താൾ:Sangkalpakaanthi.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപഥസഞ്ചാരിണിയില്ലവൾക്കെങ്കിലു-
മപരാധബോധമൊരല്പം!

അറിയാമിതെല്ലാമെനിക്കെന്നിരിക്കിലു-
മരുതിന്നവളെ മറക്കാൻ!
അതിനുയത്നിച്ചീടുന്തോറു,മെൻ പ്രാണനോ-
ടവളൊട്ടിയൊട്ടിപ്പിടിപ്പൂ!
പ്രിയദമായുള്ളവയ്ക്കൊക്കെയും മീതെയാ
നയനാമൃതോത്സവം നില്പൂ!

നിരവധികാകുലചിന്തയാൽ മേല്ക്കുമേ-
ലെരിപൊരിക്കൊള്ളുമെൻ ചിത്തം
ശിശിരിതമാക്കുവാൻ ശക്തമാണാ വെറും
ശിഥിലസ്മിതാങ്കുരംപോലും!
തളിരിട്ടുനില്ക്കുന്നു ജീവിതം നിത്യമ-
ത്തണലിൻസമാഗമംമൂലം!

ക്ഷണികപ്രശംസതൻ രത്നകോടീരക-
മണിയേണ്ടെനിക്കൊരു നാളും!
അപഗതാർത്ഥോദ്ധതജല്പകനേകനെ-
ന്നപഹസിച്ചോട്ടെന്നെ ലോകം-
കവനസ്വരൂപിണി, സംതൃപ്തനാണു , നിൻ-
കമിതാവായ് നില്ക്കിൽ, ഞാനെന്നും!

--ആഗസ്റ്റ്, 1937

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/26&oldid=169635" എന്ന താളിൽനിന്ന് ശേഖരിച്ചത്