താൾ:Sangkalpakaanthi.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിർമ്മലസ്നേഹാർദ്രനീരദമേ,
നിന്മഴത്തുള്ളികളൊക്കെ വറ്റി!
മാമകജീവിതരംഗമേതോ
മായാമരീചിക മാത്രമായി.
ആകില്ലൊരിക്കലും നിന്നെയോർത്തു-
ള്ളാകുലചിന്തകൾ വിസ്മരിക്കാൻ!

താവകജീവിതം മന്നിലേതോ
ഭാവനപ്പൊൻകിനാവായിരുന്നു.
ഘോരനിരാശയതിൻമുഖത്തി-
ലോരോ വടുക്കൾ ചമച്ചിരുന്നു.
ആദർശശുദ്ധിയിൽ മുക്കിമുക്കി
നീയതൊരുൽക്കൃഷ്ടസിദ്ധിയാക്കി.
എന്നിട്ടവസാനം മൃത്യുവിന്റെ
മുന്നിൽ നി ചെന്നതു കാഴ്ചവെച്ചു.
നിശ്ചയ,മക്കാഴ്ച കണ്ടു നിന്ന
മൃത്യുവും പൊട്ടിക്കരഞ്ഞിരിക്കും.
ആ മഹാജീവിതം മാഞ്ഞനേരം
ഭൂമിയും സ്തംഭിച്ചുപോയിരിക്കും.
വിണ്ണിലെത്താരകളൊക്കെയും ക-
ണ്ണൊന്നിച്ചിറുക്കിയടച്ചിരിക്കും.
അക്കാഴ്ച കാൺകെച്ചരാചരങ്ങ-
ളൊക്കെയും ഞെട്ടിത്തെറിച്ചിരിക്കും!
കായായിത്തീരാൻതുടങ്ങിയപ്പോൾ-
പ്പോയല്ലോ, പോയല്ലോ, പുഷ്പമേ, നീ!
'നാളത്തെ' യോമൽ 'പ്രഭാത' വുമായ്
നാകത്തിൽ നീ പോയൊളിച്ചുവല്ലോ !

നിന്ദ്യസമുദായനീതിമാത്രം
നിന്മനോവേദന കുറ്റമാക്കി,
പാരതന്ത്ര്യത്തിനകത്തതിന്റെ
പാരമ്യം കണ്ടു പകച്ചുപോയ് നീ.
നിർദ്ദയമാനവരീതികൾ നിൻ-
ചിത്തം പിടിച്ചു ഞെരിച്ചുനോക്കി.
ശക്തനായ്ത്തീർന്നില്ല നിയതിനോ-
ടിത്തിരിപോലുമെതിർത്തുനിൽക്കാൻ.
നീയാ വിധിക്കുടൻ കീഴടങ്ങി ;
നീറും മനസ്സോടൊഴിഞ്ഞൊതുങ്ങി.
അക്ഷയജ്യോതിസ്സണിഞ്ഞു വാനിൽ
നക്ഷത്രമായ് നീ ലസിക്ക മേലിൽ!
വിശ്വത്തിനാവുകയില്ല നിന്നെ
വിസ്മരിച്ചീടുവാൻ, വിസ്മയമേ !

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/51&oldid=169663" എന്ന താളിൽനിന്ന് ശേഖരിച്ചത്