ഭോഗലോലുപത്വത്തിൽനിന്നനശ്വരമാ,മ-
ത്യാഗശാന്തിയിലെത്താൻ ഭാരതം കാട്ടിത്തന്നു!-
പീരങ്കിയാൽ പശ്ചിമമലറാനാശിച്ചപ്പോൾ
ഭാരതമിരുന്നൊരു കൊച്ചോടക്കുഴലൂതി!
'മത'ത്തിൻപേരും പറഞ്ഞയ്യയ്യോ, പടിഞ്ഞാറു
മനുഷ്യൻ മനുഷ്യനെക്കൊന്നുകൊന്നൊടുക്കുമ്പോൾ,
ഭാരതത്തിലെ നീണ്ട താടിക്കാർ, കാട്ടാളന്മാർ,
പോരെങ്കിൽ പരിഷ്കാരശൂന്യന്മാർ, കറമ്പന്മാർ,
നേരിന്റെ നാടും തേടി, സ്നേഹത്തിൻ പാട്ടും പാടി,
ചാരുവാമൈക്യത്തിന്റെ പൂന്തോപ്പിലൂഞ്ഞാലാടി!
ഭൂതലമജ്ഞാനാന്ധകാരത്തിൽക്കിടന്നപ്പോൾ
'ഗീത'യാം വാടാവിളക്കീനാട്ടിലാളിക്കത്തി!
ഇന്നിപ്പോൾ വിമാനത്തിൽക്കയറി, ലോകം ചുറ്റി
വന്നിടും വെള്ളപ്പരിഷ്കാരത്തിൻമുത്തച്ഛൻമാർ
പച്ചമാംസവും കടിച്ചൂറ്റുവെള്ളവും കുടി-
ച്ചശ്രമം ഗുഹയ്ക്കുള്ളിലുറങ്ങിക്കിടന്നപ്പോൾ,
ഇക്കൊച്ചുരാജ്യത്തിന്റെയോരോരോ ഞരമ്പിലു-
മുൽക്കൃഷ്ടസംസ്ക്കാരത്തിൻ സ്പന്ദനമോളംവെട്ടി!
അത്രമേലനവദ്യമായ ഭാരതത്തിന്റെ
നിസ്തുലകലാപ്രേമം സങ്കല്പച്ചായംകൂട്ടി,
മാനവസംസ്കാരത്തിൻഭിത്തിമേലൊരിക്കലും
മായാത്ത ചിത്രമൊന്നു വരച്ചൂ - വൃന്ദാവനം!
പ്രണയപ്രശോഭനം, തത്ത്വസമ്പന്നം, ലസൽ-
പ്രതിഭാവിലാസത്താൽ പ്രസന്നം, പ്രഭാപൂർണ്ണം;
അത്രമേലവഗാഹ, മത്രമേലനവദ്യ,-
മത്രമേലാരാധനീയാദർശമയോജ്ജ്വലം;
അക്കലാപ്രേമത്തിന്റെ ദിവ്യമാമുപഹാര-
മക്കളിപ്പൂങ്കാവനം,ജയിപ്പൂ-വൃന്ദാവനം!
--ജനുവരി, 1937.
താൾ:Sangkalpakaanthi.djvu/28
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
