താൾ:Ramarajabahadoor.djvu/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നങ്ങൾ പരസ്പരം കൊത്തി പരിഭവിച്ച് ഇണപിരിഞ്ഞിരുന്നുകളയുന്നു. ഏകാകിനികളായ ചകോരികൾ കാന്താഗമനത്തെ പ്രതീക്ഷിച്ച് ചുണ്ടുകളാൽ പാദങ്ങളെ കോതി പരിചരിച്ചിട്ട് കണ്മണികൾ ഇമച്ച് പ്രപഞ്ചാവസ്ഥ നിസ്സാരമെന്നുള്ള പ്രബുദ്ധതയെ സൂചിപ്പിക്കുന്നു. ആഹാരാന്വേഷണങ്ങൾക്കു പുറപ്പെടാത്ത അച്ഛനമ്മമാരെ, മരപ്പോടുകളിലും കൂടുകളിലും പാർക്കുന്ന ചെറുപക്ഷികൾ ഋജുകുജനങ്ങളാൽ ഭർത്സിക്കുന്നു. വൈദ്യമാന്ത്രികാദി വിദ്വജ്ജനങ്ങളുടെ ഉപദേശസഹായങ്ങൾ കൂടാതുള്ള പക്ഷിലോകം ഇങ്ങനെ കഴിയുന്നു. ഉപാന്തസ്ഥമായ മനുഷ്യവസതിയുടെ മുറ്റം, മഴയ്ക്കിടയിൽ പെരുകിയ വെള്ളം ഉണങ്ങാതെ ഇലകൾ പതിഞ്ഞ് മാർജനം കൂടാതെ, ഒരു അശുചികേന്ദ്രമായി കാണപ്പെടുന്നു. ഭവനകുടത്തിന്റെ മേച്ചിലിൽ അടിവാരക്കെട്ടുകൾ ഇളകി, ഓലക്കീറുകൾ ഞാലുന്നതും ഗൃഹവാസികളുടെ അസ്വാസ്ഥ്യത്തിനും ദൈന്യാവസ്ഥയ്ക്കും ഒരു സുവ്യക്തലക്ഷ്യമായിരിക്കുന്നു. ബധിരയായ വൃദ്ധ വടക്കേവശത്തിരുന്ന് കഷായം കുറുക്കുന്നതിനിടയിൽ ശ്വാനന്മാരുടെ ബാധയുണ്ടായി, അവിടെ ചില കലാപങ്ങൾ സംഭവിക്കുന്നു. അതിനും ഗൃഹനായികയുടെ ശാസനങ്ങളോ ആജ്ഞകളോ ധ്വനിതമാകുന്നില്ല. കണ്ടൻ കത്തിരി, തൂതുവള എന്നിത്യാദി ഔഷധവർഗ്ഗത്തെയും വഹിച്ചെത്തിയ ഭൃത്യൻ ചുമടിറക്കി വരാന്തയിൽ കയറി നിന്നിട്ടും ലക്ഷ്മിഅമ്മയിൽനിന്ന് ഉപചാരശബ്ദമൊന്നും പുറപ്പെടുന്നില്ല. ആ പ്രദേശത്തിലെ രീതിയിൽ പ്രധാന വസ്ത്രത്തെ ചുറ്റി മാത്രം ധരിച്ചും, ഒരു കച്ചമുണ്ടു തോൾ ചുറ്റി പുതച്ചും മുട്ടുകെട്ടി തല നമിച്ച് ചിന്താവിവശയായിരിക്കുന്ന ആ സാധ്വി, ജഡസ്വരൂപിണിയായിത്തന്നെ വർത്തിക്കുന്നു. ഭർത്തൃസമക്ഷം സമർപ്പിക്കപ്പെട്ട തന്റെ പ്രാർത്ഥനകളും ഉപദേശങ്ങളും നിരാകരിക്കപ്പെടുകകൊണ്ടു കഷ്ടതമമായുള്ള സംഭവത്താൽ വൈധവ്യമുദ്രയെ ധരിക്കേണ്ട ദുഷ്കാലവും വന്നുകൂടിയിരിക്കുന്നു. വൈധവ്യമുദ്രയോ? അല്ല. അഗ്നിസാക്ഷിയായുണ്ടായ വരണകർമ്മത്തിലെ മംഗല്യസൂത്രത്തെ തന്റെ മഹാവിപത്തിലും ഗോപനംചെയ്തു സൂക്ഷിച്ച് അതു തന്റെ കണ്ഠത്തെ അദ്യപി ശ്രീമയമാക്കുന്നത് ആ ക്രൂരാവസ്ഥയുടെ നിഷേധലക്ഷ്യമല്ലേ? എന്നാൽ അതിനെ ധരിച്ചു മനസാ പൂജിപ്പാനുള്ള അവകാശത്തിന്റെ ന്യായാന്യായത എങ്ങനെയോ എന്നുള്ള ചിന്തോദയം ജീവചക്രങ്ങളെ സംഭ്രമണം ചെയ്യിച്ചു തുടങ്ങി. ഏഴരവെളുപ്പിലുള്ള സ്നാനവേളയിലെ മിത്രജനം, അനന്തരം, ഗൃഹത്തിലെ ഇഷ്ടദേവതാർച്ചനത്തിനായുള്ള ഒരുക്കങ്ങളിലെ സാഹസങ്ങൾ, ആ ഭവനങ്ങളിലെ ഐശ്വര്യം, സംശുദ്ധി, സൗഭാഗ്യം എന്നല്ല, സാന്ദ്രമായുള്ള ലക്ഷ്മീവിലാസവും - ഭഗവാനേ! ഒന്നും ചിന്തിച്ചുകൂടുന്നതല്ല, ആ സുകൃതവേദിയിലെ തന്റെ ലോലബാലികാവിലാസങ്ങൾ പരിപാവനാത്മാക്കളുടെ പരിലാളനങ്ങൾ, ഭർത്തൃലബ്ധിക്കായി ജനകയതീന്ദ്രൻ സഹിച്ച കായമനഃക്ലേശങ്ങൾ, സുഭഗതിലകനായുള്ള ഒരു കുലീനകമനന്റെ പരിണയയജ്ഞം -

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/378&oldid=168236" എന്ന താളിൽനിന്ന് ശേഖരിച്ചത്