താൾ:Ramarajabahadoor.djvu/422

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാവയാടാൻ പഠിപ്പിച്ച ചൊക്രാഡൂണ്ഡിയാ അജിതസിംഹനാൽ പരലോകത്തേക്കു യാത്രയാക്കപ്പെട്ടു എന്ന് അറിഞ്ഞു. അതുകൊണ്ട് ആ യുവാവ് പ്രഭുപ്രതാപവും ധനത്തിന്റെ സർവവശീകരതയും ആണ്ടുകളയാമെന്നു മിശ്ചയിച്ചു മപ്പുകെട്ടി, താളം‌പിടിച്ചു പാർക്കുകയായിരുന്നു. ഉടൻ വീട്ടിലേക്കു പുറപ്പെട്ടുകൊള്ളുവാൻ ദിവാൻജിയിൽനിന്നുണ്ടായ ഉത്തരവും അയാളുടെ ഹൃദയത്തെക്കൊണ്ടും ചില താളങ്ങൾ തുള്ളിപ്പിച്ചു. ദിവാൻജി സൂചിപ്പിച്ച ജനവദന്തി എന്തായിരിക്കുമെന്നുള്ള ചിന്ത അയാളെ, കുറുകിവരുന്ന പുളിശ്ശേരിപ്പാത്രത്തിലെ ഒരു കഷണമാക്കിത്തീർത്തു. ശിരച്ഛേദനാദ്യധികാരങ്ങൾ വഹിക്കുന്ന മന്ത്രിയുടെ വീക്ഷാചക്രത്തിൽനിന്നു ദൂരസ്ഥനായപ്പോൾ, മാധവമേനോന്റെ 'ചൊക്രാത്വം' സ്വേച്ഛാനുസാരം പ്രവർത്തിപ്പാനുള്ള വീര്യത്തെ പുനസ്സമ്മാർജ്ജനം ചെയ്തു. മോതിരത്തിൽ ഒന്നിന്റെ വിക്രയം രണ്ടുടുപ്പുമുണ്ടും, അതു ധരിച്ചു ദാസവൃത്തി അനുഷ്ഠിപ്പാനുള്ള രണ്ടു നിർവ്യാപാരന്മാരെയും സമ്പ്രാപ്തമാക്കി. ജലപ്രളയം ഹേതുവാൽ പല കുന്നുകളും ചുറ്റി പോകേണ്ടിവന്നതിനിടയിൽ, പല മനകളിലും വിദ്യുജ്ജിഹ്വനാടി, ആതിഥ്യനിമന്ത്രണങ്ങളെ അംഗീകരിച്ചു, തന്റെ ഗൃഹത്തോടു ചേർന്നുള്ള നദിയുടെ വടക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ എത്തി.

ആ വിടവേഷം അവിടത്തെ ഭവനക്കാർക്കു പരിചിതമല്ലായിരുന്നതിനാൽ, ആരെന്നറിവാൻ അവർ ആഗ്രഹിച്ചതിൽ മാധവമേനോൻ തന്റെ അഭ്യാസാനുസാരമായുള്ള പല ഭാഷകളും പ്രയോഗിച്ചിട്ട് ഒടുവിൽ മാങ്കാവിലേതാണെന്ന് അറിയിച്ചു. സമീപവർത്തികളെല്ലാം മുഖംവീർപ്പിച്ചും കുറുപ്പിച്ചും തലതാഴ്ത്തി അശ്രുക്കൾ ദ്രവിപ്പിച്ചും പലരും പൊഴിച്ചു; വർഷിച്ചു. മാധവമേനോൻ അന്ധാളിച്ചു "എന്ത്വാന്ത്വാ?" എന്നും മറ്റും ചോദ്യങ്ങൾ തുടങ്ങി. അവർ അദ്ദേഹത്തെ വട്ടമിട്ടു, മുമ്പോട്ടു നടത്തി തെക്കുള്ള പ്രദേശത്തെ കാട്ടിക്കൊടുത്തു.

ഇന്ദ്രകമനകുബേരന്മാരുടെ യക്ഷകിന്നരഗന്ധർവ്വന്മാരുടെ സങ്കേതമായിരുന്ന മാങ്കാവുഭവനത്തിന്റെ ആകട്ടെ, അനുബന്ധങ്ങളുടെ ആകട്ടെ, നിത്യം മൃത്യുഞ്ജയഗണേശാർച്ചനകൾകൊണ്ടു പരിരക്ഷിക്കപ്പെട്ടിരുന്ന മഠത്തിന്റെയാകട്ടെ, കൂടമോ ഭിത്തികളോ കാണ്മാനില്ല. ഒരു ജലവിസ്തൃതി പടിഞ്ഞാറുള്ള കുന്നിൻ മുനമ്പിൽ തടഞ്ഞു, തെക്കും കിഴക്കുമുള്ള ഗോവർദ്ധനനിരകളുടെ ചുവടെ അപ്രദക്ഷിണംവച്ചു പടിഞ്ഞാറോട്ടേക്ക് നിരുപദ്രവത്വത്തിന്റെ സാക്ഷാത്കാരമെന്നപോലെ, പാഞ്ഞുപോകുന്നു. പെരിഞ്ചക്കോടന്റെ പടനിലയനങ്ങളെയും ഏതാനും ദിവസം മുമ്പിലത്തെ മഹജലപ്രവാഹം ബഹുജനപരമ്പരകളുടെ ചിരകാലപ്രാർത്ഥനാനുസരം ഭവനത്തെ എന്നപോലെ മാർജ്ജനംചെയ്ത് ആ സങ്കേതത്തെ പരിശുദ്ധമാക്കിയിരിക്കുന്നു. മാധവമേനോൻ ഇമകളും അധരോഷ്ഠങ്ങളും വിടുർത്തി, തെക്കുള്ള ഗോവർദ്ധനനിരകളെയും അതുകൾ വലയംചെയ്യുന്ന ജലശയത്തെയും ജഡമാത്രനായി നിരീക്ഷണംചെയ്തു. തരുനിവഹങ്ങളിലെ വൃദ്ധന്മാർ ദീർഘമൂലങ്ങളെ ആകാശ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/422&oldid=168286" എന്ന താളിൽനിന്ന് ശേഖരിച്ചത്