താൾ:Ramarajabahadoor.djvu/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇങ്ങനെ ദേവകിയായ ഋഷിവാടകന്യകക്ക് മുക്തിപദം പുർവ്വഗാമികളുടെ സുകൃതസഞ്ചയഫലമായും, ആ പുണ്യത്താൽ സംരക്ഷിതമായ ദേഹിയുടെ സംശുദ്ധിയാലും, അപ്രയാസം ലബ്ധമായി.

മരണ ലക്ഷണങ്ങൾ കണ്ടിട്ടില്ലാത്ത ലക്ഷ്മിഅമ്മ പുത്രിയുടെ ബോധക്ഷയം തീർപ്പാനായി, പാൽകിണ്ടി ആരാഞ്ഞു സാഹസപ്പെട്ടു. ചില ശബ്ദങ്ങൾ കേട്ടു തുടങ്ങി. അതു ബഹുപാദങ്ങളുടെ സഞ്ചാരഘോഷമാണെന്നു വ്യക്തമായി. അത്യുച്ചത്തിൽ വഴികാട്ടിയും ഉപദേശിച്ചും പുറപ്പെടുന്ന ശബ്ദങ്ങൾ അഴകൻപിള്ളയുടെതാണ്. തെക്കോട്ടു നോക്കിയതിൽ ഒരു കനകവിഗ്രഹവും പ്രകാശിച്ചുകാണുന്നു. അതു തന്റെ പുത്രിയുടെ ജീവിതമോഹസംഹാരകനായ കമനീയഗാത്രനാണെന്നു കാണുകയാൽ "മരിക്കാൻ കിടക്കുന്നവളെ ഒന്നു കണ്ടിട്ടു പോകണേ" എന്നു ജനനി വിളികൂട്ടി. മഹാരാജദത്തമായുള്ള വേലുംകൊണ്ടു വൃക്ഷശിരസ്സുകൾക്കിടയിൽ അഴകൻപിള്ള വാനരസഞ്ചാരം തുടങ്ങി. ത്രിവിക്രമാനാൽ നീതരായ രാജഭാടന്മാർ ആ കാട്ടിലോട്ട് കണ്ടകവല്ലീവലയങ്ങളെ കൂസാതെ, തോക്കുകൾ നീട്ടിക്കൊണ്ടു പ്രവേശിച്ചു. പറപാണ്ടയെ ആരാഞ്ഞു പല ഗൂഢസങ്കേതങ്ങളിലും സഞ്ചരിച്ചിട്ട് എത്തിയിരിക്കുന്ന ഈ പദാതിസംഘം ആ നിഷാദന്റെ അന്തകന്മാരാകുവാൻതന്നെ ബദ്ധപ്രതിജ്ഞന്മാരായിരുന്നു. ചുറ്റും ഭടജനങ്ങളാലും മുകളിൽ അഴകൻപിള്ളയാലും നിരോധിക്കപെട്ടപ്പോൾ, ലക്ഷ്മിഅമ്മയുടെ ആശ്രമപരിസരത്തിൽ പാർത്തിരുന്ന പറപാണ്ട കാടു ഞെരിച്ചുകൊണ്ട് പുറത്തുചാടി. ഭടജനം "ഇതാ പോണൂ" "അതാ ആ മരം ചുറ്റി," "പാറ തിരിഞ്ഞു," "ആ കുഴി ചാടി," "അതാ ആ ചാലിനകത്ത്" എന്നെല്ലാം വിളികൂട്ടിക്കൊണ്ടു പിന്തുടർന്നു. ഇടയ്ക്കിടെ നെടുന്തോക്കുകൾ നിധനശക്തമായുള്ള ശലാകകളെ വർഷിച്ചു. വൃക്ഷമൂർദ്ധാവുകളിൽനിന്നു താഴത്തുചാടിയ അഴകൻപിള്ളയുടെ നെടുങ്കാലുകൾ വീശിവച്ചപ്പോൾ പാണ്ടയുടെ പുറകിൽ തൊട്ടുതൊട്ടില്ല എന്നാ മട്ടിൽ അയാൾ എത്തിക്കഴിഞ്ഞു "അതുതന്നെ അഴകൻപിള്ളേ, കൺഠീരവപ്പിടി ഒന്നുകൂടി കാട്ടൂ" എന്ന് ത്രിവിക്രമൻ വിളിച്ചുകൊണ്ട് കുന്നിൻചരിവുകൾ, പാറക്കൂട്ടങ്ങൾ, മുതലായവ പല വക്രഗതികളിൽക്കൂടെ രണ്ടുമൂന്നു നാഴികയും പാണ്ടസങ്കേതമായ കല്ലമ്പലത്തിന്റെ പാർശ്വത്തിലുള്ള നീരാഴിക്കരയിൽ എത്തി. ആ ഭീമപഞ്ചാസ്യൻ അന്തകനെപ്പോലും എതിർപ്പാനും നിരവധി മൃതികൾ എല്പാനും ബഹുജന്മങ്ങൾ തരണംചെയ്‌വാനും സന്നദ്ധനെന്ന ധൈര്യസമഗ്രതയോടെ തിരിഞ്ഞുനിന്നു. "വെടിവയ്ക്കരുത്" എന്ന് ത്രിവിക്രമന്റെ ആജ്ഞകൾ ഭടജനായുധങ്ങളുടെ പ്രവർത്തനത്തെ നിരോധിച്ചു. ത്രിവിക്രമനും അഴകൻപിള്ളയും സൈനികസംഘവും പാണ്ടയുടെ മുമ്പിൽ അണിനിരന്നു തന്റെ ഉള്ളിൽ ഉദിച്ചിരുന്ന പ്രബലസംശയത്തോടെ, മുമ്പിൽ നിൽക്കുന്ന ഭയങ്കരാകാരത്തെ സൂക്ഷിച്ചുനോക്കിയപ്പോൾ പരമാർത്ഥം മനസ്സിലായി ത്രിവിക്രമൻ ഒന്നു പുഞ്ചിരിക്കൊണ്ടു. "ഓടാനും ഒഴിയാനും നിൽക്കാണ്ടു കയ്യാമത്തിനടങ്ങിക്കൊ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/429&oldid=168293" എന്ന താളിൽനിന്ന് ശേഖരിച്ചത്