താൾ:Sarada.djvu/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മല്ലാതെ വേറെ യാതൊരു സഹായവുമില്ല. വൈത്തിപ്പട്ടർ അപ്പോൾ പറഞ്ഞതു ശരിയാണു്. കുട്ടിയേയും കൊണ്ടു് ഈ ശവം കിടക്കുന്ന വീട്ടിൽ വളരെ സമയം ഇരിക്കുന്നതു് അശേഷം വെടിപ്പില്ല ഇങ്ങിനെ ആലോചിച്ചുംകൊണ്ടു്,

രാ:- ശരി അങ്ങിനെയാവട്ടെ. നിങ്ങൾ ക്ഷണം വണ്ടികൊണ്ടു വരുവിൻ. ശവസംസ്ക്കാരത്തിനു പത്തുറുപ്പിക ഇതാ എന്നു പറഞ്ഞു വൈത്തിപ്പട്ടർവശം ഉറുപ്പിക കൊടുത്തു. വൈത്തിപ്പട്ടർ സന്തോഷത്തോടുകൂടി വണ്ടി കൊണ്ടുവരുവാൻ കൃഷ്ണനോടുകൂടി ഓടിപ്പോയി. കൃഷ്ണനെ വഴിയിൽവെച്ച് വൈത്തിപ്പട്ടർ വളരെ ശകാരിച്ചു. അവൻ ചെയ്ത വിവരം എപ്പോഴെങ്കിലും ആരോടെങ്കിലും പറഞ്ഞാൽ അവനെ സർക്കാർ ആൾ തൂക്കിക്കൊല്ലുമെന്നും പറഞ്ഞ് വെടിപ്പായി വിശ്വസിപ്പിച്ചു. പട്ടരു് ഉടനെ വണ്ടിയുംകൊണ്ട് എത്തി. രാമൻമേനോനും ശാരദയും ശങ്കരനും കൃഷ്ണനും ആ മഠത്തിൽനിന്ന് അപ്പോൾ തന്നെ പുറപ്പെട്ടു വൈത്തിപ്പട്ടർ തയ്യാറാക്കിയ ഗൃഹത്തിലേക്ക് പോവുകയും ചെയ്തു. വൈത്തിപ്പട്ടർ ക്ഷണേന ശവദാഹം കഴിച്ചു് മഠം ശുദ്ധംവരുത്തി തന്റെ കുടുംബാംഗങ്ങളോടുകൂടി പിറ്റേ ദിവസം പന്ത്രണ്ടുമണിക്കു രാമൻമേനോൻ താമസിക്കുന്ന ഗൃഹത്തിൽ എത്തി വിവരങ്ങൾ എല്ലാം അറിയിച്ച് അവിടെ താമസിച്ചു.


"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/78&oldid=169886" എന്ന താളിൽനിന്ന് ശേഖരിച്ചത്