ്പെട്ടു പോകാവുന്നതുമായ നിഗമനങ്ങളാവിഷ്കരിച്ചു. മാതാപിതാക്കളുടെ വിവിധ ശരീരഭാഗങ്ങളിൽ നിന്നും അവയെ പ്രതിനിധീകരിക്കുന്ന സൂക്ഷ്മകണികകൾ ലൈംഗികാവയവങ്ങളിൽ എത്തിച്ചേരുകയും ബീജദ്രവങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രൂപംകൊള്ളുന്ന സ്ത്രീപുരുഷദ്രവങ്ങൾ സംയോജിച്ച് ഭ്രൂണം ജന്മമെടുക്കുന്നു. ഈ ഭ്രൂണത്തിന്റെ ഓരോ അവയവങ്ങൾക്കും ഹേതുവായി മാതാവിൽനിന്നും പിതാവിൽനിന്നും വന്ന പ്രസ്തുതാവയവത്തിന്റെ പ്രതിനിധികൾ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെ കണക്കിലെടുക്കുമ്പോൾ ഈ നിഗമനങ്ങൾ വളരെ പുരോഗമനപരങ്ങളായിരുന്നു. [ 128 ] ജനീവക്കാരനായ ചാൾസ് ബോണറ്റ് മെപ്പെർഷ്യസിന്റെ നിഗമനങ്ങളെ നിരാകരിച്ചു. അവ്യക്തരൂപികളായ കണികകളിൽനിന്ന് ഭ്രൂണം വളർന്നു വരില്ലെന്നും, അതിന് നിയതമായ ഘടനാവിശേഷമുള്ള പ്രാരംഭരൂപങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കരുതി. മാത്രമല്ല, പാരമ്പര്യഘടകങ്ങൾ ബീജദ്രവത്തിൽ ചിതറിക്കിടക്കുന്നതായിട്ടാണ് മോപ്പർഷ്യസ് സങ്കല്പിച്ചതെങ്കിൽ, ബീജകോശങ്ങളിൽ മാത്രമേ അവ നിലനിൽക്കുന്നുള്ളുവെന്ന് ബോണറ്റ് സിദ്ധാന്തിച്ചു.

എപ്പിജനിസിസ്[തിരുത്തുക]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, ഫ്രിഡ്രിക് വൂൾഫ് എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ, ഇന്ന് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള എപ്പിജനിസിസ് എന്നറിയപ്പെടുന്ന സിദ്ധാന്തത്തിന്റെ പ്രാഥമിക രൂപം അവതരിപ്പിച്ചു. ഈ തത്വപ്രകാരം, ബീജകോശങ്ങളുൾക്കൊള്ളുന്ന ഘടകങ്ങൾ വിവിധ അവയവങ്ങളുടെ പ്രതിനിധികളെന്ന നിലയ്ക്ക് വേർതിരിക്കപ്പെടാത്ത ഏകരൂപികളായ വസ്തുക്കളാണ്. സ്ത്രീപുരുഷബീജസംയോഗത്തിനുശേഷം, പടിപടിയായുള്ള വളർച്ചയുടെ ഫലമായാണ് വ്യക്തമായ ഘടനയോടു കൂടിയ ഒരു ജീവി രൂപംകൊള്ളുന്നത്. ആധുനിക ജീവസിദ്ധാന്തത്തിന്റെ ഉള്ളടക്കവും ഇതുതന്നെയാണ്.

ലാമാർക്ക്[തിരുത്തുക]

ഇതോടെ കൂടുതൽ വ്യക്തമായ ധാരണകളോടുകൂടി പാരമ്പര്യത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചു ചിന്തിക്കാൻ ശാസ്ത്രജ്ഞന്മാർ തയ്യാറായി. ഒരു ജീവിയുടെ സ്വഭാവങ്ങൾക്കും സവിശേഷഗുണങ്ങൾക്കും കാരണം ആ ജീവിയുടെ ശരീരഘടനയല്ല, മറിച്ച് പൂർവികർ പരിതഃസ്ഥിതിക്കനുസരിച്ച് സ്വായത്തമാക്കിയ ജീവിതരീതിയും സ്വഭാവങ്ങളുമാണെന്നു ഫ്രഞ്ചുകാരനായ ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്കു കരുതി. പ്രത്യേക സാഹചര്യങ്ങളിൽ ഉടലെടുക്കുന്ന ആവശ്യങ്ങളാണ് ഓരോ ജീവിയുടെയും പ്രവർത്തനത്തിനു കടിഞ്ഞാണിടുന്നത്. അതിനനുസരിച്ച് വിവിധ അവയവങ്ങളുടെ ഉപയോഗവും നിർണ്ണയിക്കപ്പെടുന്നു. കൂടുതൽ ഉപയോഗിക്കപ്പെടുന്ന അവയവങ്ങൾ പുതിയ കഴിവുകൾ ആർജിക്കുന്നു. ഉപയോഗശൂന്യമായവ ക്രമത്തിൽ അപ്രത്യക്ഷമാകുന്നു. ജൈവപരിണാമത്തിന്റെ അടിസ്ഥാനതത്ത്വമെന്ന നിലയ്ക്കു ലാമാർക്ക് ആവിഷ്കരിച്ച ഈ സിദ്ധാന്തം ആദ്യം ശ്രദ്ധേയമായി തോന്നിയിരുന്നെങ്കിലും, പിൽക്കാലത്ത് അത് പിൻ തള്ളപ്പെടുകയുണ്ടായി.

ചാൾസ് ഡാർവിനും പാൻജനിസിസും[തിരുത്തുക]

ജൈവപരിണാമത്തെക്കുറിച്ചു പരക്കെ സ്വീകാര്യമായ ഒരു സിദ്ധാന്തം ആവിഷ്കരിച്ചതുവഴി ശാസ്ത്രലോകത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഡാർവിൻ ലാമാർക്കിന്റെ നിഗമനങ്ങളിലെ അപാകതകൾ തിരുത്തി. അദ്ദേഹം ആവിഷ്കരിച്ച പ്രകൃതി നിർദ്ധാരണതത്ത്വം ജൈവപരിണാമത്തിന്റെ അടി [ 129 ] ഒരു ജീവിയുടെ ഓരോ പ്രത്യേക സ്വഭാവത്തെയും നിയന്ത്രിക്കുന്ന ഓരോ ഘടകമുണ്ട്‌. (മെൻഡൽ വിഭാവനം ചെയ്ത ഈ ഘടകങ്ങളെയാണ് ജീൻ എന്ന് ഇന്നു നാം വിളിക്കുന്നത്‌). ഒരേ സ്വഭാവത്തെ നിയന്ത്രിക്കുന്ന രണ്ടു വിരുദ്ധ ഘടകങ്ങളുണ്ടാവുക സാധാരണയാണ്. ഉദാഹരണത്തിനു മെൻഡൽ പരീക്ഷണ വിധേയമാക്കിയ പയറുചെടികളെ തന്നെയെടുക്കുക. ഒരു വിഭാഗം വളരെ പൊക്കം കുറഞ്ഞവയും മറ്റൊരു വിഭാഗം വളരെ പൊക്കം കൂടിയവയുമായിരുന്നു. ഉയരം എന്ന ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്ന രണ്ടു ഘടകങ്ങളാണ് ഈ രണ്ട് വിരുദ്ധസ്വഭാവങ്ങൾക്കു കാരണം. ഇങ്ങനെ വരുന്ന രണ്ടു ഘടകങ്ങളിൽ ഒന്ന് പ്രകടാവസ്ഥയിലും മറ്റേത് ഗുപ്താവസ്ഥയിലുമായിരിക്കും. കുറഞ്ഞ ഉയരത്തെ പ്രകടിപ്പിക്കുന്ന രണ്ടു ഗുപ്തജീനുകൾ ഒന്നിച്ച് വരുമ്പോൾ ആ ചെടി ഉയരം കുറഞ്ഞ വർഗ്ഗത്തിൽ പെട്ടതായി തീരുന്നു. പ്രകടജീനാകട്ടെ, ഉയരത്തെ പ്രതിനിധീകരിക്കുന്നു. രണ്ടു പ്രകടജീനുകൾ ഒന്നിച്ചോ, ഒരു പ്രകടജീനും ഒരു ഗുപ്തജീനുമായിട്ടോ വന്നാൽ പ്രകടജീനിന്റെ സ്വഭാവമായ കൂടിയ ഉയരമായിരിക്കും ഫലം.

ഇങ്ങനെ ഒരേ വർഗ്ഗത്തിൽ പെട്ടതെങ്കിലും രണ്ടു വിരുദ്ധ സ്വഭാവങ്ങൾ ശുദ്ധമായി പ്രകടമാക്കുന്ന ജീവികൾ തമ്മിലുള്ള ബന്ധത്തിന്റെ ഫലമായുണ്ടാകുന്ന അടുത്ത തലമുറ മുഴുവൻ പ്രകടാവസ്ഥയിലുള്ള ഘടകത്തിന്റെ സ്വഭാവമായിരിക്കും പ്രദർശിപ്പിക്കുക. ഈ തലമുറയിലെ അംഗങ്ങളുടെ പരസ്പരബന്ധത്തിൽനിന്നും ഉടലെടുക്കുന്ന രണ്ടാം തലമുറയിൽ നാലിലൊന്ന് ഗുപ്താവസ്ഥയിലായിരുന്ന ഘടകത്തിന്റെ സ്വഭാവം പ്രകടമാക്കും. ശേഷിക്കുന്ന നാലിൽ മൂന്നു ഭാഗമുള്ളതിൽ ഒരു ഭാഗം മാത്രമേ ശുദ്ധമായും പ്രകടസ്വഭാവം പ്രദർശിപ്പിക്കുന്നുള്ളൂ. ബാക്കിയുള്ള രണ്ടുഭാഗം തൽക്കാലം പ്രകടസ്വഭാവമാണ് കാട്ടുന്നതെങ്കിലും, പിൻതലമുറകളിൽ ഈ രണ്ടാം തലമുറയിലുണ്ടായ അതേ അനുപാത തോത് നിലനിർത്തുന്നു. ഇതെല്ലാം തന്നെ കാണിക്കുന്നത് ഓരോ ജീവിയുടെയും ഓരോ വ്യത്യസ്ത സ്വഭാവത്തെയും നിയന്ത്രിക്കുന്ന പാരമ്പര്യഘടകങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ്. മാത്രമല്ല, ഈ പാരമ്പര്യഘടകങ്ങൾ നിയതമായ ഒരു വ്യവസ്ഥയനുസരിച്ചാണ് തലമുറകളിലൂടെ രംഗപ്രവേശം ചെയ്യുന്നത്. ഈ നിയമങ്ങളാണ് പാരമ്പര്യ ശാസ്ത്രത്തിന്റെ അടിത്തറ. ഇവയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള പരീക്ഷണങ്ങൾ കൂടുതൽ സങ്കീർണ്ണങ്ങളായ പല വസ്തുതകളും വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. പാരമ്പര്യ ശാസ്ത്രത്തിനു വസ്തുനിഷ്ഠമായ ഒരടിത്തറ പാകിയത്‌ മെൻഡലായിരുന്നതിനാൽ ആധുനിക പാരമ്പര്യശാസ്ത്രത്തിന്റെ പിതൃസ്ഥാനം അദ്ദേഹത്തിനു നൽകിയിരുന്നു.

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ മെൻഡലിസത്തിന്റെ പുനരുദ്ധാരണത്തോടുകൂടി മറ്റു ചില നേട്ടങ്ങൾ കൂടി ശാസ്ത്രജ്ഞന്മാർ കൈവരിക്കുകയുണ്ടായി. ജീവകോശങ്ങളുടെ കേന്ദ്രങ്ങളിൽ സ്ഥിതി ചെയ്യുന്ന അതി ലോലതന്തുക്കളായ ക്രോമസങ്ങളുടെ കണ്ടുപിടുത്തം ഇതിൽ പ്രധാനപ്പെട്ടതാണ്. മെൻഡൽ വിഭാവനം ചെയ്ത പാരമ്പര്യ ഘടകങ്ങൾ നില നിൽക്കുന്നത്. [ 130 ] ക്രോമസങ്ങളിലാണ് എന്നു വ്യക്തമായതോടെ നൂറ്റാണ്ടുകളായി സങ്കല്പങ്ങളുടെയും പരികല്പനകളുടെയും മൂടുപടത്തിൽ ഒതുങ്ങി നിന്നിരുന്ന ആശയങ്ങൾക്കു വസ്തുനിഷ്ഠമായ അടിസ്ഥാനം ലഭിച്ചു.

എല്ലാ ജീവകോശങ്ങളുടെയും ന്യൂക്ലിയസുകളിലുള്ള ക്രോമസങ്ങളിൽ അണിനിരക്കുന്ന ഈ പാരമ്പര്യഘടകങ്ങൾക്ക് ഒരു ഡാനിഷ് സസ്യശാസ്ത്രജ്ഞനായ വിൽഹെം ജോഹാൻസൻ നൽകിയ പേരാണ് ജീൻ. അതിനുശേഷം കഴിഞ്ഞ അമ്പതുവർഷത്തിനിടയ്ക്കു ജീനിനെക്കുറിച്ച് ശാസ്ത്രം വെളിപ്പെടുത്തിയിട്ടുള്ള വസ്തുതകൾ അനവധിയുണ്ട്. ഈ അടുത്തകാലത്ത് ജീനിന്റെ പ്രവർത്തനരീതികളെക്കുറിച്ച് വെളിവായിട്ടുള്ള വസ്തുതകൾ മാനവസമുദായത്തിന്റെ ചരിത്രത്തിൽ ദൂരവ്യാപകങ്ങളായ അനന്തരഫലങ്ങളുളവാക്കുവാൻ പോന്നവയാണ്.

ജീനിന്റെ ഘടനയെക്കുറിച്ച്, പ്രവർത്തനരീതികളെക്കുറിച്ച്, സവിശേഷതകളെക്കുറിച്ച് ആധുനികശാസ്ത്രം കരസ്ഥമാക്കിയിട്ടുള്ള വസ്തുതകൾ എന്തെല്ലാമാണെന്നും, മാനവസമുദായത്തെ ഇത്തരം കണ്ടുപിടുത്തങ്ങൾ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നുണ്ടെന്നും പരിശോധിക്കുന്നതിനു മുമ്പായി ഈ ജീനുകളും ക്രോമസങ്ങളും ഏതു പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നുവോ അതേക്കുറിച്ച്, അഥവാ ജീവകോശത്തെക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ നമുക്കു പരിചിന്തിക്കാം.