താൾ:Sangkalpakaanthi.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉജ്ജ്വലസ്വപ്നമേ ,നിൻവിയോഗം
മച്ചേതനയ്ക്കൊരു വജ്രപാതം.
അള്ളിപ്പിടിക്കുയാണതിന്റെ
മുള്ളുകളെന്നാത്മനാളികയെ.
കീറിമുറിഞ്ഞതു മാത്രതോറും
ചോരവാർക്കുന്നതിലല്ല ഖേദം;
മുന്നേപ്പോൽ,ക്കഷ്ട,മീ മന്നിടത്തി-
ലൊന്നിനി നിന്മുഖം കാണാൻപോലും
ദുസ്സാധമാണെന്ന ചിന്തമാത്രം
ദുസ്സഹമാണെനിക്കെ,ന്തു ചെയ്യും ?

അത്രമാത്രം നാമടുത്തുപോയി;
അത്ര നാം ഒന്നായിച്ചേർന്നുപോയി
തമ്മിലറിയാതില്ലിത്രനാളും
നമ്മിലൊരൊറ്റ രഹസ്യംപോലും.
നമ്മളൊരുമിച്ചു കൂട്ടുകൂടി;
നമ്മളൊരുമിച്ചു പാട്ടുപാടി.
ഇത്രയും കാലം നാം രണ്ടുപേരു-
മൊറ്റമരത്തിൻ തളിർത്ത കൊമ്പിൽ,
അന്യോന്യമോമൽച്ചിറകിണക-
ളൊന്നിച്ചു മേനി പൊതിഞ്ഞുരുമ്മി,
സസ്പൃഹം പ്രേമകഥകളോതി
സ്വപ്നവും കണ്ടു കഴിച്ചുകൂട്ടി.
ഇന്നു നീയയ്യോ, ചിറകൊടിഞ്ഞു
മണ്ണിലെന്നേക്കുമായ് വീണടിഞ്ഞു.
നിന്നോടൊരുമിച്ചു മൂകമായ് നിൻ-
വെണ്ണീറടിഞ്ഞ രഹസ്യമെല്ലാം
നന്നായറികയാൽ നിൻയഥാർത്ഥ-
വർണ്ണം തികച്ചും ഞാനാദരിപ്പൂ.
മറ്റോരോ കൂട്ടുകാരെത്ര നിന്നെ-
ക്കുറ്റംപറകിലുമിന്നുമെന്നും
മാനവരത്നമേ, നിന്റെ മുമ്പിൽ
ഞാനൊരാരാധകനായിരിക്കും!
എന്നാത്മ പുഷ്പാഞ്ജലികൾകൊണ്ടു
നിന്നെ ഞാൻ വാഴ്ത്തും മരിക്കുവോളം!

പ്രാണസർവ്വസ്വമേ, നിന്നെയോർത്തു
കേണുകേണെന്നും കഴിയണോ ഞാൻ?
അന്ത്യമിമ്മട്ടിലാണെങ്കിൽ മന്നി-
ലെന്തിനായേവം നാം കൂട്ടിമുട്ടി?

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/50&oldid=169662" എന്ന താളിൽനിന്ന് ശേഖരിച്ചത്