താൾ:Ramarajabahadoor.djvu/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദേവകി: "അമ്മേ, അന്നേ-ആ പെരുവഴിയിൽ നടന്ന ശണ്ഠസമയത്ത് അച്ഛൻ എവിടെ ആയിരുന്നു?"

ലക്ഷ്മിഅമ്മ: "ഞാൻ കണ്ടുവോ? പലരും പലതും പറഞ്ഞു."

ദേവകി: "ആ കൊച്ചു കപ്പി-പിന്നെ-പടവീട്ടിലേ-"

ലക്ഷ്മിഅമ്മ: "ഭ്രാന്തീ, ആ കൊച്ചുകപ്പിത്താൻ രക്ഷപ്പെട്ടു. അതു വിചാരിച്ചു നീ ചാകേണ്ട."

ദേവകി: "പാണ്ടയോ അമ്മേ? അവനല്ലേ അച്ഛനുവേണ്ടി ചാകാൻ ചാടിയത്?"

ലക്ഷ്മിഅമ്മ: "അദ്ദേ-അവൻ കരുത്തനല്ലേ? ഒരു പറപ്പിൽ മറഞ്ഞുകളഞ്ഞു."

ദേവകി: "എന്നാൽ അച്ഛനെ വിളിച്ചുവരുത്തണം."

ദേവകിയുടെ ആജ്ഞയിൽ അന്തർഭൂതമായ ആശയം എന്തെന്നറിഞ്ഞ ലക്ഷ്മിഅമ്മ പുത്രിയുടെ അപേക്ഷയ്ക്കുത്തരമായി ആ കന്യക കാണാതെ ശിരസ്സിൽ കയ്യറഞ്ഞു. അവരുടെ ഭാഗ്യത്താൽ-അല്ല, നിർഭാഗ്യാതിരേകത്താൽ, കല്ലറയ്ക്കൽപിളളയുടെ സമാഗമം ഈ ഘട്ടത്തിലുണ്ടായി.

ലക്ഷ്മിഅമ്മ: "ഇതാ, കല്ലറയ്ക്കലദ്ദേഹം വരുന്നു. കൂടെ ചിലരുണ്ട്. മല്ലൻപിള്ള മരുന്നകളുംകൊണ്ട് എപ്പോഴേ വന്നു. ഞങ്ങളെ ഒക്കെ വിഷമിപ്പിച്ചാൽ സുഖപ്പെടാൻ താമസിക്കും ദേവൂ."

ഈ ഘട്ടത്തിൽ കല്ലറയ്ക്കൽപിള്ള ഗൃഹാങ്കണത്തിൽ എത്തി. ദേവകിയുടെ മാംസം ശുഷ്കിച്ച് ഗണ്ഡങ്ങൾ ഒട്ടി, നാസിക പൊന്തി, ദന്തങ്ങൾ നീണ്ട് കണ്ണുകൾ കുഴിഞ്ഞ് കേശങ്ങൾ ജടിലിച്ചുതീർന്നിരുന്ന വൈരൂപ്യം സന്തോഷാപ്തിയിൽ നീങ്ങുമെന്നുള്ള വിശ്വാസത്തിന്മേൽ കല്ലറയ്ക്കൽപിള്ള ആ കന്യകയുടെ ചികിത്സക്കാര്യത്തിൽ സുധീമാന്മാർക്കു ചേരുന്ന സാഹസങ്ങൾ ചെയ്തു. പെരിഞ്ചക്കോടൻ മരിച്ചുപോയിരിക്കുന്ന സ്ഥിതിക്ക് തന്റെ വിവാഹംകൊണ്ട് ലക്ഷ്മിഅമ്മയെയും ദേവകിയെയും ഉടനെ കല്ലറയ്ക്കലേക്കു മാറ്റണമെന്ന് ആ ഗൃഹത്തിന്റെ നായകൻ തീർച്ചയാക്കി. തന്റെ ചികിത്സാശ്രമങ്ങളെ ഫലവത്താക്കാൻ തിരുവനന്തപുരത്തുനിന്ന് ഒരു മാന്ത്രികനായ വൈദ്യനെ വരുത്തേണ്ട ചിലവു സഹിപ്പാനും അദ്ദേഹം നിശ്ചയിച്ചു. ഈ മാന്ത്രികനും പരിചാരകരുമാണ് ആ ഘട്ടത്തിൽ ലക്ഷ്മിഅമ്മയുയെ ചിന്തകളെ വിഘാതപ്പെടുത്തി നിലകൊള്ളിച്ചത്.

ഗൃഹനായകസ്ഥാനത്തിനു ചേർന്നുളള സൗജന്യൗദാര്യങ്ങളോടെ കല്ലറയ്ക്കൽപിള്ള അങ്ങുമിങ്ങും ഓടി ഒരു പലക കൊണ്ടുവന്ന് ആഗതനായ ദ്വിജശ്രേഷ്ഠനെ ആസനസ്ഥനാക്കി. അദ്ദേഹത്തിന്റെ ലഘുവും ദീർഘവുമായുള്ള ശരീരത്തിന്റെ കോമളമായ ചമ്പകകാന്തി ലക്ഷ്മിഅമ്മയുടെ നേത്രങ്ങളെ ആകർഷിച്ചു; അവരുടെ കുസുമതുല്യമായുള്ള അംഗപ്രഭയും ആകാരസൗഷ്ഠവവും ബ്രാഹ്മണനേത്രങ്ങളെ സ്തബ്ധങ്ങളാക്കി. ഈ അഭിമുഖയുഗ്മത്തിന്റെ കണ്ണുകൾ പരസ്പരം ഒരു ആപാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/380&oldid=168239" എന്ന താളിൽനിന്ന് ശേഖരിച്ചത്