താൾ:Ramarajabahadoor.djvu/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹനെയും ഒരുപോലെ സ്തബ്ധവൃത്തികളാക്കി. പെരിഞ്ചക്കോടൻ മൂക്കിൽ വിരൽവച്ചും പുളിഫലഭോക്താവിന്റെ വികൃതഗോഷ്ടികൾ കാട്ടിയും സഭ മറന്നു നിന്നു. ബഹുജനങ്ങളുടെ രക്ഷാശിക്ഷാകർമ്മങ്ങൾ ചുമലുന്നതായ ഒരു സ്ഥാനത്തെ വഹിക്കുന്ന സുൽത്താൻ തന്റെ രണ്ടു പ്രധാനോപദേഷ്ടാക്കളാൽ സൂചിതവും പ്രാർത്ഥിതവും ആയുള്ള പദ്ധതിയെ അനുകരിക്കാൻതന്നെ നിശ്ചയിച്ചു: "ആഹാ! വിശ്വാത്ഭുതം! മഹാസമർത്ഥയായ ഒരു ഓമനപ്പുത്രിയെക്കൂടി അള്ളാ നമുക്കു പ്രസാദിച്ചു തന്നിരിക്കുന്നു. രാമരാജാരാജ്യത്തിൽ ഇങ്ങനെ ഒരു പ്രഭാഗിരി ഉള്ള വസ്തുത ആ രാജ്യത്തിന്റെ പിതാവാകാൻ നമ്മെ ഇന്നു മുതൽ പ്രവൃദ്ധോന്മേഷനാക്കുന്നു. സ്നേഹിതാ, അജിതസിംഗ്, ഇതാ നിങ്ങളുടെ ദത്തുപുത്രിയായി ഇവളെ അംഗീകരിച്ചുകൊള്ളുക. നമ്മുടെ അരമനയിലും ഇവൾ നമ്മുടെ വിശിഷ്ടവത്സയായി സർവ്വസ്വാതന്ത്ര്യങ്ങളും ആണ്ടുകൊള്ളട്ടെ. നമ്മൾ രണ്ടുപേരുടെയും വത്സയായ ഈ കന്യകയ്ക്കു, ടിപ്പുസുൽത്താൻ സർവ്വാഭീഷ്ടദായകൻ എന്നു പ്രതിജ്ഞചെയ്യുന്നു. പ്രിയപുത്രാ, നിന്റെ സഹോദരി-ധരിച്ചുവോ?-സഹോദരിയുടെ സ്വൈരത്തെ വിലംഘിക്കുന്ന ദുർമ്മദന്റെ ശിരസ്സ് നമ്മുടെ കഠാരയാൽ വിച്ഛിന്നിതമാകുമെന്നു പ്രഭുക്കളെയും സർദാരന്മാരെയും സേനാപരിചാരകപംക്തികളെയും ധരിപ്പിക്കുക. അള്ളാവിന്റെ ആശിഃസ്വാസ്ഥ്യം നമ്മെയും നമ്മുടേതായുള്ള സകലത്തെയും രക്ഷിക്കട്ടെ!"

മഹാരാജാക്കന്മാരെ വന്യവിഭവങ്ങൾകൊണ്ടു സന്ദർശിച്ചു സമാരാധിക്കുന്ന കാട്ടാളവർഗ്ഗം എന്നപോലെതന്നെ ചില സമ്മാനശകലങ്ങളാൽ പെരിഞ്ചക്കോടൻ സംഭാവിതനായപ്പോൾ, ഒരു വരടസംഘത്തിന്റെ മേധാവിയായ അയാൾ തിരുവിതാംകൂർ സിംഹാസനത്തിന്മേൽ ടിപ്പുവിനെ ഉപവേശിപ്പിച്ചു പട്ടാഭിഷേകം ആഘോഷിക്കുന്നതും ത്രിവിക്രമനെ സമ്മാനിച്ചു സ്വപുത്രിയെ സൗഭാഗ്യവതിയാക്കുന്ന മംഗളാചരണവും തന്റെ ശത്രുവായ ദിവാൻജി ടിപ്പുവിന്റെ കോപാഗ്നിക്ക് ഒരു കാഷ്ഠശലാകയാകുന്നതും മനോരാജ്യപടത്തിൽ ലേഖനം ചെയ്തു കണ്ട് ആത്മപ്രമോദത്തെ സംഭരിച്ചു. തന്റെ ചെറുസേനയെ വഞ്ചിരാജസൈന്യത്തിന്റെ സങ്കേതങ്ങളോടു കഴിയുന്നത്ര അടുപ്പിച്ചു പാളയം അടിക്കണമെന്നുള്ള സമരോപദേശം ടിപ്പുസുൽത്താന്റെ ഒരു ഉപസേനാനിയിൽനിന്നു കിട്ടുകയാൽ തന്റെ തസ്കരവ്യാപാരങ്ങൾക്കിടയിൽ കണ്ടിട്ടുള്ള മാങ്കാവുഭവനത്തെ അയാൾ സ്മരിച്ചു. ഉപായാന്വേഷണത്തിൽ അക്ഷീണനായ അയാൾ ഒരു കന്യകയെ ബലികഴിപ്പാൻ മുതിർന്ന നീചത്വം പൂർവ്വജന്മകൃതങ്ങളുടെ നിരയിൽ തള്ളിയിട്ടു ഗർവ്വഗർഭയെങ്കിലും പാവനതാബോധത്തോടെ ഭഗവൽപരിസരം പ്രവേശിപ്പിക്കുമായിരുന്ന വാസനാനിഷ്ഠയെ ഭഞ്ജിച്ചു പ്രാരബ്ധവതി ആക്കപ്പെട്ട ഒരു ഏകാകിനിയെത്തന്നെ കാര്യസിദ്ധ്യർത്ഥം സന്ദർശിച്ചു. പുത്രാന്വേഷണഭാരം കയ്യേറ്റ്, തന്റെ അഭ്യർത്ഥനത്തിനു മാധവിഅമ്മയുടെ അർദ്ധസമ്മതം വാങ്ങിയതും അവരുടെ ഭവനത്തിൽ രണ്ടാമതും എത്തി സേനാസങ്കേതനിർമ്മാണം നിർവ്വ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/342&oldid=168197" എന്ന താളിൽനിന്ന് ശേഖരിച്ചത്