താൾ:Sangkalpakaanthi.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൃന്ദാവനം
കാണുന്നതില്ലേ നിങ്ങൾ ഭാവനയി,ലാപ്പൂത്ത
കാനനങ്ങളെപ്പുൽകിയൊഴുകും കാളിന്ദിയെ ?
നിശ്ചയം സ്വപ്നംകണ്ടിട്ടുണ്ടാകും പലപ്പോഴും
നിത്യനിർവൃതിനല്കുമാ നദീരംഗം നിങ്ങൾ!
പുളകംകൊള്ളുന്നതുണ്ടവിടെക്കിടന്നി,ന്നും
പുതുമ നശിക്കാത്തൊരായിരം ശാകുന്തളം.
നേരിട്ടാ വേണുഗാനം നുകർന്നോരവിടത്തെ-
യോരോ മൺതരിപോലുമോരോരോ നാദബ്രഹ്മം!

ആരാലും തടുക്കുവാനായിടാ,തഹങ്കരി-
ച്ചായിരക്കണക്കായിപ്പോകട്ടെ ശതാബ്ദങ്ങൾ;
പരിവർത്തനക്കാറ്റിൽ പഞ്ഞിയായ് പാറിപ്പാറി-
പ്പരിചിൽ പറക്കട്ടേ, ഭൗതികം പരിഷ്കാരം;
വിപ്ലവ,മുണ്ടാക്കുന്ന ഭൂകമ്പം, ജനതയി-
ലെപ്പൊഴും വരുത്തീടട്ടായിരം നവീനത്വം;
മസ്തിഷകസിരകളിൽ തീച്ചൂള വഹിച്ചുകൊ-
ണ്ടെത്തട്ടേ, നൂറായിരം 'മിസ്മേയോ' മതാമ്മമാർ;
വരട്ടേ 'ബോൾഷേവിസം' വരട്ടേ 'സോഷ്യലിസം'
വരട്ടേ, വരുമെങ്കി 'ലിസ'ങ്ങളാമട്ടേറെ;-
ഒന്നെന്നാ,ലിവയ്ക്കെല്ലാമത്യതീതമായ്, മന്നി-
ലെന്നെന്നും നിലനില്ക്കും- പാവനം വൃന്ദാവനം!
ആയതിൻപുതുമയ്ക്കില്ലല്പവും വാട്ടം, മന്നി-
ലായതിൻസുഷമയ്ക്കില്ലൊരുകാലവും കോട്ടം.
പശ്ചിമം, ശാസ്ത്രം നോക്കിപ്പഠിച്ചൂ, മനുഷ്യന്റെ
രക്തത്തിൽ, മനസ്തോഭംകൂടാതെ നീന്താൻമാത്രം!-
തലച്ചോറിനാൽ ജോലിചെയ്ത,തിൻഫലംകൊണ്ടു
തലച്ചോറിനെത്തന്നെ ചിതറിച്ചിന്നാൻ മാത്രം!-
കേവലമൊരു കൊച്ചു മാടപ്രാവിനായ്പ്പോലും
ജീവനെദ്ദാനംചെയ്‌വാൻ ഭാരതം കാട്ടിത്തന്നു!-
പൊന്മണിക്കിരീടവും ചെങ്കോലും ദൂരത്തിട്ടു
ദണ്ഡുമായലയുവാൻ ഭാരതം കാട്ടിത്തന്നു!-
കാഞ്ചനപട്ടാംബരം കൈവിട്ടു, നിസ്സാരമാം
കാവിമുണ്ടുടുക്കുവാൻ ഭാരതം കാട്ടിത്തന്നു;-

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/27&oldid=169636" എന്ന താളിൽനിന്ന് ശേഖരിച്ചത്