<poem>
മാരിവില്ലുകൾ പൂക്കുമാ നീല-
മാമരത്തളിർച്ചില്ലയിൽ ,
ചേണെഴുമൂഞ്ഞാൽ തീർക്കയാണൊ,രു
വേണുസംഗീതംകൊണ്ടു ഞാൻ,
ഫുല്ലയൌവനേ, ഹാ, നിനക്കെന്നു-
മുല്ലസിച്ചിരുന്നാടുവാൻ!
പ്രാണസുസ്മിതം കൊണ്ടൊരു കൊച്ചു-
വീണ നിർമ്മിക്കയാണു ഞാൻ,
ഭാവുകാസ്പദേ, ഹാ, നിനക്കെന്നു-
മാവിലേതരം പാടുവാൻ !
മാമകോദ്യമം പാഴിലായ്പ്പോയാ-
ലോമനേ, നീ പൊറുക്കണേ !
എന്നെന്നേക്കുമായാ നിമേഷത്തിൽ-
ത്തന്നെ,യെന്നെ മറക്കണേ !
തണ്ടുലഞ്ഞു തഴുകിടാം തമ്മിൽ
രണ്ടു ജീവിതച്ചെണ്ടുകൾ,
കർമ്മബന്ധത്തിൻ കാറ്റിലീ ലോക-
സുന്ദരാരാമവീഥിയിൽ !
ആത്മരാഗപരാഗസൌരഭം വാർത്തുവാർത്തവ നില്ക്കവേ, മർത്ത്യനീതിതൻ കാളമേഘമൊ- ന്നെത്തിടുമിടിവെട്ടുമായ് , ഞെട്ടിമാറി ഞൊടിക്കകത്തവ ഞെട്ടടർന്നടിഞ്ഞീടുവാൻ! എന്തതിൽനിന്നു നേടിടുന്നു നീ ഹന്ത നിഷ്ഠൂരലോകമേ? നീതിതൻക്രൂരവജ്രവുമായി നീയടുക്കാതിരിക്കിലോ, ചേലെഴും സൽഫലങ്ങളായവ നാളെ നിൻമുന്നിൽ നിന്നിടാം സ്വാന്തജമാം നിൻതപ്തതൃഷ്ണയ്ക്കു സാന്ത്വനാമൃതമേകുവാൻ!
അല്ല തങ്കംപുരണ്ട താരുണ്യ- മല്ല, തിൻമായികാഭയാൽ, കാണിപോലും കവർന്നെടുത്തതെൻ- മാനസമേവ,മോമലേ ! മങ്ങിപ്പോം ബാഹ്യമോടിയിൽക്കണ്ണു- മഞ്ഞളിക്കുവോനല്ല ഞാൻ ! <poem>