താൾ:Sangkalpakaanthi.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്മശാനത്തിൽ

കരയുവാൻവേണ്ടിയല്ലിന്നു വന്നതെൻ-
ശവകുടീരമേ, നിന്നരികത്തു ഞാൻ.
അയി നിരഘ, നിന്നാനനദർശന-
മസുഖദായകമല്ലെനിക്കല്പവും!
മഹിതശാന്തിതൻ കേന്ദ്രമല്ലല്ലി നീ?
മധുരസംഗീതസങ്കേതമല്ലി നീ?
തവ പരിസരസാഹചര്യം തരും
തകരുമെൻജീവനാശ്വാസചുംബനം.
ഉപഹൃതോല്ലാസ,നീയുമൊന്നിച്ചിരു-
ന്നുലകിലേക്കൊന്നു കണ്ണയയ്ക്കട്ടെ ഞാൻ!

ക്ഷണികജീവിതം സഞ്ജനിപ്പിച്ചിടും
മണിമുഴക്കമതാ, കേൾപ്പു മോഹനം!
ഒരു ചലന,മൊരാലോലശിഞ്ജിതം
പര,മൊരു വെറുംമൌനം-നിരാശകം!-
സുലളിതോജ്ജ്വലമാമൊരു മായിക-
ചലനചിത്രപ്രദർശനദർശനം!-
അതിനെയെന്തിനനഘമെന്നോതണം?
അതിനെ ഞാനെന്തിനാദരിച്ചീടണം?

നവവികാരങ്ങൾ ചൂടുചേർത്തീടുമാ
യുവത, കഷ്ടം, വിളറിത്തണുത്തുപോം;
സ്ഫുടരുചിയണിച്ചെമ്പനിനീരലർ-
ത്തുടുകവിളുകൾ ചുക്കിച്ചുളുങ്ങിടും ;
പ്രിയസഖാക്കൾ പിരിയും; മനോഹര-
പ്രണയസൌഹൃദരംഗങ്ങൾ മാഞ്ഞുപോം;
കനകനാണയശിഞ്ജിതസഞ്ചയം
കവനവിജ്ഞാനഗാനസമുച്ചയം
സകല,മെല്ലാം, സമസ്തവും-ദൈവമേ,
സഹിയുവാനരു-തയ്യോ, മറഞ്ഞിടും!
മഴ, വെയിൽ, മഞ്ഞു, വന്നിടും പോയിടും;
മലർ വിരിയും, കൊഴിയും, നിരന്തരം.

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/47&oldid=169658" എന്ന താളിൽനിന്ന് ശേഖരിച്ചത്